മൈസൂറിന്റെ ഭരണാധികാരി From Wikipedia, the free encyclopedia
പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന ടിപ്പു സാഹബ്, ടിപ്പു സുൽത്താൻ, മൈസൂർ കടുവ[3][4] എന്നീ പേരുകളിലറിയപ്പെട്ട ഒരു ഭരണാധികാരിയായിരുന്നു ഫത്തഹ് അലിഖാൻ ടിപ്പു (ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4)[5] റോക്കറ്റ് പീരങ്കിയുടെ[6] കണ്ടുപിടിത്തക്കാരനായി അറിയപ്പെടുന്ന ടിപ്പു സുൽത്താൻ മൈസൂർ സുൽത്താനായിരുന്ന ഹൈദരലിയുടെയും അദ്ദേഹത്തിൻറെ പത്നി ഫക്രുന്നീസയുടേയും സീമന്ത പുത്രനായിരുന്നു. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം (1799) വരെ മൈസൂർ രാജ്യം ഭരിച്ച ടിപ്പു സുൽത്താൻ തന്റെ രാജ്യത്ത് ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിയാണ്. പുതിയ നാണയസംവിധാനം[7], മീലാദി കലണ്ടർ, അതുപോലെതന്നെ പുതിയ ഭൂനികുതി വ്യവസ്ഥ എന്നിവ അദ്ദേഹം രാജ്യത്ത് നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായത്തിനും അദ്ദേഹം തുടക്കം കുറിച്ചു[8][9]. ആംഗ്ലോ-മൈസൂർ യുദ്ധങ്ങളിലുൾപ്പെടെ ബ്രിട്ടീഷ് സേനയ്ക്കും അവരുടെ സഖ്യകക്ഷികൾക്കുമെതിരേ ശ്രീരംഗപട്ടണ ഉപരോധം, പൊള്ളിലർ യുദ്ധം തുടങ്ങിയവയിൽ റോക്കറ്റുകൾപോലെയുള്ള പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു സുൽത്താൻ പ്രയോഗിക്കുകയുണ്ടായി.
ടിപ്പു സുൽത്താൻ | |
---|---|
ബാദ്ഷ നാസിബ് അദ്ദൗല മിർ ഫത്തഹ് അലി ബഹദൂർ സാഹിബ് | |
മൈസൂരിലെ ഒരു അജ്ഞാത ഇന്ത്യൻ ചിത്രകാരൻ വരച്ച ടിപ്പു സുൽത്താന്റെ ഛായാചിത്രം, c. 1790–1800 | |
ഭരണകാലം | 10 ഡിസംബർ 1782 – 4 മെയ് 1799 |
കിരീടധാരണം | 29 ഡിസംബർ 1782 |
മുൻഗാമി | ഹൈദർ അലി |
പിൻഗാമി | കൃഷ്ണരാജ III (as Maharaja of Mysore) |
ജീവിതപങ്കാളി | Khadija Zaman Begum and 2 or 3 others |
മക്കൾ | |
Shezada Hyder Ali, Ghulam Muhammad Sultan Sahib and many others | |
പേര് | |
Badshah Nasib-ud-Daulah Sultan Mir Fateh Ali Bahadur Saheb Tipu | |
പിതാവ് | Hyder Ali |
മാതാവ് | Fatima Fakhr-un-Nisa |
ഒപ്പ് | |
മതം | Sunni Islam[1][2] |
ഫ്രഞ്ച് സർവ്വസൈന്യാധിപനായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ട് ടിപ്പു സുൽത്താനുമായി സഖ്യം സ്ഥാപിക്കുന്നതിന് അതിയായി ആഗ്രഹിച്ചിരുന്നു. ടിപ്പു സുൽത്താനും അദ്ദേഹത്തിന്റെ പിതാവായിരുന്ന ഹൈദരാലിയും ഫ്രഞ്ചുകാരുടെ കീഴിൽ പരിശീലനം നേടിയ തങ്ങളുടെ സൈന്യത്തെ[10] ഫ്രഞ്ച് സഖ്യവുമായിച്ചേർന്ന് ബ്രിട്ടീഷുകാരുമായുള്ള പോരാട്ടങ്ങളിലും, മറാത്തക്കാർ, സിറ, മലബാർ, കൊഡാഗു, ബെഡ്നോർ, കർണാടക, തിരുവിതാംകൂർ തുടങ്ങി ചുറ്റുപാടുമുള്ള മറ്റ് നാട്ടു രാജ്യങ്ങളുമായുള്ള മൈസൂറിന്റെ നിരവധി പോരാട്ടങ്ങളിലും ഉപയോഗിച്ചിരുന്നു. ഇക്കാലത്ത് ടിപ്പുവിന്റെ പിതാവ് ഹൈദർ അലി മൈസൂർ പിടിച്ചെടുത്ത് അധികാരത്തിലെത്തി. 1782-ൽ തന്റെ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു സുൽത്താൻ മാറി. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഭാഷകളിൽ അതിയായ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു സുൽത്താൻ[11][12][13]. ബ്രിട്ടീഷുകാർക്കെതിരെ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ച[14] അദ്ദേഹം രണ്ടാം മൈസൂർ യുദ്ധത്തിലുൾപ്പടെ പ്രധാനപ്പെട്ട നിരവധി നിർണ്ണായക വിജയങ്ങൾ നേടുകയും 1784 ലെ മംഗലാപുരം ഉടമ്പടിയിൽ ബ്രിട്ടീഷുകാരുമായി ചർച്ച നടത്തുകയും ചെയ്തു.
അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു സുൽത്താൻ തന്റെ സാമ്രാജ്യം പടിപടിയായി വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടുള്ള ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നുവെന്നു പറയപ്പെടുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. തന്റെ ശത്രുപക്ഷത്തായിരുന്ന പഴശ്ശിരാജക്കെതിരെ ബ്രിട്ടീഷുകാർ സൈനികനീക്കം നടത്തിയപ്പോൾ പടക്കോപ്പുകളും സൈന്യവും നൽകി ടിപ്പു പഴശ്ശിരാജയെ സഹായിക്കുകയുണ്ടായി[15]. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു കൊല ചെയ്യപ്പെട്ടു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു രാജാവ് പോരാടി[16] മരണം വരിച്ചത് [17] വളരെയധികം ശ്രദ്ധിക്കപ്പെട്ട ചരിത്രസംഭവമായി മാറി.
ടിപ്പുവിന്റെ മതനയം ഇന്നും ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായഭിന്നതയുള്ള വിഷയമാണ്. മൈസൂർ സാമ്രാജ്യത്തിൽ ടിപ്പുവിന്റേത് വളരെ സഹിഷ്ണുതാപരമായ സമീപനമായിരുന്നെന്ന് ഏതാണ്ട് എല്ലാ ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്[18][19]. കേരളത്തിൽ തന്നെ കൊച്ചി രാജാവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന ടിപ്പു പക്ഷേ, ശത്രുപക്ഷത്തുള്ള[20] ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിംകളെയും[21] അടിച്ചമർത്തിയതിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്[22][23][24]. കൂർഗ്ഗിലെ കൊടവാസ്, മലബാറിലെ നായർ തുടങ്ങിയ ഹിന്ദു വിഭാഗങ്ങളുടെയും മംഗലാപുരം കത്തോലിക്ക ക്രിസ്ത്യാനികളുടെയും നേരെ ഇദ്ദേഹം നടത്തിയിട്ടുള്ള കൂട്ടക്കൊല[25][26], ജയിൽവാസം[27][28][29], നിർബന്ധിത മതപരിവർത്തനം[30][31][32], വന്ധ്യംകരണം[33][34], അതുപോലെ ക്ഷേത്രങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കു നേരെ നടത്തിയിട്ടുള്ള ആക്രമണങ്ങളും ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പരാമർശിക്കപ്പെടുമ്പോൾ[35][36] ഭരണത്തിൽ ഹിന്ദു ഉദ്യോഗസ്ഥരെ നിയമിച്ചതും ഹിന്ദു ക്ഷേത്രങ്ങളുടെ സംരക്ഷണവും (ശൃംഗേരി മഠം, മെൽകോട്ട്)[37], അവക്ക് ടിപ്പു നൽകിയ ദാനങ്ങളും മറ്റും ടിപ്പുവിന്റെ മതപരമായ സഹിഷ്ണുതയ്ക്ക് തെളിവായും പരാമർശിക്കപ്പെടുന്നുണ്ട്[38][39][40][21][41][42][43][44].
ബാംഗ്ലൂർ നഗരത്തിന് ഏകദേശം 33 കിലോമീറ്റർ (21 മൈൽ) വടക്കായി ഇന്നത്തെ കോലാർ ജില്ലയിലുള്ള ദേവനഹള്ളിയിൽ[46] 1750 നവംബർ 20 നാണ് ടിപ്പു സുൽത്താൻ ജനിച്ചത്. വിശുദ്ധനായ ടിപ്പു മസ്താൻ ഔലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുൽത്താൻ എന്ന പേരാണ് മാതാപിതാക്കൾ ഈ കുട്ടിക്കു നൽകിയത്[5]. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. ടിപ്പുവിന് പത്തു വയസ്സുള്ളപ്പോൾ ഹൈദരലി ശ്രീരംഗപട്ടണം വിട്ട് പാലായനം ചെയ്യുകയുണ്ടായി. തനിക്കു നേരെ വരുന്ന ആക്രമണത്തെ ഭയന്നാണ് അന്ന് ടിപ്പുവിനെ തന്റെ കുടുംബത്തോടൊപ്പം വിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഹൈദർ അലി ശ്രീരംഗപട്ടണം തിരിച്ചു പിടിച്ചപ്പോൾ തന്റെ കുടുംബത്തെ കൂടുതൽ സുരക്ഷിതമായ ബാംഗ്ലൂരിലേക്കു മാറ്റി[5].
കാര്യമായ വിദ്യാഭ്യാസം ലഭിക്കാതിരുന്ന പിതാവ് ഹൈദർ, പക്ഷേ തന്റെ മകന് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചു[47]. മിടുക്കരായ അദ്ധ്യാപകരെക്കൊണ്ട് അദ്ദേഹം ടിപ്പുവിനെ പരിശീലിപ്പിച്ചു. കുതിരസവാരിയും[47], വാൾപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു[5]. ഹൈദർ, മലബാറിനെ ആക്രമിച്ചപ്പോൾ ബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തിൽ പിതാവിനെ സഹായിക്കാനുണ്ടായിരുന്നു[47][5]. ബാലനായിരിക്കുമ്പോൾ തന്നെ യുദ്ധതന്ത്രങ്ങളിലും, ഭരണകാര്യങ്ങളിലും ടിപ്പു താൽപര്യം പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി ഹൈദരാലി ഉയർന്നുവന്ന യുദ്ധങ്ങളിൽ പിതാവിന്റെ വലം കൈയായിരുന്നു അദ്ദേഹം.
സുൽത്താന ബീഗം, റുഖിയ ബീഗം എന്നിവർ ടിപ്പുവിന്റെ ഭാര്യമാരായിരുന്നു. റുഖിയ ബീഗം ടിപ്പുവിന്റെ കാലത്ത് തന്നെ മരണപ്പെട്ടു. എന്നാൽ സുൽത്താന ബീഗം ടിപ്പുവിന്റെ മരണശേഷമാണ് മരണപ്പെട്ടത്[48].
1758-ൽ ഫ്രഞ്ച് അധീനതയിലായിരുന്ന സ്ഥലങ്ങളിൽ കൂടി വാണിജ്യം തുടങ്ങാൻ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തീരുമാനിക്കുകയും അതിനായി അനുവാദത്തിനു വേണ്ടി ആർക്കോട്ടിലെ നവാബിനെ സമീപിക്കുകയും ചെയ്തു. എന്നാൽ നവാബ് ബ്രിട്ടീഷുകാരുടെ ഈ ആവശ്യത്തെ തള്ളിക്കളഞ്ഞു[49]. തുടർന്ന് റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷുകാർ, ഷാ ആലം രണ്ടാമനെ ഇതേ ആവശ്യവുമായി സമീപിച്ചു, അവരുടെ ആവശ്യം ഷാ ഉടനടി അംഗീകരിക്കുകയും ചെയ്തു.
ഹൈദരലി തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസർമാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോൾ തന്നെ ടിപ്പു യുദ്ധങ്ങളിൽ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന് 15 വയസ്സുള്ളപ്പോൾ ആദ്യത്തെ ആംഗ്ലോ-മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു (1766). ഇതിൽ ടിപ്പു തന്റെ പിതാവിനൊപ്പം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767-ൽ കർണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതിൽ കാലാൾപ്പടയുടെ ഒരു വൻ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. ഹൈദരലി, ബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തി നൈസാമുമായി സഖ്യമുണ്ടാക്കി. നൈസാമിനുള്ള സമ്മാനങ്ങളുമായി ഹൈദർ അയച്ചത് ടിപ്പു സുൽത്താനെ ആയിരുന്നു[5]. ഒരു രാജകുമാരനെപ്പോലെ തന്നെയാണ് നൈസാം ടിപ്പുവിനെ തന്റെ കൊട്ടാരത്തിൽ സ്വീകരിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള മടക്കയാത്രയിൽ തന്റെ സൈന്യത്തോട് മദിരാശിയിലേക്കു തിരിക്കാൻ ടിപ്പു ആവശ്യപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ തോൽവി മുന്നിൽ കണ്ട പിതാവിനെ സഹായിക്കാൻ ടിപ്പുവിന് ഉടൻ മടങ്ങേണ്ടി വന്നു[5]. 1767 ൽ മംഗലാപുരത്ത് ബ്രിട്ടീഷുകാർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തിരുന്ന ലുതിഫ് അലി ബെഗ് ആയിരുന്നു ടിപ്പുവിന്റെ അടുത്ത ലക്ഷ്യം. മൂവായിരം കാലാൾപ്പടയും, ആയിരം അശ്വാരൂഢരുമായി ടിപ്പു മംഗലാപുരത്തേക്കു തിരിച്ചു. ടിപ്പുവിന് മംഗലാപുരം ബസാർ പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും, കോട്ട കീഴടക്കാൻ സാധിച്ചില്ല[5]. ഏറെ വൈകാതെ തന്നെ ഹൈദരും ഈ സൈന്യത്തോടു കൂടി ചേരുമെന്ന വാർത്ത ബ്രിട്ടീഷുകാരെ ഭയത്തിലാഴ്ത്തി. അവർ മംഗലാപുരം കോട്ട വിട്ട് രക്ഷപ്പെടാനായി തയ്യാറെടുത്തു. ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു. ടിപ്പുവിന്റെ കൂടെ ഹൈദർ കൂടെ ചേർന്നതോടെ ബ്രിട്ടീഷുകാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 1769 മാർച്ചുവരെ നീണ്ടു നിന്ന യുദ്ധത്തിൽ ഹൈദർ വിജയിക്കുകയും, ബ്രിട്ടീഷുകാരുമായി ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു[5][50].
1769 മറാഠ സൈന്യം മൈസൂരിനെ ആക്രമിച്ചു[51]. മറാഠ സൈന്യത്തെ മൈസൂരിന്റെ മണ്ണിൽ നിന്നും തുരത്താൻ ഹൈദർ ടിപ്പുവിനോട് നിർദ്ദേശിച്ചു. പിതാവ് തന്നിലേൽപ്പിച്ച വിശ്വാസം ടിപ്പു കാത്തു സൂക്ഷിച്ചു. എന്നാൽ യുദ്ധത്തിനിടെയുണ്ടായ ചില ആശയക്കുഴപ്പം കാരണം ഹൈദർ യുദ്ധഭൂമിയിൽ വെച്ചു തന്നെ ടിപ്പുവിനെ മർദ്ദിക്കുകയുണ്ടായി. കുപിതനായ ടിപ്പു തന്റെ വാളും, തലപ്പാവും ഊരിയെറിയുകയും താൻ ഇനി ഇത് ധരിക്കില്ലെന്ന് ശപഥം ചെയ്യുകയും ഉണ്ടായി[5]. ആ യുദ്ധത്തിൽ മറാഠകൾ ഹൈദർഅലിയെ പരാജയപ്പെടുത്തി[51]. ശ്രീരംഗപട്ടണം മറാഠാ സൈന്യത്തിൽ നിന്നും രക്ഷിക്കുക എന്നതായി മാറി ഹൈദരുടെ അടുത്ത ദൗത്യം. തന്റെ രാജ്യത്തെ മറാഠ ആക്രമിക്കുന്നത് കയ്യുംകെട്ടി നോക്കിനിൽക്കാൻ ടിപ്പുവിനായില്ല. ടിപ്പുവും യുദ്ധരംഗത്തേക്കിറങ്ങി. എന്നാൽ കടലുപോലുള്ള മറാഠസേനയോടെതിരിടാൻ ടിപ്പുവിന്റെ 6000 ത്തോളം വരുന്ന കുതിരപ്പടയാളികൾക്കായില്ല[5]. ടിപ്പു ശ്രീരംഗപട്ടണത്തേക്ക് തിരിച്ചുപോന്നുവെങ്കിലും, ശത്രുസൈന്യത്തിൽ സാരമായ നാശം വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.
