സൗദി അറേബ്യയിലെ പ്രധാനപ്പെട്ട ഒരു സ്ഥലം From Wikipedia, the free encyclopedia
സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് ചെങ്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ജിദ്ദ (അറബി: جدّة). മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും റിയാദിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ പട്ടണവുമാണ് ജിദ്ദ. സാധ്യമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട നഗരമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്ന മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശന കവാടം ആണ് ജിദ്ദ. സൗദിയുടെ വാണിജ്യ തലസ്ഥാനവും മധ്യപൂർവ്വ ദേശത്തെ ഒരു സമ്പന്ന നഗരവുമാണ് ജിദ്ദ. ചെങ്കടലിന്റെ റാണി എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ജിദ്ദയുടെ കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കിംഗ് ഫഹദ് ജലധാര പട്ടണത്തിലെ ഒരു പ്രധാന ആകർഷണമാണ്. 110 കിലോമീറ്ററോളം നീളത്തിൽ വിനോധത്തിനുതകുന്ന രീതിയിൽ നിർമിച്ച ജിദ്ദ ബീച്ചിനോടനുബന്ധിച്ച് മനോഹരമായ നിരവധി പാർക്കുകളും, മീൻപിടുത്ത പ്രദേശങ്ങളും, ഉല്ലാസ കേന്ദ്രങ്ങളും, ചെങ്കടലിലെ അപൂർവ മത്സ്യങ്ങൾ ഉൾകൊള്ളുന്ന അക്വേറിയങ്ങളും ഉണ്ട്[1]. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട മദായിൻ സ്വാലിഹ് ജിദ്ദയിൽ നിന്നും 950 കിലോമീറ്റർ ദൂരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.
ജിദ്ദ جدّة | |||
---|---|---|---|
ജിദ്ദ കടൽ തീരത്തെ കിംഗ് ഫഹദ് ജലധാര | |||
| |||
Nickname(s): ചെങ്കടലിന്റെ റാണി | |||
ജിദ്ദയുടെ സ്ഥാനം | |||
രാജ്യം | സൗദി അറേബ്യ | ||
പ്രവിശ്യ | മക്ക | ||
നഗരസഭ | ജിദ്ദ നഗരസഭ | ||
സ്ഥാപിച്ചത് | 500+ BC | ||
സൗദി അറേബ്യ | 1925 | ||
• നഗരാദ്ധ്യക്ഷൻ | ഹാനി അബു റാസ് | ||
• സിറ്റി ഗവർണ്ണർ | മിശാൽ അൽ-സൌദ് | ||
• പ്രവിശ്യ ഗവർണ്ണർ | ഖാലിദ് അൽ ഫൈസൽ | ||
• നഗരം | 1,320 ച.കി.മീ.(510 ച മൈ) | ||
• മെട്രോ | 3,000 ച.കി.മീ.(1,000 ച മൈ) | ||
(2012) | |||
• City | 43,24,982 | ||
• ജനസാന്ദ്രത | 2,921/ച.കി.മീ.(1,826/ച മൈ) | ||
• നഗരപ്രദേശം | 38,55,912 | ||
• മെട്രോപ്രദേശം | 45,00,000 | ||
ജിദ്ദ മുൻസിപ്പാലിറ്റി ഉദ്ദേശക്കണക്ക് | |||
സമയമേഖല | UTC+3 (EAT) | ||
• Summer (DST) | UTC+3 (EAT) | ||
പിൻകോഡ് | (5 അക്കങ്ങൾ) | ||
ഏരിയ കോഡ് | +966-2 | ||
വെബ്സൈറ്റ് |
പടിഞ്ഞാറ് ഭാഗത്ത് ചെങ്കടൽ, കിഴക്ക് ഭാഗത്ത് അൽ-സരാവത് പർവ്വതം, തെക്ക് ഭാഗത്ത് ഒബ്ഹർ , വടക്ക് ഗൾഫ് ഓഫ് സൽമാൻ എന്നിവയാണ് ജിദ്ദയുടെ അതിർത്തികൾ. 2012ലെ കാനേഷുമാരി പ്രകാരം 43,24,982 ജനസംഖ്യയുള്ള ജിദ്ദയിലെ നിവാസികൾ "ജിദ്ദൻസ്" എന്ന് അറിയപ്പെടുന്നു[2]. രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം വസിക്കുന്നത് ജിദ്ദയിലാണ്[3].
Census | Pop. | %± | |
---|---|---|---|
1950 | 1,19,000 | — | |
1960 | 1,41,000 | 18.5% | |
1970 | 3,48,000 | 146.8% | |
1980 | 7,45,000 | 114.1% | |
1990 | 12,16,000 | 63.2% | |
2000 | 18,10,000 | 48.8% | |
Est. 2007 | 34,00,000 |
അൽ-ഖുദ്ദ ഗോത്ര തലവനായിരുന്ന ജിദ്ദ ഇബ്നു ഹലവാൻ അൽ ഖുദ്ദയുടെ അഭിപ്രായത്തിൽ ഈ പട്ടണത്തിനു ജിദ്ദ എന്ന പേര് വന്നതിനെ കുറിച്ച് രണ്ടു തരത്തിലുള്ള വിശദീകരണങ്ങൾ നിലനിൽക്കുന്നുണ്ട്. മുത്തശ്ശി എന്നർത്ഥം വരുന്ന അറബി പദമായ ജദ്ദ (jaddah) എന്ന വാക്കിൽ നിന്നുമാണ് ഈ പേര് വന്നത് എന്നാണ് അതിലൊന്ന്. ആദ്യ മനുഷ്യ സ്ത്രീയെന്ന് വിശ്വസിക്കപ്പെടുന്ന ഹവ്വയുടെ ഖബ്ർ ഇവിടെയുണ്ട് എന്ന വിശ്വാസത്തിൽ നിന്നാണിത്.[4]. ആഫ്രിക്കൻ സഞ്ചാരിയായിരുന്ന ഇബ്നു ബത്തൂത്ത ലോക സഞ്ചാരത്തിനിടയിൽ ജിദ്ദയിൽ വന്നപ്പോൾ അദ്ദേഹത്തിൻറെ ഡയറിയിൽ ജുദ്ദ (juddah) എന്നാണ് രേഖപ്പെടുത്തിയിരുന്നത്[5] ബ്രിട്ടീഷ് നയതന്ത്ര കാര്യാലയങ്ങളും മറ്റും പഴയ അക്ഷര വിന്യാസമായ “Jedda“ എന്നാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് 2007 ൽ അവർ പുതിയ രൂപമായ “Jeddah“ എന്നാക്കി മാറ്റി.[6].
സൗദി ചരിത്രത്തിന്റെ ഏടുകൾ പലതും ജിദ്ദയുമായി ബന്ധപ്പെട്ടു കിടക്കുന്നന്നവയാണ്. ബി.സി. 500-നോടടുത്ത്, ഒരു മത്സ്യ ബന്ധന ഗ്രാമം സ്ഥാപിച്ചു കൊണ്ടാണ് ജിദ്ദയിൽ ജനവാസം ആരംഭിച്ചത് എന്നാണ്, ജിദ്ദയിലെ പുരാതന നഗര ഭാഗമായ അൽ ബലദിൽ നടത്തിയ പുരാവസ്തു ഗവേഷണങ്ങളിൽ നിന്ന് കണ്ടെത്തിയത്. എ.ഡി 647-ൽ മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാന്റെ കാലത്ത് ഹജ്ജിനു വരുന്നവർക്ക് വേണ്ടി ഒരു തുറമുഖമാക്കി മാറ്റിയതോടു കൂടെയാണ് ജിദ്ദ നഗരം പ്രാധാന്യം കൈവരിക്കുന്നത്[7].
പുരാവസ്തു ശാസ്ത്രജ്ഞർ ഖനനം നടത്തിയത് പ്രകാരം യെമനിലെ മആരിബ് അണക്കെട്ടിന്റെ തകർച്ചയെ തുടർന്ന് മധ്യ യെമനിൽ നിന്നും മക്കയിലേക്ക് കുടിയേറി പാർത്ത ഖുവാദ വിഭാഗം ആണ് ജിദ്ദയിലെ ചെറിയ മത്സ്യ ബന്ധന ഗ്രാമം നിർമ്മിച്ചത് എന്നാണ്[8].
നഗരത്തിലെ പടിഞ്ഞാറ് ഭാഗത്തുള്ള ബുറൈമാൻ താഴ്വര, വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ബൊഇബ് താഴ്വര എന്നീ സ്ഥലങ്ങളിൽ നിന്നും കുഴിച്ചെടുത്ത തമുദി ലിപി പ്രകാരം നടത്തിയ പുരാവസ്തു പഠനത്തിൽ കണ്ടെത്തിയത് ആദിമ ശിലാ യുഗത്തിലെ മനുഷ്യരാണ് ഈ പ്രദേശത്ത് വാസം തുടങ്ങിയത് എന്നാണ്. ബി.സി 323 നും 356 നും ഇടയ്ക്കു അലക്സാണ്ടർ ചക്രവർത്തി ഇവിടെ സന്ദർശനം നടത്തിയതായും ഈ ലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട് .[9]
മുസ്ലിംകളുടെ മൂന്നാം ഖലീഫയായ ഉസ്മാൻ ഇബ്നു അഫ്ഫാൻ മക്കയിലേക്കുള്ള ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി ചെറിയ തുറമുഖം നിർമ്മിച്ചതാണ് ജിദ്ദയിൽ നടത്തിയ ആദ്യത്തെ പ്രമുഖ വികസന പ്രവർത്തനം. പിന്നീട് ഒട്ടോമൻ തുർക്കികൾ ഹിജാസ് റെയിൽവേ നിർമ്മിക്കുകയും തീർത്ഥാടകർ കടൽ മാർഗ്ഗം ഹജ്ജിനു വന്നു തുടങ്ങിയ ജിദ്ദ തുറമുഖം വികസിപ്പിക്കുകയും ചെയ്തു. ചെങ്കടൽ തീരത്തെ ഒരു തുറമുഖം എന്ന നിലയിലും മക്കയിലേക്കുള്ള കവാടം എന്ന നിലയിലുമുള്ള ജിദ്ദയുടെ തന്ത്രപ്രധാനമായ സ്ഥാനം മൂലം പിൽക്കാലത്ത് നിരവധി ഭരണാധികാരികൾക്ക് ഇവിടം കീഴടക്കാൻ പ്രേരകമായി.
അൾജീരിയയിൽ നിന്നുള്ള ഫാത്വിമി ഖലീഫ ഈജിപ്തിലെ ഇഖ്ശിദിദ് രാജഭരണ പ്രദേശം മുതൽ ജിദ്ദയിലെ ഇജാസ് മേഖലയുടെ ചുറ്റുപാടുമുള്ള സ്ഥലങ്ങൾ വരെ സ്വന്തം നിയന്ത്രണത്തിലാക്കി. പിന്നീട് അദ്ദേഹം തന്റെ വ്യാപാര ശൃംഖല മെഡിറ്ററേനിയൻ, ഇന്ത്യൻ മഹാ സമുദ്രം തുടങ്ങി ചെങ്കടൽ വഴിയും വിപുലമാക്കി. പിന്നീട് അവരുടെ വ്യാപാര ശൃംഖലയും നയതന്ത്ര മേഖലയും ചൈനയിലെ സോണ്ഗ് രാജകുലം വഴി വിപുലീകരിച്ചു .
ജെറുസലേമിൽ സലാഹുദ്ദീന്റെ വിജയത്തിന് ശേഷം 1171 ൽ അദ്ദേഹം ഈജിപ്തിലെ രാജാവായി സ്വയം അവരോധിതനായി. അൽ - അദീദ് രാജാവിന്റെ മരണ ശേഷം ഫാത്വിമി ഭരണം അവസാനിപ്പിച്ചു കൊണ്ട് ജിദ്ദ അടക്കമുള്ള ഹിജാസ് മേഖലയുടെ ഭരണം അയ്യുബി സാമ്രാജ്യത്തിനു കീഴിൽ കൊണ്ടുവന്നു. 1177 വരെയുള്ള ഭരണം അയ്യുബി സാമ്രാജ്യത്തിൽപ്പെട്ട അബ്ദുൽ ഹാഷിം അൽ-തലബിന്റെ (1094-1201) കീഴിൽ ആയിരുന്നു. അദ്ദേഹത്തിന്റെ തുടർച്ചക്കാരായ ഭരണാധികാരികൾ ഈ പ്രദേശത്തെ സാമ്പത്തിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ കാര്യമായ സംഭാവനകൾ നൽകി. തുടർന്ന് സുന്നി മുസ്ലിംകളുടെ കീഴിൽ പ്രധാന പട്ടണങ്ങളിലെല്ലാം നിരവധി മദ്രസകൾ സ്ഥാപിച്ചു.
1254 ൽ കൈറോയിൽ തുടർച്ചയായി നടന്ന ആക്രമണങ്ങളിൽ അയ്യുബി സാമ്രാജ്യം വിഘടിച്ചതിനെ തുടർന്ന് ഹിജാസ് പ്രവിശ്യ മംലൂക്ക് സുൽത്താനെറ്റിന്റെ ഭാഗമായി മാറി. 1497 ൽ കേപ്പ് ചുറ്റിയുള്ള വാസ്കോ ഡ ഗാമയുടെ ഇന്ത്യാ യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നും ചെങ്കടലിലേക്ക് ചരക്കും മുസ്ലീം തീർത്ഥാടകരേയും വഹിച്ചു കൊണ്ടുള്ള കപ്പലുകൾ ആക്രമിക്കുകയും അറബിക്കടലിൽ ഭീതി വിതക്കുകയും ചെയ്തു. ഇതിനെ തുടർന്ന് അന്നത്തെ ഗുജറാത്ത്, യെമൻ ഭരണാധികാരികൾ മംലൂക്ക് ഭരണാധികാരികളോട് സഹായാഭ്യർത്ഥന നടത്തി. തുടർന്ന് മംലൂക്ക് സുൽത്താൻ ജിദ്ദയിൽ സൈനിക വിന്യാസം ശക്തമാക്കുകയും പോർച്ചുഗീസുകാരിൽ നിന്നും രക്ഷ നേടുന്നതിനുള്ള ഒരു അഭയ കേന്ദ്രമായി ജിദ്ദ പരിണമിക്കുകയും ചെയ്തു.
1517 ൽ ഒട്ടോമാൻ തുർക്കികൾ ഈജിപ്തിലെയും, സിറിയയിലെയും മംലൂക്ക് സുൽത്താനെറ്റിനെ കീഴടക്കി ഭരണം പിടിച്ചെടുത്തു.[10]. തുടർന്ന് മംലൂക്ക് സുൽത്താനേറ്റിന്റെ പ്രാദേശിക സൈനികകേന്ദ്രമായിരുന്ന മക്കയും ജിദ്ദയുമടങ്ങിയ ഹിജാസ് മേഖല ഒട്ടോമാൻ സാമ്രാജ്യത്തിന്റെ അധീനതയിലായി. തുടർന്ന് 1525 ൽ ഒട്ടോമാൻ സേന, പോർച്ചുഗീസ് കപ്പിത്താനായിരുന്ന അൽബർഗെരിയയുടെ പടക്കപ്പൽ സേനയുമായുള്ള പോരാട്ടത്തിൽ വിജയിക്കുകയും അതിൽ തകർന്ന കോട്ടകൾ പുനർനിർമ്മിക്കുകയും ചെയ്തു. പുതിയ ആറു കവാടങ്ങളടങ്ങിയ നിരീക്ഷണഗോപുരങ്ങൾ നിർമിച്ചു. പോർച്ചുഗീസ് സേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ വേണ്ടി നിർമിച്ച ഈ കോട്ടകൾ ഇവയായിരുന്നു. കിഴക്ക് - മക്ക കവാടം, പടിഞ്ഞാറ് ഭാഗത്ത് തീരത്തോട് അഭിമുഖമായി അൽ മഗ്രിബ കവാടം, തെക്ക് - ഷെരീഫ് കവാടം, വടക്ക് - മദീന കവാടം, അൽ - ബണ്ട് കവാടം, അൽ ശാം കവാടം (അൽ ഷറഫ് കവാടം എന്ന പേരിലും അറിയപ്പെട്ടിരുന്നു)[11]. കൂടാതെ നഗരത്തിലുള്ള സൈനികർക്കായി ഒരു ചെറിയ കോട്ടയും തുർക്കി ഭരണാധികാരികൾ നിർമിച്ചു. അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ 4 വൻ കോട്ടകൾ കൂടി നിർമിച്ചു.
1802-ൽ നെജ്ദി സേന, ഓട്ടോമൻ തുർക്കികളിൽ നിന്നും ജിദ്ദയും മക്കയും പിടിച്ചെടുത്തു. എന്നാൽ 1813-ൽ ഈജിപ്തിലെ ഓട്ടോമൻ തുർക്കികളുടെ കീഴിലുള്ള ഭരണകർത്താവായിരുന്ന മുഹമ്മദ് അലി പാഷയുടെ സൈന്യവും മദീനയിൽ നിന്നും അദ്ദേഹത്തിന്റെ മകനായ തുസുൻ പാഷയുടെ സേനയും ഒരുമിച്ചു ജിദ്ദയിൽ പ്രവേശിക്കുകയും പെട്ടെന്ന് തന്നെ നഗരം പിടിച്ചടക്കുകയും ചെയ്തു.
തുടർന്ന് ജിദ്ദയിൽ ഭരണം നടത്തിയിരുന്ന ശരീഫ് ഹുസൈനെ ഇസ്താംബൂളിൽ കൊണ്ടു പോയി തടവിലാക്കി. കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ സൈന്യം മക്കയിൽ പ്രവേശിച്ചു മഹ് മൂദ് രണ്ടാമാനിൽ നിന്നും ഭരണം പിടിച്ചെടുത്ത ശേഷം ഷെരീഫ് ഓഫ് ഹിജാസ് എന്ന പേരിൽ ഗാലിബ് അഫന്ദിയെ അവിടുത്തെ പുതിയ ഭരണാധികാരിയാക്കി നിയമിച്ചു[12].