മറാഠസൈന്യത്തിന് ആയുധ, ഭക്ഷണസാമഗ്രികൾ വന്നുകൊണ്ടിരുന്നത് പൂനെയിൽ നിന്നുമായിരുന്നു. ആ പാതയിൽ കാര്യമായ എതിർപ്പ് അവർക്കുണ്ടായിരുന്നില്ല. ഹൈദരുടെ നിർദ്ദേശപ്രകാരം ടിപ്പു, 4000 ത്തോളം വരുന്ന സൈനികരുടെ സഹായത്തോടെ, മറാഠസേനക്കുവേണ്ടി എത്തിയിരുന്ന സാധനസാമഗ്രികൾ പിടിച്ചെടുത്തു[5]. ഇത് മറാഠ സൈന്യത്തിന് ഒരു പ്രഹരമായിരുന്നു. 1772-ൽ ഹൈദർ മറാഠസേനയുമായി ഒത്തു തീർപ്പിനു തയ്യാറായി. 1772-ൽ മറാഠാ രാജാവായിരുന്നു പേഷ്വ മാധവറാവു അന്തരിച്ചതോടെ നാഥനില്ലാതായ മറാഠയുടെ കയ്യിൽ നിന്നും അവർ നേരത്തേ കയ്യടക്കിയ മൈസൂരിന്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ഹൈദർ തീരുമാനിക്കുകയും, ടിപ്പുവിനെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മറാഠയുടെ കൈയ്യിലായിരുന്ന മദ്ദഗിരി പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ ടിപ്പുവന്റെ ഊർജ്ജ്വസ്വലതയ്ക്കു മുന്നിൽ നിസ്സാര ദിവസങ്ങൾകൊണ്ടു മൈസൂരിന്റെ അധികാരത്തിൽ തിരികെ വന്നു. കൂടാതെ, ബെല്ലാരി പോലുള്ള സമ്പന്ന പ്രദേശങ്ങൾ കീഴടക്കുന്നതിലും, ടിപ്പു തന്റെ പിതാവിനെ സഹായിച്ചു[5].
1779-ൽ ബ്രിട്ടീഷുകാർ ഫ്രഞ്ച് നിയന്ത്രണത്തിലുള്ള മാഹി തുറമുഖം പിടിച്ചെടുത്തു. അതുവരെ തുറമുഖം ടിപ്പുവിന്റെ സംരക്ഷണത്തിലായിരുന്നു. ഇതിന് മറുപടിയായി ബ്രിട്ടീഷുകാർക്കെതിരെ കരീം എന്ന മകനെ പോർട്ടോ നോവോ കീഴടക്കാനായി നിയോഗിച്ചു. അതോടൊപ്പം തന്നെ ടിപ്പുവുമൊത്ത് ആർക്കോട്ടിനെ ആക്രമിക്കാനും പദ്ധതിയിട്ടു. ഹൈദരുടെ നീക്കം അറിഞ്ഞ മദ്രാസ് ഗവർണർ ജനറൽ ബെയ്ലിയേയും, മൺറോയേയും ഹൈദരുടെ നീക്കം പ്രതിരോധിക്കാനായി അയച്ചു[52]. ഈ നീക്കത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ ഹൈദർ ജനറൽ ബെയ്ലി മൺറോയുമായി ചേരുന്നതിനു മുമ്പ് ആ സൈന്യത്തെ കീഴടക്കാനായി ടിപ്പുവിനോട് ആവശ്യപ്പെട്ടു. 1780 ജൂലൈ 20 ന് 10000 ത്തോളം വരുന്ന സൈന്യവുമായി ടിപ്പു ഗുണ്ടൂരിലേക്കു പുറപ്പെട്ടു. പൊള്ലിലൂർ യുദ്ധത്തിൽ ടിപ്പു ബെയ്ലിയെ പരാജയപ്പെടുത്തി[5]. 360 യൂറോപ്യന്മാരിൽ 200 ഓളം പേരെ ജീവനോടെ പിടികൂടി. 3800 ഓളം വരുന്ന ശിപായിമാർക്ക് വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചു. ബെയ്ലിയെ സഹായിക്കാൻ തിരിച്ച മൺറോ പക്ഷേ തോൽവിയുടെ വാർത്ത കേട്ടപ്പോൾ കാഞ്ചീപുരത്തെ വാട്ടർ ടാങ്കിൽ പീരങ്കികൾ ഉപേക്ഷിച്ചു മദ്രാസിലേക്ക് മടങ്ങാൻ നിർബന്ധിതനായി[53].
കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. 1746-ൽ കോഴിക്കോട് രാജാവ് സാമൂതിരി പാലക്കാട് നാട്ടുരാജ്യത്തെ ആക്രമിച്ചപ്പോൾ പാലക്കാട് മൈസൂർ രാജാവിനോട് സഹായം തേടിയതോടെയാണ്[54] മലബാറിലെ മൈസൂർ ഭരണത്തിന് അടിത്തറയായത്. മൈസൂർ സാമ്രാജ്യത്തിലുണ്ടായ ചില അസ്വാരസ്യങ്ങളെ തുടർന്ന് തിരിച്ചുപോയ ഹൈദരാലി, മഖ്ദൂം[54] സാഹിബിന്റെ സേനയെയാണ് സാമൂതിരിക്കെതിരെ ഉപയോഗിച്ചിരുന്നത്. പാലക്കാട്ടെ നായർ പടയും[54] മൈസൂർ സേനയുടെ കൂടെ ഉണ്ടായിരുന്നു.
1766 മുതൽ 1790 വരെയാണ് മലബാറിലെ മൈസൂർ ഭരണം നിലനിന്നത്. അതിൽ ആദ്യത്തെ 9 വർഷം ഹൈദരാലിയും പിന്നീടുള്ള 7 വർഷം ടിപ്പുവുമായിരുന്നു ഭരിച്ചത്. 1773-ൽ ശ്രീനിവാസറാവു ഗവർണ്ണറായി നിയമിക്കപ്പെട്ടു[55]. നികുതിപിരിക്കാനായി മദണ്ണയെയും നിശ്ചയിച്ചു.
കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്. ടിപ്പു ആക്രമിക്കും എന്ന വിശ്വാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വിഗ്രഹം അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രത്തിൽ കൊണ്ടുവന്നു വെച്ചു പൂജനടത്തി എന്നു പരാമർശിക്കപ്പെടാറുണ്ട്[56]. എന്നാൽ പ്രധാന വിഗ്രഹം നിലവറയിൽ ഒളിച്ച് വെച്ച്, ഉത്സവ വിഗ്രഹമാണ് അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുപോയതെന്നും പറയപ്പെടുന്നു[57].
പാലക്കാടും കോഴിക്കോടും തമ്മിലുള്ള സംഘർഷത്തിൽ ഇടപെട്ട ഹൈദരാലിയുമായി 1757-ൽ[54] സന്ധിചെയ്ത സാമൂതിരി 12,00,000 രൂപ യുദ്ധച്ചെലവ് നൽകാനും പാലക്കാട് രാജാവായ കോമിയച്ചന്റെ കയ്യിൽനിന്ന് പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുകൊടുക്കാനും സമ്മതിച്ചു[58]. എന്നാൽ യുദ്ധച്ചെലവിന്റെ രണ്ടാം ഗഢു നൽകാൻ സാമൂതിരി തയ്യാറാകാതെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായപ്പോൾ ഹൈദരാലി 1766-ൽ വീണ്ടും സൈനിക നീക്കം നടത്തി[59]. ബന്ധിയാക്കപ്പെട്ട സാമൂതിരി, കുടുംബാംഗങ്ങളെ പൊന്നാനിയിലേക്ക് അയച്ച് ആത്മഹത്യ[60] ചെയ്യുകയാണുണ്ടായത്[61][62]. തുടർന്ന് കോഴിക്കോട് ഭരിക്കാൻ തന്റെ ഗവർണ്ണറായി മദണ്ണ[63] എന്ന ബ്രാഹ്മണനെ[61] ഹൈദരാലി ചുമതലയേൽപ്പിച്ചു.
മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന[63] കൊച്ചി രാജാവിനോട് ടിപ്പു വളരെ നല്ലനിലയിലായിരുന്നു വർത്തിച്ചിരുന്നത്[64].
1766-ലാണ് പിതാവ് ഹൈദരാലിയുടെ കൂടെ പതിനഞ്ച് വയസ്സുള്ള ടിപ്പു മലബാറിലേക്ക് വരുന്നത്. വടക്കേമലബാറിലെ തലശ്ശേരി കീഴടക്കലിന് ശേഷം[65] ഹൈദരാലിയുടെ സൈന്യത്തിന് മലബാറിൽ പരാജയങ്ങൾ നേരിടാൻ തുടങ്ങി. തുടർന്നാണ് ടിപ്പുവിനെ ഹൈദരാലി മലബാറിലേക്ക് നഷ്ടപ്പെട്ട പ്രദേശങ്ങൾ വീണ്ടെടുക്കാനായി അയക്കുന്നത്. തിരുവിതാംകൂർ ആക്രമിക്കാൻ ശ്രമിച്ച ടിപ്പുവിന്റെ സൈന്യം, പക്ഷെ 1789-90 ലെ നെടുംകോട്ട സൈനികനീക്കത്തിൽ, തിരുവിതാംകൂർ പടത്തലവനായിരുന്ന വൈക്കം പത്മനാഭപിള്ള ടിപ്പുവിനെ വെട്ടി പരിക്കേൽപ്പിച്ചു[66]. തിരുവിതാംകൂർ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയും, ബ്രിട്ടീഷ് സൈന്യം മൈസൂരിനെ ആക്രമിക്കുന്നുവെന്ന വാർത്തയും, തന്റെ പരിക്കും കാരണം യുദ്ധം നിർത്തി മൈസൂരിലേക്ക് തിരിച്ചുപോന്നു.[67][68]
പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. പാലക്കാടു കോങ്ങാട് നിന്നും മണ്ണാർക്കാട് വരെയുള്ള ടിപ്പുസുൽത്താൻ റോഡ് എന്ന് നാമകരണം ചെയ്ത വഴി ടിപ്പു സുൽത്താൻ സാമൂതിരിക്കു നേരെ പാലക്കാടു നിന്നു പടനനയിച്ച് പോയ ഒരു ഇടവഴിയായിരുന്നു. ഈ അടുത്തകാലത്തായി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു പള്ളിക്കുറുപ്പ് എന്ന സ്ഥലത്തു വച്ച് മുനിയറയടക്കം പല ചരിത്ര ശേഷിപ്പുകളൂം കണ്ടെടുത്തിട്ടുണ്ട് ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു. കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന്[69] എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട്[70][71]. എന്നാൽ പഴശ്ശിരാജയുടെ 1797-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ സൈനികരെയും ആയുധങ്ങളും[15] നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി.
1782 ഫെബ്രുവരി 8ന് ബ്രിട്ടീഷുകാർ മാഹിയിലെ ഫ്രഞ്ച് കോട്ടയും, അതിനെതുടർന്ന് കോഴിക്കോടും കീഴടക്കി. തല്ലശ്ശേരിയിലെ നാട്ടുരാജാവായിരുന്ന സർദാർ ഖാൻ തന്റെ പരാജയത്തിൽ വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദർ മുഖ്ദും അലിയെ മലബാർ തീരത്തേക്ക് അയച്ചു[5]. എന്നാൽ കേണൽ ഹംബർസ്റ്റോണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുകയും ചെയ്തു. ഈ പരാജയത്തിൽ നിരാശനായ ഹൈദർ മലബാറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബർസ്റ്റോണിനെ പിന്തുടർന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും, ഹംബർസ്റ്റോൺ അവിടം വിട്ടിരുന്നു. നിരാശനാകാതെ ടിപ്പു അവരെ പിന്തുടർന്ന് പൊന്നാനി പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാൻ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടു[5]. പക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നു, ഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. പൊന്നാനിയിലെത്തിയ ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഫലവത്തായിരുന്നില്ല. ഹംബർസ്റ്റോണിനെ സഹായിക്കാൻ, കേണൽ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേർന്ന പിതാവിന്റെ മരണവാർത്ത ടിപ്പുവിനെ തൽക്കാലം ഈ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചു[5].
1782-ഡിസംബർ-7 ന് ഹൈദരലി മരണമടഞ്ഞു[50]. ഹൈദരുടെ മരണ സമയത്ത് ടിപ്പു മലബാറിൽ ബ്രിട്ടീഷുകാർക്കെതിരേ സൈന്യത്തെ നയിക്കുകയായിരുന്നു. ഹൈദരാലിയുടെ മരണത്തിനു മുമ്പ് ടിപ്പുവിനെഴുതിയതെന്നു കരുതപ്പെടുന്ന ഒരു കത്തിൽ അദ്ദേഹം ബ്രിട്ടീഷുകാരോട് ഒത്തുതീർപ്പിനു തയ്യാറാവണമെന്ന് മകനോട് ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല, ഫ്രഞ്ചുകാരെ വിശ്വസിക്കരുതെന്നും ആ കത്തിൽ രേഖപ്പെടുത്തിയിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു[5]. തന്റെ മരണശേഷം, ടിപ്പുവിനെ നിങ്ങൾ എന്നെ പിന്തുണച്ചതുപോലെ സേവിക്കണം എന്ന് ഹൈദർ മരണത്തിനു തൊട്ടുമുമ്പായി വിശ്വസ്ത സേവകരോട്[72] ആവശ്യപ്പെട്ടു. ടിപ്പു മലബാറിൽ നിന്നും മടങ്ങിവരുന്നതുവരെ ഹൈദരുടെ മരണം പുറത്തറിയിക്കാതിരിക്കാൻ ഇവർ തീരുമാനിച്ചു. വലിയൊരു സാമ്രാജ്യത്തിന്റെ ചുമതലയാണ് ടിപ്പുവിന്റെ കഴിവിനെ ആശ്രയിച്ചിരുന്നത്. ഹൈദർ മരിക്കുമ്പോൾ ശ്രീരംഗപട്ടണത്തിലുള്ള ഖജനാവിൽ ഏതാണ്ട് മൂന്നുകോടിയോളം രൂപയും, സ്വർണ്ണവും, രത്നങ്ങളും എല്ലാം ഉണ്ടായിരുന്നു. ഇതുപോലൊന്ന് ബെദിനൂറിലെ ഖജനാവിലും ഉണ്ടായിരുന്നുവെങ്കിലും ഹൈദരുടെ മരണത്തോടെ ബ്രിട്ടൻ ആ ഖജനാവ് കൈക്കലാക്കി[73]. അതുപോലെ തന്നെ രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്നതിൽ ഏറ്റവും മികച്ച സേനയാണ് ഹൈദരുടെ കീഴിലുണ്ടായിരുന്നത്. വലിയൊരു ഉത്തരവാദിത്തമായിരുന്നു ടിപ്പുവിനെ കാത്തിരുന്നത്[5].
ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന് അവർ അദ്ദേഹത്തിന്റെ ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.[74]
പേഷ്വ മഹാറാവു ഒന്നാമന്റെ ഭരണത്തിന് കീഴിൽ മറാത്ത സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വലിയൊരു ഭാഗം കീഴ്പ്പെടുത്തി. ഹൈദരാലിയെ രണ്ടുപ്രാവശ്യം പരാജയപ്പെടുത്തിയ മറാത്തരുടെ മേധാവിത്തം ഹൈദരാലി അംഗീകരിച്ച പോലെയായിരുന്നു. 1767-ൽ മറാത്ത സൈന്യം മൈസൂരിനെ തോല്പിച്ച് ശ്രീരംഗപട്ടണത്തിൽ പ്രവേശിക്കുകയുണ്ടായി[75].
എന്നാൽ ടിപ്പുവിന്റെ കീഴിൽ മൈസൂർ സന്ധിവ്യവസ്ഥകളെ മറികടക്കാൻ ശ്രമിക്കുകയും, ദക്ഷിണേന്ത്യയിലെ ചില കോട്ടകൾ (കഴിഞ്ഞ യുദ്ധത്തിൽ മറാത്തക്കാർ കീഴടക്കിയവ[അവലംബം ആവശ്യമാണ്]) പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. മറാത്തയ്ക്ക് ഹൈദരാലി നൽകിവന്ന പരിഗണന ടിപ്പു നിർത്തലാക്കുകയും ചെയ്തത് അവരുമായുള്ള യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു
മറാത്തക്കെതിരായുള്ള നീക്കങ്ങൾ:
1787-ലെ ഗജേന്ദ്രബാദ് സന്ധിയോടെ അതുവരെ മറാത്തയിൽ നിന്ന് പിടിച്ചെടുത്ത പ്രദേശങ്ങളെല്ലാം മൈസൂർ തിരിച്ചുനൽകി[76][77].
നാലുവർഷമായി നിർത്തിവെച്ചിരുന്ന ചുങ്കം (48 ലക്ഷം രൂപ) ടിപ്പു മറാത്തക്ക് നൽകാമെന്ന് സമ്മതിച്ചു[78].
1789-ൽ ടിപ്പുവിന്റെ സഖ്യത്തിലുള്ള കൊച്ചി രാജ്യത്തിന്റെ രണ്ട് കോട്ടകൾ തിരുവിതാംകൂർ തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടിപ്പു കോയമ്പത്തൂരിൽ നിന്നും തിരുവിതാംകൂറിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. 1789 ഡിസംബർ 28ന് നെടുംകോട്ടയിൽ വെച്ച് തിരുവിതാംകൂറിനെതിരെ യുദ്ധം തുടങ്ങി. ബ്രിട്ടീഷ് സഖ്യത്തിലായിരുന്നു തിരുവിതാംകൂർ ഉണ്ടായിരുന്നത്.
കടുത്ത പ്രതിരോധം തീർത്ത തിരുവിതാംകൂർ സേന, ടിപ്പുവിനെതിരെ പിടിച്ചുനിന്നു. ഇതിനിടെ തിരുവിതാംകൂർ രാജാവ് ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സഹായം അഭ്യർത്ഥിച്ചു. തുടർന്ന് 1790ൽ കോൺവാലീസ് പ്രഭു കമ്പനി-മറാത്ത-ഹൈദരാബാദ് സഖ്യസേനയുമായി കോയമ്പത്തൂർ പിടിച്ചു. തിരിച്ചടിച്ച ടിപ്പുവിന് കുറച്ച് പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായെങ്കിലും കോയമ്പത്തൂർ ബ്രിട്ടീഷ് നിയന്ത്രണത്തിൽ തുടർന്നു. ഫ്രഞ്ച് സേനയുടെ സഹകരണത്തിനായി ടിപ്പു ശ്രമിച്ചെങ്കിലും പക്ഷെ വിജയം കണ്ടില്ല.
1791-ൽ സഖ്യസേന ബാംഗ്ലൂർ കീഴടക്കുകയും ശ്രീരംഗപട്ടണം കീഴടക്കുമെന്ന് ഭീഷണിയുയർത്തുകയും ചെയ്തു. വിഭവങ്ങളുടെ അപര്യാപ്തതയാൽ, സേന ആക്രമണത്തിൽ നിന്ന് പിന്തിരിയുകയും, ഈ തക്കത്തിൽ ടിപ്പു കോയമ്പത്തൂർ കീഴടക്കുകയും ചെയ്തു.
1792-ൽ സർവ്വസജ്ജമായ സഖ്യസേന ടിപ്പുവിനെ പരാജയപ്പെടുത്തുകയും, സന്ധിവ്യവസ്ഥകൾ പ്രകാരം മൈസൂർ സാമ്രാജ്യത്തിന്റെ പകുതിയും മൂന്ന് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും ധാരണയായി[79]. നഷ്ടപരിഹാരം നൽകുന്നത് വരെ ടിപ്പുവിന്റെ രണ്ട് ആൺകുട്ടികളെ ബന്ധികളാക്കുകയും ചെയ്തു[80][81]. രണ്ട് ഗഢുക്കളായി ടിപ്പു പണം നൽകുകയും, മക്കളെ മോചിപ്പിക്കുകയും ചെയ്തു.
1794-ൽ ഫ്രഞ്ച് റിപ്പബ്ലിക്കൻ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ, അനുയോജ്യമായ നിയമങ്ങൾ രൂപപ്പെടുത്തുന്നതിന് മൈസൂരിലെ ജേക്കബിൻ ക്ലബ്ബിനെ ടിപ്പു സഹായിച്ചു. അദ്ദേഹം ഒരു ലിബർട്ടി ട്രീ നട്ടുപിടിപ്പിക്കുകയും സിറ്റിസൺ ടിപ്പൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു[83][84][85]. ഫ്രാൻസിൽ നിന്ന് ചില സസ്യങ്ങൾ, ഉപകരണങ്ങൾ എന്നിവ ഇറക്കുമതി ചെയ്യാൻ ടിപ്പു മുൻകൈ എടുത്തിരുന്നു[86].
നെപ്പോളിയന്റെ ഈജിപ്ത് അധിനിവേശത്തിന്റെ ഒരു പ്രേരണ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയുമായി ഒരു ജംഗ്ഷൻ സ്ഥാപിക്കുക എന്നതായിരുന്നു. ടിപ്പു സാഹിബുമായി ബന്ധപ്പെടാനുള്ള ലക്ഷ്യവുമായാണ് മിഡിൽ ഈസ്റ്റിൽ ഒരു ഫ്രഞ്ച് സാന്നിധ്യം സ്ഥാപിക്കാൻ നെപ്പോളിയൻ ഉദ്ദേശിച്ചത്[87]. "ഈജിപ്ത് കീഴടക്കിയ ഉടൻ തന്നെ ഇന്ത്യൻ രാജകുമാരന്മാരുമായി ബന്ധം സ്ഥാപിക്കുമെന്നും അവരോടൊപ്പം ഇംഗ്ലീഷുകാരെ ആക്രമിക്കുമെന്നും" നെപ്പോളിയൻ ഫ്രഞ്ച് ഡയറക്ടറിക്ക് ഉറപ്പ് നൽകി[88]. 1798 ഫെബ്രുവരി 13-ന് ടാലെറാൻഡിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്: "ഈജിപ്തിനെ അധിനിവേശം ചെയ്ത് ഉറപ്പിച്ചതിനാൽ, ഞങ്ങൾ 15,000 പേരെ സൂയസിൽ നിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുകയും ടിപ്പു-സാഹിബിന്റെ സൈന്യത്തിൽ ചേരുകയും ഇംഗ്ലീഷുകാരെ തുരത്തുകയും ചെയ്യും[88]." ഈ തന്ത്രത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു, 1799-ൽ ഏക്കർ ഉപരോധം, 1801-ൽ അബുക്കിർ യുദ്ധം എന്നിവയിൽ ഫ്രാൻസ് പരാജയപ്പെട്ടു.
1798-ൽ ഈജിപ്തിലെ നൈൽ യുദ്ധത്തിൽ ഹൊറേഷ്യോ നെൽസൺ ഫ്രാങ്കോയിസ്-പോൾ ബ്രൂയിസ് ഡി എഗല്ലിയേഴ്സിനെ പരാജയപ്പെടുത്തി. 1799-ൽ മൂന്ന് സൈന്യങ്ങൾ മൈസൂരിലേക്ക് മാർച്ച് ചെയ്തു - ഒന്ന് ബോംബെയിൽ നിന്നും, ആർതർ വെല്ലസ്ലിയുടെ സൈന്യം ഉൾപ്പെടെ രണ്ട് ബ്രിട്ടീഷ് സൈന്യങ്ങളും. നാലാം മൈസൂർ യുദ്ധത്തിൽ തലസ്ഥാനമായ ശ്രീരംഗപട്ടണത്തെ അവർ ഉപരോധിച്ചു.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 26,000 സൈനികരും ഏകദേശം 4,000 യൂറോപ്യന്മാരും ബാക്കി ഇന്ത്യക്കാരും ഉണ്ടായിരുന്നു. ഹൈദരാബാദിലെ നിസാം പത്ത് ബറ്റാലിയനുകളും 16,000 കുതിരപ്പടയാളികളും അടങ്ങുന്ന ഒരു പടയെ നൽകി. ബ്രിട്ടീഷ് സേനയിലെ സൈനികരുടെ എണ്ണം 50,000 ത്തിൽ കൂടുതലാണ്, അതേസമയം ടിപ്പു സുൽത്താന്റെ എണ്ണം 30,000 മാത്രം. ബ്രിട്ടീഷുകാർ നഗരമതിലുകൾ തകർത്തു, ഫ്രഞ്ച് സൈനിക ഉപദേഷ്ടാക്കൾ ടിപ്പു സുൽത്താനോട് രഹസ്യഭാഗങ്ങളിലൂടെ രക്ഷപ്പെടാൻ പറഞ്ഞു, പക്ഷേ അദ്ദേഹം നിരസിച്ചു. ശ്രീരംഗപട്ടണ കോട്ടയുടെ വടക്ക്-കിഴക്കേ ഭാഗത്ത് നിന്ന് (270 മീറ്റർ) അകലെയുള്ള ഹോളി (ഡിഡി) കവാടത്തിലാണ് ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത്[89][90].
വടക്കുപടിഞ്ഞാറു ഭാഗത്തെത്തിയ സൈന്യം പെട്ടെന്നുതന്നെ തടിയനായ കുറിയ ഒരു ഓഫീസറിന്റെ നേതൃത്വത്തിലുള്ള മൈസൂർ സേനയോടു പോരാടേണ്ടിവന്നു. സേവകന്മാരിൽ നിന്നും വേട്ടയ്ക്കുള്ള ആയുധങ്ങൾ നിറച്ചു കിട്ടിയവ ഉപയോഗിച്ച് അയാൾ ബ്രിട്ടീഷുകാർക്കു നേരേ നിറയൊഴിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തോടെ ടിപ്പുവിന്റെ ശരീരം തിരഞ്ഞുപോയ ബ്രിട്ടീഷുകാർക്കു മനസ്സിലായി നേരത്തെ തങ്ങൾക്കുനേരേ നിറയൊഴിച്ചുകൊണ്ടിരുന്ന ആൾ ആണ് ടിപ്പു എന്ന്. പിറ്റേന്ന് ഉച്ചകഴിഞ്ഞ് പിതാവിന്റെ ശവകുടീരത്തിനടുത്തുള്ള ഗുമാസിൽ സംസ്കരിച്ചു.
ബെഞ്ചമിൻ സിഡെൻഹാം ആ ശരീരത്തെപ്പറ്റി വിവരിച്ചത്:
'ഏതാണ്ട് 5 അടി 8 ഇഞ്ചോളം ഉയരമുള്ള നിറം മങ്ങിയ തടിച്ച, കുറിയ കഴുത്തുള്ള ഉയരമുള്ള തോളുകളാണെങ്കിലും ചെറിയ മാർദ്ദവമുള്ള കയ്യുമുള്ള അയാളുടെ വലതു ചെവിയുടെ മുകളിലായി ഒരു മുറിവുണ്ടായിരുന്നു. ഇടത്തെ കവിളിൽ വെടിയുണ്ട കൊണ്ട നിലയിലുള്ള ആ ശരീരത്തിൽ രണ്ടു മൂന്നൂ മുറിവുകൾ കൂടിയുണ്ടായിരുന്നു.
'വലിയ കണ്ണുകൾ ഉള്ള അയാൾക്ക് ചെറിയ വളവുള്ള പുരികങ്ങളും വളരെ ചെറിയ കൃതാവുമായിരുന്നു ഉള്ളത്. സാധാരണക്കാരിൽ നിന്നും ഉയർന്നവൻ ആയിരുന്നു താനെന്ന് അയാളുടെ രൂപം വ്യക്തമാക്കിയിരുന്നു.'[91]
ടിപ്പു സുൽത്താൻ തന്റെ ഓരോ പ്രവിശ്യകളിലും ന്യായാധിപന്മാരായി ഒരു പണ്ഡിറ്റിനെയും ഒരു ഖാദിയെയും നിയമിച്ചിരുന്നു. മുസ്ലിംകളുടെ കേസുകൾ കൈകാര്യം ചെയ്യാൻ ഖാദിയും ഹിന്ദുക്കളുടെ കേസുകൾക്ക് പണ്ഡിറ്റും. ഹൈക്കോടതിയിലും ഇതുപോലെ ന്യായാധിപരായി ഒരു മുസ്ലിമും ഒരു ഹിന്ദുവുമായിരുന്നു ഉണ്ടായിരുന്നത്[92].
തന്റെ ഭരണപ്രദേശങ്ങളിൽ മദ്യവും വേശ്യാവൃത്തിയും ടിപ്പു നിരോധിച്ചു[93]. കഞ്ചാവ് കൃഷിചെയ്യുന്നത് കർശനമായി നിരോധിക്കപ്പെട്ടു[94].
കേരളത്തിൽ നിലവിലുണ്ടായിരുന്ന ബഹുഭർതൃത്വം, സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശം നിഷേധിക്കൽ തുടങ്ങിയവക്കെതിരെ ടിപ്പു നടപടി സ്വീകരിക്കുകയുണ്ടായി[95][96].
ടിപ്പുവിന്റെ ഒരു ഉത്തരവ് ഇങ്ങനെ കാണാം,
വിദ്യാഭ്യാസത്തിന് ടിപ്പു പ്രത്യേക പരിഗണന നൽകിയിരുന്നു. ഓരോ നാല് മൈലിനുള്ളിലും ഓരോ വിദ്യാലയം വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട്[37].
തന്റെ രാജ്യത്തിന്റെ വൈജ്ഞാനിക പുരോഗതി ലക്ഷ്യംവെച്ച് ടിപ്പു ഒരു ഗ്രന്ഥശാല സ്ഥാപിക്കുകയുണ്ടായി. അദ്ദേഹം വലിയൊരു ഗ്രന്ഥശേഖരത്തിന്റെ ഉടമയായിരുന്നു[98][99][100]. പുസ്തകങ്ങളെ സ്നേഹിക്കുകയും[99], വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു അദ്ദേഹം.
അറബി, പേർഷ്യൻ, ഹിന്ദുസ്ഥാനി ഭാഷകളിലായി രണ്ടായിരത്തോളം വാള്യങ്ങളാണ് ഈ ശേഖരത്തിലുണ്ടായിരുന്നത്. പല പുസ്തകങ്ങളും മനോഹരമായ കൈയെഴുത്തിൽ എഴുതപ്പെട്ടവയും നല്ല നിലയിൽ ബൈന്റ് ചെയ്യപ്പെട്ടവയുമായിരുന്നു[99]. ഇവയുടെ ഒരു കാറ്റലോഗ് The Oriental Libarary Of Tippoo Sultan എന്ന പേരിൽ ചാൾസ് സ്റ്റുവർട്ട് എന്ന പ്രൊഫസർ തയ്യാറാക്കി കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്[99]. ഇതിൽ 68 വൈദ്യശാസ്ത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നെന്ന് ഡി.വി.എസ്. റെഡ്ഡി പറയുന്നുണ്ട്.
ഗ്രന്ഥങ്ങൾ ശേഖരിക്കുക മാത്രമല്ല, അവ വിവർത്തനം ചെയ്യുവാൻ കൂടി അദ്ദേഹത്തിന്റെ കീഴിൽ ശ്രമങ്ങൾ നടന്നിരുന്നതായി രേഖകൾ പറയുന്നു[101].
ടിപ്പുവിന്റെ പതനശേഷം ബ്രിട്ടീഷ് ഭരണകൂടം ഈ ഗ്രന്ഥശാല നിലനിർത്തുകയുണ്ടായി[99]. ശേഖരത്തിലെ ചില പുസ്തകങ്ങളുടെ കൈയെഴുത്ത് പ്രതികൾ ഏഷ്യാറ്റിക് സൊസൈറ്റി, കാംബ്രിഡ്ജ്-ഓക്സ്ഫഡ് യൂണിവേഴ്സിറ്റികൾ, ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവക്ക് കൈമാറി[99].
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മൈസൂർ രാജ്യം ടിപ്പുവിന്റെ കീഴിൽ സാമ്പത്തികമായി ഔന്നത്യം നേടി. പിതാവ് ഹൈദരാലിയും ടിപ്പുവും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ചു[102]. വസ്ത്രനിർമ്മാണരംഗത്ത് ടിപ്പുവിന്റെ കീഴിൽ മൈസൂർ അഭിവൃദ്ധി നേടി[103]. അന്നത്തെ ശരാശരി വരുമാനത്തിന്റെ അഞ്ചിരട്ടിയായിരുന്നു മൈസൂരിന്റെ ശരാശരി വരുമാനം. ബ്രിട്ടനിലെ ജീവിതനിലവാരത്തെക്കാളും ഉയരത്തിലായിരുന്നു, മൈസൂരിലേത്[103][104][105]
നെല്ല്, ചന്ദനം, കരിമ്പ്, തേങ്ങ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ വേണ്ടി ടിപ്പു ശ്രമങ്ങൾ നടത്തി. അതിനായി തരിശുനിലങ്ങൾ കർഷകർക്ക് പതിച്ചുനൽകുകയും നാമമാത്രമായ നികുതി ഈടാക്കുകയും ചെയ്തു[106]. അരി വ്യാപാരത്തിനായി മസ്കറ്റിൽ ടിപ്പു ഒരു ഡിപ്പോ സ്ഥാപിക്കുകയുണ്ടായി[107].
മൂന്ന് കൊല്ലത്തിലധികം വെറുതെ കിടന്ന ഭൂമി ടിപ്പു കൃഷിക്കാർക്ക് പതിച്ചുനൽകി. ആദ്യത്തെ വർഷം നികുതിയിളവും നൽകിയിരുന്നു[108]. രണ്ടാമത്തെ വർഷം അവർ പകുതി നികുതിയായിരുന്നു നൽകേണ്ടത്. മൂന്നാമത്തെ വർഷം മുതൽ പൂർണ്ണനികുതിയും.