1925 ഡിസംബറിലാണ് ആധുനിക സൗദി അറേബ്യൻ ഭരണത്തിനു തുടക്കം കുറിക്കുന്നതിന് മുന്നോടിയായി 1925-ലെ ജിദ്ദ യുദ്ധം നടന്നത്. അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു. യുദ്ധത്തിൽ ശേഷിച്ച അലി ബിൻ ഹുസൈന്റെ സൈന്യം നഗരത്തിനു ചുറ്റും സംരക്ഷണ വലയം തീർത്തു കൊണ്ടു ഈ മേഖല സ്വന്തം അധീനതയിലാക്കി. തുടർന്ന് അയൽ പ്രദേശങ്ങളായ ട്രാൻസ് ജോർദാൻ (അബ്ദുള്ള രാജാവ്), ഇറാഖ് (ഫൈസൽ രാജാവ്) തുടങ്ങിയ പ്രവിശ്യകളിലെ ഭരണാധികാരികളിൽ നിന്നും സൈനിക സഹായം തേടിയ അലി കൂടുതൽ സൈന്യവുമായി തന്റെ ഭരണം കാര്യക്ഷമമാക്കി. തന്റെ കയ്യിലുണ്ടായിരുന്ന പഴയ രണ്ടു യുദ്ധ വിമാനങ്ങൾ തികയാതെ വന്നപ്പോൾ അദ്ദേഹം ഇറ്റലിയിൽ നിന്നും അഞ്ചു പുതിയ യുദ്ധ വിമാനങ്ങളും ജർമ്മനിയിൽ നിന്നും കൂടുതൽ യുദ്ധ ടാങ്കുകളും വാങ്ങി സൈന്യത്തെ കൂടുതൽ ശക്തരാക്കി[13]. പക്ഷേ, അദ്ദേഹത്തിനു കൂടുതൽ കാലം ഭരണത്തിൽ തുടരാൻ കഴിഞ്ഞില്ല. 1926 ജനുവരിയിൽ തന്നെ ഹിജാസ്, നജദ് എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തു കൊണ്ട് ജിദ്ദയടക്കമുള്ള ആധുനിക സൗദിയുടെ എല്ലാ പ്രദേശങ്ങളിലും അബ്ദുൽ അസീസ് രാജാവിന്റെ പുതിയ ഭരണത്തിൻ കീഴിലായി. അതോടെ അലി രാജാവ് ബാഗ്ദാദിലേക്ക് രക്ഷപെട്ടു.
1926 ജനുവരി 8 നു അബ്ദുൽ അസീസ് ഇബ്ൻ സൗദ് ആധുനിക സൗദി അറേബ്യയുടെ രാജാവായി അധികാരമേറ്റു. പിന്നീട് ഇദ്ദേഹത്തിന്റെ കുടുംബ പരമ്പരയിൽ നിന്നുള്ളവരാണ് രാജാക്കന്മാരായി തുടർന്ന് പോന്നത്[14].
ആധുനിക സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയാണ് അബ്ദുൽ അസീസ് അൽ-സൗദ് (ജനനം-1876, മരണം-1953). ഇബ്ൻ സൗദ് എന്ന പേരിൽ ആണ് ഇദ്ദേഹത്തെ സാധാരണയായി അറിയപ്പെട്ടിരുന്നത്. 1926-ൽ ഭരണമേറ്റെടുത്ത ഇദ്ദേഹം 1953 -ൽ മരണപ്പെടുന്നത് വരെ രാജാവായി തുടർന്നു. പിന്നീട് വന്ന സൗദ് ഇബ്ൻ അബ്ദുൽ അസീസ് (ജനനം-1902, മരണം-1969) 1953 മുതൽ1964 വരെ പതിനൊന്നു വര്ഷം സൗദി അറേബ്യയിൽ അധികാരത്തിലിരുന്നു. ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ് അൽ സൗദ് (ജനനം-1904, മരണം-1975) ആണ് സൗദ് രാജാവിനു ശേഷം 1964 മുതൽ 1975 വരെ രാജ്യം ഭരിച്ചത്. ഇദ്ദേഹം അധികാരത്തിലിരിക്കുമ്പോൾ രാജ്യത്ത് സാമ്പത്തിക രംഗത്തും വിദേശ നയങ്ങളിലും കാതലായ മാറ്റം വരുത്തി.
പിന്നീട് 1975 മുതൽ 1982 ൽ അദ്ദേഹം മരിക്കുന്നത് വരെ ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവ് (ജനനം 1912, മരണം -1982) രാജാവായി തുടർന്നു. 1982ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിദ്ദ സന്ദർശിച്ചപ്പോൾ സൗദി ഭരണകർത്താവായിരുന്ന ഖാലിദ് രാജാവിന് സമ്മാനിച്ച ആന ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിലോ -10ലെ മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു പാർപ്പിച്ചിരുന്നത്. പിന്നീട് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൌദ് (ജനനം-1921, മരണം-2005) 1982 മുതൽ 2005 വരെ രാജാവായി തുടർന്നു. 2005 മുതൽ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവായി തുടരുന്നു. ഇതിൽ അബ്ദുൽ അസീസ് ഒഴികെയുള്ള മറ്റു അഞ്ചു ഭരണാധികാരികളും സഹോദരന്മാരാണ്.
മക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്ക പ്രവിശ്യയിലാണ് ജിദ്ദ നഗരത്തിന്റെ സ്ഥാനം. ഫൈസൽ രാജാവിന്റെ മകനായ ഖാലിദ് അൽ-ഫൈസൽ രാജകുമാരൻ ആണ് സൗദി അറേബ്യയിലെ പ്രധാന പ്രവിശ്യയായ മക്ക പ്രവിശ്യ ഗവർണർ. ഈ പ്രവിശ്യയിലെ വലിയ നഗരം ജിദ്ദയാണ്[15]. ഉദ്യാന നഗരമായ താഇഫ് മക്ക പ്രവിശ്യയിലാണ്.
ഹാനി അബു റാസ് ജിദ്ദ നഗരസഭയുടെ മേയറും ഖാലിദ് ബിൻ ഫദൽ അഖീൽ ഡെപ്യൂട്ടി മേയറുമാണ്.[16][17]. കൂടാതെ വ്യത്യസ്ത വകുപ്പുകൾക്കെല്ലാം പ്രത്യേകമായ ഉപ വിഭാഗങ്ങളും നിലവിലുണ്ട്[18]. നഗരത്തിന്റെ വികസന പ്രവർത്തനങ്ങളും പരിപാലനവും പൂർണമായും നഗരസഭയുടെ ഭരണത്തിനു കീഴിലാണ്. നഗരത്തിന്റെ ഭാവി പ്രവർത്തനങ്ങൾ നിരീക്ഷിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ജിദ്ദ അർബൻ ഒബ്സർവേറ്ററി (JUO)എന്ന സാങ്കേതിക വകുപ്പും 2006 മുതൽ നഗര ഭരണത്തിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
ജിദ്ദ നഗരസഭാ പ്രദേശങ്ങൾ 113 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ മറ്റു പട്ടണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ വ്യത്യസ്തമായ ജീവിത രീതിയാണ് ജിദ്ദയിലേത്. മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായ ഇവിടുത്തെ കാലാവസ്ഥയും വിശാലമായ ബീച്ചുമാണ് അതിനു ഒരു കാരണം . ഉഷ്ണ കാലത്ത് വൈകുന്നേരത്തോടെ കുടുംബങ്ങളോട് കൂടി ബീച്ചുകളിൽ വരുന്നവരും മറ്റും പുലർച്ചെ വരെ കാണാം. വാരാന്ത അവധി ദിവസങ്ങളിൽ രാത്രി കാലങ്ങളിൽ ബീച്ചിന്റെ പല ഭാഗങ്ങളിലും ചൂണ്ടയിട്ടു മീൻ പിടിക്കുന്നവർ ധാരാളമായി ഉണ്ടാകാറുണ്ട്.
സൗദി അറേബ്യയുടെ ഔദ്യോഗിക മതം ഇസ്ലാം മതമാണ്. ജിദ്ദയിൽ ഭൂരിഭാഗം ജനങ്ങളും മുസ്ലിങ്ങളാണ്. അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും. കൂടാതെ ഏഷ്യൻ, പാശ്ചാത്യ, അറബ് ക്രിസ്ത്യാനികളും വസിക്കുന്നുണ്ട്. ജിദ്ദയിൽ 1300 ലധികം മുസ്ലിം പള്ളികളുണ്ട്.[19] മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ ഒന്നും തന്നെ ഇല്ല. ഏഴാം നൂറ്റാണ്ടു മുതൽ ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ ജിദ്ദയിൽ വന്നു തുടങ്ങിയത് മുതൽ ഇവിടുത്തെ സാമ്പത്തിക,മത കാര്യ രംഗങ്ങളിൽ വലിയ പുരോഗതി കൈവന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപാരവും ഉപയോഗവും കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം വസ്തുക്കൾ വിദേശങ്ങളിൽ നിന്ന് കടത്തുന്നത് തെളിവ് സഹിതം പിടിക്കപ്പെട്ടാൽ ഇവിടുത്തെ ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരം പരമാവധി ശിക്ഷയായ വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്. വ്യവസായ സ്ഥാപനങ്ങളും, കച്ചവട സ്ഥാപനങ്ങളും ദിവസത്തിലെ അഞ്ചു നേരങ്ങളിലായുള്ള നമസ്കാര സമയങ്ങളിൽ അടച്ചിടുന്നതാണ്. ഇവിടുത്തെ കോടതി നിയമങ്ങൾ ഇസ്ലാമിക ശരീഅത്ത് നിയമത്തിനു കീഴിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങൾ കർശനമായി പാലിക്കുന്ന ജിദ്ദയടക്കമുള്ള സൗദിയുടെ എല്ലാ ഭാഗങ്ങളിലും മദ്യ ശാലകൾ പ്രവർത്തിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ജിദ്ദയിലെ നിലവിലുള്ള ഏറ്റവും വലിയ മസ്ജിദ് ആണ് കിംഗ് സൗദ് മസ്ജിദ്. 1987 -ൽ പണി കഴിപ്പിച്ച ഈ മസ്ജിദ് ജിദ്ദയിലെ ശറഫിയയിൽ ആണ്[20]. പഴയ ജിദ്ദയുടെ പ്രദേശമായ അൽ-ബലദിലെ അൽ -മസ്ലൂം, അൽ-ശാം, ഗ്രാൻഡ് സൂക്ക്, അൽ-നൂരിയ്യ എന്നിവിടങ്ങളിൽ നിരവധി പഴയ പള്ളികൾ ഇന്നും നില നിൽക്കുന്നുണ്ട്. അൽ-ഷാഫിഈ മസ്ജിദ്, ഒക്കാഷ മസ്ജിദ്, അൽ -മിമാർ മസ്ജിദ്, അൽ ഹനഫി മസ്ജിദ്, അൽ -പാഷ, ഉസ്മാൻ ബിൻ അഫ്ഫാൻ മസ്ജിദ് എന്നിവ അവയിൽ ചിലതാണ്. കൂടാതെ എല്ലാ പ്രദേശങ്ങളിലും കൂടി നൂറു കണക്കിന് ആധുനിക രീതിയിലുള്ള പള്ളികളും ഉണ്ട്[21].
ജിദ്ദയിൽ നിന്നും 70 കിലോമീറ്റർ ദൂരത്തു കിഴക്ക് ഭാഗത്തായാണ് മുസ്ലിംകളുടെ വിശുദ്ധ കേന്ദ്രമായ മക്ക സ്ഥിതി ചെയ്യുന്നത്. ദൈവ കല്പന പ്രകാരം 4000 വർഷങ്ങൾക്കു മുമ്പ് ഇബ്രാഹിം നബി നിർമിച്ചതെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്ന കഅബ സ്ഥിതി ചെയ്യുന്നത് വിശുദ്ധ മക്കയിലാണ്. ലോക മുസ്ലിംകൾ അഞ്ചു നേരം ദൈവത്തോട് പ്രാർത്ഥിക്കുന്നത് ഈ കഅബക്ക് അഭിമുഖമായി നിന്ന് കൊണ്ടാണ്. കൂടാതെ ലോകത്തുള്ള മുസ്ലിംകൾ ഹജ്ജ്, ഉംമ്ര തീർത്ഥാടനത്തിന് ഒരുമിച്ചു കൂടുന്നതും മക്കയിലാണ്.
പ്രവാചകൻ മുഹമ്മദിന്റെ പള്ളി നില കൊള്ളുന്ന മദീന, ജിദ്ദയിൽ നിന്നും 424 കിലോമീറ്റർ വടക്ക് ഭാഗത്താണ്. മുഹമ്മദ് നബിയുടെ ഭൗതിക ശരീരം മറവു ചെയ്തിട്ടുള്ള ഇവിടെ നബി പരമ്പരയിൽ പെട്ട മറ്റനേകം പേരുടെ ഖബറിടങ്ങളും ഉണ്ട്. മക്കയിൽ വരുന്ന വിശ്വാസികൾ മദീന സന്ദർശനവും നടത്തിയതിനു ശേഷം ആണ് മടങ്ങുന്നത്. തീർത്ഥാടകർക്ക് മാത്രമായി ഒരു വിമാനത്താവളവും മദീനയിൽ ഉണ്ട്.
തീർത്ഥാടകർക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനു വേണ്ടി സൗദി അറേബ്യൻ സർക്കാർ മക്ക,മദീന എന്നീ രണ്ടു വിശുദ്ധ നഗരങ്ങളിൽ നടത്തിവരുന്ന വൻതോതിലുള്ള വികസന പ്രവർത്തനങ്ങൾ ജിദ്ദയുടെ കൂടി വികസനത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.[22]. ഇപ്പോഴുള്ള ഇരുപത്തി അഞ്ചു ലക്ഷം ഹജ്ജ് തീർത്ഥാടകർക്ക് പകരം അഞ്ചു വർഷത്തിനു ശേഷം ഒരു കോടി തീർത്ഥാടകരെ ഒരുമിച്ചു ഉൾകൊള്ളാൻ പാകത്തിനുള്ള വൻ വികസനമാണ് നടന്നു കൊണ്ടിരിക്കുന്നത്. . ഇത് ,മക്ക,മദീന എന്നീ നഗരങ്ങൾക്കൊപ്പം ജിദ്ദയിലും വ്യാപാര,ടൂറിസം രംഗങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകാൻ സഹായകമാകും എന്നു കരുതപ്പെടുന്നു.
ജിദ്ദയിൽ വിവാഹങ്ങൾ (വിവാഹ സൽക്കാരം) രാത്രിയിൽ 11 മണി മുതൽ പുലർച്ചെ 4 മണി വരെ ആണ് കൂടുതലും നടക്കുന്നത്. 11:30 ഓടു കൂടി സ്വീകരണ ഹാളിലേക്ക് വരുന്ന വധൂ വാന്മാർ 12 മണി മുതൽ അതിഥികളെ സ്വീകരിച്ചു തുടങ്ങുന്നു. തുടർന്ന് നടക്കുന്ന സംഗീത വിരുന്നിനു പരമ്പരാഗത സംഗീത ഇനങ്ങളായ ദഫ്, ടാർ എന്നീ ഇനങ്ങൾ പ്രത്യേക ഗായക സംഘത്തിന്റെ കീഴിൽ നടക്കും. 12 മണി മുതൽ 2-30 വരെ വധൂ വരന്മാരുടെയും അതിഥികളുടെയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ഈ സംഗീത വിരുന്നിനിടയിൽ നടക്കുന്ന പരമ്പരാഗതമായ ഡാൻസിന്റെ അവസാനത്തിൽ സദസ്യർക്ക് പുറമേ വധുവും വരനും കൂടി പങ്കെടുക്കുന്നു. പുലർച്ചെ 3 - 30 ഓടു കൂടി ബുഫേ എന്ന പേരിൽ അറിയപ്പെടുന്ന സദ്യയോട് കൂടി വിവാഹ സൽക്കാരം അവസാനിക്കുന്നു[23].
പുരുഷന്മാരുടെ പരമ്പരാഗതമായ വേഷം കഴുത്ത് മുതൽ താഴോട്ടു കാൽപ്പാദം വരെയുള്ള വെളുത്ത നിറത്തിലുള്ള വസ്ത്രമാണ്. തോബ് എന്ന പേരിലറിയപ്പെടുന്ന ഈ വസ്ത്രത്തിന് കൂടെ തലയിൽ കറുത്ത നിറത്തിലുള്ള വട്ടക്കെട്ടോട് കൂടിയ ഒരു തുണിയും ധരിക്കാറുണ്ട്. സ്ത്രീകൾ യാത്രക്കും ഷോപ്പിങ്ങിനും മറ്റും വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ ശരീരമാസകലം മറയുന്ന അബായ എന്ന പേരിൽ അറിയപ്പെടുന്ന കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കൽ നിർബന്ധമാണ്[24]. പുരുഷന്മാർ തമ്മിൽ കണ്ടു മുട്ടുമ്പോളും സ്ത്രീകൾ തമ്മിൽ കണ്ടു മുട്ടുമ്പോളും പരസ്പരം കൈ കുലുക്കി മൂന്നു തവണ കവിളുകൾ പരസ്പരം തട്ടിച്ചു കൊണ്ടുള്ള പരമ്പരാഗതമായ രീതിയും നിലവിലുണ്ട്[25] .
വിവിധ രാജ്യക്കാരുടെയും ഗോത്രക്കരുടെയും സംഗമസ്ഥലമാണ് ജിദ്ദ. പ്രധാന ഭക്ഷണം മൈദ കൊണ്ട് തയ്യാറാക്കുന്ന ഖുബ്സ് എന്ന പേരിലുള്ള റൊട്ടിയാണ്. സൗദി അറേബ്യയിലെ മറ്റു പട്ടണങ്ങളെ പോലെ തന്നെ പ്രസിദ്ധമാണ് ജിദ്ദയിലെ ബസ്മതി അരിയും കോഴിയിറച്ചിയും കൊണ്ട് തയ്യാറാക്കുന്ന നജ്ദി കബ്സ. കൂടാതെ യെമനി മന്തിയും ജിദ്ദയിലെ ഉച്ച ഭക്ഷണത്തിന്റെ പ്രമുഖ വിഭവമാണ്. ഷവർമ്മ, കൊഫ്ത, കബാബ്, സാൻഡ്വിച്,ബർഗർ തുടങ്ങിയ ഇറച്ചിയിൽ വേവിച്ച ഫാസ്റ്റ് ഫുഡ് ഇനങ്ങളും വിപണിയിൽ മുന്നിട്ടു നിൽക്കുന്നു. ലബനീസ്, തുർക്കിഷ്, സിറിയൻ ഹോട്ടലുകളിൽ ലഭിക്കുന്ന റമളാൻ സമൂസ, ഫൂൽ-തമ്മീസ് തുടങ്ങിയ ഇനങ്ങൾ വൈകുന്നേരത്തെ ഭക്ഷണ ഇനങ്ങളാണ്[26].
അന്താരാഷ്ട്ര ഭക്ഷണ ഇനങ്ങളും ജിദ്ദയിൽ പ്രശസ്തമാണ്. അമേരിക്കൻ ശൃംഖലകളായ മാക് ഡോനാൾഡ്, ബർഗർ കിംഗ്, ടോമിനോസ് പിസ, കെ എഫ് സി, ചിലീസ് എന്നിവയുടെ ബ്രാഞ്ചുകളും ചൈനീസ്, ഇന്ത്യൻ, ഇറാനിയൻ തുടങ്ങിയ ഏഷ്യൻ ഭക്ഷണ ശാലകളും സജീവമാണ്[27]. ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രധാന പ്രാദേശിക ഫാസ്റ്റ് ഫുഡ് ശൃംഖലയാണ് അൽ ബൈക്ക് ബ്രോസ്റ്റ്. കൂടാതെ കേരളീയ ഭക്ഷണ ശാലകൾ എല്ലാ പ്രദേശങ്ങളിലും ഉണ്ട്. ബൂഫിയ എന്ന പേരിൽ അറിയപ്പെടുന്ന ലഘു ഭക്ഷണ ശാലകളാണ് സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്നത്. ബർണീസ് , ജോഫറീസ്, സ്റ്റാർ ബക്ക്സ് തുടങ്ങിയവയാണ് ജിദ്ദയിലെ പ്രധാന കോഫി ഷോപ്പുകൾ.