കർഷകർക്ക് ആവശ്യത്തിന് പണം കടം നൽകിയിരുന്നു ടിപ്പുവിന്റെ ഭരണകൂടം[108]. ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ടാണ് ഇത്തരം വായ്പകൾ തിരിച്ചടക്കേണ്ടിയിരുന്നത്.
1788-ൽ അമീൽദാർമാർക്ക് അയച്ച സർക്കുലറിൽ ഇങ്ങനെ കാണാം,
“ | കൃഷിയാണ് നാടിന്റെ ജീവരക്തം. മണ്ണിൽ പണിയെടുക്കുന്നവർക്ക് ഈ നാട് സമൃദ്ധവും ഫലഭൂയിഷ്ടവുമായ പ്രതിഫലം നൽകുന്നു. ഈ ഭൂനിയമത്തിലെ 127 വ്യവസ്ഥകളും നിങ്ങൾ ഉടനടി നടപ്പിൽ വരുത്തണം. വിശേഷിച്ചും കലപ്പകൾ വാങ്ങാനുദ്ദേശിക്കുന്ന കർഷകർക്ക് പണം വായ്പ നൽകുക, ആളുകൾ ഉപേക്ഷിച്ച ഭൂമി ഏറ്റെടുക്കാൻ നടപടികളെടുക്കുക, കൃഷിക്കാരനും അയാളുടെ അനന്തരാവകാശികൾക്കും സംരക്ഷണം നൽകുക, കരിമ്പ്, വെറ്റില, നാളികേരം തുടങ്ങിയ കൃഷി ചെയ്യുന്നവർക്ക് നികുതി ഇളവ് നൽകുക, മാവ്, പ്ളാവ് തുടങ്ങിയ മരങ്ങൾ ഓരോ ഗ്രാമത്തിലും 200 വീതം നട്ടുവളർത്താൻ പ്രോത്സാഹിപ്പിക്കുക[109]. | ” |
സ്വർണ്ണം, വെള്ളി, ചെമ്പ് നാണയങ്ങൾ പലപേരുകളിലും പലമൂല്യത്തിലും ടിപ്പു പരിഷ്കരിച്ച് പുറത്തിറക്കുകയുണ്ടായി[110]. ചിലത് താഴെ കൊടുക്കുന്നു.
ചെമ്പ്: ഖുത്ബ് എന്ന പേരിൽ, 1/8 പൈസ മൂല്യത്തിൽ -- അഖ്തർ എന്ന പേരിൽ, 1/4 പൈസ മൂല്യത്തിൽ -- ബഹ്റാം എന്ന പേരിൽ, 1/2 പൈസ മൂല്യത്തിൽ -- സുഹ്റ എന്ന പേരിൽ ഒരു പൈസ മൂല്യത്തിൽ -- ഉഥ്മാനി / മുഷ്തരി എന്നപേരിൽ, 2 പൈസ മൂല്യത്തിൽ
വെള്ളി: ഖുദ്രി എന്ന പേരിൽ, 1/32 രൂപ മൂല്യത്തിൽ -- കാസിമി എന്ന പേരിൽ, 1/16 രൂപ മൂല്യത്തിൽ -- ജഅ്ഫരി എന്ന പേരിൽ, 1/8 രൂപ മൂല്യത്തിൽ -- ബാഖിരി എന്ന പേരിൽ, 1/4 രൂപ മൂല്യത്തിൽ -- ആബിദി എന്ന പേരിൽ, 1/2 രൂപ മൂല്യത്തിൽ -- ഇമാമി എന്ന പേരിൽ, ഒരു രൂപ മൂല്യത്തിൽ -- ഹൈദരി എന്ന പേരിൽ, 2 രൂപ മൂല്യത്തിൽ.
സ്വർണ്ണം: ഫാറൂഖി എന്ന പേരിൽ, ഒരു പഗോഡ മൂല്യത്തിൽ -- സാദിഖി എന്ന പേരിൽ, 2 പഗോഡ മൂല്യത്തിൽ -- അഹ്മദി എന്ന പേരിൽ, 4 പഗോഡ മൂല്യത്തിൽ. ഭരണത്തിന്റെ ആദ്യ നാലുവർഷത്തിൽ നിലവിലുണ്ടായിരുന്ന മൊഹർ എന്ന സ്വർണ്ണനാണയം (10.95ഗ്രാം) പിന്നീട് 13.74ഗ്രാം തൂക്കമുള്ള അഹ്മദി ആയി മാറുകയാണുണ്ടായത്. ഈ നാണയത്തിലാണ് ഹിജ്രി വർഷത്തിന് പകരം മീലാദി വർഷം മുദ്രണം ചെയ്തുതുടങ്ങിയത്.
ശൃംഗേരി ശാരദാദേവിയുടെ ചിത്രം ആലേഖനം ചെയ്യപ്പെട്ട റാഹത്തി എന്ന നാണയത്തിന്റെ മറുഭാഗത്ത് ടിപ്പുവിന്റെ മുദ്രണത്തോടെയായിരുന്നു[111].
നാണയത്തിന്റെ മൂല്യം ആദ്യകാല സ്വർണ്ണനാണയങ്ങളിൽ രേഖപ്പെടുത്തിയിരുന്നില്ല. അതിന്റെ തുടക്കവും കലണ്ടർ മാറ്റവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. നാണയങ്ങളിൽ മീലാദി വർഷം മുദ്രണം ചെയ്യാൻ തുടങ്ങിയതോടെയാണ് നാണയത്തിന്റെ മൂല്യവും രേഖപ്പെടുത്താൻ തുടങ്ങിയത്[112].
കേരളത്തിൽ ആദ്യമായി വിളവിന്റെ അടിസ്ഥാനത്തിൽ ഭൂനികുതി ഏർപ്പെടുത്തിയത് ടിപ്പുസുൽത്താനാണ്. ഇതോടെ നിലനിന്നിരുന്ന ഫ്യൂഡൽ ജന്മിമാരുടെ യുഗം താൽക്കാലികമായി അവസാനിക്കുകയായിരുന്നു[113] [114][115]. ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പിലാക്കിയ ഒരു ഭരണാധികാരി കൂടി ആയിരുന്നു അദ്ദേഹം.
ടിപ്പുവിന്റെ കാലത്ത് പട്ടുനൂൽ വ്യവസായത്തെ പറ്റി പഠിക്കാൻ ബംഗാളിലേക്ക് ഒരു വിദഗ്ദ്ധനെ അയക്കുകയുണ്ടായി. തുടർന്നാണ് മൈസൂർ പട്ടുവസ്ത്രനിർമ്മാണരംഗത്ത് ശോഭിക്കാൻ തുടങ്ങിയത്[116][117][118][9]. ടിപ്പുവിന്റെ ഒരു കത്തിൽ ഇങ്ങനെ കാണാം,
“ | മൈസൂരിൽ സിൽക്ക് വ്യവസായം സ്ഥാപിക്കുന്നതിന് വിശദമായ നിർദ്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. നമ്മുടെ ജനങ്ങളെ പരിശീലിപ്പിക്കുന്നതിനായി പട്ടുനൂൽ പുഴുക്കളും അവയെ വളർത്തുന്നതിലെ വിദഗ്ദരും ഇതിനകം വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയിട്ടുണ്ട്. വ്യവസായത്തിന്റെ വികസനത്തിനായി പതിനെട്ട് കേന്ദ്രങ്ങൾ ആരംഭിച്ചു. ഇനിയും പലതും ആവശ്യമാണ്. മൾബറി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് എല്ലാ പ്രോത്സാഹനവും നൽകുന്നു. ഈ വികസന പ്രവർത്തനത്തിൽ നിങ്ങൾ നേരിട്ട് താല്പര്യം കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം വ്യക്തമാണ്: സിൽക്ക് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൈസൂർ ഒന്നാമനാകാൻ ഞാൻ ആഗ്രഹിക്കുന്നു[119]. | ” |
ടിപ്പുവിന്റെ ഭരണത്തിന്റെ ആദ്യവർഷം തന്നെ ഹിജ്രി കലണ്ടറിന് പകരം മീലാദി കലണ്ടർ നടപ്പിലാക്കിയിരുന്നു. മുഹമ്മദ് നബിയുടെ ജനനത്തെ ആസ്പദമാക്കിയുള്ള സൂര്യവർഷമാണ് മീലാദി എന്നറിയപ്പെടുന്നത്.
ടിപ്പു സുൽത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു[120][95][121]. ഇപ്പോൾ ദേശീയപാത 212 ആക്കി മാറ്റിയ സുൽത്താൻ ബത്തേരി -മൈസൂർ റോഡ് വാഹന ഗതാഗതത്തിനു പറ്റിയ രീതിയിൽ പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു പാത അന്ന് വരെ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്.[122]
ലാൽബാഗ് ബോട്ടാണിക്കൽ ഗാർഡൻ നിർമ്മാണം തുടങ്ങിവെച്ചത് ഹൈദരാലി ആണെങ്കിലും പൂർത്തിയാക്കിയതും വികസിപ്പിച്ചതും ടിപ്പു സുൽത്താനാണ്[123].
ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്[124]. ആദ്യമായി റോക്കറ്റ് ഒരു ആയുധമായി ഉപയോഗിച്ചതിൻെറ ക്രെഡിറ്റ് ഇന്ത്യക്കാർക്ക് അവകാശപ്പെടാം[125]. 1792-ലെ ശ്രീരംഗപട്ടണം യുദ്ധത്തിൽ ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാരെ ശരിക്കും വിറപ്പിച്ചു[126][127][128][129]. ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്[130][131]. മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു[132]. പാകിസ്താൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടത്[133]. ടിപ്പുവിന്റെ റോക്കറ്റുകളെക്കുറിച്ച് പാശ്ചാത്യർ നടത്തിയ പഠനങ്ങൾ പ്രസക്തമായിരുന്നെന്ന് ഐ.എസ്.ആർ.ഒ മുൻ അധ്യക്ഷൻ എ.എസ്. കിരൺ കുമാർ അഭിപ്രായപ്പെട്ടിരുന്നു[134].
1786-ൽ ഹൈദരാലിയുടെ പാതയിൽ ഇരുപത് കപ്പലുകളുൾക്കൊള്ളുന്ന നാവികസേനക്ക് രൂപം നൽകി. 1790-ൽ നാവികസേനാമേധാവിയായി കമാലുദ്ദീനെ നിയമിച്ചു[135]. 11 കമാൻഡർമാർ, 30 അഡ്മിറൽമാർ, രണ്ട് കപ്പലുകൾ എന്നിവ ഉൾക്കൊള്ളുന്ന മിർ യാം ആയിരുന്നു നാവികസേനയുടെ ഒരു യൂണിറ്റ്. കപ്പലുകൾക്ക് ദീർഘായുസ്സ് ലഭിക്കാൻ അടിഭാഗം ചെമ്പ് കൊണ്ട് പൊതിയാൻ ടിപ്പു നിർദ്ദേശിച്ചു.
ടിപ്പുവിന്റെ മതസമീപനം സംബന്ധിച്ച് പല വാദങ്ങളും നിൽനിൽക്കുന്നുണ്ട്[136]. ആധുനിക ഇന്ത്യൻ ചരിത്രകാരന്മാർ പൊതുവെ ടിപ്പുവിനെ വിശാലസമീപനമുള്ള ഒരു ഭരണാധികാരിയായി കണക്കാക്കുന്നു. എന്നാൽ ടിപ്പു മൈസൂരിൽ സഹിഷ്ണുവായ ഭരണാധികാരിയായിരുന്നെങ്കിലും മലബാറിലും കുടകിലും മറ്റും എതിരാളികളോട് ക്രൂരമായി പെരുമാറി എന്ന് ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നുണ്ട്. കേരളത്തിലും കുടകിലും പൊതുവെ ടിപ്പു ഒരു വിവാദവിഷയമായി ഇന്നും നിലനിൽക്കുന്നു.
ടിപ്പുവിന്റെ ചരിത്രം പ്രധാനമായും രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ബ്രിട്ടീഷ് സൈനികരാലും അവരുടെ ചരിത്രത്തിലുമാണ്. ടിപ്പുവിന്റെ ശത്രു എഴുതിയ ചരിത്രം എന്ന നിലക്ക് ആധുനിക ചരിത്രകാരന്മാർ ശ്രദ്ധാപൂർവ്വമാണ് ഈ ചരിത്രങ്ങളെ സമീപിക്കുന്നത്[37][137][138][139][140][141]. ടിപ്പുവിനെ ഇങ്ങനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നതിൽ ബ്രിട്ടീഷ് ചരിത്രകാരന്മാർക്ക് നിക്ഷിപ്തതാൽപ്പര്യമുണ്ടായിരുന്നു എന്ന് ഇവർ സമർത്ഥിക്കുന്നു. ടിപ്പുവിന്റെ ചരിത്രമെഴുതിയ മുസ്ലിം എഴുത്തുകാർ പോലും ബ്രിട്ടീഷുകാരുടെ സഹായം സ്വീകരിച്ചിരുന്ന വ്യക്തികളായിരുന്നു[37]. തങ്ങളുടെ വാദങ്ങൾക്ക് ബലം നൽകാൻ ഇത്തരം എഴുത്തുകാരെ ബ്രിട്ടീഷ് ഇന്ത്യൻ ഭരണകൂടം ഉപയോഗിച്ചുവന്നു.
ടിപ്പു സുൽത്താൻ, ഇസ്ലാമിനോടെന്ന പോലെ [142], മറ്റു മതങ്ങളോടും ഉദാരസമീപനം കൈക്കൊണ്ടുവെന്ന് ചരിത്രകാർന്മാർ അഭിപ്രായപ്പെടുന്നുണ്ട്[41][21][43][42]. ഹൈന്ദവർക്കു വേണ്ടി ചെയ്ത കാര്യങ്ങളും, മൈസൂരിൽ സ്ഥാപിച്ച ക്ഷേത്രങ്ങളും ക്രൈസ്തവദേവാലയങ്ങളും ഇതിനുദാഹരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. ശ്രീരംഗപട്ടണത്തിലെ ടിപ്പുവിന്റെ കോട്ടക്കുള്ളിൽ തന്നെ ഹൈന്ദവക്ഷേത്രം നിലനിന്നിരുന്നു[143]. മൈസൂർ രാജ്യത്ത് ടിപ്പുവിന്റെ ഭരണശേഷം വെറും അഞ്ച് ശതമാനം മാത്രമായിരുന്നു മുസ്ലിം ജനസംഖ്യ[144]. കോഴിക്കോട് ഇനാം രജിസ്റ്റർ പ്രകാരം കേരളത്തിൽ ടിപ്പുവിന്റെ 61 ഭൂമിദാനങ്ങളിൽ അഞ്ചെണ്ണമൊഴികെ ബാക്കി 56 എണ്ണവും ഹിന്ദുക്ഷേത്രങ്ങൾക്കും വ്യക്തികൾക്കുമായിരുന്നു[141]. ടിപ്പുസുൽത്താന്റെ ഗ്രന്ഥശേഖരത്തിൽ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത മഹാഭാരതമടക്കമുള്ള ഹൈന്ദവ ഗ്രന്ഥങ്ങളും ഉൾപ്പെട്ടിരുന്നു[100].
പടയോട്ടക്കാലത്ത് ചില ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ[145] ടിപ്പു സുൽത്താൻ നൽകിയിട്ടുണ്ടെന്നും[146] മറാത്തക്കാർ ആക്രമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും ചരിത്രകാരന്മാർ പറയുന്നുണ്ട്.[147][141][148].
രാജ്യത്തിലേക്ക് പിടിച്ചെടുക്കുന്ന ഭൂമിയിൽ നിന്നും ക്ഷേത്രങ്ങളെയും ബ്രാഹ്മണസ്ഥാപനങ്ങളെയും ഒഴിവാക്കിയിരുന്നു[136].
ടിപ്പുവിന്റെ ഒരു ഉത്തരവിൽ ഇങ്ങനെ കാണാം,
“ | അതിജയിക്കപ്പെട്ട ശത്രുവിനെ കൊള്ളയടിക്കുന്നത് കുറച്ച് പേരെ സമ്പന്നരാക്കുകയും രാജ്യത്തെ ദരിദ്രരാക്കുകയും മുഴുവൻ സൈന്യത്തെയും അപമാനിക്കുകയും ചെയ്യുന്നു. യുദ്ധങ്ങളെ യുദ്ധക്കളങ്ങളിൽ ഒതുക്കണം. നിരപരാധികളായ സാധാരണക്കാരിലേക്ക് യുദ്ധത്തെ കൊണ്ടുപോകരുത്. അവരുടെ സ്ത്രീകളെ ബഹുമാനിക്കുക, അവരുടെ മതത്തെ ബഹുമാനിക്കുക, അവരുടെ മക്കളെയും ബലഹീനരെയും സംരക്ഷിക്കുക[149] | ” |
ടിപ്പു പറയുന്നു,
ജ്ഞാനപീഠം ജേതാവായ ഗിരീഷ് കർണാട് പറയുന്നു[150].
ടിപ്പുവിനെ പറ്റി അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ ഗിരീഷ് കർണാടിന് വധഭീഷണി വരെ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിന്നു[150].
നേതാജി സുഭാസ് ചന്ദ്ര ബോസ് ഇങ്ങനെ പറയുന്നുണ്ട്[151],
മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ പറയുന്നു[152],
ചരിത്രകാരനായ കാവെ യസ്ദാനി പറയുന്നു[153],
മഹാത്മാഗാന്ധി തന്റെ യങ്ങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിൽ ഇങ്ങനെ എഴുതി,
“ | വിദേശ ചരിത്രകാരന്മാർ ടിപ്പു സുൽത്താനെ മതഭ്രാന്തനായും, ഹിന്ദു പ്രജകളെ അടിച്ചമർത്തി ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിച്ചവനായും ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം അത്തരക്കാരനായിരുന്നില്ല. മറിച്ച്, ഹിന്ദു പ്രജകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം തികച്ചും സൗഹാർദപരമായിരുന്നു. മൈസൂർ പുരാവസ്തു വിഭാഗത്തിൽ ടിപ്പു, ശൃംഗേരി മഠത്തിലെ ശങ്കരാചാര്യർക്ക് എഴുതിയ 30-ലേറെ കത്തുകളുണ്ട്. ഹിന്ദു ക്ഷേത്രങ്ങൾക്ക് ടിപ്പു വൻതോതിൽ സ്വത്തുക്കൾ ദാനം ചെയ്തു. ശ്രീവെങ്കട്ട രാമെണ്ണ ശ്രീനിവാസം, ശ്രീരംഗനാഥ് തുടങ്ങിയ ടിപ്പുവിന്റെ കൊട്ടാരങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന ക്ഷേത്രങ്ങൾ ആ മഹാനുഭാവന്റെ സഹിഷ്ണുതയുടെയും വിശാലമനസ്കതയുടെയും അനശ്വര സ്മാരകങ്ങളാണ്. അല്ലാഹുവിന്റെ ഭക്തനായിരുന്നു മഹാനായ ഈ രക്തസാക്ഷി. അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായിരുന്നു. ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള മണിനാദങ്ങൾ തന്റെ പ്രാർത്ഥനകൾക്ക് ശല്യമായി കരുതിയിരുന്നില്ല (യംഗ് ഇന്ത്യ 1930 ജനുവരി 23,പേജ് 31)[44] | ” |
ചരിത്രകാരനായ ബി.എ. സാലെറ്റാരെ ടിപ്പുവിനെ വിശേഷിപ്പിക്കുന്നത് ഹിന്ദു ധർമ്മത്തിന്റെ സംരക്ഷകൻ എന്നാണ്[140].
ടിപ്പുവിന്റെ ഭരണയന്ത്രത്തിൽ പ്രധാനസ്ഥാനങ്ങളിൽ വരെ മറ്റുമതസ്ഥർ നിയുക്തരായിരുന്നു[92]. പ്രധാനമന്ത്രിയായിരുന്ന പൂർണയ്യ[154], ധനമന്ത്രി കൃഷ്ണറാവു, ക്രമസമാധാന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശാമയ്യ അയ്യങ്കാർ, രംഗയ്യങ്കാർ[155], സുബ്ബറാവു, മൂൽചന്ദ്, സുജൻ റായ്, കുടകിലെ സേനാനായകനായിരുന്ന നാഗപ്പയ്യ[153], ഹരിസിങ്[153], നാരസയ്യ[153] എന്നിവർ അവരിൽ പ്രധാനികളാണ്. നയതന്ത്രജ്ഞരായിരുന്ന അപ്പാജി റാം[156], ശ്രീനിവാസറാവു[157] എന്നിവർ ടിപ്പുവിന്റെ വിശ്വസ്തരായിരുന്നു[158].
ഓരോ പ്രവിശ്യകളിലും നിയോഗിക്കപ്പെടുന്ന അമീൽദാറുമാരിൽ കർണാടകയിലെ ബ്രാഹ്മണർ ഒരുപാട് ഉണ്ടായിരുന്നു. പാലക്കാട്ടെ അമീൽദാർ ബാസ്സയ്യ[159], ബാരാമഹലിലെ ഹരിദാസയ്യ[136], കോനപ്പ[136], മദണ്ണ, എന്നിവർ ഉദാഹരണങ്ങളാണ്.
വാർഷികഗ്രാന്റ് നൽകപ്പെട്ടിരുന്ന 156 അമ്പലങ്ങളുടെ പട്ടിക, മൈസൂർ ഗസറ്റ് എഡിറ്റർ ശ്രീകാന്തയ്യ രേഖപ്പെടുത്തിയിട്ടുണ്ട്[37]. ഇതിന്റെ രേഖകളും ഭൂമിദാനത്തിന്റെയും ധനസഹായത്തിന്റെയും ഭാഗമായി നടന്ന കത്തിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. 1782 മുതൽ 1799 വരെ സുൽത്താൻ ധനസഹായം നൽകിയതിന്റെ 34 പത്രങ്ങൾ പുറപ്പെടുവിച്ചു.
തദ്ദേശ ഗവർണർമാർക്കുള്ള സർക്കുലറിൽ ടിപ്പു ഇപ്രകാരം പരയുന്നുണ്ട്[160],
ക്ഷേത്രങ്ങൾക്ക് നൽകിയ സമ്മാനങ്ങളുടെയും സഹായങ്ങളുടെയും ഒരു പട്ടിക താഴെ കൊടുക്കുന്നു.
ഹൈദരാലിയും ടിപ്പുവും ശൃംഗേരി മഠവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു[168]. 1791-ൽ മറാത്ത സൈന്യം ശൃംഗേരി മഠം ആക്രമിച്ച് കൊള്ളയടിക്കുകയും[80] ഒരുപാട് ബ്രാഹ്മണരെ വധിക്കുകയും ചെയ്തപ്പോൾ[92] [169] മഠാധിപതി ടിപ്പുവിന്റെ സഹായം തേടുകയുണ്ടായി. ഈ സംഭവത്തിൽ അനുശോചിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.
"ഇത്തരം വിശുദ്ധഗേഹങ്ങൾക്ക് നേരെ അക്രമം നടത്തുന്ന കുറ്റവാളികൾ ഈ കലിയുഗത്തിൽ ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരും (കുറ്റങ്ങൾ ചിരിച്ചു കൊണ്ട് ചെയ്യുന്നവർ, കരഞ്ഞുകൊണ്ട് ശിക്ഷ ഏറ്റുവാങ്ങുന്നു എന്ന വരി ഉദ്ധരിച്ചുകൊണ്ട്)."[170][171]
ഉടൻ തന്നെ ബിദ്നൂർ ഗവർണർ മുഖേന ധനസഹായവും മറ്റു സമ്മാനങ്ങളും എത്തിക്കുകയുണ്ടായി[172]. നന്ദിസൂചകമായി മഠാധിപതി പ്രസാദവും ഷാളും തിരിച്ച് അയക്കുകയുണ്ടായി[92]. ഇതിന്റെ രേഖകളായി ടിപ്പുവിനും മഠാധിപതിക്കുമിടയിൽ നടന്ന മുപ്പതോളം കത്തുകൾ 1916-ൽ കണ്ടെടുക്കപ്പെട്ടു.
ശൃംഗേരി ശാരദാദേവിയുടെ മുദ്രണത്തോടെയുള്ള ടിപ്പുവിന്റെ നാണയം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്[111].
മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ കൈവിരലിൽ അദ്ദേഹത്തിന്റെ മരണസമയത്തുണ്ടായിരുന്നതും ഇംഗ്ലീഷ് പട്ടാളത്തലവനായിരുന്ന വെല്ലെസ്ലി പ്രഭു പിന്നീട് കൈക്കലാക്കിയതുമായ മോതിരമാണ് പിൽക്കാലത്ത് ടിപ്പുസുൽത്താന്റെ മോതിരം എന്ന പേരിൽ പ്രസിദ്ധമായത്. ദീർഘവൃത്താകൃതിയിലുള്ള മകൂടത്തോടുകൂടിയ ഇതിന്ന് 41.2 ഗ്രാം തൂക്കമുണ്ട്. ഇതിന്റെ മകുടത്തിൽ "റാം" എന്ന വാക്ക് ദേവനാഗരി ലിപിയിൽ ഉന്തിനിൽക്കുന്ന മട്ടിൽ കാണാം. ഇസ്ലാംമത വിശ്വാസിയായിരിക്കെതന്നെ മറ്റു മതങ്ങളോട് ടിപ്പുവിനുണ്ടായിരുന്ന ആദരവിന്ന് തെളിവായി ഈ മോതിരം നിലനിൽക്കുന്നു. മൈസൂർ യുദ്ധത്തിൽ നിന്ന് ആർതർ വെല്ലസ്ലി പ്രഭുവിന് കിട്ടിയ സ്വകാര്യസമ്പാദ്യമായിരുന്നു ഈ മോതിരം. അദ്ദേഹം ഇത് തന്റെ സഹോദരപുത്രിയായ എമിലി വെല്ലെസ്ലിക്ക് സമ്മാനിച്ചു. അവർ വിവാഹം കഴിച്ചത് വെല്ലെസ്ലി പ്രഭുവിന്റെ ഉറ്റമിത്രവും വലംകയ്യുമായി യുദ്ധദൗത്യങ്ങളിൽ കൂടെ ഉണ്ടായിരുന്ന ഫിറ്റ്സ്റോയ് സോമെർസെറ്റിനെ ആയിരുന്നു. അങ്ങനെ ആ മോതിരം സോമർസെറ്റിന്റെ റഗ്ലാൻ പ്രഭുകുടുംബത്തിൽ എത്തി.
2014 മേയ് മാസത്തിൽ ഈ മോതിരം അതിന്റെ അവകാശികൾ ലണ്ടനിലെ പ്രസിദ്ധമായ ക്രിസ്റ്റീസ് എന്ന ലേലസ്ഥാപനം വഴി ലേലത്തിന്ന് വെക്കുകയുണ്ടായി. അവരുടെ ശേഖരത്തിൽ നിന്നാണ് അതിപ്പോൾ ലേലത്തിന്ന് വരുന്നത്. [173] പതിനായിരം മുതൽ പതിനയ്യായിരം വരെ പൗണ്ട് മതിപ്പുവിലയിട്ടിരുന്ന ഇത് മേയ് 22-ന്ന് നടന്ന ലേലത്തിൽ,ഒരു ലക്ഷത്തിനാല്പത്തയ്യായിരം പൗണ്ടിനാണ് [174] പേർ പുറത്തുപറയാനിഷ്ടപ്പെടാത്ത ഒരു യൂറോപ്പ്യൻ വാങ്ങിയത്. ഇതിനി അടുത്തകാലത്തൊന്നും പുറംലോകം കാണാൻ സാദ്ധ്യതയുമില്ല.[175]
ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ പറയുന്നു. എന്നാൽ ബ്രിട്ടീഷുകാരാൽ ചമക്കപ്പെട്ട ചരിത്രമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നു ചരിത്രകാരന്മാരായ എ. സുബ്ബരായ ചെട്ടി, സാലെറ്റാരെ, ഇർഫാൻ ഹബീബ്, മൊഹിബ്ബുൽ ഹസൻ, കേറ്റ് ബ്രിറ്റ്ൽബാങ്ക്, വില്യം ഡാൽറിമ്പിൾ തുടങ്ങിയവർ സമർത്ഥിക്കുന്നുണ്ട്. മാർക് വിൽക്സ്, കിർക്പാട്രിക്[176] തുടങ്ങിയവർ ടിപ്പുവിനെതിരെ യുദ്ധം നടത്തിയ ആളുകളും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അടുത്ത ആളുകളാണെന്നും ഈ വിഭാഗം ചരിത്രകാരന്മാർ പറയുന്നു[177][137][138][137][178][139]. സംഘ്പരിവാറാണ് പ്രധാനമായും ടിപ്പുവിനെതിരെയുള്ള പ്രചാരണങ്ങളെ ഏറ്റുപിടിക്കുന്നതും ഉന്നയിക്കുന്നതും[179]. വർഗീയരാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ടിപ്പു സുൽത്താൻ എന്ന് ചരിത്രകാരൻ കെ.എൻ. പണിക്കർ പറയുന്നുണ്ട്[20]. മൈസൂരിനെതിരെ യുദ്ധത്തിന് നിന്നവരെ അവരുടെ മതം നോക്കാതെ തന്നെ ടിപ്പു കൈകാര്യം ചെയ്തുവന്നു. അവരിൽ പെട്ട ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം[21] വിഭാഗങ്ങളെ ഒന്നും തന്നെ ടിപ്പു വെറുതെവിട്ടില്ല. അതുകൊണ്ട് തന്നെ ടിപ്പുവിന്റെ സമീപനത്തെ രാഷ്ട്രീയമായാണ് പല ചരിത്രകാരന്മാരും കാണുന്നത്. മതവിരോധമായിരുന്നു കാരണമെങ്കിൽ ചില ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങളോട് സൗമ്യമായും[18][37][39][40] മറ്റു ചില പ്രദേശങ്ങളിലെ അതേ വിഭാഗങ്ങളോട് ക്രൂരമായും പെരുമാറി എന്നത് അസംഭവ്യമാണെന്ന് അവർ വാദിക്കുന്നു[20][19][41][42][43][44][180].
1990-ൽ ടിപ്പുവിന്റെ കരവാൾ എന്ന പരമ്പരയുടെ പ്രക്ഷേപണം, 1999-ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം, 2014 ജനുവരി 26-നു അറുപത്തഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ ടിപ്പുസുൽത്താന്റെ ഫ്ലോട്ട് അവതരിപ്പിച്ചത്, 2015 നവംബറിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം, തുടങ്ങിയവയെ എല്ലാം ചൊല്ലി അതത് സന്ദർഭങ്ങളിൽ കർണ്ണാടകയിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു[181][182][183][183][184]. ഹൈന്ദവ സംഘടനകൾക്ക് പുറമേ ഇതര സംഘടനകളും പ്രധാനമായും മംഗലാപുരത്തെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേയും ക്രിസ്ത്യൻ വിഭാഗങ്ങളും പ്രതിഷേധത്തിൽ പങ്ക് കൊണ്ടു[181][185].
ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു വിമർശനങ്ങളുണ്ട്. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു,[൧] കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി, പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി, ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി, മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി, തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്[186][unreliable source?].
1999 -ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു[187]. അതിനു മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻ പരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും വിമർശിച്ച് ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമായി പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന വില്യം കിർക്ക്പാട്രിക്ക് എന്ന സൈനിക ഉദ്യോഗസ്ഥൻ[188] ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ച "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എം. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്[189][unreliable source?]. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു[190]. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്[191][അവലംബം ആവശ്യമാണ്]
1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, കത്തോലിക്കരായ വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നു[192][193]. ടിപ്പുവിനെ യുദ്ധങ്ങളിൽ സഹായിക്കാനെത്തിയ എന്നാൽ പിന്നീട് ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയിൽ മനംമടുത്ത് പിന്മാറിയതെന്ന് പറയപ്പെടുന്ന ഫ്രഞ്ച് നാവികനായ ഫ്രാൻകോയിസ് റിപ്പോഡിന്റെ ഡയറിക്കുറിപ്പുകളിൽ മംഗലാപുരത്തും ഉത്തരകേരളത്തിലും ടിപ്പു ഇസ്ലാമിതര മതങ്ങളോട് കൈക്കൊണ്ട ക്രൂരസമീപനത്തെ രേഖപ്പെടുത്തിയിരിക്കുന്നു[193]. 1970 ജനുവരി 18-നു ടിപ്പു, സെയ്ദ് അബ്ദുൽ ദുലായി എന്ന വ്യക്തിക്ക് എഴുതിയ, കോഴിക്കോട്ടുള്ള ഹിന്ദുക്കളെ മിക്കവാറും പൂർണ്ണമായും മതം മാറ്റിയെന്നും, ഇനിയും മതം മാറാത്തവരെ താൻ മാറ്റുമെന്നും ഇത് താനൊരു ജിഹാദായാണ് കരുതുന്നതെന്നും പറയുന്ന കത്തും, തൊട്ടടുത്ത ദിവസം ബുർദുസ് സമൗൻ ഖാന് അയച്ച, മലബാറിൽ നാലുലക്ഷം പേരെ മതം മാറ്റിയതായി പറയുന്ന കത്തുമൊക്കെ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി കാണിക്കപ്പെടാറുണ്ട്[193].
സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്[194][unreliable source?]. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറഞ്ഞിരുന്നു [195][unreliable source?].
2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്[196]. കർണ്ണാടക, 2014 ജനുവരി 26-നു അറുപത്തഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ ടിപ്പുസുൽത്താന്റെ ഫ്ലോട്ട് അവതരിപ്പിച്ചതിനെത്തുടർന്നും, ടിപ്പു കിരാതനായിരുന്നുവെന്നും കൂട്ടക്കൊലപാതകങ്ങൾ ചെയ്തയാളായിരുന്നുവെന്നതുമടക്കമുള്ള സമാനമായ ആരോപണങ്ങൾ ട്വിറ്ററിലും മറ്റും ടിപ്പുവിനെതിരെ ഉയർന്നിരുന്നു[193][197].