ഹിൽട്ടൻ ഹോട്ടൽ • ഡോറ ബീച്ച് ഹോട്ടൽ • ഹോട്ടൽ ലെ മെറിഡിയൻ • മൂവൻപിക്ക് ഹോട്ടൽ • രാഡിസ്സൺ സാസ് വിങ്ങ്സ് • ഇന്റർ കോണ്ടിനെൻറൽ • ഷെറാട്ടൻ ബീച്ച് • അൽ അതാസ് • കോർണിഷ് റോസ് വുഡ് • റൊട്ടാന സ്യൂട്ട്സ് • ഹോളിഡേ ഇൻ • റെഡ് സീ പാലസ് • അൽ ബുസ്താൻ ഹോട്ടൽ • റിസോർട്ട് ബന്നഓയി • ജിദ്ദ ഓർക്കിഡ് • പാർക്ക് ഹയാത്ത് • വില്ലാസ് രമദ • പാലസ് ഹാലിദിയ • മാരിയറ്റ് • ക്രൌൺ പ്ലാസ • സാൻഡ് ഹോട്ടൽ • വെസ്ട്ടിൻ ഹോട്ടൽ |
ജിദ്ദയിലെ ഉച്ചാരണ രീതി പ്രാദേശിക മാതൃകയായ ഹിജാസി ഭാഷയാണ്. മക്ക, മദീന, യാമ്പു, താഇഫ് തുടങ്ങിയ ജിദ്ദയുടെ അടുത്ത പ്രദേശങ്ങളിലും ഈ ഉച്ചാരണ രീതിയാണ് ഉപയോഗിക്കുന്നത്[28]. മറ്റു ഗൾഫ് പ്രാദേശിക ഭാഷകളിൽ നിന്നും വ്യത്യസ്തമാണ് ഹിജാസി ഉച്ചാരണരീതി എങ്കിലും ഈജിപ്ഷ്യൻ, ലവന്റൈൻ പ്രാദേശിക അറബി ഉച്ചാരണ രീതികളടക്കം മറ്റെല്ലാ അറബിക് മൊഴികളുമായും കുറെയൊക്കെ പൊരുത്തപ്പെട്ടു പോകുന്നതാണ് ഈ ഉച്ചാരണ രീതി.
ചില പ്രധാന ഹിജാസി ഉച്ചാരണ മൊഴികൾ:
ഹിജാസി | അർത്ഥം |
---|---|
ദഹീൻ | ഇപ്പോൾ |
ഹാദാ | അത് |
എശ് | എന്ത് |
ഏഹ്ന | നമ്മൾ(ഞങ്ങൾ) |
ഹുമ്മ | അവർ |
ഹതോല | ഇവ |
അദീലോ | നൽകുക |
എശ്ബക് | എങ്ങനുണ്ട് നിനക്ക് |
ജിദ്ദയിലെ അൽ ഹമ്രയിൽ ചെങ്കടലിൽ തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കിംഗ് ഫഹദ് ജലധാര ലോകത്തിലെ ഏറ്റവും വലിയ ജലധാരയാണ്.[29]. ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ഈ ജലധാര 1985 ലാണ് പ്രവർത്തനം തുടങ്ങിയത്. അന്നത്തെ സൗദി രാജാവായിരുന്ന ഫഹദ് ജിദ്ദക്ക് വേണ്ടി ദാനം ചെയ്ത ഈ ജലധാര അദ്ദേഹത്തിന്റെ നാമത്തിൽ ആണ് അറിയപ്പെടുന്നത്[30].ചെങ്കടലിൽ നിന്നും 312 മീറ്റർ ഉയരത്തിൽ രാത്രിയിൽ ശക്തി കൂടിയ വൈദ്യുതി വിളക്കുകളാൽ പ്രകാശിക്കുന്ന ജലധാര ജിദ്ദയിലെ പല പ്രദേശങ്ങളിൽ നിന്നും കാണാൻ സാധിക്കും. ജിദ്ദയിലെ പ്രധാന ആകർഷണമായ ജലധാര ജിദ്ദയിലെ രാജകൊട്ടാരമായ സലാം പാലസിനടുത്താണ്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. വർഷത്തിൽ ഒരുമണിക്കൂർ ഭൂമിക്കു വേണ്ടി ലോകം ലൈറ്റണയ്ക്കുന്ന വേൾഡ് വൈഡ് ഫണ്ടിൻറെ എർത്ത് അവർ പരിപാടിയുമായി സഹകരിച്ചു കൊണ്ട് ജിദ്ദയിലെ ജലധാരയും അതിൽ പങ്കെടുക്കാറുണ്ട്. 2010 ഫെബ്രുവരി 17 നു അമേരിക്കയിലെ റെഡ് ബുൾ എയർ ഫോർസിലെ സ്കൈ ജമ്പർ ആയ ഓതെർ ലോറെൻസ് എന്ന മുപ്പത്തിയഞ്ചുകാരൻ കിംഗ് ഫഹദ് ജലധാരക്ക് മുകളിലൂടെ ഡൈവ് ചെയ്തു കൊണ്ട് അന്താരാഷ്ട്ര ബഹുമതി സ്വന്തമാക്കി[31].
ലോകത്തിലെതന്നെ എറ്റവും ഉയരം കൂടിയ ടവറാണ് ജിദ്ദയിൽ നിർമ്മാണം നടക്കുന്ന കിംഗ്ഡം ടവർ (അറബി برج المملكة)[32]. ജിദ്ദ നഗര ഹൃദയത്തിൽ നിന്നും 30 കിലോമീറ്റർ വടക്കുള്ള ഒഭുർ എന്ന സ്ഥലത്താണ് കിംഗ്ഡം ടവർ നിർമ്മിക്കുന്നത്. ഈ ടവർ ആയിരം മീറ്ററിലധികം ഉയരുമുണ്ടാകും. സ്വർണ നിറത്തിൽ ആകാശത്തേക്ക് കുതിക്കാൻ നിൽക്കുന്ന റോക്കറ്റെന്നു തോന്നുന്ന തരത്തിലാണണ് ഈ കെട്ടിടം രൂപകൽപന ചെയ്തിരിക്കുന്നത്. ജിദ്ദ എകണോമിക് കമ്പനിക്ക് കീഴിൽ ജിദ്ദയുടെ വടക്കൻ മേഖലയിൽ നിർമ്മിക്കുന്ന കിങ്ഡം സിറ്റിയുടെ മുഖ്യ ശ്രദ്ധാ കേന്ദ്രമാകുന്ന ഈ ടവർ ഉയരത്തിലെന്ന പോലെ മറ്റു പല സംവിധാനങ്ങളിലും പ്രത്യേകതയുള്ളതായിരിക്കും.
ജിദ്ദ നഗര ഹൃദയത്തിൽ നിന്നും നൂറു കിലോ മീറ്റർ ദൂരെ ആണ് അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്ന കിംഗ് അബ്ദുള്ള സാമ്പത്തിക നഗരം (King Abdullah Economic City). 2005 ൽ നിർമ്മാണം തുടങ്ങിയ ഈ വൻ പദ്ധതിക്ക് സൗദി രാജാവായ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് അൽ സൌദ് ആണ് തറക്കല്ലിട്ടത്. ജിദ്ദ ആസ്ഥാനമായ മക്ക മേഖലയിൽ പെടുന്ന ഈ സാമ്പത്തിക നഗരത്തിനു പുതിയ ജിദ്ദ നഗരം (new jeddah city) എന്ന പേരിലും അറിയപ്പെടുന്നു. 173 കിലോമീറ്റർ (66.8 sq mi) വിസ്തൃതിയിലുള്ള ഈ നഗരം ജിദ്ദയുടെ വടക്ക് ഭാഗത്ത് കടൽ തീരത്തോട് ചേർന്ന് റാബിഗ് പട്ടണത്തിനടുത്ത് ആണ്. ഇരുപതു ലക്ഷത്തിൽ കൂടുതൽ ആളുകളെ ഉൾകൊള്ളാവുന്ന 300 ബില്യൻ ($ 80 ബില്യൻ) റിയാലിന്റെ ഈ പദ്ധതി പൂർത്തിയാകുന്നതോടെ പത്തുലക്ഷത്തിനു മുകളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും[33][34]. ആദ്യഘട്ട നിർമ്മാണം 2010 ൽ പൂർത്തീകരിച്ചു തുറക്കുന്ന ഈ സാമ്പത്തികനഗരം പൂർണ്ണമായും പ്രവർത്തന സജ്ജമാവുക 2020 ൽ നിർമ്മാണം പൂർത്തിയാകുന്നതോടെയാണ് . 2.5 മില്യൺ ചതുരശ്ര മീറ്റർ വലിപ്പമുള്ള ഇവിടുത്തെ തുറമുഖം വർഷം തോറും 300,000 തീർഥാടകരെ ലക്ഷ്യം വെക്കുന്നു.
ആദിമ സൃഷ്ടികളായ ആദം-ഹവ്വ ദമ്പതികളിലെ ഹവ്വയെ മറവു ചെയ്തിരിക്കുന്നതു ജിദ്ദ നഗര മധ്യത്തിലെ ബാബ് മക്കയിലാണ്. സ്വർഗത്തിൽ നിന്നും വിലക്കപ്പെട്ട കനി ഭക്ഷിക്കാൻ ശ്രമിച്ച ആദമിനെയും ഹവ്വയെയും അല്ലാഹു സ്വർഗത്തിൽ നിന്നും പുറത്താക്കുകയും തുടർന്ന് ആദം നബി സിലോണിലും ഹവ്വാ ബീവി ജിദ്ദയിലും എത്തിപ്പെട്ടു എന്നാണ് ഇസ്ലാമിക വിശ്വാസം. പിന്നീട് രണ്ടു പേരും മക്കയിലെ അറഫയിൽ പുനഃസമാഗമിക്കുകയും മരണ ശേഷം ആദം നബിയെ മക്കയിലും ഹവാ ബീവിയെ ജിദ്ദയിലും മറവു ചെയ്തു. മക്ക മദീന തീർഥാടകരുടെ പ്രധാന സന്ദർശന സ്ഥലം കൂടിയാണ് മനുഷ്യ കുലത്തിന്റെ മുത്തശ്ശി എന്നറിയപ്പെടുന്ന ഹവ്വയുടെ ഖബറിടം. മുത്തശ്ശി എന്ന് അർത്ഥം വരുന്ന അറബി വാക്കായ ജിദ്ദ ഇതിൽ നിന്നും ഉടലെടുത്തതാണ് എന്നതിനാൽ ജിദ്ദ ചരിത്രത്തിൽ പ്രധാനസ്ഥാനമുള്ള ഹവ്വ ഖബറിടം ജിദ്ദ എന്ന പേരുമായും ബന്ധമുണ്ട്[35].
ചെങ്കടൽ തീരത്തെ മനോഹരമായ ജിദ്ദ നഗരം ചെങ്കടലിന്റെ റാണി എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഒബൂർ മുതൽ ജലധാര വരെയുള്ള നൂറു കിലോമീറ്ററിലധികം നീളമുള്ള ജിദ്ദ ബീച്ച് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബീച്ചുകളിലൊന്നാണ്[36]. ജിദ്ദയിലെ ഏറ്റവും ആകർഷണീയമായ കാഴ്ചയായ കിംഗ് ഫഹദ് ജലധാര അൽ ഹംറയിൽ ചെങ്കടൽ തീരത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മുപ്പതിൽ കൂടുതൽ പാർക്കുകളും, അനേകം റിസോർട്ടുകളും കൂടാതെ ദുറത് അൽ അറൂസ് അടക്കമുള്ള സ്വകാര്യ ബീച്ചുകളും ഇതിൽ ഉൾപ്പെടുന്നു.[37].മനോഹരമായ കടൽ തീരവും അനേകം റിസോർട്ടുകളും അടങ്ങിയ പ്രദേശമായ ജിദ്ദയുടെ വടക്ക് ഭാഗത്തുള്ള ഒബൂർ, അൽ ബിലാദ് ബീച്ച് , അൽ നഖീൽ, ബ്ലൂ ബീച്ച്, ദി പിന്നക്ലെസ് , ഒബൂർ ക്രീക്ക് , അന്ദലുസ് മറീന, ബ്രോക്കെൻ ഡക്ക്, നോർത്ത് കോർണിഷ്, സൗത്ത് കോർണിഷ്, റാബിഗ് എന്നിങ്ങനെ വിവിധ പേരുകളിലുള്ള വിശാലമായ പ്രദേശമാണ് ജിദ്ദ ബീച്ച്. ലോകത്തെ പ്രമുഖ ഹോട്ടലുകളെല്ലാം ഈ ബീച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്നുണ്ട്[38][39].
ലോകത്ത ഏറ്റവും ഉയരം കൂടിയ കൊടിമരം ആണ് ജിദ്ദ കൊടിമരം. സഊദി അറേബ്യയുടെ 84ാം ദേശീയദിനത്തോടനുബന്ധിച്ച് ഈ കൊടിമരം സ്ഥാപിച്ചത്. ജിദ്ദയിൽ അൽഅന്തുലുസ് റോഡ് ടണലിനു മുകളിലുള്ള കിംഗ് അബ്ദുല്ല ചത്വരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. 171 മീറ്റർ ഉയരമുള്ള കൊടിമരത്തിൽ ഉയർത്തുന്ന 49.5 മീറ്റർ നീളവും 33 മീറ്റർ വീതിയുമുള്ള കൂറ്റൻ കൊടിക്ക് 5.7 ടൺ ഭാരമുണ്ട്. സഊദി അറേബ്യയുടെ ഏറ്റവും വലിയ ഔദ്യോഗിക ചിഹ്നമായ വാളും പനയും കിംഗ് അബ്ദുല്ല ചത്വരത്തിലുണ്ട്.
അക്വേറിയം രംഗത്തെ അതിനൂതന സംവിധാനങ്ങളോടെ ജിദ്ദയിലെ ചെങ്കടൽ തീരത്ത് ആണ് ചെങ്കടലിലെ അപൂർവ മത്സ്യങ്ങൾ ഉൾകൊള്ളുന്ന ഫഖീഹ് അക്വേറിയം സ്ഥിതി ചെയ്യുന്നത്[40]. ചെങ്കടലിലെ വിവിധയിനം മത്സ്യങ്ങളും മറ്റു ജീവികളും ഉൾക്കൊള്ളുന്നതാണ് അക്വേറിയം. 150ഓളം കുളങ്ങളിലായി 200 ഇനം വിവിധയിനം മത്സ്യങ്ങളും ജന്തുക്കളുമായി 7000 ൽ അധികം ജീവികൾ ഉൾക്കൊള്ളുന്നതാണ് ഫഖീഹ് അക്വേറിയം. മത്സ്യങ്ങളെയും ജന്തുക്കളെയും കടലിനടിയിൽ കാണുന്ന പ്രതീതി ഉളവാക്കാൻ വെള്ളത്തിനടിയിൽ തുരങ്കങ്ങളുണ്ടാക്കിയാണ് അക്വേറിയം നിർമിച്ചിരിക്കുന്നത്. സ്രാവുകൾക്കും ഡോൾഫിനുകൾക്കും കടൽ ചെടികൾക്കും അലങ്കാരമത്സ്യങ്ങൾക്കും പ്രത്യേക ഭാഗങ്ങൾ ഉണ്ട്. കടൽ പ്രകൃതിയും മനോഹാരിതയും സന്ദർശകർക്ക് ആസ്വധിക്കാൻ പാകത്തിലും ശബ്ദ വെളിച്ച സംവിധാനങ്ങളോടും കൂടിയ അക്വേറിയത്തിൽ കുട്ടികൾക്ക് മത്സ്യങ്ങളെക്കുറിച്ച ഫിലിം കാണാനും സെമിനാറുകൾക്കും സൗകര്യവുമുണ്ട്[41].
ജിദ്ദയിൽ നിലവിലുള്ള കാഴ്ച ബംഗ്ലാവുകളും ശേഖരണങ്ങളും പഠനാർഹമായ നിരവധി സംഭാവനകൾ നൽകുന്നുണ്ട്[42][43].
അൽ-ബലദിലുള്ള ഹിസ്റ്റൊറിക്കൽ ഏരിയയിലാണ് പഴയ കാല വാസ്തുശില്പ കലയിലുള്ള നസീഫ് ഹൗസ്. ജിദ്ദയിലെ പഴയ കാല വ്യാപാരിയായിരുന്ന ഷെയ്ഖ് ഉമർ അഫന്തി നസീഫ് എന്ന വ്യക്തിയുടെ വീടാണ് പിന്നീട് നസീഫ് ഹൗസ് എന്ന പേരിൽ മ്യൂസിയമാക്കി മാറ്റിയത്.
ജിദ്ദയിലെ വലിയ മ്യൂസിയങ്ങളിൽ ഒന്നായ അൽ -തയ്ബത് സിറ്റി മ്യൂസിയം പഠനാർഹമായ വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ കേന്ദ്രമാണ്. ജിദ്ദയിലെ സിത്തീൻ സ്ട്രീറ്റിൽ 10 ,000 ചതുരശ്ര മീറ്ററിൽ പ്രദേശത്ത് 12 കെട്ടിടങ്ങളിൽ നിറയെ സജ്ജമാക്കിയിരിക്കുന്ന ശാസ്ത്രീയ ലൈബ്രറിയും തടി, ചുണ്ണാമ്പ്, കല്ല് എന്നിവയിൽ തീർത്ത ജിദ്ദയുടെ പഴയ കാല വാസ്തുവിദ്യകളുടെ പ്രതിഫലനവും അടങ്ങിയ വിശാലമായ മ്യൂസിയമാണ് അൽ -തയ്ബത് സിറ്റി മ്യൂസിയം.
വിനോദവും പഠനവും സമന്വയിപ്പിച്ച് കൊണ്ടുള്ള ആധുനിക രീതിയിലുള്ള ശാസ്ത്രീയവും സാംസ്കാരികവുമായ കേന്ദ്രമാണ് ജിദ്ദ സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം. രണ്ടായിരത്തിലെ കണക്കനുസരിച്ച് 170 ,000 കൂടുതൽ സന്ദർശകർ വർഷം തോറും ഈ മ്യൂസിയം സന്ദർശിക്കുന്നുണ്ട്.
ജീവനുള്ള മീനുകളും മീനുകളുടെ ഫോസിലുകളും അടങ്ങിയ പ്രദർശന കേന്ദ്രമാണ് മറൈൻ സയൻസ് കോളേജ് മ്യൂസിയം.
രണ്ടു നിലകളിലായി ലൈബ്രറിയും പഴയ സൗദി അറേബ്യൻ വാസ്തുശില്പ ശേഖരവും അടങ്ങിയതാണ് ആർട്സ് ഹെരിറ്റേജ് മ്യുസിയം
പ്ലാസ്റ്റിക് കലാ ചിത്രങ്ങളുടെ ശേഖരങ്ങളാണ് അബ്ദുൽ ഹാലിം റദ്വ മ്യൂസിയത്തിൽ ഉള്ളത്. അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ 3500 ൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്.