2015 നവംബറിൽ ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള കർണ്ണാടക സർക്കാരിന്റെ തീരുമാനം, കർണ്ണാടകയിൽ കലാപത്തിനിടയാക്കി. സർക്കാരിന്റെ തീരുമാനം ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപണം ഉണ്ടായി[181]. ഹൈന്ദവ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ നേതാക്കളിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു[182][183]. വിവിധ ഹിന്ദു സംഘടകൾക്കൊപ്പം ബി.ജെ.പി.യും പ്രതിഷേധങ്ങളിൽ പങ്കാളികളായി. ജയന്തി ആഘോഷം ബഹിഷ്കരിച്ച ബി.ജെ.പി., ടിപ്പു മതഭ്രാന്തനായിരുന്നുവെന്നും കന്നട വിരുദ്ധനായിരുന്നുവെന്നും ആരോപിക്കുകയും ചെയ്തു[183]. ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണമായ പാഞ്ചജന്യ ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും മതംമാറ്റുകയും ചെയ്ത ടിപ്പു, ദക്ഷിണേന്ത്യയുടെ ഔറംഗസേബ് ആണെന്ന് പ്രഖ്യാപിക്കുകയുണ്ടായി[198][184]. ന്യൂനപക്ഷ പ്രീണനത്തിനായി ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം മൂലം നാല് പേർ മരണപ്പെട്ടെന്നും ആർ.എസ്.എസ്. അനുകൂല പ്രസിദ്ധീകരണങ്ങൾ വിമർശിച്ചിരുന്നു[184]. ഹൈന്ദവ സംഘടകൾക്ക് പുറമേ ഇതര സംഘടനകളും പ്രധാനമായും മംഗലാപുരത്തെയും പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേയും ക്രിസ്ത്യൻ വിഭാഗങ്ങളും പ്രതിഷേധത്തിൽ പങ്ക് കൊണ്ടു[181]. കർണ്ണാടകയിൽ തന്നെ കൊടക് ജില്ലയിലാണ് ഏറ്റവും ശക്തമായ പ്രതിഷേധമുണ്ടായത്. ഇവിടെ രണ്ട് പേർ പ്രതിഷേധത്തിനിടെ മരിക്കുകയും ചെയ്തിരുന്നു[185]. ടിപ്പു സ്വാതന്ത്ര്യസമര പോരാളി ഒന്നുമല്ലായിരുന്നുവെന്നും, ബ്രിട്ടീഷുകാരോട് പോരാടിയത് ഫ്രഞ്ച്കാർക്ക് വേണ്ടിയായിരുന്നുവെന്നും സുബ്രഹ്മണ്യൻ സ്വാമി വിമർശനങ്ങളോട് കൂട്ടിച്ചേർത്ത് ആരോപിച്ചു[199]. 2019-ൽ കർണ്ണാടക സർക്കാർ ടിപ്പുജയന്തി ആഘോഷം നിർത്തിവെക്കാൻ തീരുമാനിച്ചു.
കേരളത്തിലാണ് ടിപ്പുവിന്റെ അതിക്രമങ്ങളെക്കുറിച്ച വാദങ്ങൾ പ്രധാനമായും നിലനിൽക്കുന്നത്. ഇത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറിൽ നടന്നതായി കണക്കാക്കപ്പെടുന്ന അതിക്രമങ്ങളെ തുടർന്നാണ് സംഭവിക്കുന്നത്[അവലംബം ആവശ്യമാണ്]. കേരളത്തിലെ നാട്ടുരാജാക്കന്മാർ (കൊച്ചിയും[159] പാലക്കാടുമൊഴികെ, അവർ മൈസൂരിന്റെ കീഴിലായിരുന്നു) പലരും ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നു[200]. ചില ജാതികളിൽ നിലനിന്നിരുന്ന ബഹുഭർതൃത്വം, സ്ത്രീകൾക്ക് മാറുമറക്കാനുള്ള അവകാശം നിഷേധിക്കൽ തുടങ്ങിയ സമ്പ്രദായങ്ങൾ ടിപ്പുസുൽത്താൻ നിർത്തലാക്കാൻ ശ്രമിച്ചതും അസ്വാരസ്യങ്ങളുണ്ടാക്കി[200][95]. മൈസൂരിനെ അംഗീകരിച്ച നാട്ടുരാജാക്കന്മാരോടും അവിടങ്ങളിലെ പ്രജകളോടും വളരെ നീതിപൂർവ്വകമായിരുന്നു ടിപ്പുവിന്റെ സമീപനം[159]. ഇരുപത്തഞ്ച് വർഷത്തോളം കൊച്ചി രാജാവും മൈസൂരും തമ്മിലുള്ള ബന്ധം നിലനിന്നു[159].
കെ. മാധവൻ നായർ ഇങ്ങനെ എഴുതുന്നുണ്ട്[201].
ടിപ്പുവിന്റെ മരണശേഷം ഇംഗ്ലീഷുകാർ ഏർപ്പാടാക്കിയ അന്വേഷണകമ്മീഷൻ റിപ്പോർട്ട് പ്രകാരം, ടിപ്പുവിന്റെ ഭരണകാലത്ത് പതിനായിരക്കണക്കിന് നായന്മാർക്കും 30000-ത്തോളം ബ്രാഹ്മണർക്കും ക്രിസ്ത്യാനികൾക്കും അവരുടെ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ച് മലബാറിൽ നിന്നും തിരുവിതാംകൂറിലേക്ക് നാടുവിടേണ്ടിവന്നതായി കണ്ടെത്തി. മൈസൂർ സൈന്യം കടത്തനാട് കയ്യേറിയപ്പോൾ ആഴ്ചകളായി ആവശ്യത്തിനു ആയുധങ്ങളോ ഭക്ഷണമോ ഇല്ലാതെ ചെറുത്തുനിൽക്കുകയായിരുന്ന നായർ പടയാളികളെ നിർബന്ധപൂർവ്വം ഇസ്ലാമിലേക്ക് മതംമാറ്റിയതായി ഒരു വിവരണത്തിൽ പറയുന്നുണ്ട്.[202]
ഉയർന്നതും താഴ്ന്നതുമായ ജാതിയിൽപ്പെട്ട ഹിന്ദുക്കളും നാട്ടുകാരായ ക്രിസ്ത്യാനികളും മൈസൂർ ഭരണത്തിൽ ബുദ്ധിമുട്ടനുഭവിച്ചു. നാലിലൊന്നോളം നായർ ജനതയെ ഇല്ലായ്മ ചെയ്തുതുകൂടാതെ വളരെയധികം പേർ നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെട്ടു. നമ്പൂതിരി ബ്രാഹ്മണരും വളരെയധികം ബുദ്ധിമുട്ടനുഭവിച്ചു. കടന്നുവരുന്ന മൈസൂർ സേനയെ തടയാൻ കരുത്തില്ലാത്ത ഹിന്ദുരാജാക്കന്മാരും പ്രമാണിമാരും ജന്മിമാരുമെല്ലാം ഇതിൽപ്പെടുന്നു. ചിറക്കൽ, പരപ്പനാട്, ബാലുശ്ശേരി, കുറുബ്രനാട്, കടത്തനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ രാജകുടുംബങ്ങളെല്ലാം തിരുവിതാംകൂറിലേക്ക് നാടുവിട്ടു. നാട്ടുപ്രമാണിമാരായ പുന്നത്തൂർ, കവളപ്പാറ, ആഴ്വാഞ്ചേരി തമ്പ്രാക്കൾ എന്നിവരെല്ലാം തിരുവിതാംകൂറിലേക്ക് പോയവരിൽപ്പെടും. ടിപ്പുവിന്റെ പട ആലുവയിൽ എത്തിയപ്പോഴേക്കും കൊച്ചിരാജകുടുംബം പോലും വൈക്കം ക്ഷേത്രത്തിനു സമീപത്തുള്ള വൈക്കം കൊട്ടാരത്തിലേക്കു മാറിയിരുന്നു. മുൻ ദുരന്താനുഭവങ്ങളുടെ ഓർമ്മ നിലക്കുന്നതിനാൽ ടിപ്പുവിന്റെ ഭരണം അവസാനിച്ചിട്ടും മലബാറിൽ നിന്നും തിരുവിതാംകൂറിലേക്കുപോയ പല രാജകുടുംബങ്ങളും തിരിച്ചുവരാതെ അവിടെത്തന്നെ തുടരാനാണ് തീരുമാനിച്ചത്. നീരാഴി കോവിലകം, ഗ്രാമത്തിൽ കൊട്ടാരം, പാലിയേക്കര, നെടുമ്പറമ്പ്, ചേമ്പ്ര മഠം, അനന്തപുരം കൊട്ടാരം, എഴിമറ്റൂർ കൊട്ടാരം, ആറന്മുള കൊട്ടാരം, വാരണത്തു കോവിലകം, മാവേലിക്കര, എണ്ണക്കാട്, മുറിക്കോയിക്കൽ കൊട്ടാരം മാരിയപ്പള്ളി, കൊരട്ടി സ്വരൂപം, ,കരിപ്പുഴ കോവിലകം, ലക്ഷ്മീപുരം കൊട്ടാരം, കോട്ടപ്പുറം എന്നിവർ തിരുവിതാംകൂറിൽ നിന്നും തിരികെ വരാതെ അവിടെത്തന്നെ തുടർന്നവരിൽ പ്രമുഖ കുടുംബങ്ങളാണ്.
ധർമ്മശാസ്ത്രമനുസരിച്ച് മലബാറിൽ നിന്നും നാടുവിട്ടുവന്ന ഹിന്ദുക്കൾക്ക് അഭയം നൽകിയതിനാലാണ് അന്നത്തെ തിരുവിതാംകൂർ രാജാവായ കാർത്തിക തിരുനാൾ രാമവർമ്മയെ ധർമ്മരാജാവ് എന്ന് വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. ടിപ്പുവിന്റെ കേരളത്തിലേക്കുള്ള ആക്രമണം പിടിച്ചുനിർത്തിയതിന്റെ ഖ്യാതിയും ധർമ്മരാജാവിനുള്ളതാണ്.
മലബാറിലെങ്ങും സ്ഥലങ്ങളുടെ പേരുകൾ ടിപ്പു പേർഷ്യൻ ഭാഷയിലേക്ക് മാറ്റി. മംഗലപുരം ജലാലാബാദ് ആക്കി മാറ്റി. കൂടാതെ കണ്ണൂർ(കണ്വപുരം) കുസനബാദ് എന്നും, ബേപ്പൂർ(വായ്പ്പുര) സുൽത്താൻപട്ടണം അല്ലെങ്കിൽ ഫാറൂക്കി എന്നും കോഴിക്കോടിനെ ഇസ്ലാമാബാദ് എന്നും പുനർനാമകരണം ചെയ്തു. ടിപ്പുവിന്റെ മരണശേഷമേ നാട്ടുകാർ ഈ സ്ഥലങ്ങൾക്ക് പഴയ പേരിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ എന്ന് പറയപ്പെടുന്നു. ഫറോക്ക് എന്ന പേരുമാത്രമേ ഇന്നും തിരിച്ചുപോവാതെ നിൽക്കുന്നുള്ളൂ. ഹിന്ദുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാനും അവരുടെ ഭൂമിയും വസ്തുവകകളും കൈവശപ്പെടുത്താനുമായി ചെറുനാട്, വെട്ടത്തുനാട്, ഏറനാട്, വള്ളുവനാട്, താമരശ്ശേരി എന്നിവിടങ്ങളിലും മറ്റു ഉൾപ്രദേശങ്ങളിലും നാട്ടുകാരായ മാപ്പിളമാർ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ആസൂത്രിതമായ അക്രമത്തെയും കൊള്ളയേയും പേടിച്ച് മനുഷ്യർക്ക് സ്വതന്ത്രമായി യാത്രചെയ്യാൻ പോലും ആവില്ലായിരുന്നു[അവലംബം ആവശ്യമാണ്],
ഹെർമൻ ഗുണ്ടർട്ട്. തന്റെ "കേരളപ്പഴമ" എന്ന ഗ്രന്ഥത്തിൽ ടിപ്പു സുൽത്താൻ കോഴിക്കോട് 1789-ൽ നടത്തിയ ക്രൂരകൃത്യങ്ങൾ വിവരിക്കാനാവാത്തത്രയുമാണെന്ന് പറയുന്നുണ്ട്. മലബാറിലെ അന്നത്തെ അവസ്ഥയെപ്പറ്റി ഇളംകുളം കുഞ്ഞൻപിള്ള ഇങ്ങനെ പറയുന്നു:[203][204]
“ | അന്ന് കോഴിക്കോട് ബ്രാഹ്മണരുടെ കേന്ദ്രമായിരുന്നു. കോഴിക്കോടു മാത്രം 7000 -ത്തോളം നമ്പൂതിരി കുടുംബങ്ങൾ ഉള്ളതിൽ 2000-ത്തോളവും ടിപ്പുവും സൈന്യവും നശിപ്പിച്ചു. സുൽത്താൻ കുട്ടികളെയും സ്ത്രീകളെയും പോലും വെറുതേവിട്ടില്ല. അടുത്തുള്ള നാട്ടുരാജ്യങ്ങളിലെക്കോ കാടുകളിലേക്കോ ആണുങ്ങൾ രക്ഷപ്പെട്ടു. നിർബന്ധിത മതപരിവർത്തനം മൂലം മാപ്പിളമാരുടെ എണ്ണം വളരെയധികം വർദ്ധിച്ചു. ഹിന്ദുക്കളെ നിർബന്ധമായി ചേലാകർമ്മം ചെയ്തു മുസൽമാന്മാരാക്കി. ടിപ്പുവിന്റെ അതിക്രൂരമായ ഇത്തരം നടപടികൾ മൂലം നായന്മാരുടെയും ചേരമന്മാരുടെയും നമ്പൂതിരിമാരുടെയും എണ്ണത്തിൽ വലിയതോതിലുള്ള കുറവ് ഉണ്ടായി | ” |
മലബാറിൽ ടിപ്പു നടത്തിയ കൊടുംക്രൂരതകളെപ്പറ്റി നിരവധി പ്രസിദ്ധരായ ചരിത്രകാരന്മാർ വിവരണങ്ങൾ നൽകിയിട്ടുണ്ട്. ടി കെ വേലു പിള്ളയുടെ ട്രാവൺകൂർ സ്റ്റേറ്റ് മാനുവലും ഉള്ളൂരിന്റെ കേരള സാഹിത്യ ചരിത്രവും ശ്രദ്ധേയമാണ്.[205][unreliable source?]
1790 ജനുവരി 18 -ന് ടിപ്പു സെയ്ദ് അബ്ഡുൽ ദുലായ്ക്ക് എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു.[അവലംബം ആവശ്യമാണ്]
“ | പ്രവാചകന്റെയും അള്ളായുടെയും അനുഗ്രഹത്താൽ കോഴിക്കോട്ടുള്ള ഏതാണ്ട് മുഴുവൻ ഹിന്ദുക്കളെയും ഇസ്ലാമിലേക്കു പരിവർത്തനം ചെയ്യാൻ കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിരുകളിലുള്ള ഏതാനും എണ്ണം മാത്രമേ ഇനി ബാക്കിയുള്ളൂ. അവരെക്കൂടി ഉടൻ മതം മാറ്റുമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. ഈ ലക്ഷ്യം നേടാൻ ഇതിനെ ഒരു ജിഹാദ് ആയിത്തന്നെ ഞാൻ കരുതുന്നു. | ” |
1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.[206]
“ | മലബാറിൽ ഈയിടെ ഒരു വലിയ വിജയമാണ് ഉണ്ടായത്. നാലു ലക്ഷത്തോളം ഹിന്ദുക്കളെ മുസൽമാന്മാരാക്കി മാറ്റാൻ കഴിഞ്ഞു. ആ നശിച്ച രാമൻ നായർക്കെതിരെ (കാർത്തിക തിരുനാൾ രാമവർമ്മ) യുദ്ധം നയിക്കാനും ഞാൻ തീരുമാനിച്ചു കഴിഞ്ഞു. | ” |
1790 ഫെബ്രുവരി 13 ആം തിയതി ടിപ്പു എഴുതിയ കത്തിൽ ഇങ്ങനെ പറയുന്നു:[207]
“ | തടവിലുള്ള നായന്മാരെപ്പറ്റിയുള്ള താങ്കളുടെ രണ്ടു കത്തും ലഭിച്ചു. അവരിൽ 135 പേരെ ചേലാകർമ്മം ചെയ്യാനുള്ള നിങ്ങളുടെ ഉത്തരവ് ശരിയാണ്. അതിൽ ഏറ്റവും ചെറുപ്പക്കാരായ 11 പേരെ Usud Ilhye band (or class) -ൽ പെടുത്തിയതും ബാക്കി 94 പേരെ Ahmedy Troop --ൽ ചേർത്തതും, പിന്നീട് അവരെ Kilaaddar of Nugr -ന്റെ കീഴിൽ ചേർത്തതുമെല്ലാം ശരിയായ കാര്യങ്ങളാണ്. | ” |
പോർച്ചുഗീസ് ചരിത്രകാരനും എഴുത്തുകാരനുമായ ഫാദർ ബർടോലോമാചോ, അവകാശപ്പെടുന്നത് ഇങ്ങനെയാണ്;[208]
“ | ഏറ്റവും മുന്നിൽ കാപാലികന്മാരായ 30000 -ഓളം പടയാളികൾ കണ്ണിൽക്കണ്ടവരെയെല്ലാം കശാപ്പു ചെയ്തുകൊണ്ട് മുന്നേറും. തൊട്ടുപിന്നാലെ ഫ്രഞ്ചു കമാണ്ടറായ എം ലാലിയുടെ നേതൃത്വത്തിൽ ഒരു ഫീൽഡ് ഗൺ യൂണിറ്റ്. ആനപ്പുറത്ത് എഴുന്നള്ളുന്ന ടിപ്പുവിന്റെ പിന്നാലെ മറ്റൊരു 30000 പടയാളികൾ. മിക്ക ആൾക്കാരെയും കോഴിക്കോട്ടു വച്ചാണ് തൂക്കിലേറ്റിയത്. അമ്മമാരുടെ കഴുത്തിൽ കുട്ടികളെയും ചേർത്തു കെട്ടി ആദ്യം തൂക്കിലേറ്റും. കാപാലികനായ ടിപ്പു സുൽത്താൻ നഗ്നരായ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആനകളുടെ കാലുകളിൽ കെട്ടി ശരീരം കീറിപ്പറിയുന്നതു വരെ വലിപ്പിക്കും. അമ്പലങ്ങളും പള്ളികളും മലിനപ്പെടുത്തി കത്തിക്കാനും നശിപ്പിക്കാനും ഉത്തരവ് നൽകി. ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ നിർബന്ധപൂർവ്വം മുസൽമാന്മാരെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. തിരിച്ച് മുസ്ലിം സ്ത്രീകളെ ഹിന്ദു-ക്രിസ്ത്യൻ പുരുഷന്മാരെക്കൊണ്ടും വിവാഹം ചെയ്യിച്ചു. ഇസ്ലാമിനെ ബഹുമാനിക്കാൻ തയ്യാറാവാത്ത ക്രിസ്ത്യാനികളെ അപ്പോൾത്തന്നെ തൂക്കിലേറ്റി. ടിപ്പുവിന്റെ സേനയുടെ കയ്യിൽ നിന്നും രക്ഷപെട്ട് എന്റെയടുത്ത് വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനമായ വരാപ്പുഴയിൽ എത്തിയവരാണ് എന്നോട് ഇക്കാര്യമെല്ലാം പറഞ്ഞത്. വരാപ്പുഴ നദി ബോട്ടിൽ കടക്കാൻ ഞാൻ തന്നെ പലരെയും സഹായിച്ചിട്ടുണ്ട്. | ” |
കീഴ്ജാതിയിൽപ്പെട്ട നിരവധി ഹിന്ദുക്കൾ മൈസൂർ ഭരണകാലത്ത് ഇസ്ലാമിലേക്ക് ചേർത്തതിനെ സ്വീകരിച്ചപ്പോൾ, മറ്റു പലരും, പ്രത്യേകിച്ചു തീയർ സമുദായക്കാർ തലശ്ശേരിയിലേക്കും മാഹിയിലേക്കും നാടുവിട്ടു.
1766ലെ സൈനികനീക്കത്തിന് ശേഷം ഹൈദർ തിരിച്ചുപോയപ്പോൾ, കടത്തനാട്ടെ നായന്മാർ അവിടെയുള്ള മാപ്പിളമാർക്കെതിരെ കലാപം നടത്തി. പരാതിയെത്തുടർന്ന് ഹൈദരാലി വലിയൊരു സൈന്യവുമായി തിരിച്ചുവന്നു. ഒരു നദിയുടെ ഇരുകരകളിലുമായി മൈസൂർ സേനയും നായർപ്പടയും നിലയുറപ്പിച്ചു. അടുത്ത ദിവസം യുദ്ധം ആരംഭിക്കുകയും നായർപ്പട നിശ്ശേഷം തോൽപ്പിക്കപ്പെടുകയും ചെയ്തു. ചിതറിയോടിയ നായർപ്പടയെ പിന്തുടരുകയും അവർക്ക് വലിയ നാശനഷ്ടം വരുത്തുകയും ചെയ്തു മൈസൂർ സേന.
ടിപ്പുവിന്റെ 14 മക്കളിൽ അവശേഷിച്ച ഏക മകനായ ഗുലാം മുഹമ്മദ് സുൽത്താൻ സാഹിബ് എഡിറ്റു ചെയ്ത മുഗൾ പ്രതിനിധിയുടെ വിശദീകരണത്തിൽ കടത്തനാട് യുദ്ധത്തിൽ പരാജയപ്പെട്ട നായർ പടയുടെ അവസ്ഥ കാണാം[209].
“ | കിലോമീറ്ററുകളോളം വിജനമായ പ്രദേശങ്ങളിൽ ആകെ കാണാനുണ്ടായിരുന്നത് ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ, വികൃതമാക്കിയ മൃതദേഹങ്ങൾ എന്നിവ മാത്രമായിരുന്നു. ഹൈദർ അലി ഖാന്റെ സേനയുടെ പിന്നാലെ വന്ന മാപ്പിളമാർ നായന്മാരുടെ സ്ഥലങ്ങളിൽ ഭീകരാവസ്ഥ സൃഷ്ടിച്ചുകൊണ്ട് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ കണ്ണിൽക്കണ്ടവരെയെല്ലാം കൊന്നൊടുക്കി. കടന്നുവരുന്ന ആക്രമകാരികളുടെ പ്രകൃതം മനസ്സിലാക്കിയതിനാൽ ഒരാൾ പോലും ചെറുത്തുനിൽക്കാൻ ഇല്ലാതെ ഉപേക്ഷിച്ച ഗ്രാമങ്ങൾ, വീടുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ അങ്ങനെ ജീവിതയോഗ്യമായ ഇടങ്ങളെല്ലാം ആളുകൾ ഉപേക്ഷിച്ചുപോയിരുന്നു[209]. | ” |
തിരികെ വന്നാൽ ക്ഷമിക്കാം എന്നും പറഞ്ഞ് തന്റെ ബ്രാഹ്മണരായ ദൂതന്മാർ വഴി (1766 -ന്റെ രണ്ടാംപകുതിയിലെ മുസ്ലിം വിരുദ്ധകലാപത്തിനൊടുവിൽ) ഒളിവിലിരിക്കുന്ന നായർ യോദ്ധാക്കൾക്ക്[210] ഹൈദർ അലി സന്ദേശം നൽകി. ഇങ്ങനെ സന്ദേശം കിട്ടി തിരികെ എത്തിയവരെ മുഴുവൻ തൂക്കിലേറ്റുകയും അവരുടെ സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കുകയുമാണ് ഹൈദർ അലി ചെയ്തത്[211][210].
നായർ സമൂഹം ഒരു സൈനികസംഘമായിരുന്നു അക്കാലത്ത്. ഹൈദർ ആദ്യം ചെയ്തത് സാമൂഹികമായി നായർ സമൂഹം അനുഭവിച്ചിരുന്ന ഔന്നത്യത്തെ തകർക്കുകയായിരുന്നു[210]. താഴ്ന്നജാതിക്കാർക്ക് കൂടുതൽ ഔന്നത്യവും നൽകി[210]. അതുവരെ നായന്മാരെ ബഹുമാനിച്ചിരുന്ന മറ്റു ജാതിക്കാരെ തിരിച്ച് ബഹുമാനിക്കേണ്ട അവസ്ഥ സംജാതമായി[210]. തീണ്ടൽ തിരിച്ച് നടപ്പാക്കി[210]. ആയുധം ധരിക്കാനുള്ള നായർ സമൂഹത്തിന്റെ അവകാശം ഹൈദർ ഇല്ലാതാക്കി[210]. ആയുധധാരിയായ നായരെ എവിടെക്കണ്ടാലും വധിക്കാനുള്ള അവകാശം ജനങ്ങൾക്ക് വകവെച്ചുകൊടുത്തു[210].
രവി വർമ്മ ഇങ്ങനെ തുടരുന്നു.[212]
“ | മലബാർ വിടുന്നതിനു മുൻപ് നായന്മാർക്കു ലഭിച്ചിരുന്ന സാമൂഹികവും രാഷ്ട്രീയവുമായ മുൻതൂക്കങ്ങൾ എല്ലാം എടുത്തുമാറ്റിയിരിക്കണമെന്ന നിർബന്ധബുദ്ധി ഹൈദറിന് ഉണ്ടായിരുന്നു. ആയുധം കൊണ്ടുനടക്കുന്നതിൽ നിന്നും നായന്മാരെ വിലക്കി. ഇങ്ങനെ അഭിമാനം നഷ്ടപ്പെടുന്നതിലും നല്ലത് മരണമാണെന്നാണ് കരുതിയിരുന്ന നായന്മാർക്ക് ഈ നിയമം യാതൊരുതരത്തിലും സ്വീകാര്യമല്ലായിരുന്നു. അതിനാൽ ഹൈദർ ഉണ്ടാക്കിയ മറ്റൊരു നിയമപ്രകാരം നായന്മാർ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന പക്ഷം അവർക്ക് ആയുധം കൊണ്ടുനടക്കുന്നതിനുള്ള അനുമതിയടക്കം എല്ലാ അവകാശങ്ങളും തിരികെനൽകാമെന്ന് ഉത്തരവിറക്കി. പലർക്കും അങ്ങനെ ഇസ്ലാമിലേക്ക് മാറേണ്ടി വന്നു. എന്നാൽ നായന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും അടങ്ങുന്ന വലിയൊരു വിഭാഗം അഭിമാനം ഉപേക്ഷിക്കാൻ തയ്യാറല്ലാതെ തിരുവിതാംകൂറിലേക്ക് നാടുവിട്ടു. | ” |
1788-ൽ എം ലാലിയും മിർ അസ്രലി ഖാനും നേതൃത്വം നൽകുന്ന പട്ടാളത്തോട് ടിപ്പു സുൽത്താൻ കോട്ടയം മുതൽ വള്ളുവനാട് വരെയുള്ള സകല നായന്മാരെയും വളഞ്ഞ് നായർ സമുദായത്തെ മൊത്തം ഉന്മൂലനം ചെയ്യാൻ നിർദ്ദേശം നൽകുകയുണ്ടായി.[213][unreliable source?] ഈ സംഭവം "നായന്മാരെ ഉന്മൂലനം ചെയ്യാനുള്ള ടിപ്പു സുൽത്താന്റെ ഉത്തരവ്" എന്ന് അറിയപ്പെടുന്നു. കോഴിക്കോടിനെ ഒരു വലിയ സൈനികകേന്ദ്രം ആക്കിമാറ്റിയശേഷം "കാടുമുഴുവൻ വളഞ്ഞ് നായന്മാരുടെ നേതാക്കളെ പിടിച്ചുകൊണ്ടുവരാൻ" ടിപ്പു കൽപ്പന നൽകി.
കടത്തനാടുള്ള ഏതാണ്ട് 2000 നായർ പടയാളികൾ കുറ്റിപ്പുറം കോട്ടയിൽ ഏതാനും ആഴ്ച്ച ടിപ്പുവിന്റെ വലിയ സേനയോട് കീഴടങ്ങാൻ കൂട്ടാക്കാതെ നിലയുറപ്പിച്ചു. പക്ഷേ പട്ടിണിയാൽ അവർ മരിച്ചുതുടങ്ങിയപ്പോൾ ടിപ്പു കോട്ടയിൽ പ്രവേശിച്ചു. സ്വമനസാലെ ഇസ്ലാമിലേക്ക് മാറുകയാണെങ്കിൽ കൊല്ലാതിരിക്കാം, അല്ലെങ്കിൽ നിർബന്ധിതമായി പരിവർത്തനം ചെയ്തു നാടുകടത്തപ്പെടും എന്ന നിർബന്ധത്തിനു വഴങ്ങി എല്ലാവരും, മറ്റു നിർവ്വാഹമില്ലാതെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. മതംമാറ്റച്ചടങ്ങിനു ശേഷം സ്ത്രീപുരുഷന്മാർ അടക്കം കീഴടങ്ങിയ എല്ലാവരെക്കൊണ്ടും തങ്ങളുടെ വിശ്വാസം വിലക്കിയ പശുമാംസം നിർബന്ധപൂർവ്വം തീറ്റിക്കുകയുണ്ടായി. കുറ്റിപ്പുറം വല്ലപ്പുഴക്കടുത്തായി ഇടിഞ്ഞു പൊളിഞ്ഞ നിലയിൽ ആ പഴയ കോട്ടയുടെ ഭാഗങ്ങൾ ഇന്നും നിലകൊള്ളുന്നുണ്ട്
പരപ്പനാട് രാജകുടുംബത്തിലെ ടിപ്പുവിന്റെ സേനയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട ഒന്നോ രണ്ടോ അംഗങ്ങളൊഴികെ ഒരു താവഴിയെ മുഴുവൻ നിർബന്ധിതമായി ഇസ്ലാമിലേക്ക് മതംമാറ്റം നടത്തുകയുണ്ടായി. അതുപോലെ നിലമ്പൂർ രാജകുടുംബത്തിലെ ഒരു തിരുപ്പാടിനെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവം മതംമാറ്റി. പിന്നീട് ഇങ്ങനെ മതംമാറ്റിയവരെ ഉപയോഗിച്ച് മതംമാറ്റശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്.[214]
കീഴടങ്ങിയ കോലത്തിരിയെ കൊന്നതിനു ശേഷം അദ്ദേഹത്തിന്റെ ശവശരീരം ആനയുടെ കാലിൽകെട്ടി തെരുവിലൂടെ വലിച്ചുകൊണ്ടുപോയി ഒരു മരത്തിനു മുകളിൽ തൂക്കിയിട്ടു. കീഴടങ്ങിയ പാലക്കാട് രാജാവായ എട്ടിപ്പങ്ങി അച്ചനെ സംശയത്തിന്റെ പേരിൽ തുറുങ്കിലടച്ച് പിന്നീട് ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തെപ്പറ്റി പിന്നീട് യാതൊന്നും കേട്ടിട്ടില്ല.
ടിപ്പുവിന്റെ പട്ടാളക്കാരിൽ നിന്നും രക്ഷപ്പെടുമ്പോൾ പിടിക്കപ്പെട്ട ചിറക്കൽ രാജകുടുംബത്തിലെ ഒരു യുവരാജാവിനു നേരിടേണ്ടിവന്ന ഭീകരമായ അനുഭവം ടിപ്പുവിന്റെ തന്നെ ഡയറിയിൽ പറയുന്നുണ്ട്. ഏതാനും ദിവസത്തെ അധ്വാനത്തിനു ശേഷമാണ് ഒളിവിൽ നിന്നും അയാളെ പിടിച്ചത്. അയാളുടെ മൃതദേഹത്തോട് കടുത്ത അനാദരവാണ് ടിപ്പു കാണിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജകുമാരന്റെ മൃതദേഹം ആനകളെക്കൊണ്ട് ടിപ്പുവിന്റെ ക്യാമ്പിലൂടെ വലിച്ചിഴച്ചു. അതിനുശേഷം ജീവനോടെ പിടിച്ച അദ്ദേഹത്തെ പതിനേഴ് അനുയായികളോടൊപ്പം ഒരു മരത്തിൽ കെട്ടിത്തൂക്കി. ഇക്കാര്യം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളും ശരിവയ്ക്കുന്നുണ്ട്. ടിപ്പുവിനോട് എതിർത്തുനിന്ന മറ്റൊരു ജന്മിയായ കൊറങ്ങോത്ത് നായരെ ഒടുവിൽ ഫ്രഞ്ചുകാരുടെ സഹായത്തോടെ പിടിച്ചു തൂക്കിക്കൊല്ലുകയായിരുന്നു.[215][unreliable source?]