എൺപതു വർഷങ്ങൾക്കു മുമ്പ് അബ്ദുൽ അസീസ് രാജാവ് നിർമിച്ച ഈ കൊട്ടാരത്തിൽ ഇപ്പോൾ ആദ്യത്തെ മുസ്ലിം ഖലീഫയായിരുന്ന അബൂബക്കർ സിദ്ദീഖ് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദർശനമാണ് ഉള്ളത്. ഇത് മ്യൂസിയമായി മാറ്റുന്നതിന് മുമ്പ് സൌദ് രാജാവ് അദ്ദേഹത്തിന്റെ ഭരണ കാര്യങ്ങൾക്ക് വേണ്ടിയുള്ള ഓഫീസ് ആയി ഉപയോഗിച്ചിരുന്നു. ദിവസവും രാവിലെ ഇവിടേയ്ക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നു. കൂടാതെ സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും വൈകുന്നേരം അഞ്ചുമണി മുതൽ ഏഴുമണി വരെ പ്രത്യേകമായ സന്ദർശന സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സൗദി അറേബ്യൻ പാരമ്പര്യവും പൂർവിക സമ്പത്തുകളും സംരക്ഷണം നൽകുന്ന ഇവിടെ പ്ലാസ്റ്റിക് കലാ ചിത്രങ്ങളുടെ വിപുലമായ ശേഖരണങ്ങളും ഉണ്ട്.
1997 ൽ തുടങ്ങിയ ഹോം ആർട്സ് മ്യൂസിയത്തിൽ പുരാതന വീടുകളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ വിപുലമായ പ്രദർശനം ഉണ്ട്.
നൂറു കണക്കിന് ശിൽപകലാ രൂപങ്ങളാണ് ജിദ്ദയിലെ തെരുവുകളിൽ വിവിധയിടങ്ങളിലായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ജിദ്ദയിലെ രാജ പാതകളടക്കമുള്ള റോഡുകൾക്ക് നടുവിലും പാർക്കിലും ബീച്ചുകളിലും നിർമ്മിക്കപ്പെട്ടിട്ടുള്ള ഇത്തരം ശില്പങ്ങൾ വളരെ മനോഹരമാണ്[44]. കല്ല്, തടി, ലോഹങ്ങൾ, കോൺക്രീറ്റ് മുതലായ വസ്തുക്കൾ കൊണ്ടാണ് ഇവ നിർമിച്ചിട്ടുള്ളത്. ഓരോ സ്ഥലത്തും സ്ഥാപിച്ചിരിക്കുന്ന ശിൽപങ്ങളുടെ പേരിലാണ് ചിലയിടങ്ങളിൽ ആ സ്ഥലങ്ങൾ അറിയപ്പെടുന്നത്. സൈക്കിൾ (ദറാജ), ഗ്ലോബ് (കുർറൽ അര്ളിയ്യ), പന്ത് (കുർറ) എന്നിങ്ങനെ വിവിധ പേരുകളിൽ അവ അറിയപ്പെടുന്നു. റോഡുകളുടെ വികസനത്തിനും മേൽപ്പാല നിർമ്മാണങ്ങൾക്കും വേണ്ടി പഴയ ചില ശിൽപ്പങ്ങൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
ജിദ്ദ നഗരത്തിൽ തഹലിയ, പഴയ മക്ക റോഡിലെ കിലോ 10 എന്നീ സ്ഥലങ്ങളിലായി രണ്ടു മൃഗശാലകളാണ് ഉള്ളത്.
ജിദ്ദ പട്ടണത്തിൽ നിന്നും രണ്ടുമണിക്കൂർ കാർ യാത്ര ചെയ്താൽ എത്താവുന്ന താഇഫ്, കുന്നുകളും മലകളും നിറഞ്ഞ പ്രദേശമാണ്. സമുദ്രനിരപ്പിൽ നിന്നും 1,879 m (6,160 ft) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തായിഫ്, സൗദി അറേബ്യയുടെ കാർഷികമേഖല കൂടിയാണ്. കൂടാതെ വാർഡ് തായിഫി (തായിഫ് റോസാപ്പൂ), ലാവണ്ടാർ എന്നിവയടക്കം പൂക്കൃഷിയും ധാരാളമായി ഇവിടെയുണ്ട്. ജിദ്ദ പട്ടണത്തിൽ നിന്നും വ്യത്യസ്തമായി, തണുത്ത കാലാവസ്ഥയും വർഷത്തിൽ നിരവധി തവണ ഇടിയോടു കൂടിയ മഴയും ലഭിക്കുന്ന പ്രദേശമാണ് തായിഫ്.
റോസാപ്പൂമേള
തായിഫിൽ വർഷം തോറും നടക്കാറുള്ള റോസാപ്പൂമേള കാണാൻ സൗദിയുടെ വിവിധ പ്രവിശ്യകളിൽനിന്ന് ആയിരക്കണക്കിനു പേർ എത്താറുണ്ട്. ലൂന പാർക്കിനടുത്ത അൽസിഭാദ് ഗാർഡനിൽ ഒരുക്കുന്ന മേളയോടനുബന്ധിച്ച് തായിഫ് നഗരസഭ ഭീമൻ പൂക്കളം ഒരുക്കാറുണ്ട്[46]. മേള രണ്ടാഴ്ച നീണ്ടുനില്ക്കും. പുഷ്പപ്രദർശനത്തോടനുബന്ധിച്ച് വിവിധ സാംസ്കാരികപരിപാടികളും സംഘടിപ്പിക്കുന്നു. തായിഫിൽ റോസാപ്പൂ വിളവെടുപ്പുകാലമായ മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് പുഷ്പമേള നടക്കുന്നത്. തായിഫിന്റെ വിവിധ ഭാഗങ്ങളിൽ 760 റോസാപ്പൂതോട്ടങ്ങളും ഇതിനായുള്ള 23 ഫാക്ടറികളും ഉണ്ട്. ഓരോ വർഷവും 233 ദശലക്ഷം റോസാപ്പൂക്കളാണ് ഇവിടെനിന്നും വിളവെടുക്കുന്നത്. ശഫാ, അനുഹദാ, ബനു സഅദ് മേഖലകളിലാണ് റോസാപ്പൂ തോട്ടങ്ങളുള്ളത്. മേളയിൽ പുഷ്പകർഷകർക്ക് പോത്സാഹനം നൽകുന്ന വിവിധ പരിപാടികളും നടക്കുന്നു[47].
മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ മൂൺ പർവതത്തിലേക്ക് (moon mountain/ജബൽ അൽ-ഖമർ) ജിദ്ദയിൽ നിന്നും 45 മിനിട്ടു കാർ യാത്ര ചെയ്താൽ എത്താവുന്നതാണ്[48]. വളരെ ഉയരം തോന്നിക്കുന്ന ഈ പർവതത്തിലേക്ക് ചെറിയ പരിശ്രമം നടത്തി കയറാൻ സാധിക്കും.
ജിദ്ദയിലെ മലയാളികളുടെ കേന്ദ്രമായി അറിയപ്പെടുന്ന ശറഫിയ്യ പ്രധാന വാണിജ്യകേന്ദ്രം കൂടിയാണ്. ഒട്ടുമിക്ക മലയാളി പ്രവാസി സംഘടനകളുടെയും ജിദ്ദയിലെ ആസ്ഥാനം ശറഫിയ്യയിലാണ്. വാരാന്ത്യ അവധി ദിവസങ്ങളും വിശേഷ ദിവസങ്ങളിലും മലയാളികൾ ഇവിടെ ഒത്തുകൂടാറുണ്ട്. കേരളീയ ഭക്ഷണശാലകൾ, വസ്ത്രസ്ഥാപനങ്ങൾ, ആശുപത്രികൾ, കൂടാതെ കേരളത്തിൽ നിന്നും വരുന്ന പഴം, പച്ചക്കറികൾ എന്നിവയുടെ ജിദ്ദയിലെ കേന്ദ്രവും ശറഫിയയാണ്. കേരളത്തിന്റെ ആഘോഷമായ ഓണം ഇവിടെ ഹോട്ടലുകളിലും മറ്റും പ്രത്യേക ഓണസദ്യ ഒരുക്കി ആഘോഷിക്കുന്നു. കേരളത്തിൽ നിന്നും വരുന്ന രാഷ്ട്രീയ, സാമുദായിക നേതാക്കന്മാർക്ക് സ്വീകരണങ്ങളും സൗദി നിയമപരിധിക്കുള്ളിൽ നിന്നുള്ള പൊതുയോഗങ്ങളും മറ്റു വിനോദ പരിപാടികളും ശറഫിയയിൽ സാധാരണയായി നടക്കാറുണ്ട്[49].
നഗരഹൃദയമായ ബാബ് മക്കയിലെ തിരക്ക് കൂടിയ വാണിജ്യമേഖലയിലാണ് ചരിത്രപ്രാധാന്യമുള്ള മക്ക ഗേറ്റ് സ്ഥിതിചെയ്യുന്നത്. മക്കയിലേക്കുള്ള പ്രവേശനകവാടം എന്നറിയപ്പെടുന്ന ബാബുമക്കയിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ പുരാതനകാലത്ത് നിർമിച്ച കവാടങ്ങളും ചരിത്രത്തിന്റെ ഭാഗമായി ഇപ്പോഴും നിലകൊള്ളുന്നു. ജിദ്ദ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉള്ള ബസുകൾ ഈ മക്ക ഗേറ്റിനടുത്തു നിന്നും ആണ് പുറപ്പെടുന്നത്. സിത്തീൻ സ്ട്രീറ്റ് വഴി ഭവാതി, ഹായിൽ സ്ട്രീറ്റ് വഴി അൽ-റുവൈസ്, പഴയ മക്ക റോഡുവഴി കിലോ 14, ഹലഗ, മദീന റോഡ് വഴി രിഹേലി എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും ബസ് സർവീസ് ഉള്ളത്. മക്ക ഗേറ്റ് എന്ന വാക്കിന്റെ അറബിപദമായ ബാബ് മക്ക എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം ജിദ്ദയിലെ വ്യാപാരസ്ഥാപനങ്ങളുടെ മൊത്ത വിതരണകേന്ദ്രം കൂടിയാണ്. ജിദ്ദയിലെ പുരാതനമായ നിരവധി സൂഖുകളും ഇവിടെയുണ്ട്. കൂടാതെ ഹവ്വ ഖബറിടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് .[50].
ജിദ്ദയുടെ ചരിത്ര ശേഷിപ്പുകൾ അടങ്ങിയ പുരാതന മേഖലയാണ് അൽ-ബലദ്. 2500 വർഷങ്ങൾക്കു മുമ്പ് മുക്കുവ ഗ്രാമ മായിരുന്ന ഇവിടം ഇന്ന് ജിദ്ദയിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രമാണ്[51]. നഗര പരിഷ്കരണങ്ങൾ നടത്തിയെങ്കിലും ഇവിടുത്തെ പുരാതന കെട്ടിടങ്ങൾ ജിദ്ദ നഗരസഭ പഴയ പടി നില നിർത്തിയിട്ടുണ്ട്[52]. ആഭരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്. ആധുനിക വാണിജ്യ സ്ഥാപങ്ങളും അൽ ബലദ് മുതൽ ബാബ് മക്ക വരെ പറന്നു കിടക്കുന്ന പരമ്പരാഗതമായ കച്ചവട കേന്ദ്രങ്ങളും അടങ്ങിയ പ്രദേശമാണ് അൽ ബലദ്. ജിദ്ദ തുറമുഖം ഇവിടെയാണ്.
ജിദ്ദയിലെ പ്രധാന ഫാഷൻ വസ്ത്ര വ്യാപാര കേന്ദ്രമായ തഹലിയ തെരുവ് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ് എന്ന പേരിലും അറിയപ്പെടുന്നു. ലോകോത്തര ഫാഷൻ സ്ഥാപനങ്ങളാൽ നിറഞ്ഞ സമ്പന്ന പ്രദേശമായ തഹലിയ തെരുവ് പാരീസിലെ ചാംസ് എലിസീസ് സ്ട്രീറ്റിന്റെ പ്രതീതി ജനിപ്പിക്കുന്ന പ്രദേശമാണ്[53][54]. കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങളടങ്ങിയ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ നിരവധി ഷോപ്പിംഗ് കേന്ദ്രങ്ങളും പ്രമുഖ ഭക്ഷണ ശാലകളും അടങ്ങിയ ഈ തെരുവ് ജിദ്ദയിലെ ചെങ്കടൽ തീരം വരെ നീണ്ടു കിടക്കുന്നു. അൽ-തഹലിയ മാൾ, സെറാഫി മെഗാ മാൾ, നുജൂദ് സെന്റർ തുടങ്ങിയവ ഇവിടുത്തെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളാണ്[55].
ജിദ്ദ പട്ടണത്തിലെ പഴയ പ്രദേശങ്ങളിൽ ഒന്നാണ് അൽ റുവൈസ്. ജിദ്ദ നഗരത്തെ സൗന്ദര്യവല്ക്കരിക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പൂർണമായും ആധുനികവൽക്കരിച്ചു കൊണ്ട് റുവൈസ് പ്രദേശം പുനർ നിർമ്മിക്കാൻ ജിദ്ദാ നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വികസനത്തിന്റെ ഭാഗമായി റുവൈസ് മേഖലയിൽ നിന്നും 3000 പഴയ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റുന്നത്. ഇവിടങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ജിദ്ദയുടെ കിഴക്കൻ മേഖലയിൽ പ്രത്യേക താമസകേന്ദ്രം ഒരുക്കുന്നുണ്ട്[56][57]. ജിദ്ദയിൽ വെച്ച് മരണപ്പെട്ട മുൻ ഉഗാണ്ടൻ ഭരണാധികാരി ഇദി അമീനെ അടക്കം ചെയ്തിരിക്കുന്ന റുവൈസ് ശ്മശാനം ഇവിടെയാണ്[58]. സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുൻ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനു സൗദി അറേബ്യൻ ഭരണകൂടം അഭയം നൽകി താമസിപ്പിച്ചിരുന്നത് അൽ റുവൈസിലെ സുറൂർ പാലസില് ആയിരുന്നു[59].
ജിദ്ദയിലെ ആഘോഷങ്ങളെ മതപരം ,സാംസ്കാരികം, സാമൂഹികം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. മതപരമായ ആഘോഷങ്ങളായ ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ എന്നിവ വളരെ ആഘോഷപൂർവ്വം ഇവിടെ കൊണ്ടാടുന്നു. വെള്ളി, ശനി എന്നീ ദിവസങ്ങൾ ആണ് വാരാന്ത്യ അവധിദിനങ്ങൾ. പൊതു അവധിദിനങ്ങൾ മുസ്ലിം കലണ്ടർ പ്രകാരം ആണ് ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദയിലെ പരമ്പരാഗതമായ നൃത്തരൂപമാണ് അൽ-മിസ്മർ. ചെണ്ടയും പരമ്പരാഗതമായ വാദ്യോപകരണങ്ങളും ഉപയോഗിച്ച് നടത്തുന്ന ഈ നൃത്തം ജിദ്ദയിൽ നിന്നും ഉടലെടുത്ത ഒരു കലാരൂപമാണ്. [60]. ഈദുൽ ഫിത്വർ ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് ജിദ്ദ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്നത്. വർണാഭമായ വൈദ്യുത വിളക്കുകളാൽ നഗരം അലങ്കരിക്കുന്നു. കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും വിനോദ, സാംസ്കാരിക പരിപാടികൾ മുനിസിപ്പാലിറ്റി ഇൻഫർമേഷൻ സെന്റർ ഒരുക്കാറുണ്ട്. പരമ്പരാഗത നൃത്തങ്ങൾ, ഗാനമേള, നാടകം തുടങ്ങിയവയും വിനോദ മൽസര പരിപാടികളും നടത്തുന്നു. പെരുന്നാളിനോടനുബന്ധിച്ച് ജിദ്ദയിലെ പല മലയാളി കൂട്ടായ്മകളും വിനോദ-സാംസ്കാരിക പരിപാടികൾ ഒരുക്കുന്നു. ഈദ് സംഗമം, വിനോദ യാത്ര, കപ്പൽയാത്ര, ചരിത്രപ്രധാന സ്ഥലങ്ങളിലെ സന്ദർശനം തുടങ്ങിയവ സംഘടിപ്പിച്ചാണ് ചില മലയാളി കൂട്ടായ്മകൾ പെരുന്നാൾ ആഘോഷിക്കുന്നത്.
ടൂറിസം ഫെസ്റ്റിവൽ
ജിദ്ദയിലെ പ്രധാന വിനോദ, വിസ്മയ പരിപാടിയാണ് വേനൽക്കാല ടൂറിസം ഫെസ്റ്റിവൽ (Jeddah Summer Tourism Festival). ജിദ്ദ കടൽതീരം കേന്ദ്രീകരിച്ചു നടക്കുന്ന ഈ ഫെസ്റ്റിവലിന് പട്ടണത്തിലെ പഴയ ശേഷിപ്പുകളും ആധുനിക കെട്ടിടങ്ങളും ഷോപ്പിംഗ് സെന്ററുകളും പ്രധാന ആകർഷണങ്ങൾ ആണ്. ജിദ്ദ ടൂറിസം ഫെസ്റ്റിവൽ തുടങ്ങിയത് 2000 മുതലാണ്. സൗദി അറേബ്യയിൽ സ്കൂൾ അവധിക്കാലമായ ജൂൺ-ജൂലൈ മാസങ്ങളിലാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ജിദ്ദ ബീച്ചിൽ വർണാഭമായ കരിമരുന്നിന്റെ അകമ്പടിയോടെ തുടങ്ങുന്ന ഫെസ്റ്റിവലിന് വിവിധ വിനോദപരിപാടികളും സർക്കസ്, സംഗീത വിരുന്നുകൾ , ഒട്ടകസവാരി, കുതിരസവാരി എന്നിവയും കൊഴുപ്പേകും. ജിദ്ദ നിവാസികളെ കൂടാതെ സൗദിയിലെ മറ്റു പ്രവിശ്യകളിൽ നിന്നുള്ളവരും വിദേശികളും വർഷം തോറും ഇതിൽ പങ്കെടുക്കാറുണ്ട്.[61]
സ്വദേശികളും വിദേശികളുമായ ഭൂരിഭാഗം കുടുംബങ്ങളും ഇവിടെ വാടക കെട്ടിടങ്ങളിലാണ് താമസിക്കുന്നത്. ജിദ്ദയിൽ മറ്റു സൗദി അറേബ്യൻ നഗരങ്ങളെ അപേക്ഷിച്ച് കെട്ടിടവാടക കൂടുതലാണ്. സൗദിയിലെ ഏറ്റവും ചെലവു കൂടിയ നഗരം ജിദ്ദയാണന്ന് സൗദി മോണിറ്ററിംഗ് ഏജൻസി (സാമ) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണ പദാർഥങ്ങൾക്കും മറ്റു ദൈനംദിനാവശ്യങ്ങൾക്കും വരുന്ന ചെലവിനേക്കാൾ ഏറ്റവും കൂടുതൽ വർധന ഉണ്ടായത് കെട്ടിട വാടകയിലാണെന്നും എടുത്തുപറയുന്നുണ്ട്. ജിദ്ദയിൽ മിക്ക സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കാറില്ല. ചില സ്ഥാപനങ്ങൾ താമസത്തിനായി അലവൻസ് നൽകാറുണ്ട്. തുച്ഛവരുമാനത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികൾക്കും കെട്ടിട വാടക ഒരു വലിയ ബാദ്ധ്യതയാണ്. പഴയ കെട്ടിടങ്ങൾ വീണ് ആളപായമുണ്ടാവുന്ന സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പഴകിയതും ജീർണ്ണിച്ചതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി നഗരസഭ ദ്രുതഗതിയിലാക്കിയിട്ടുണ്ട്.
മേൽവിലാസം വേഗത്തിൽ മനസ്സിലാക്കുന്നതിനു വേണ്ടി ജിദ്ദയിലെ മുഴുവൻ ഡിസ്ട്രിക്റ്റുകളിലെ വീടുകൾക്കും കെട്ടിടങ്ങൾക്കും ബാർ കോഡുകൾ (ഇലക്ട്രോണിക് നമ്പറുകൾ) ഏർപ്പെടുത്തിയിട്ടുണ്ട്. ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം വേഗത്തിലറിയണമെങ്കിൽ കെട്ടിട ബാർകോഡോ നമ്പറോ നൽകിയാൽ മതി. പോസ്റ്റൽ സംവിധാനവും വീടുകളുടെ നമ്പറും ഉപയോഗിച്ച് വീട്ട് അഡ്രസ്സുകൾ ഏകീകരിച്ചിട്ടുണ്ട്.
ജിദ്ദയിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനികൾ ആണ് നിർവഹിക്കുന്നത്. കുടിവെള്ളത്തിനു ശുദ്ധജല സംഭരണികളോ കിണറുകളോ ഇല്ലാത്തതിനാൽ സ്വകാര്യ കമ്പനികൾ വെള്ളം ശുദ്ധീകരിച്ചു ബോട്ടിലുകളിൽ നിറച്ചു ആവശ്യക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കുന്നു. കച്ചവടസ്ഥാപനങ്ങളിലും ഇത്തരം ബോട്ടിലുകൾ ലഭ്യമാണ്. മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വെള്ളം വിതരണം ചെയ്യുന്നത് നാഷണൽ വാട്ടർ കമ്പനി എന്ന സ്വകാര്യസ്ഥാപനമാണ്. കടൽ വെള്ളം തഹ്ലിയയിലുള്ള പ്ലാന്റിൽ വെച്ച് ശുദ്ധീകരിച്ച ശേഷം ഭുഗർഭ പൈപ്പ് ലൈൻ വഴിയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിക്കുന്നത്. എങ്കിലും ഉയർന്നു വരുന്ന ജനസംഖ്യയും പുതിയ കെട്ടിടങ്ങളും കാരണം ജിദ്ദയുടെ ഭൂരിപക്ഷം സ്ഥലങ്ങളിലും ഇപ്പോൾ വെള്ളത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നു. ഇത്തരം അവസരങ്ങളിൽ 24 മണിക്കൂറും സേവനം നടത്തുന്ന നാഷണൽ വാട്ടർ കമ്പനിയുടെ ടാങ്കർ ലോറികൾ ലഭ്യമാണ്[62].
ജിദ്ദയടക്കം സൗദി അറേബ്യയിലെ മറ്റെല്ലാ സ്ഥലങ്ങളിലും സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് വൈദ്യുതി വിതരണം നടത്തുന്നത്[63]. പെട്രോളിയം ഉല്പന്നങ്ങളുടെ ഉല്പാദനകേന്ദ്രമായ ഇവിടെ ഡീസൽ നിലയങ്ങളിൽ നിന്നും വൈദ്യുതി നിർമ്മിക്കുന്നതിനാൽ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്നില്ല. വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ വൈദ്യുതി കമ്പനിയിൽ പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കമ്പനിയെ വിഭജിച്ച് ഉത്പാദനം, വിതരണം എന്നിവയെ വിവിധ വിഭാഗങ്ങളായി തിരിക്കാനാണു തീരുമാനം. കമ്പനി വിഭജനത്തിനായി ഓസ്ട്രേലിയൻ കൺസൾട്ട് കമ്പനിയുമായി കരാറിൽ ഒപ്പിട്ടു. പുതിയ പദ്ധതി മൂലം വൈദ്യുതി സേവനം മെച്ചപ്പെടുത്താനാണു തീരുമാനം. പദ്ധതിയുടെ പ്രവർത്തനം പൂർണമായും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉടമസ്ഥതയിലായിരിക്കും
സൗദി ഗവണ്മെന്റിനു ഓഹരിപങ്കാളിത്തമുള്ള സൗദി ടെലികോം കമ്പനി (STC) യാണ് ജിദ്ദയിലെയും പ്രധാന ഇന്റർനെറ്റ്, ടെലിഫോൺ സേവനദാതാക്കൾ. കൂടാതെ യു. എ. ഇ കമ്പനിയായ ഇത്തിസലാത്ത് ഇന്റർ നാഷണലിന്റെ മൊബൈലി, കുവൈറ്റ് കമ്പനിയായ സൈൻ എന്നിവയും ഇന്റർനെറ്റ്, മൊബൈൽ ടെലിഫോൺ സേവനം നൽകുന്നു[64]. ലോകനിലവാരത്തിലുള്ള ഇന്റർനെറ്റ്, മൊബൈൽ സേവനം നൽകുന്ന കമ്പനികൾ 2006 മുതൽ ത്രീ ജി, ബ്രോഡ് ബാൻഡ് സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു[65]. എസ്. ടി. സി ഏഷ്യൻ രാജ്യങ്ങളായ ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, ശ്രീലങ്ക, പാകിസ്താൻ, ഇന്ത്യ, ജോർദാൻ എന്നിവിടങ്ങളിലെ മൊബൈൽ കമ്പനികളുമായി സഹകരിച്ചു ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ സ്വകാര്യ മൊബൈൽ ദാദാക്കളായ റിലയൻസ്, ഐഡിയ, വോഡാഫോൺ, എയർടെൽ, ടാറ്റ, എയർസെൽ എന്നിവയിലേക്കാണ് എസ. ടി. സി യിൽ നിന്നും ക്രെഡിറ്റ് കൈമാറ്റം സംവിധാനമുള്ളത്. കൂടാതെ സൗദിയിൽ സ്വന്തം കമ്പനിയുടെ ഉപഭോക്താക്കൾക്ക് തമ്മിൽ സൗജന്യമായി ക്രെഡിറ്റ് കൈമാറ്റം എസ്. ടി. സി യും മൊബൈലിയും ഒരുക്കിയിട്ടുണ്ട്[66].
ജിദ്ദയിലെ അഗ്നിശമന സേന സിവിൽ ഡിഫെൻസിനു കീഴിൽ ആണ് പ്രവർത്തിക്കുന്നത്. കടുത്ത ചൂട് കാലത്ത്, അമിത വൈദ്യുതി ഉപയോഗം കാരണം ഉണ്ടാകുന്നതുമായ തീ പിടുത്തങ്ങൾ നേരിടുന്നതിനു ഹെലികോപ്ടറുകൾ അടക്കമുള്ള ആധുനിക സജ്ജീകരണങ്ങൾ ഇവിടെ ഉണ്ട്.
സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദയിൽ ഏതാണ്ട് 3 മില്യൺ ജനങ്ങളാണുള്ളത്. ഇവർക്കാവശ്യമായ ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയാത്തതിനാൽ പുതിയ നിരവധി പദ്ധതിയുമായി അധികൃതർ മുന്നോട്ട് പോകുന്നുണ്ട്. ലോക മുസ്ലിംകളുടെ ആരാധനാ കേന്ദ്രങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള തീർഥാടകർ ജിദ്ദ വിമാനത്താവളവും തുറമുഖവും ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.
ഹജ്ജ്, ഉംറ തീർത്ഥാടകരുടെ മുഖ്യ പ്രവേശന കവാടവും രാജ്യത്തെ ഏറ്റവും തിരക്കേറിയതുമായ വിമാനത്താവളമാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം. ലോകത്തെ തിരക്ക് പിടിച്ച വിമാനത്താവളങ്ങളിൽ ഒന്നായ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം നാല് ടെർമിനലുകളാൽ വേർ തിരിച്ചിരിക്കുന്നു. വി ഐ പി കൾക്കുള്ള റോയൽ ടെർമിനൽ, വിദേശ വിമാന സർവീസുകൾക്കുള്ള വിദേശ ടെർമിനൽ, ദേശീയ വിമാന കമ്പനിയായ സൌദിയ എയർലൈൻസിനു മാത്രമായുള്ള സൗദിയ ടെർമിനൽ, ഒരേ സമയം 80,000 തീർഥാടകരെ ഉൾക്കൊള്ളാവുന്ന പിൽഗ്രിമേജ് ടെർമിനൽ എന്നിവയാണ്[67]. ഒരു കോടിയിലധികം യാത്രക്കാർ ഓരോ വർഷവും ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്.
ജിദ്ദയിലെ അന്തർദേശീയ വിമാനത്താവളത്തിൽ പുതിയ വികസന പദ്ധതികൾ നടന്നു കൊണ്ടിരിക്കുന്നു . ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളായ മക്കയിലേക്കും മദീനയിലേക്കുമുള്ള തീർത്ഥാടകൾ വന്നിങ്ങുന്ന ജിദ്ദ കിങ് അബ്ദുൽ അസീസ് രാഷ്ട്രാന്തരീയ വിമാനത്താവളത്തെ എല്ലാ അത്യാധുനിക സൗകര്യങ്ങളുമുള്ള ഹൈടെക് എയർപോർട്ടായി മാറ്റാനാണ് സൗദി ഭരണകൂടം ഉദ്ദേശിക്കുന്നത്. പ്രതിവർഷം മൂന്നു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് വിമാനത്താവള വികസനം നടപ്പാക്കുന്നത്. 6,70,000 ചതുരശ്ര മീറ്ററിലാണ് യാത്രക്കാർക്കായി ലോഞ്ചുകൾ നിർമ്മിക്കുന്നത്. ഇതിൽ രണ്ടെണ്ണം ആഭ്യന്തര യാത്രക്കാർക്കും രണ്ടെണ്ണം അന്താരാഷ്ട്ര യാത്രക്കാർക്കുമാണ്. 200 കൗണ്ടറുകളിൽ ലഗേജുകൾ കൈകാര്യം ചെയ്യാൻ അത്യാധുനിക സംവിധാനമുണ്ടാകും. ആഭ്യന്തര, വിദേശ യാത്രക്കാർക്ക് വിമാനത്തിലേക്ക് പ്രവേശിക്കാൻ 96 എയ്റോബ്രിഡ്ജുകളാണ് ഒരുക്കുന്നത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ മാർഗനിർദ്ദേശപ്രകാരം സ്വകാര്യ പങ്കാളിത്തത്തോടെ എയർപോർട്ട് സിറ്റിയാക്കി മാറ്റുകയാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്തർദേശീയ വിമാനത്താവളം. വിമാനത്താവളത്തോടനുബന്ധിച്ച് എല്ലാ സൗകര്യങ്ങളുമുള്ള ഒരു സിറ്റി തന്നെ വികസിപ്പിച്ചെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, റിക്രിയേഷൻ സെന്ററുകൾ, എക്സിബിഷൻ ഹാളുകൾ എന്നിവക്ക് പുറമെ വിനോദ സഞ്ചാരികൾക്ക് സഹായം നൽകുന്നതിനുള്ള കേന്ദ്രവുമുണ്ടാകും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്ക് നാല് പ്രത്യേക ലോഞ്ചുകളും അൽഹറമൈൻ റെയിൽവേ യാത്രക്കാർക്കായി പ്രത്യേക കേന്ദ്രവും 133 മീറ്റർ ഉയരമുള്ള എയർ ട്രാഫിക് കൺട്രോൾ ടവറും പദ്ധതിയിലുൾപ്പെടും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൺട്രോൾ ടവറായിരിക്കും ഇത്. ഇതിനുപുറമെ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, കച്ചവട കേന്ദ്രങ്ങൾ, ഹോട്ടലുകൾ, മറ്റ് സേവന കേന്ദ്രങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പുതിയ വിമാനത്താവള വികസന പദ്ധതി.
ലോകത്തിലെ നാലാമത്തെ വലിയ ടെർമിനൽ ആയ ജിദ്ദ ഹജ്ജ് ടെർമിനൽ അഞ്ചു മില്ല്യൻ ചതുരശ്ര അടി (465,000m²) വിസ്തീർണമുണ്ട്[68]. ഇരുഹറമുകളിലേക്കും വിമാനമാർഗ്ഗമെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിന് ഹജ്ജ് ടെർമിനലിന്റെ നിർമ്മാണം 1981ലാണ് പൂർത്തിയായത്. എസ്.ഒ.എം (Skidmore, Owings & Merril) ഗ്രൂപ്പ് അതിന്റെ ചിക്കാഗോ, ന്യൂയോർക്ക് ഓഫീസുകളിൽ വെച്ചാണ് ഇതിന്റെ പ്ലാൻ തയ്യാറാക്കിയത്. 125 ഏക്കർ സ്ഥലത്ത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനോട് ചേർന്നുനിൽക്കുന്ന ഹജ്ജ് ടെർമിനലിൽ ഒരേ സമയം 80,000 പേരെ ഉൾക്കൊള്ളാനാവും. മക്കയിലെ ഹജ്ജിന്റെ പ്രധാന കേന്ദ്രീകരണ സ്ഥലമായ മിനായിലെ തമ്പുകളുടെ മേൽക്കൂരയുടെ മാതൃകയിൽ നിർമിച്ച 100 ഏക്കറിൽ (405,000m²) കൂടുതൽ വിശാലമായ സ്ഥലവും ഇതിലടങ്ങിയിരിക്കുന്നു[69]. ഹജ്ജ് സീസണിൽ മൂന്നു മാസം മാത്രം സജീവമാകുന്ന ഈ ടെർമിനൽ പിന്നീട് അടച്ചിടുന്നു. പരിസ്ഥിതി സംബന്ധമായ എല്ലാ വശങ്ങളും പരിഗണിച്ച്, ആകർഷകവും മികവാർന്നതുമായ രീതിയിൽ നിർമിച്ച ഹജ്ജ് ടെർമിനലിന്റെ വാസ്തുശിൽപ രൂപകൽപനക്ക് നിരവധി ദേശീയ അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
വർഷം | മൊത്തം യാത്രക്കാർ | പറന്നുയർന്ന വിമാനങ്ങൾ |
---|---|---|
1999 | 10,149,000 | 73,747 |
2000 | 10,465,000 | 72,702 |
2001 | 10,237,000 | 70,232 |
2002 | 10,849,000 | 70,932 |
2003 | 11,248,000 | 72,384 |
1300 വർഷങ്ങൾക്കു മുമ്പ് പണിത ജിദ്ദയിലെ കിംഗ് സൌദ് അന്താരാഷ്ട്ര തുറമുഖം ചെങ്കടൽ തീരത്തെ ഏറ്റവും പഴയ തുറമുഖമാണ്. ഇവിടേക്കുള്ള വിമാന സർവീസുകൾ തുടങ്ങുന്നതിനു മുമ്പ് ഇന്ത്യയിൽ നിന്നടക്കം തീർഥാടകർ ആശ്രയിച്ചിരുന്ന ഈ തുറമുഖം ഇസ്ലാമിക തുറമുഖം എന്ന പേരിൽ ആണ് അറിയപ്പെടുന്നത്[70]. മുസ്ലിംകളുടെ മൂന്നാം ഖലീഫയായ ഉസ്മാൻ ബിൻ അഫ്ഫാൻ നിർമിച്ച ജിദ്ദ തുറമുഖം പിന്നീട് വലിയ കപ്പലുകൾ ഉൾക്കൊള്ളാവുന്ന രീതിയിൽ ആധുനികവൽക്കരിച്ചു. തുറമുഖനഗരം എന്ന നിലയിൽ മധ്യ പൗരസ്ത്യ ദേശത്ത് സൂയസ് കനാലിലേക്കുള്ള പ്രവേശനത്തിന് നങ്കൂരമിടാൻ കൂടുതൽ സൗകര്യപ്രദമായ സ്ഥലമാണ് ജിദ്ദ. സൗദി അറേബ്യയിലെ തുറമുഖങ്ങളിൽ ഏറ്റവും വലുതാണ് ജിദ്ദയിലെ ഇസ്ലാമിക് തുറമുഖം (ജെ.ഐ.സി). 32 ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വിവലന്റ് യൂനിറ്റ്സ്, കപ്പലുകളുടെയും തുറമുഖങ്ങളുടെയും കണ്ടെയ്നർ ശേഷി കണക്കാക്കുന്ന രീതി) ആണ് ജിദ്ദ തുറമുഖത്തിന്റെ ശേഷി. രാജ്യത്തെ കണ്ടെയ്നർ നീക്കത്തിന്റെ 72 ശതമാനവും ജിദ്ദ വഴിയാണ്. സുഡാൻ, ഡമാസ്കസ് (സിറിയ), കൈറോ (ഈജിപ്ത്), അമ്മാൻ (ജോർദാൻ), യു.എ.ഇ., പേർഷ്യന് ഗൾഫ് മേഖല എന്നീ തുറമുഖങ്ങളിലേക്ക് ഇവിടെ നിന്നും എളുപ്പത്തിൽ എത്താൻ സാധിക്കുകയും ചെയ്യും[71][72].
ജിദ്ദയിലെ മക്ക, മദീന എക്സ്പ്രസ്സ് ഹൈവേകൾ തിരക്ക് കൂടിയ പാതകളാണ്. ഹജ്ജ്, ഉമ്ര സമയത്ത് പട്ടണത്തിലും ജിദ്ദയിൽ നിന്ന് വിശുദ്ദ നഗരങ്ങളിലേക്കുള്ള പാതകളിലും ലോകത്തിനെ പല കോണുകളിൽ നിന്നും ഉള്ള തീർഥാടകരുടെ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നു. ഇരുപത്തിനാല് മണിക്കൂറും നഗരത്തിൽ കറങ്ങി കൊണ്ടിരിക്കുന്ന ടാക്സികളുടെ സേവനവും ഇവിടെയുണ്ട്. ജിദ്ദ പട്ടണത്തിൽ ബാബ്മക്ക( മക്കയിലേക്കുള്ള കവാടം) കേന്ദ്രീകരിച്ച് രണ്ടു റിയാലിന് സർവീസ് നടത്തുന്ന ബസ്സുകളാണ് സാധാരണക്കാർ കൂടുതലായും ആശ്രയിക്കുന്നത്. നഗരത്തിലെ തിരക്ക് പിടിച്ച പാതകൾക്ക് കുറുകെ പൂർണമായും തടി കൊണ്ട് നിർമിച്ച മേൽപാലങ്ങൾ ജനങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്ന ഒന്നാണ്. യു.എ.ഇ, ബഹ്റൈൻ, ഒമാൻ, ഖത്തർ, ജോർദാൻ, കുവൈറ്റ്, ഇറാഖ്, യെമൻ എന്നീ അയൽ രാജ്യങ്ങളിലേക്ക് ജിദ്ദയിൽ നിന്നും റോഡ് മാർഗ്ഗം നേരിട്ടുള്ള ഗതാഗതസൗകര്യം ലഭ്യമാണ്. മക്ക മദീന എന്നീ വിശുദ്ധ നഗരങ്ങളിലെക്കടക്കം സൌദിയിലെ മറ്റെല്ലാ പ്രദേശങ്ങളിലേക്കും കൂടാതെ അയൽ രാജ്യങ്ങളിലേക്കും ജിദ്ദയിൽ നിന്നും ബസ് സർവീസ് ഉണ്ട്. നഗര കേന്ദ്രമായ അൽ ബലദിലാണു സൗദി ട്രാൻസ്പോർട്ട് കമ്പനിയായ സാപ്റ്റ്കോയുടെ ബസ് നിലയം. കൂടാതെ അൻപതോളം മറ്റു ട്രാൻസ്പോർട്ട് കമ്പനികളും ജിദ്ദയിൽ സർവീസ് നടത്തുന്നുണ്ട്. ഗതാഗത തിരക്ക് മൂലം വീർപ്പു മുട്ടുന്ന നഗരത്തിലെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി നിരവധി മേൽ പാലങ്ങളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നു[73].