1788-ൽ ടിപ്പു മലബാറിലെ നായന്മാർക്കായി പുറപ്പെടുവിച്ച വിളംബരപ്രകാരം പുതിയ സാമുദായിക പരിഷ്കരണങ്ങൾ ഇവയാണ്: [216]
ഞാൻ ഇവിടം കീഴടക്കിയിട്ട് കഴിഞ്ഞുപോയ ഇരുപത്തിനാല് വർഷമായി നിങ്ങൾ അക്രമകാരികളും മർക്കടമുഷ്ടിക്കാരുമായ ഒരു ജനക്കൂട്ടമായി, യുദ്ധങ്ങൾ നടത്തി നിങ്ങളുടെ മഴക്കാലത്ത് എന്റെ ധാരാളം രക്തസാക്ഷികൾക്ക് ജീവഹാനിയുണ്ടാക്കാൻ ഇടയായിട്ടുണ്ട്. അത് അങ്ങനെയാവട്ടേ, കഴിഞ്ഞതു കഴിഞ്ഞു. ഇനി മുതൽ നിങ്ങളെല്ലാവരും എന്റെ ഭരണം അംഗീകരിച്ച് അനുസരണയോടെ നികുതികൾ നൽകി നല്ല ഒരു ജനതയായി ജീവിച്ചുകൊള്ളണം. ഒരു സ്ത്രീയ്ക്ക് പത്തു പുരുഷന്മാർ എന്ന നിങ്ങളുടെ രീതി വഴി നിങ്ങൾ നിങ്ങളുടെ അമ്മ-പെങ്ങന്മാരെ നിയന്ത്രണമില്ലാതെ ആഭാസകരമായ ഇടപാടുകൾക്ക് വിട്ട് എല്ലാം ജാരസന്തതികളായി മൃഗങ്ങളുടെ അത്ര പോലും നാണമില്ലാത്ത ജീവിക്കുന്നവരാണ്. ഇത്തരം പാപകരമായ പരിപാടികൾ നിർത്തി മറ്റു മനുഷ്യസമൂഹത്തെപ്പോലെ ജീവിക്കാൻ ഇനിയും നിങ്ങൾ തയ്യാറാവാത്ത പക്ഷം, ഞാനിതാ വീണ്ടും പറയുകയാണ് എല്ലാത്തിനെയും ഞാൻ ഇസ്ലാമിലേക്ക് നിർബന്ധമായി മാറ്റുന്നതായിരിക്കും
ഈ വിളംബരം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി, അതു വളർന്ന് ഒരു കലാപത്തോളം എത്തി.[216] ഇസ്ലാമിലേക്ക് നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെടുമെന്നു ഭയന്ന് 30000 ബ്രാഹ്മണർ തിരുവിതാംകൂറിലേക്ക് നാടുവിട്ടു.[216] കോട്ടയം രാജാവും കടത്തനാട് രാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയോട് സംരക്ഷണം ആവശ്യപ്പെട്ടു.[216] 1788 -ൽ സാമൂതിരിയെ ആക്രമിച്ച ടിപ്പു മഞ്ചേരിയിലെ കരണവപ്പാടിനെ പിടികൂടി.[216] രവി വർമ്മയും മറ്റു പടിഞ്ഞാറേ കോവിലകത്തെ യുവരാജാക്കന്മാരും കോഴിക്കോട്ടെ നായർപ്പടയാളികളും കൂടി ഈ ആക്രമണത്തെ നേരിട്ടു. ടിപ്പു തന്റെ ഫ്രഞ്ച് കമാണ്ടറായ എം ലാലിയുടെ നേതൃത്വത്തിൽ 6000 പേരടങ്ങുന്ന ഒരു പടയെ അയച്ചെങ്കിലും രവി വർമ്മയെ തോൽപ്പിക്കാനായില്ല.[216]
ലോഗന്റെ മലബാർ മാനുവലിൽ മലബാറിലെ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചതിനെപ്പറ്റി പറയുന്നുണ്ട്. ചിറക്കൽ താലൂക്കിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, തലശ്ശേരിയിലെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വടകരയിലെ പൊന്മേരി ശിവ ക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ മൈസൂർ സേന തകർത്ത ഹൈന്ദവക്ഷേത്രങ്ങളാണ്. മലബാർ മാനുവൽ പ്രകാരം മണിയൂർ മുസ്ലിം പള്ളി ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവത്രേ. ടിപ്പുവിന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഒരു മുസ്ലിം പള്ളി ആയി മാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്[217]. യുദ്ധകാലത്ത് ക്ഷേത്രങ്ങൾ തകർക്കപ്പെട്ടെങ്കിലും പിന്നീട് നഷ്ടപരിഹാരം നൽകിയതായും രേഖകളുണ്ട്[147]
കേരളത്തിലെ സംസ്കൃതസാഹിത്യത്തിന്റെ ചരിത്രം എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ വടക്കൻകൂർ രാജ രാജ വർമ്മ പറയുന്നത് ഇപ്രകാരമാണ്:
“ | ടിപ്പു സുൽത്താന്റെ സൈനിക ആക്രമണങ്ങളിൽ കേരളത്തിലെ ഹൈന്ദവക്ഷേത്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. അമ്പലങ്ങൾ കത്തിക്കുക, വിഗ്രഹങ്ങൾ തകർക്കുക എന്നിവ ടിപ്പുവിന്റെയും അത്രതന്നെ ക്രൂരന്മാരായ പട്ടാളത്തിന്റെയും നേരംപോക്കുകളായിരുന്നു. പ്രസിദ്ധവും പുരാതനവുമായ തൃച്ചംബരത്തെയും രാജരാജക്ഷേത്രത്തിലെയും നഷ്ടങ്ങൾ അചിന്തനീയമാണ് | ” |
ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ പാലക്കാട്ട് രാജാവിന്റെ കൽപ്പാത്തിയിലെ പ്രസിദ്ധമായ ഹേമാംബിക ക്ഷേത്രം, സാമൂതിരിയെ ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന കൊല്ലങ്കോട് രാജാവിന്റെ കാച്ചാംകുറിശ്ശി ക്ഷേത്രം, പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.
1766-ൽ ഹൈദർ അലി കോഴിക്കോട് കീഴടക്കി പിന്നാലെ ഗുരുവായൂരും. ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ക്ഷേത്രാധികാരികളോട് ഹൈദർ 10000 ഫണം ആവശ്യപ്പെടുകയും അവർ അത് ഹൈദറിനു കൊടുക്കുകയും ചെയ്തു. മലബാർ ഗവർണർ ആയിരുന്ന ശ്രീനിവാസ റാവുവിന്റെ ഹൈദർ ഗുരുവായൂരിനെ നശിപ്പിക്കന്നതിൽനിന്നും പിന്മാറി.
ടിപ്പു വീണ്ടും 1789-ൽ കോഴിക്കോട് ആക്രമിച്ചു. ഗുരുവായൂർ അമ്പലത്തിന് ആക്രമണമുണ്ടാകുമെന്ന് ഭയന്ന് മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് വിഗ്രഹം ഒളിപ്പിക്കുകയും ഉൽസവവിഗ്രഹത്തെ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മല്ലിശ്ശേരി വിഗ്രഹം അമ്പലപ്പുഴക്ക് കൊണ്ടുപോയതും അവിടെ കായലിൽ ഇട്ടതും പിന്നീട് കൊണ്ടുവന്നതും ഗുരുവായൂർ-മമ്മിയൂർ കളരി ചെപ്പേടിൽ പറയുന്നുണ്ട്.[218] ചെറിയ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചെങ്കിലും സമയത്ത് മഴ വന്നതുകൊണ്ട് വലിയ ക്ഷേത്രം രക്ഷപ്പെട്ടു. 1792-ൽ ടിപ്പുവിന്റെ തോൽവിക്ക് ശേഷം 1792 സെപ്റ്റംബർ 17 ന് വിഗ്രങ്ങൾ പുനഃപ്രതിഷ്ഠിച്ചെങ്കിലും നിത്യപൂജകളെല്ലാം തടസ്സപ്പെട്ടിരുന്നു[219][unreliable source?][220].
ദ സ്വോർഡ് ഓഫ് ടിപ്പുസുൽത്താൻ എന്ന പേരിൽ സഞ്ജയ് ഖാൻ സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പര ആദ്യമായി 1989-ൽ ദുരദർശനിൽ പ്രക്ഷേപണം ചെയ്തു. ഭഗവാൻ ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു ഈ ചലച്ചിത്രം തയ്യാറാക്കിയത്[221]. പിന്നീട് വിവിധ ഭാഷകളിൽ ഈ പരമ്പര പ്രക്ഷേപണം ചെയ്തിരുന്നു. മീഡിയാവൺ ചാനൽ മലയാളത്തിൽ പ്രക്ഷേപണം ചെയ്തിരുന്നു[222].
മലയാളത്തിലെ ആദ്യ ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന സി.വി. രാമൻപിള്ളയുടെ രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.
ടിപ്പുവിന്റെ സ്വപ്നങ്ങൾ എന്ന ഗിരീഷ് കർണാഡിന്റെ നാടകം 1999-ൽ അവതരിപ്പിക്കപ്പെട്ടു[223].
2013-ൽ ഇറങ്ങിയ ആമേൻ എന്ന ചലച്ചിത്രത്തിൽ ടിപ്പുസുൽത്താൻ കുമരംകരിയിലെ സുറിയാനി പള്ളിയെ ആക്രമിക്കാൻ എത്തിയപ്പോൾ വിശുദ്ധ ഗീവർഗീസ് നേരിട്ട് ടിപ്പു സുൽത്താനെ തുരത്തി എന്ന് ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ വാസ്തവത്തിൽ ടിപ്പു സുൽത്താൻ പെരിയാറിനു തെക്കോട്ട് വന്നുവെന്നതിനു തെളിവില്ല.
1789-ൽ തിരുവിതാംകൂർ നായന്മാരുമായുണ്ടായ നെടുങ്കോട്ട യുദ്ധത്തിൽ ടിപ്പു സുൽത്താന് തന്റെ ഉടവാൾ നഷ്ടപ്പെട്ടിരുന്നു. തിരുവിതാംകൂർ സൈന്യത്തിന്റേയും ബ്രിട്ടീഷ് സൈന്യത്തിന്റേയും സംയുക്തവും അതിശക്തവുമായ പ്രത്യാക്രമണത്തെത്തുടർന്ന് അദ്ദേഹത്തിന് യുദ്ധഭൂമിയിൽനിന്ന് പിന്മാറേണ്ടി വന്നു.[224] രാജ കേശവദാസന്റെ സാരഥ്യത്തിലുണ്ടായിരുന്ന തിരുവതാംകൂറിന്റെ നായർ സൈന്യം ആലുവായ്ക്കടുത്തുവച്ച് ടിപ്പു സുൽത്താന്റെ സൈന്യത്തെ ഒരിക്കൽക്കൂടി പരാജയപ്പെടുത്തി. തിരുവതാംകൂർ മഹാരാജാവ് ധർമ്മ രാജയുടെ കൈവശമെത്തിയ ഈ പ്രസിദ്ധമായ വാൾ അദ്ദേഹം ആർക്കോട്ടിലെ നവാബിന് സമ്മാനിക്കുകയുണ്ടായി. പിന്നീട് ആർക്കോട്ട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ ഈ വാൾ ബലമായി നവാബിൽനിന്നു പിടിച്ചെടുക്കുകയും ലണ്ടനിലേക്ക് അയക്കുകയും ചെയ്തു. ലണ്ടനിൽ നമ്പർ 1 മാഞ്ചസ്റ്റർ സ്ക്വയറിലെ വാലസ് കളക്ഷനിൽ ഈ വാൾ ഇന്നും പ്രദർശിപ്പിച്ചിരിക്കുന്നു.
ടിപ്പു പൊതുവേ “മൈസൂർ കടുവ” എന്നറിയപ്പെടുകയും കടുവയെ തന്റെ ഭരണത്തിന്റെ പ്രതീകമായി[225] (ബുബ്രി/ബാബ്രി)[226] മാറ്റുകയും ചെയ്തു. ടിപ്പു സുൽത്താൻ അദ്ദേഹത്തിന്റെ ഒരു ഫ്രഞ്ച് സുഹൃത്തിനോടൊപ്പം വനത്തിൽ വേട്ടയാടുകയായിരുന്ന സമയത്ത് ഒരു കടുവ അദ്ദേഹത്തോട് മുഖാമുഖം വന്നുചേർന്നുവെന്നു പറയപ്പെടുന്നു. കടുവ ആദ്യം ഫ്രഞ്ച് പട്ടാളക്കാരന്റെമേൽ ചാടിവീണ് അയാളെ കൊല്ലുകയും ചെയ്തു. ആ സമയത്ത് ടിപ്പുവിന്റെ തോക്ക് പ്രവർത്തിക്കാതിരിക്കുകയും അതോടൊപ്പം കടുവ ചാടിവീണപ്പോൾ അദ്ദേഹത്തിന്റെ കഠാര പിടിവിട്ടു നിലത്തുവീഴുകയും ചെയ്തു. ടിപ്പു തന്റെ കഠാര കൈവശപ്പെടുത്തുകയും അതുപയോഗിച്ച് കടുവയെ കൊല്ലുകയും ചെയ്തു. ഈ സംഭവം അദ്ദേഹത്തിന് "മൈസൂർ കടുവ" എന്ന അപരനാമം നേടിക്കൊടുത്തു. കൊട്ടാരത്തിലേയ്ക്ക് ഫ്രഞ്ച് എഞ്ചിനീയർമാർ നിർമ്മിച്ചുനൽകിയ ഒരു യന്ത്രപ്രവർത്തിതമായ ഒരു കടുവയും അദ്ദേഹത്തിനുണ്ടായിരുന്നു.[227] “ടിപ്പുവിന്റ കടുവ” എന്ന പേരിലറിയപ്പെടുന്ന ഈ ഉപകരണം ലണ്ടനിലെ വിക്ടോറിയ ആന്റ് ആൽബർട്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[228] ടിപ്പു തന്റെ കൊട്ടാരത്തിലും സ്വാധീനമേഖലകളിലും കടുവകളുടെ ശേഷിപ്പുകൾ സ്ഥാപിക്കുകയും ഒപ്പം ഒരു കടുവയുടെ ചിഹ്നം തന്റെ കൊടിക്കൂറയിലും ചില ആയുധങ്ങളിലും പടക്കോപ്പുകളിലും പതിപ്പിക്കുകയും ചെയ്തിരുന്നു. ചിലപ്പോഴൊക്കെ ഈ കടുവയുടെ ചിഹ്നം ഏറെ അലങ്കരിക്കപ്പെട്ടതും അതോടൊപ്പം ചിത്രത്തിനുള്ളിൽത്തന്നെ ടിപ്പുവിന്റെ വിശ്വാസത്തെ പരാമർശിക്കുന്ന ലിഖിതങ്ങളും ചേർത്തിരുന്നു.[229] ചരിത്രകാരനായ അലക്സാണ്ടർ ബീറ്റ്സൺ റിപ്പോർട്ടുചെയ്തതുപ്രകാരം, " ടിപ്പു തന്റെ കൊട്ടാരത്തിൽ നിരവധി കൌതുകകരങ്ങളായ വാളുകൾ, കഠാരകൾ, കൈത്തോക്കുകൾ, പിസ്റ്റളുകൾ, വലിയതുളയുള്ള ചെറുകൈത്തോക്കുകൾ എന്നിവ സൂക്ഷിച്ചിരുന്നതായി കാണപ്പെട്ടിരുന്നു. ഇവയിൽ ചിലത് അതിമനോഹരമായി കൊത്തുപണി ചെയ്തവയും സ്വർണ്ണമോ വെള്ളിയോ ഘടിപ്പിച്ചതും കടുവകളുടെ തലയുടെ മാതൃക, അവയുടെ ശരീരത്തിലെ വരകൾ എന്നിവയാൽ അലങ്കരിച്ചതോ അല്ലെങ്കിൽ പേർഷ്യൻ, അറബി വാക്യങ്ങൾ കോറിയിടപ്പെട്ടതോ ആയിരുന്നു".[230]
തന്റെ അവസാന യുദ്ധമായ ശ്രീ രംഗപട്ടണം യുദ്ധത്തിൽ ടിപ്പു സുൽത്താൻ ഉപയോഗിച്ചിരുന്ന അവസാന വാളും അദ്ദേഹം ധരിച്ചിരുന്ന മോതിരവും ബ്രിട്ടീഷ് സൈന്യം യുദ്ധ ട്രോഫികളായി ഏറ്റെടുത്തു. 2004 ഏപ്രിൽ വരെ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ മേജർ ജനറൽ അഗസ്റ്റസ് ഡബ്ല്യു.എച്ച്. മെയ്റിക്കിന്റേയും നാൻസി ഡോവാജറിന്റേയും മ്യൂസിയത്തിലേയ്ക്കുള്ള സംഭാവനകളായി പ്രദർശിപ്പിച്ചിരുന്നു.[231] 2004 ഏപ്രിലിൽ ലണ്ടനിൽ നടന്ന ഒരു ലേലത്തിൽവച്ച് വിജയ് മല്യ ടിപ്പു സുൽത്താന്റെ വാളും മറ്റു ചില പുരാതന കലാശിൽപമാതൃകകളും വാങ്ങി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു.[232]
2013 ഒക്ടോബറിൽ ടിപ്പു സുൽത്താന്റെ ഉടമസ്ഥതയിലുണ്ടായിരുന്നതും ബാബ്രിയാൽ (കടുവയുടെ വരയാൽ) അലങ്കരിക്കപ്പെട്ടിരിക്കുന്നതുമായ മറ്റൊരു വാൾ സോത്ബീസ് കോർപ്പറേഷൻ ലേലം ചെയ്തിരുന്നു.[233] ഇത് ഒരു ടെലിഫോൺ ക്രേതാവ് 98,500 പൌണ്ടിനു[234] വാങ്ങുകയും ചെയ്തു.
2015 മുതൽ 2018 വരെ എല്ലാ വർഷവും നവംബർ 10ന് കർണ്ണാടകയിൽ ടിപ്പു ജയന്തി ആചരിച്ചുവന്നിരുന്നു[235].
1999-ൽ ടിപ്പുവിന്റെ ഇരുനൂറാം ചരമവാർഷികം ആചരിക്കപ്പെട്ടു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.