ജിദ്ദയിലെ റോഡുകളിൽ വാഹന തിരക്ക് കുറക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ശനി മുതൽ ബുധൻ വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ വെള്ളം, ഗ്യാസ്, പെട്രോൾ, ഖരമാലിന്യങ്ങൾ, മലിനജലം, ഭക്ഷ്യവസ്തുക്കൾ, സിമൻറ്, കാലികൾ, കോൺക്രീറ്റ് മിക്സ്ചർ എന്നിവ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് പ്രവേശന അനുമതിയുണ്ട്. രാത്രി ഒന്ന് മുതൽ രാവിലെ ആറ് വരെ മറ്റു വിഭാഗത്തിലുള്ള ട്രക്കുകൾക്ക് അനുമതിയുണ്ട്. വ്യാഴം,വെള്ളി ദിവസങ്ങളിൽ രാത്രി ഒരു മണി മുതൽ വൈകുന്നേരം നാല് വരെ ഒരൊറ്റ സമയമാണ് ട്രക്കുകൾക്ക് നിശ്ചയിച്ചിരിക്കുന്നത്.
വിശുദ്ധ നഗരങ്ങളായ മക്കയെയും മദീനയെയും സൌദി അറേബ്യയുടെ വാണിജ്യ തലസ്ഥാനമായ ജിദ്ദ വഴി ബന്ധിപ്പിച്ചു കൊണ്ട് 2009 ഫെബ്രുവരിയിൽ നിർമ്മാണം തുടങ്ങിയ റെയിൽ പാതയാണ് ഹറമൈൻ അതിവേഗ റെയിൽവേ പദ്ധതി. സൌദി റെയിൽവേയുടെ ചരിത്രത്തിൽ സുപ്രധാന കാൽവെപ്പും ഹജ്ജ്, ഉംറ തീർഥാടകരുടെ യാത്രാ സൌകര്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വൻ കുതിച്ചു ചാട്ടവുമാണ് ഹറമൈൻ റെയിൽവേ പദ്ധതിയിലൂടെ യാഥാർഥ്യമാവുക. മണിക്കൂറിൽ 360 കിലോമീറ്റർ വേഗത്തിലോടുന്ന വൈദ്യുത പാത വരുന്നതോടെ ഈ വഴിയുള്ള യാത്രയുടെ സൗകര്യം കൂടുകയും തീർഥാടന കാലങ്ങളിൽ മക്ക-മദീന റൂട്ടിലുള്ള തിരക്ക് ഗണ്യമായി കുറയുകയും ചെയ്യും[74]. മക്കയിൽ നിന്നും മദീനയിലേക്കുള്ള ഈ റെയിൽ പാതയിൽ ജിദ്ദ സെൻട്രൽ, ജിദ്ദ എയർപോർട്ട്, റാബിഗ് കിംഗ് അബ്ദുള്ള ഏകനോമിക് സിറ്റി എന്നിവിടങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകും.കൂടാതെ സൗദി അറേബ്യയിലെ മറ്റു പ്രധാന നഗരങ്ങളായ റിയാദ്, ദമാം എന്നിവയടക്കം നിരവധി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും പ്രാരംഭ ഘട്ടത്തിലാണ്[75].
ജിദ്ദ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാൻ വേണ്ടി തയ്യാറാക്കിയ പദ്ധതികളിൽ ഒന്നാണ് ജിദ്ദ മെട്രോ ലൈറ്റ് റെയിൽ. ജിദ്ദ നഗര ഭാഗങ്ങളും വിമാനത്താവളവും ബന്ധപ്പെടുത്തി നിർമ്മിക്കുന്ന 108 കിലോമീറ്റർ ജിദ്ദ മെട്രോ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരുന്നു[76]. മൂന്ന് ലൈനുകളിലായി 46 സ്റ്റേഷനുകളാണുണ്ടാവുക.
പൊതുഗതാഗതം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന മോണോ റെയിൽപദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തിൽ 108 കി.മീറ്ററിൽ മൂന്ന് പാതകളാണ് നിർമ്മിക്കുക. ഈ യെല്ലോ ലൈൻ പാതക്ക് 67 കി.മീറ്റർ നീളവും 22 സ്റ്റേഷനുകളുമുണ്ടാകും. മക്ക റോഡ് മുതൽ നഗരത്തിന്റെ ഹൃദയ ഭാഗം കടന്ന് വടക്ക് അബ്ഹുർ വരെ എത്തുന്നതാണിത്. രണ്ടാമത്തെ ബ്ളൂലൈൻ പാത 24 കി.മീറ്ററിൽ 17 സ്റ്റേഷനുകളോടെ ജിദ്ദ വിമാനത്താവളം മുതൽ തെക്ക് അൽഹറമൈൻ റെയിൽവേ സ്റ്റേഷൻ വരെയാണ്. മൂന്നാമത്തെ· ഗ്രീൻലൈൻ പാതക്ക് 17 കി.മീറ്ററിൽ ഏഴ് സ്റ്റേഷനുകളുണ്ടാകും. കോർണിഷ് മുതൽ ഫലസ്തീൻ റോഡ്, പഴയ എയർപോർട്ട്, അൽഹറമൈൻ റെയിൽപാത വരെ നീണ്ടു കിടക്കുന്നതാണിത്. ഇതിനുപുറമെ ജിദ്ദയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കാൻ മോണോ റെയിൽവേ സ്റ്റേഷനുകളെ ബന്ധപ്പെടുത്തി 816 ബസ് സർവീസ് പദ്ധതിയും നടപ്പിലാക്കും. 750 കി.മീറ്ററിലുള്ള ഈ പദ്ധതിക്ക് കീഴിൽ 2950 സ്റ്റേഷനുകളുണ്ടാകും.
ജിദ്ദയിലെ വൈദ്യ ശാസ്ത്ര മേഖലയിൽ മുന്നിട്ടു നിൽക്കുന്ന സ്ഥാപനമാണ് 1982 ൽ തുടക്കം കുറിച്ച കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി[77].സൗദി പൌരൻമാർക്കും വിദേശികൾക്കും നിലവിലുള്ള നിയമമനുസരിച്ച് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കിയിട്ടുണ്ട്. മെഡിക്കൽ രംഗത്ത് ഗവേഷണം നടത്തുന്ന ജിദ്ദയിലെ പ്രധാന സ്ഥാപനമാണ് കിംഗ് ഫൈസൽ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ[78]. കിംഗ് ഫഹദ് ഹോസ്പിറ്റൽ, ഇന്റർനാഷണൽ മെഡിക്കൽ സെന്റർ, ബാറ്റർജി മെഡിക്കൽ കോളേജ് , മഗ്രബി മെഡിക്കൽ ഗ്രൂപ്പ്, സൗദി ജർമൻ ഹോസ്പിറ്റൽ, അബ്ദുൽ ലത്തീഫ് ജമീൽ ഹോസ്പിറ്റൽ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളും ചെറുതും വലുതുമായ നിരവധി ആതുരാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു[79].
സമ്മർദ്ദമോ സ്വാധീനമോ ചെലുത്താനാകാത്ത ശക്തമായ നീതിന്യായ സംവിധാനമാണ് ഇവിടെ നില നിൽക്കുന്നത്. വ്യക്തമായ തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിൽ ശരീഅത്ത് കോടതികളാണ് ഇവിടെ വിധി നിർണയം നടത്തുന്നത്. കോടതികളിൽ തീർപ്പാക്കുന്ന കേസുകളിലെ സാമ്പത്തിക ഇടപാടുകൾ ബൈത്തുൽ മാൽ (സൗദി ട്രഷറി) വഴിയാണ് നടത്തുന്നത്. കൊലപാതക കേസുകളിൽ പരമാവധി ശിക്ഷയായ വധശിക്ഷ വരെ ലഭിക്കുന്ന ഇവിടെ മരിച്ചവരുടെ ആശ്രിതർ മാപ്പ് കൊടുക്കുകയാണെങ്കിൽ ശിക്ഷയിൽ നിന്നും മോചനം ലഭിക്കും. നഷ്ടപരിഹാര തുക കൊടുക്കാൻ കഴിയാതെ ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുന്ന തടവുകാരെ സഹായിക്കുന്നതിനു വേണ്ടി ഹെൽപിംഗ് കമ്മിറ്റി പ്രവർത്തിക്കുന്നു.
തൊഴിലുടമ ഒപ്പ് വയ്ക്കുന്ന കരാറുകൾക്ക് മാത്രമേ ഇവിടെ നിയമസാധുതയുള്ളൂ. റിക്രൂട്ടിംഗ് എജന്റ്റ് ഒപ്പ് വയ്ക്കുന്ന കരാറുകൾക്ക് സൗദി കോടതിയിൽ നിലനില്പ്പില്ല. പുരുഷ/സ്ത്രീ വീട്ടുജോലിക്കാർ, കൃഷിതൊഴിലാളികൾ, മത്സ്യബന്ധന ജോലിക്കാർ, കപ്പൽ ജോലിക്കാർ എന്നിവർ സൗദി തൊഴിൽ നിയമപരിധിയിൽ ഉൾപ്പെടാത്ത വിഭാഗമാണ്. അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല. വിസിറ്റ്, ഉമ്ര,ട്രാൻസിറ്റ്, ഹജ്ജ് എന്നീ വിസകളിലെത്തിയവർക്ക് ഇവിടെ ജോലി ചെയ്യാൻ അനുമതിയില്ല. കൂടാതെ സ്വന്തം സ്പോൺസറുടെയോ കമ്പനിയുടെയോ കീഴിലല്ലാതെ ജോലി ചെയ്യുന്നതും ശിക്ഷാർഹമാണ്. ഇത്തരക്കാർ പിടിക്കപ്പെട്ടാൽ പിഴ ഈടാക്കുകയും പുതിയ വിസയിൽ വരാൻ പറ്റാത്തവിധം ഇവിടെ നിന്നും നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു.
ഇവിടെ വച്ചുള്ള മരണത്തെ നടപടി ക്രമങ്ങളുടെ സൗകര്യത്തിനു വേണ്ടി സ്വാഭാവിക മരണമെന്നും അസ്വാഭാവിക മരണമെന്നും അധികൃതർ വിഭജിച്ചിരിക്കുന്നു.
വിദേശികൾ ഇവിടെ വച്ച് മരണപ്പെട്ടാൽ ഇവിടെ മറവു ചെയ്യുകയോ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുകയോ ചെയ്യാവുന്നതാണ്. മുസ്ലികളുടെയും ഇതര മതക്കാരുടെയും മൃതദേഹങ്ങൾ മറവു ചെയ്യാനുള്ള സെമിത്തേരികൾ ജിദ്ദയിലുണ്ട്. സൗദി അറേബ്യയിൽ ജിദ്ദ കൂടാതെ ദമാം, നജ്റാൻ എന്നിവിടങ്ങളിലാണ് മുസ്ലിംകൾ അല്ലാത്തവരുടെ സെമിത്തേരികൾ ഉള്ളത്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് കുഴിച്ചുമൂടൽ രീതി മാത്രമേ ഇവിടെ അനുവദനീയമായുള്ളൂ. ചിതയൊരുക്കുന്നത് ഇവിടെ വിലക്കിയിരിക്കുന്നു. സൗദി നിയമമനുസരിച്ച് മരിച്ചയാളുടെ അനന്തരാവകാശി നിർദ്ദേശിക്കുന്നതിനനുസരിച്ചാണ് ഇവിടെ സംസ്കരിക്കണോ നാട്ടിൽ കൊണ്ട് പോകണോ എന്ന് തീരുമാനിക്കുന്നത്. ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ട്, മരണ സർട്ടിഫിക്കറ്റ്, അതതു എംബസ്സി/കോൺസുലേറ്റ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്, പോലീസ് അധികൃതരിൽ നിന്നുള്ള റിപ്പോർട്ട്, ഗവർണേറ്റിൽ (ഇമാറാത്ത്) നിന്നുള്ള അനുമതി പത്രം, മോർച്ചറിയിൽ നിന്നുള്ള എംബാമിംഗ് സർട്ടിഫിക്കറ്റ്, മൃതദേഹം അയക്കുന്നതിനുള്ള പോലീസിന്റെ തസ്രീഹുൽ ദഫാൻ എന്ന അനുമതിപത്രം, മരിച്ചയാളുടെ ഇഖാമ (താമസരേഖ) ക്യാൻസൽ ചെയ്തു കൊണ്ടുള്ള എക്സിറ്റ് സ്റ്റാമ്പോട് കൂടിയ പാസ്പോർട്ട് എന്നിവയാണ് മൃതദേഹം നാട്ടിലേക്കയക്കാൻ വേണ്ട രേഖകൾ.
ആദ്യ കാലത്ത് ജിദ്ദയിലായിരുന്ന ഇന്ത്യൻ എംബസി ആസ്ഥാനം പിന്നീട് റിയാദിലേക്ക് മാറ്റി പകരം ജിദ്ദയിൽ കോൺസുലേറ്റ് സ്ഥാപിച്ചു. സൗദി അറേബ്യയിലെ മൂന്നു അമേരിക്കൻ സ്ഥാനപതി കാര്യാലയങ്ങളിലൊന്ന് നിലകൊള്ളുന്നത് ജിദ്ദയിലാണ്. അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ നിലകൊള്ളുന്ന യു. എസ്. കാര്യാലയം അൽ ഹമ്രയിലെ ഫലസ്തീൻ സ്ട്രീറ്റിലാണ്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി,ഇന്ത്യ, ജപ്പാൻ, ഇറ്റലി തുടങ്ങി മറ്റു 67 കോൺസുലേറ്റുകളും ജിദ്ദയിലുണ്ട്. കൂടാതെ അറബ് ലീഗ് സംഘടനയുടെ കാര്യാലയവും ഇവിടെയുണ്ട്.
1950 കൾക്ക് ശേഷം സൗദിയിൽ ഉണ്ടായ സാമ്പത്തിക പുരോഗതിയുടെ ഫലമായി ഇന്ത്യ അടക്കമുള്ള വിദേശരാഷ്ട്രങ്ങളിൽ നിന്നും തൊഴിലിന് വേണ്ടി ജനങ്ങൾ വൻതോതിൽ വരാൻ തുടങ്ങി. അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു. ഹജ്ജ്, ഉംറ, സന്ദർശകവിസകളിൽ വന്നു സ്വന്തരാജ്യത്തേക്ക് മടങ്ങിപ്പോകാതെ ജിദ്ദയിൽ തങ്ങി ജോലി ചെയ്യുന്ന പ്രവണതയും വർദ്ധിച്ചു. വിസാ കാലാവധി കഴിഞ്ഞു ജിദ്ദയിൽ നിന്നും പിടിക്കപ്പെട്ടാൽ തീർഥാടക വിസയ്ക്ക് വന്നു എന്നുള്ള ആനുകൂല്യം ഉള്ളതിനാൽ കൂടുതൽ കാലം ജയിലുകളിൽ കഴിയാതെ പെട്ടെന്ന് തന്നെ സ്വന്തം നാട്ടിലേക്ക് കയറ്റി അയക്കുന്നുണ്ട് . ഇത്തരത്തിൽ വന്നു സ്ഥിരതാമസമാക്കിയ ആഫ്രിക്കൻ വംശജരും മറ്റും ഇവിടെ പലവിധ കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നു.
ജിദ്ദയിലെ കന്തറ, നുസുല എന്നീ പ്രദേശങ്ങളിലെ ഫ്ലൈ ഓവറുകൾക്ക് താഴെ യാതൊരു രേഖയുമില്ലാത്ത നൂറുകണക്കിന് അനധികൃത താമസക്കാർ അധികാരികളുടെ കനിവ് കാത്തു കഴിയുന്നത് സ്ഥിരം കാഴ്ചയാണ്[80]. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ഇവർക്ക് പുറമെ ദക്ഷിണ പൂർവേഷ്യൻ രാജ്യക്കാരും വന്നെത്തുന്നത് കന്തറയിൽ ആണ്. മറ്റൊരു പ്രദേശമായ നുസുലയിൽ അറബ് വംശജരാണ് അധികവും തമ്പടിക്കുന്നത്. ഇവിടെ താത്ക്കാലിക കുടിലുകളും തമ്പുകളും കെട്ടിയാണ് പലരും തങ്ങുന്നത്[81]. സൗദി അറേബ്യയുടെ വിദൂര പ്രദേശങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോ മീറ്ററുകൾ പിന്നിട്ടു പോലും അനധികൃത താമസക്കാർ ഇവിടെ എത്തുന്നുണ്ട്. ജിദ്ദ കഴിഞ്ഞാൽ റിയാദ്, ദമാം, തബൂക്ക്, താഇഫ്, മക്ക, മദീന എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അനധികൃത താമസക്കാർ കന്തറയിൽ എത്തുന്നത്. തൊഴിൽ വിസയിലെത്തി വ്യതസ്ത സാഹചര്യങ്ങളിൽ അനധികൃത താമസക്കാരായി മാറേണ്ടി വന്നവർ, ഉംറ-ഹജ്ജ്-വിസിറ്റ് വിസയിലെത്തി തൊഴിൽ തേടി അലഞ്ഞു തൊഴിൽ ലഭിക്കാതെയോ ചുരുങ്ങിയ കാലം തൊഴിലെടുത്ത് കാര്യമായൊന്നും സമ്പാദിക്കാനാവാതെയോ നാട്ടിലേക്ക് വഴി തേടുന്നവർ, എജന്റിന്റെയോ ട്രാവൽസുകളുടെയോ വാഗ്ദാനങ്ങളിൽ വഞ്ചിതരായി എങ്ങനെയെങ്കിലും നാട്ടിലെത്താൻ ആഗ്രഹിക്കുന്നവർ, തൊഴിൽ വിസയിൽ നിൽക്കെ ഹുറൂബ് (ഒളിച്ചോടി പോയെന്നു പാസ്പോർട്ട് വിഭാഗത്തിൽ സ്പോൺസർ പരാതി നൽകുക) എന്നിങ്ങനെ വിവിധ തരത്തിലുള്ള അനധികൃത താമസക്കാരെ ഇവിടെ കാണാം. ഇവിടെ നിന്നും അതതു രാജ്യങ്ങളിലെ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ജിദ്ദയിലെ പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥരും വന്നു ഡീപോർട്ടേഷൻ സെന്ററിലേക്ക് മാറ്റുകയും വിരലടയാള പരിശോധന നടത്തി സ്വന്തം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. ഇവർക്ക് പിന്നീട് അഞ്ചു വർഷം സൗദി അറേബിയയിലേക്കു വരുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിരലടയാള പരിശോധന കർശനമാക്കിയതോടെ, അനധികൃതമായി തങ്ങിയ തീർഥാടകനാണെന്നു ചൂണ്ടിക്കാട്ടി ജിദ്ദ വഴി നാട്ടിലേക്കു കടക്കാൻ തൊഴിൽ വീസയിൽ എത്തിയവർക്കു സാധിക്കില്ല. വിരലടയാള പരിശോധനയിൽ തൊഴിൽ വീസക്കാരാണെന്നു കണ്ടെത്തുന്നവരെ ജിദ്ദയിൽനിന്നു സ്പോൺസർ ഉള്ള പ്രവിശ്യയിലെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയാണു പതിവ്. പിന്നീട് അന്വേഷണം പൂർത്തിയാക്കി കുറ്റവാളിയല്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ നാടു കടത്തൂ[82].
ലോകത്ത് ഏറ്റവും കൂടുതൽ വിദേശ ഇന്ത്യക്കാരുള്ള രാജ്യമായ സൗദി അറേബ്യയിൽ 20 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്[83]. സാങ്കേതിക കഴിവുകൾ, അച്ചടക്കം, സഹിഷ്ണുത, നിയമബോധം എന്നിവ കൊണ്ട് ഇവർ സൗദി തൊഴിലുടമകളുടെ അകമഴിഞ്ഞ പ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിൽ ഏഴുലക്ഷത്തിൽ കൂടുതൽ ഇന്ത്യക്കാർ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പരിധിയിലാണ്. ഇവരിൽ പകുതിയിലേറെ ആളുകൾ മലയാളികളാണ്[84]. ഇതിൽ കൂടുതൽ പേരും സാധാരണ തൊഴിലാളികളാണ്. ജിദ്ദ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിമാർ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരാണ്.1956-ൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ജിദ്ദ സന്ദർശിക്കുകയും ജിദ്ദയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. 1982 ഏപ്രിലിൽ ആണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ജിദ്ദയിൽ വന്നത്. ജിദ്ദയിലെ അന്താരാഷ്ട്ര ഇന്ത്യൻ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ഇന്ദിരാഗാന്ധിയാണ്. 1982ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ജിദ്ദ സന്ദർശിച്ചപ്പോൾ സൗദി ഭരണകർത്താവായിരുന്ന ഖാലിദ് രാജാവിന് ആനയെ സമ്മാനമായി നൽകിയിരുന്നു. ജിദ്ദ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിലോ -10ലെ മൃഗസംരക്ഷണ കേന്ദ്രത്തിലായിരുന്നു ആനയെ അന്ന് മുതൽ പാർപ്പിച്ചിരുന്നത്. ഇന്ത്യ-സൗദി സൗഹൃദത്തിന്റെ ഊഷ്മള സാന്നിധ്യമായി മൂന്നു പതിറ്റാണ്ട് ജിദ്ദയിൽ ജീവിച്ചു പോന്ന ആന 2012 -ൽ ഇണയായ ആഫ്രിക്കൻ ആനയുടെ കത്തേറ്റ് മരിച്ചു. പിതാവ് ജവഹർലാൽ നെഹ്റുവിന്റെ 1956 -ലെ സന്ദർശനത്തിന് ശേഷം കാൽ നൂറ്റാണ്ടുകാലം അറ്റുകിടന്ന സൗദിയുമായുള്ള സ്നേഹ സമ്പർക്കം സൂദൃഢമാക്കുന്നതിന് ഇന്ദിരാ ഗാന്ധി ജിദ്ദ സന്ദർശിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിൽ നാഴികക്കല്ലായിരുന്നു. മദീന റോഡിൽ ഷറഫിയക്കും റുവൈസിനും മദ്ധ്യേ തൽഹാ അൽ-ഫയ്യാദ് സ്ട്രീറ്റിലാണ് ജിദ്ദയിലെ ഇന്ത്യൻ കോണ്സുലേറ്റ് 2012 മാർച്ച് മാസം വരെ പ്രവർത്തിച്ചിരുന്നത്. ജിദ്ദയിൽ 2010 -ലും 2011-ലും ഉണ്ടായ പ്രളയത്തിൽ കോൺസുലേറ്റിലെ നിരവധി രേഖകൾ നഷ്ടപ്പെത്തിരുന്നു. തുടർന്ന് തഹ്ലിയ സ്ട്രീറ്റിലെ അൽ-അന്തലുസിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി[85].
ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ സേവനവും മറ്റും ജിദ്ദയിലെ ഇന്ത്യൻ കോണ്സുലേറ്റിനു കീഴിലുള്ള ഹജ്ജ് വിഭാഗം ആണ് നിർവഹിക്കുന്നത്. ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ വരുന്ന രാജ്യമാണ് ഇന്ത്യ. വർഷം തോറും ഒന്നര ലക്ഷത്തിനു മുകളിൽ തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്നും ഹജ്ജ് നിർവഹിക്കാൻ വരുന്നത്. ഇന്ത്യാ- സൗദി ഹജ്ജ് കരാർ എല്ലാ വർഷവും നയതന്ത്ര തലത്തിൽ സൗദിയിൽ വച്ച് ഒപ്പിടുന്നു. ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വർദ്ധന ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ സമയത്ത് ചർച്ച ചെയ്യുന്നു[86]. ഇവിടെ നിന്നും പുതിയ പാസ്പോർട്ട് എടുക്കുന്നതും കാലാവധി തീർന്നവ പുതുക്കുന്നതും ആയ സേവനങ്ങൾ 2008 മുതൽ പുറത്തു നിന്നുള്ള ഏജൻസികളാണ് നടത്തുന്നത്[87]. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ ഏകവേദിയാണ് ഇന്ത്യാ ഫോറം. കോൺസുലേറ്റിന്റെ കീഴിൽ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സംഘടനയായ ഇന്ത്യാ ഫോറം ജിദ്ദയിലെ ഇന്ത്യൻ പ്രവാസികൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുക, സൗദിയുമായുള്ള ഇന്ത്യയുടെ സൗഹൃദം ഊട്ടിയുറപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി തുടങ്ങിയതാണ്[88]. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി കൂട്ടായ്മയായ ജിദ്ദ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം എന്ന സംഘടനയും പ്രവാസി ക്ഷേമപ്രവർത്തനരംഗത്തും ഹജ്ജ് സേവന രംഗത്തും സജീവ സാന്നിധ്യമാണു[89][90][91][92][93][94]. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻെറ പരിധിയിൽ വരുന്ന പ്രധാന പട്ടണങ്ങളിൽ രണ്ടു മാസം കൂടുമ്പോൾ കോൺസുലാർ സന്ദർശങ്ങൾ നടത്തി ആ മേഖലയിലുള്ള ഇന്ത്യക്കാർക്ക് പാസ്പോർട്ട് പുതുക്കൽ, രേഖകൾ സാക്ഷ്യപ്പെടുത്തൽ, തൊഴിൽ പ്രശ്നങ്ങളിൽ ഉപദേശം തേടൽ തുടങ്ങിയ സേവനങ്ങൾ ചെയ്യുന്നുണ്ട്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പരിധിയിൽ വരുന്ന പടിഞ്ഞാറെ പ്രവിശ്യയുടെ ദൂരദിക്കുകളായ അബഹ, നജ്റാൻ, ജിസാൻ, ബിഷ, ത്വാഇഫ്, മദീന, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യക്കാർക്കാണ് ഈ സേവനം ലഭിക്കുന്നത്. പാസ്പോർട്ട് സംബന്ധമായ സേവനങ്ങൾക്കായി ഔട്ട് സോഴ്സിങ് ഏജൻസികളും ഉദ്യോഗസ്ഥ സംഘത്തോടൊപ്പം പോകാറുണ്ട്. സാമൂഹിക ക്ഷേമ നിധിയിൽ ആവശ്യത്തിന് ഫണ്ടുള്ളപ്പോൾ ഇതിന്റെ ആവശ്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. റിയാദ് എംബസിയുടെ പരിധിയിലുള്ളവർ ഉദ്യോഗസ്ഥ സന്ദർശനം വൈകുന്നത് കൊണ്ട് അങ്ങേയറ്റം അനുഭവിക്കുന്നുണ്ട്. കോൺസുലാർ സന്ദർശത്തോടനുബന്ധിച്ച് പ്രസ്തുത പ്രദേശങ്ങളിലെ ജയിൽ , തർഹീൽ, ആശുപത്രി, ലേബർ ക്യാമ്പ് തുടങ്ങിയവ സന്ദർശിച്ച് അവിടെങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് സാന്ത്വനം നൽകാറുണ്ട്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വിലാസം
ജിദ്ദയിലെ പ്രവാസി ഇന്ത്യക്കാരിൽ പ്രബല വിഭാഗം മലയാളികളാണ്. ഇതിൽ കൂടുതലും മലബാർ മേഖലയിൽ നിന്നും ഉള്ള അവിദഗ്ദ്ധ തൊഴിലാളികളാണ്. 1970 മുതൽ ആണ് കേരളത്തിൽ നിന്നും തൊഴിൽ തേടിവരുന്ന പ്രവണത തുടങ്ങിയത്. പക്ഷെ പിന്നീട് പാകിസ്താൻ, ബംഗ്ലാദേശ് അടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളുടെ ഒഴുക്ക് സാധാരണ തൊഴിലാളികളുടെ ജോലിയെയും കൂലിയേയും കാര്യമായി ബാധിച്ചു. രാഷ്ട്രീയ, സാംസ്കാരിക, മത രംഗത്ത് പ്രവർത്തിക്കുന്ന എൺപതോളം മലയാളി സംഘടനകൾ ജിദ്ദയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ പ്രത്യേകിച്ചും പ്രവാസികളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നതിനു വേണ്ടി ഇവർ ജിദ്ദ കേരളൈറ്റ്സ് ഫോറം എന്ന പേരിൽ ഒരു കൂട്ടായ്മയായും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മലയാളി കൂട്ടായ്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും ഇവിടെ പ്രവർത്തിക്കുന്നു. ഇത്തരം കൂട്ടായ്മകളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. മുസ്ലും ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സി, സി. പി എമ്മിന്റെ കീഴിലുള്ള നവോദയ, കോണ്ഗ്രസ് പാർട്ടിയുടെ ഒ ഐ.സി.സി കാന്തപുരം വിഭാഗം സുന്നികളുടെ ആർ.എസ്.സി, ജമാഅത്തെ ഇസ്ലാമിയുടെ കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി)[അവലംബം ആവശ്യമാണ്], തനിമ കലാ സാംസ്കാരിക വേദി[അവലംബം ആവശ്യമാണ്] എന്നിവയാണ് ജിദ്ദയിലെ പ്രധാന പ്രവാസി സംഘടനകൾ. കൂടാതെ മറ്റു രാഷ്ട്രീയ, സാമുദായിക സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു.
മത, സാംസ്കാരിക രംഗങ്ങളിൽ ജിദ്ദയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് ജിദ്ദ ഹജ്ജ് വെൽഫയർ ഫോറം. വഴിതെറ്റിയ ഹാജിമാരെ തമ്പുകളിലെത്തിക്കാനും ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാനും മാസ്ക് നൽകാനും ലഘുലേഖകളിലൂടെ ബോധവത്കരിക്കാനും ജിദ്ദ ഹജ്ജ് ടെർമിനലിൽ വന്നിറങ്ങുമ്പോൾ സ്വീകരിക്കാനും മറ്റും ഫോറം വളണ്ടിയർമാർ സജീവമായി രംഗത്തുണ്ടാകാറുണ്ട്. ഇന്ത്യയിൽ നിന്ന് പല ഭാഷകൾ സംസാരിക്കുന്ന, നാനാ സംസ്കാരങ്ങളുള്ളവരാണ് തീർഥാടനത്തിന് എത്തുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പ്രായാധിക്യം ബാധിച്ച ഹാജിമാർ വരുന്നതും ഇന്ത്യയിൽ നിന്നാണ്. ഹറമിൽ എത്താനുള്ള ഗതാഗതക്കുരുക്ക്, സ്ത്രീകൾക്കും വൃദ്ധർക്കും ബസിൽ തിക്കിത്തിരക്കി കയറേണ്ടി വരുന്ന അവസ്ഥ, ഇംഗ്ലീഷ്, ഉർദു ഭാഷകൾ വശമില്ല എന്നതും പ്രയാസം സൃഷ്ടിക്കുന്നു. ഇതെല്ലാം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഹജ്ജ് വിഭാഗത്തിനു ഉൾക്കൊള്ളാൻ കഴിയാത്ത പ്രശ്നങ്ങളാണ്. അത് കൊണ്ട് തന്നെ ഇത്തരം സംഘടനകൾ വലിയ തോതിൽ ഹാജിമാർക്ക് സഹായകമാണ്[95].
ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നും പുറത്തു നിന്നുള്ളവർ സന്ദർശക, കുടുംബ, തൊഴിൽ വിസ ലഭിക്കുന്നതിനു വേണ്ടി സൗദി അറേബ്യയിൽ അംഗീകൃത കമ്പനിയുടെയോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സൗദി പൗരന്റെയോ കീഴിൽ നൽകുന്ന വിസ അതതു രാജ്യത്തെ സൗദി നയതന്ത്രസ്ഥാപനങ്ങളിൽ ആരോഗ്യ സാക്ഷ്യപത്രിക സഹിതം മുദ്ര ചെയ്യണം. തുടർന്ന് മൂന്ന് മാസത്തെ വിസാ കാലാവധിക്കുള്ളിൽ സൗദി അറേബ്യയിൽ പ്രവേശിക്കണം. ഹജ്ജ്, ഉംറ തീർത്ഥാടനത്തിനു വരുന്നവർക്ക് ട്രാവൽ ഏജൻസികൾക്ക് നൽകിയിട്ടുള്ള ക്വോട്ടയിൽ നിന്നും വിസയ്ക്ക് അപേക്ഷിക്കാം. കൂടാതെ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് പോകുന്ന മുസ്ലിം യാത്രക്കാർക്ക് (ഉദാ; യൂറോപ്പിൽ നിന്നും കിഴക്കൻ രാജ്യങ്ങളിലെക്കോ മറ്റേതെങ്കിലും മദ്ധ്യപൗരസ്ത്യ രാജ്യങ്ങളിലെക്കോ യാത്ര ചെയ്യുന്നവർ) ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങി ജിദ്ദയെ കൂടാതെ വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നീ പ്രദേശങ്ങളിലേക്ക് 72 മണിക്കൂർ നേരത്തെ സന്ദർശനാനുമതി ലഭിക്കുന്നതാണ്. ഇത്തരം യാത്രക്കാർ മുൻകൂട്ടി തന്നെ അംഗീകൃത സൗദി ഏജൻസികളിൽ നിന്നും ഉള്ള സന്ദർശനാനുമതി വാങ്ങണം, കൂടാതെ തുടർന്നുള്ള യാത്രക്ക് വിമാന ടിക്കറ്റും ജിദ്ദയിൽ ഇറങ്ങുമ്പോൾ നിർബന്ധമാണ്.
ജിദ്ദയിൽ കര, വ്യോമ, നാവികസേന സംവിധാനങ്ങൾ ആധുനിക സംവിധാനങ്ങളോടെ വളരെ ശക്തമായി പ്രവർത്തിക്കുന്നു. കടൽ തീര നഗരമായതിനാലും തീവ്രവാദ ഭീഷണി ഉള്ളതിനാലും നഗരത്തിലും കടലിലും സേനാ പട്രോളിംഗ് എല്ലാ സമയങ്ങളിലും ഉണ്ട്. ഒറ്റപ്പെട്ട തീവ്രവാദി ആക്രമണങ്ങളും ജിദ്ദയിൽ നടന്നിട്ടുണ്ട്. ജിദ്ദയിൽ അമേരിക്കൻ കാര്യാലയത്തിനു നേരെ 2004 ഡിസംബറിൽ തീവ്രവാദി ആക്രമണം നടന്നു. മൂന്നു മണിക്കൂർനീണ്ട ശക്തമായ പോരാട്ടത്തിനുശേഷമാണ് സുരക്ഷാ സേനയ്ക്ക് തീവ്രവാദികളെ കീഴടക്കി കോൺസുലേറ്റിൻറെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിഞ്ഞത്. പിന്നീട് വെബ്സൈറ്റുകൾ വഴി ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽഖ്വയ്ദയുമായി ബന്ധമുള്ള സൗദിയിലെ തീവ്രവാദി ഗ്രൂപ്പ് ഏറ്റെടുത്തു. ഈ ആക്രമണത്തിൽ അഞ്ചു സുരക്ഷാജീവനക്കാരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടു[96].
സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ജിദ്ദ മിഡിൽ ഈസ്റ്റ്, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിൽ നിന്ന് രണ്ടു മണിക്കൂർ വിമാന യാത്ര ചെയ്താൽ എത്താവുന്ന ദൂരമാണ് ഉള്ളത്. സൗദി അറേബ്യയിൽ റിയാദിനു ശേഷം രണ്ടാമത്തെ വാണിജ്യ തലസ്ഥാനമാണ് ജിദ്ദ[97]. കൂടാതെ റിയാദ്, യാമ്പു, ജുബൈൽ എന്നീ നഗരങ്ങൾക്ക് ശേഷം സൗദിയിലെ നാലാമത്തെ വലിയ വ്യാവസായിക നഗരം കൂടിയാണ്. മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര, വിദേശ തീർഥാടകരുടെ പ്രധാന ഷോപ്പിംഗ് കേന്ദ്രമായ ജിദ്ദയിൽ വര്ഷം തോറും ഈ ഇനത്തിൽ വൻ തോതിൽ വ്യാപാരം നടക്കുന്നുണ്ട്. കൂടാതെ ഇവിടുത്തെ വിലക്കുറവും വൻ തോതിലുള്ള കളക്ഷനും അടുത്ത പ്രദേശങ്ങളിൽ നിന്നുള്ളവരെയും ജിദ്ദയിലേക്ക് ആകർഷിക്കുന്നു. സൗദി ടൂറിസം കമ്മീഷനും ജിദ്ദ ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവൽ സാമ്പത്തിക മേഖലക്ക് വലിയ ഒരളവോളം സഹായകരമാകുന്നുണ്ട്. 30 ലക്ഷം ആളുകളെങ്കിലും വര്ഷം തോറും മേള കാണാനെത്തുന്നു. സൗദി അറേബ്യയിലേത് കൂടാതെ അയൽ രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾ ഈ മേള കാണാനെത്തുന്നു.സൗദി അറേബ്യയിലെ, പ്രത്യേകിച്ച് ജിദ്ദയിലെ വിനോദസഞ്ചാരമേഖല വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ മേള സംഘടിപ്പിക്കുന്നത്.
രാജ്യത്തെ പട്ടണങ്ങളുടെ വികസനത്തിന് നിലവിലെ ഭരണാധികാരി അബ്ദുല്ല രാജാവ് നൽകുന്ന പ്രധാന്യത്തിന്റെ ഭാഗമായി ജിദ്ദ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വിധത്തിലുള്ള വൻ വികസന പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്. എല്ലാ മേഖലകളിലും വളർച്ചയും പുരോഗതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിദ്ദ കടൽക്കരയിൽ റദ്ബാൻ ഭാഗത്ത് 37 മില്യൺ റിയാലിന്റെ ഉല്ലാസകേന്ദ്ര പദ്ധതി നടപ്പിലാക്കുന്നുണ്ട്. അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ മുനിസിപ്പാലിറ്റിയും മറ്റ് വകുപ്പുകളും നിരന്തരയത്നത്തിലൂടെ നടപ്പിലാക്കിയ വിവിധ സേവന പദ്ധതികളിലൂടെ ഇക്കാര്യത്തിൽ ഏതു പ്രതിസന്ധിയെയും നേരിടാവുന്ന വമ്പിച്ച പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. വലിയ വികസന പദ്ധതികളിലൂടെ ഇരുഹറമുകളുടെ പ്രവേശന കവാടം കൂടിയായ ജിദ്ദ പട്ടണം ചെങ്കടൽ തീരത്തെ ഏല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഏറ്റവും മനോഹരവും മാതൃകാപരവും ടുറിസ്റ്റുകളെ ആകർഷിക്കുന്ന പട്ടണമായി മാറ്റുന്നുണ്ട്.
ബാങ്കിംഗ് മേഖലയിൽ ഇസ്ലാമിക രീതിയിലാണ് ജിദ്ദയിലെ ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇസ്ലാമിക് വികസന ബാങ്ക്, നാഷണൽ കമേഴ്ഷ്യൽ ബാങ്ക് എന്നിവയുടെ ആസ്ഥാനം ജിദ്ദയിലാണ്.
ജിദ്ദയിലെ പ്രധാന ബാങ്കുകൾ
ജിദ്ദ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രധാന സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങൾ
സൗദി അറേബ്യയുടെ പുരാതന ശേഷിപ്പുകളെ കുറിച്ച് പഠനം നടത്തുന്ന സ്ഥാപനം.
സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയാണ് 1945 ൽ പ്രവത്തനം ആരംഭിച്ച സൗദി അറേബ്യൻ എയർലൈൻസ്. അഭ്യന്തര സർവീസുകൾക്ക് പുറമേ ഇന്ത്യയടക്കം ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ എഴുപതിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സൗദി എയർലിന്സിന്റെ സേവനം ലഭ്യമാണ്.
ഐക്യ രാഷ്ട്ര സഭ കഴിഞ്ഞാൽ ലോകത്തെ വലിയ സാമൂഹിക സംഘടനയാണ് ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ് (ഒ.ഐ.സി). 57 രാജ്യങ്ങൾ അംഗങ്ങളായ ഒ.ഐ.സി യിൽ അമേരിക്കയടക്കം നിരവധി രാജ്യങ്ങളുടെ പ്രതിനിധികളും ഐക്യ രാഷ്ട്ര സഭ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക നിരീക്ഷകരും ഉണ്ട്[98] [99].
അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ബഹുമുഖമായ ധനകാര്യ സ്ഥാപനമാണ് 1973 ൽ ജിദ്ദ ആസ്ഥാനമായി തുടക്കം കുറിച്ച ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് (ഐ. ഡി. ബി). നിലവിൽ 56 രാജ്യങ്ങൾ അംഗങ്ങളായ ഐ. ഡി. ബി അംഗ രാജ്യങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു വായ്പയടക്കമുള്ള സഹായങ്ങൾ നൽകുന്നു.
അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളിലുണ്ടാകുന്ന സാമ്പത്തിക സാമൂഹിക മാറ്റങ്ങൾ നിരീക്ഷിച്ചു പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് ജിദ്ദ ചേംബർ ഓഫ് കൊമെഴ്സിനു കീഴിൽ പ്രവർത്തിക്കുന്ന ജിദ്ദ ഇക്കണോമിക് ഫോറം[100].
സൗദി അറേബ്യൻ മനുഷ്യാവകാശ സംഘടന.
1946 ൽ തുടക്കം കുറിച്ച സംഘടന ജിദ്ദയിലെ വ്യാവസായിക പുരോഗതിക്കു വേണ്ടി പ്രവർത്തിക്കുന്നു.
ജിദ്ദ ചേംബർ ഓഫ് കോമേഴ്സിന്റെ ഭാഗമായ ജിദ്ദ മാർക്കറ്റിംഗ് ബോർഡ് അന്താരാഷ്ട്ര വ്യാവസായിക സംരംഭകർക്ക് ജിദ്ദയിൽ ബിസിനസ് തുടങ്ങാൻ സഹായം നൽകുന്നു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനമാണ് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഇസ്ലാമിക് ബാങ്ക്
ജിദ്ദ ആസ്ഥാനമായി 1981 ൽ തുടക്കം കുറിച്ച സംഘടനയാണ് ഇസ്ലാമിക് ഷിപ് ഓണർസ് അസോസിയേഷൻ (OISA)
ടി വി, റേഡിയോ ചാനലുകളുടെ നിയന്ത്രണങ്ങൾ അടക്കം സാംസ്കാരിക, സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ്സ് ബ്രോട്കാസ്റ്റിംഗ് ഓർഗനൈസേഷൻ. കൂടാതെ ടി വി, റേഡിയോ മേഖലകളിൽ അംഗ രാഷ്ടങ്ങളിലുള്ളവർക്ക് സാങ്കേതികമായ പരിശീലനവും നൽകുന്നു (ISBO)[101].
സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി 1953 ൽ തുടങ്ങിയ ബാങ്കാണ് നാഷണൽ കമേഴ്ഷ്യൽ ബാങ്ക് അഥവാ അൽ-അഹ്ലി ബാങ്ക്.
ആധുനിക വിദ്യാഭ്യാസ, ശാസ്ത്രീയ ഗവേഷണ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ സ്ഥാപനമാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്. 2005 ലെ കണക്കുപ്രകാരം സ്വകാര്യ, പൊതു മേഖലയിലടക്കം 849 ബോയ്സ് സ്കൂളുകളും 1179 ഗേൾസ് സ്കൂളുകളും ആണ് ജിദ്ദയിൽ ഉള്ളത്.[102][103]. പ്രാദേശിക അറബിക് സ്കൂളുകളിൽ അറബി ഭാഷക്ക് പ്രാധാന്യം നൽകുമ്പോൾ ഇംഗ്ലീഷ് രണ്ടാം ഭാഷ എന്ന പരിഗണന നൽകുന്നു. മറ്റു രാഷ്ട്രങ്ങളുടെ സ്കൂളുകളിലും അന്താരാഷ്ട്ര നിലവാരമുള്ള അറബിക് സ്കൂളുകളിലും ഇംഗ്ലീഷ് പ്രധാന ഭാഷയാണ്. ജിദ്ദയിലെയും അടുത്ത പ്രദേശങ്ങളിലെയും ഇന്ത്യക്കാരായ വിദ്യാർത്ഥികൾ കൂടുതലായും ആശ്രയിക്കുന്നത് ഇവിടുത്തെ അന്താരാഷ്ട്ര ഇന്ത്യൻ സ്കൂളുകളെയാണ്. കൂടാതെ അനേകം സ്വകാര്യ ഇന്ത്യൻ സ്കൂളുകളും ഉണ്ട്.
ജിദ്ദയിലെ സർവകലാ ശാലകളുടെയും പ്രധാന കോളെജുകളുടെയും പട്ടിക
സർവകലാശാല/കോളേജ് | കണ്ണി | തുടക്കം |
---|---|---|
കിംഗ് അബ്ദുൽ അസീസ് സർവകലാശാല | www.kau.edu.sa | 1967 |
പ്രിൻസ് സുൽതാൻ കോളേജ് ഫോർ ടൂറിസം ആൻഡ് ബിസിനസ് | www.pscj.edu.sa Archived 2008-03-19 at the Wayback Machine. | 2007 |
എഫാത് കോളേജ് | www.effatcollege.edu.sa | 1999 |
ദാർ അൽ-ഹിക്മ കോളേജ് | www.daralhekma.edu.sa Archived 2010-01-31 at the Wayback Machine. | 1999 |
കോളേജ് ഓഫ് ബിസിനസ് അട്മിനിസ്ട്രെഷൻ (CBA) | www.cba.edu.sa Archived 2006-07-06 at the Wayback Machine. | 2000 |
പ്രിൻസ് സുൽത്താൻ എവിയഷൻ അക്കാദമി | Archived 2006-07-03 at the Wayback Machine. | 2004 |
ജിദ്ദ ടീച്ചേഴ്സ് കോളേജ് | www.jtc.edu.sa Archived 2007-03-14 at the Wayback Machine. | |
ജിദ്ദ കോളേജ് ഓഫ് ടെക്നോളജി | www.jct.edu.sa Archived 2011-07-23 at the Wayback Machine. | 1987 |
കോളേജ് ഓഫ് ടെലികോം & ഇലക്ട്രോണിക്സ് | ||
ജിദ്ദ പ്രൈവറ്റ് കോളേജ് | ||
ജിദ്ദ കോളേജ് ഓഫ് ഹെൽത്ത് കെയർ | ||
ജിദ്ദ കമ്മ്യൂണിറ്റി കോളേജ് | Link | |
ബാറ്റർജി മെഡിക്കൽ കോളേജ് | bmcmedcollege.net Archived 2011-07-23 at the Wayback Machine. | |
ഇബ്ൻ സിന നാഷണൽ കോളേജ് ഫോർ മെഡിക്കൽ സ്റ്റഡീസ് | ibnsina.edu.sa | |
അറബ് ഓപ്പൺ യൂണിവേഴ്സിറ്റി | arabou.edu.sa |
ജിദ്ദയിലെ പ്രധാന കായിക മത്സരം ഫുട്ബോൾ ആണ്. സൗദി അറേബ്യയിലെ ആദ്യത്തെ ക്ലബ് ആയ അൽ ഇത്തിഹാദ് 1928 ൽ ജിദ്ദയിൽ സ്ഥാപിച്ചു. ഏഴു പ്രാവശ്യം സൗദി പ്രീമിയർ ലീഗ് വിജയികളായ അൽ ഇത്തിഹാദ് രാജ്യത്തെ പ്രമുഖ ഫുട്ബോൾ ടീമാണ്[104]. അൽ-ഇത്തിഹാദ്, അൽ-അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ്. 9 മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അത്യാധുനിക സൗകര്യങ്ങളോടെ ജിദ്ദയിലെ കടൽ തീരത്ത് നിർമ്മിക്കുന്ന സ്പോർട്സ് സിറ്റി പൂർത്തിയാകുന്നതോടെ കായിക രംഗത്ത് ജിദ്ദ സൗദിയുടെ ആസ്ഥാനമായി മാറും. ഒരു ലക്ഷം പേർക്കിരിക്കാവുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റേഡിയവും ഈ സ്പോർട്സ് സിറ്റിയിൽ അടങ്ങിയിട്ടുണ്ട്[105]
ജിദ്ദയിൽ പരക്കെ പ്രചാരമുള്ള ഇംഗ്ലീഷ് പത്രങ്ങൾ അറബ് ന്യൂസ്, സൗദി ഗസറ്റ് എന്നിവയും അറബി പത്രങ്ങൾ അശ്ശർഖ് അൽ-ഔസത്ത് ,അൽ മദീന ,അൽ ബിലാദ് ,അൽ ഹയാത് ,ഒകാസ് എന്നിവയുമാണ്[106]. കൂടാതെ മലയാള പത്രങ്ങളായ ഗൾഫ് മാധ്യമവും, വാർത്താ ചാനലായ മീഡിയവണും, ജിദ്ദയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രാദേശിക മലയാളം പത്രമായ മലയാളം ന്യൂസ് എന്ന പത്രവും കൂടുതൽ പ്രചാരമുള്ള പത്രങ്ങളാണ്. മറ്റു മലയാള പത്രങ്ങളും ആനുകാലികങ്ങളും ഇവിടെ ലഭ്യമാണ്.
സൗദി അറേബ്യയുടെ ഔദ്യോഗിക ടെലിവിഷൻ ചാനലുകളായ ചാനൽ ഒന്ന്, ചാനൽ രണ്ട്, സൗദി ടി.വി. സ്പോർട്സ് സ്വകാര്യ ചാനലുകളായ അൽ ഇഖ്ബാരിയ (Al-Ekhbariya), ആർട്ട് ( ART ) ചാനൽ ശൃംഖല എന്നിവയാണ് പ്രധാന ടെലിവിഷൻ ചാനലുകൾ.
ഇന്ത്യയിലെ കേരളത്തിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മീഡിയവൺ ടിവിയാണ് മലയാളം ചാനലുകളിൽ ഗൾഫ് മേഖലയിൽ ജനകീയം. സൗദി അറേബ്യയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന ഏക മലയാളം വാർത്താ ചാനലും മീഡിയവണാണ്. ഹജ്ജ് ഉൾപ്പെടെയുള്ള സുപ്രധാന ചടങ്ങളുകളും മീഡിയവൺ തത്സമയം കവർ ചെയ്യുന്നു. ജിസിസി ഉച്ചകോടി, അറബ് സമ്മിറ്റ്, എക്സിബിഷനുകൾ, കലാവിരുന്നുകൾ തുടങ്ങി എല്ലാ സർക്കാർ പരിപാടികളിലേക്കും അറബ്, ഇംഗ്ലീഷ് ചാനലുകൾക്കൊപ്പം മീഡിയവണിനും ക്ഷണം ലഭിക്കുന്നു. റിയാദാണ് മീഡിയവൺ ബ്യൂറോ ആസ്ഥാനം. പുറമെ, ജിദ്ദ, ദമ്മാം, മക്ക, മദീന, ബുറൈദ, യാമ്പു, ബുറൈദ, അബഹ തുടങ്ങിയ ഇടങ്ങളിലും റിപ്പോർട്ടർമാരും ഉണ്ട്.
കൂടാതെ ഒട്ടുമിക്ക മലയാളം ചാനലുകളും ഇവിടെ ഡിടിഎച്ച് വഴി ലഭ്യമാണ്. ജിദ്ദയിലെ വലിയ ടവറുകളിലൊന്നായ ടി വി ടവർ 250 മീറ്റർ (820 അടി ) ഉയരമുണ്ട്. ജിദ്ദയിലെ ടെലിവിഷൻ പ്രക്ഷേപണ രംഗത്ത് നൂതന സാങ്കേതിക വിദ്യകൾ സംഭാവന നൽകുന്ന ഈ കെട്ടിടം 2007 ൽ ആണ് പ്രവർത്തനമാരംഭിച്ചത്.
ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള 6 മാസ കാലയളവിൽ അർദ്ധരാത്രി മുതൽ വൈകുന്നേരം വരെ ഊഷ്മളമായ താപനിലയാണിവിടെ അനുഭവപ്പെടുന്നത്. മെയ് മുതൽ സെപ്റ്റംബർ വരെ വളരെ ഉയർന്ന താപനില അനുഭവപ്പെടുന്നു. വർഷത്തിൽ രണ്ടോ മൂന്നോ മഴ മാത്രം ആണ് ജിദ്ദയിൽ ലഭിക്കുന്നത്. ഈ അവസരങ്ങളിൽ റോഡുകളിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ടെങ്കിലും മഴയെ വളരെ ഊഷ്മളതയോടെയാണ് ജിദ്ദാ നിവാസികൾ വരവേൽക്കുന്നത് എന്ന് കാണാം. ചൂട് കാലത്ത് കൂടുതൽ ആളുകളും ജിദ്ദയിലെ ബീച്ചിലും മറ്റു പാർക്കുകളിലും കൂടുതൽ സമയം ചിലവഴിക്കുകയും സൗദി അറേബ്യയിലെ തന്നെ ചൂട് കുറഞ്ഞ പ്രദേശങ്ങളായ അസീർ, താഇഫ് തുടങ്ങിയ പ്രദേശങ്ങളിലേക്കും മേഖലകളിലേക്കും പോകുന്നു.
ജിദ്ദ പട്ടണം താഴ്വരകൾ ഉൾപ്പെട്ടതാണ്. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് 10 ഓളം താഴ്വരകളുണ്ട്. അതിനാൽ മഴ പെയ്താൽ ജിദ്ദയിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. താഴ്വകളിലെയും അവിടുത്തെ മലകളിലയും മഴവെള്ളത്തിന്റെ ഒഴുക്ക് ജിദ്ദ പട്ടണത്തിന് വലിയ ഭീഷണിയായത് കൊണ്ട് കനാലുകൾ നിർമ്മിച്ച് ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ജിദ്ദയിൽ ജനങ്ങൾക്ക് ഭീഷണിയായി കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 12 ഓളം താഴ്വരകളുണ്ട്. മഴ ഭീഷണിയുള്ള സമയങ്ങളിൽ ജിദ്ദയുടെ കിഴക്ക് ഭാഗത്തെ താഴ്വരകൾ സിവിൽ ഡിഫൻസ് അധികൃതരുടെ സദാ നിരീക്ഷണത്തിലായിരിക്കും. 2009 ലും 2010 ലും ജിദ്ദയിലുണ്ടായ പ്രളയത്തിൽ കനത്ത നാശ നഷ്ടമുണ്ടായി. ഇതിനു ശേഷം മഴക്കെടുതി നേരിടുന്നതിന് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ സിവിൽ ഡിഫെൻസ് ജനത്തിരക്ക്, അപകടമേഖല എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ അടിയന്തര സേവന കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ജിദ്ദയിലെ കാലാവസ്ഥാ വിവരങ്ങൾ[107] | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർച്ച് | ഏപ്രിൽ | മെയ് | ജൂൺ | ജൂലൈ | ആഗ | സെപ് | ഒക്ടോ | നവ | ഡിസം | വർഷം | |
ഏറ്റവും കൂടിയ താപനില °C (°F) | 33 (91) | 35 (95) | 38 (100) | 40 (104) | 42 (108) | 47 (117) | 42 (108) | 42 (108) | 42 (108) | 41 (106) | 41 (106) | 34 (93) | ||
ശരാശരി കൂടിയ താപനില °C (°F) | 29 (84) | 29 (84) | 29 (84) | 33 (91) | 35 (95) | 36 (97) | 37 (99) | 37 (99) | 36 (97) | 35 (95) | 33 (91) | 30 (86) | 33 (91) | |
ശരാശരി കുറഞ്ഞ താപനില °C (°F) | 18 (64) | 18 (64) | 19 (66) | 21 (70) | 23 (73) | 24 (75) | 26 (79) | 27 (81) | 25 (77) | 23 (73) | 22 (72) | 19 (66) | 22 (72) | |
ഏറ്റവും കുറഞ്ഞ താപനില °C (°F) | 3 (37) | 11 (52) | 13 (55) | 12 (54) | 13 (55) | 19 (66) | 21 (70) | 23 (73) | 21 (70) | 20 (68) | 17 (63) | 10 (50) | ||
വർഷപാതം mm (in) | 5 (0.2) | 6 (0.3) | 1 (0.1) | 1 (0.1) | 5 (0.5) | 0 (0) | 0 (0) | 0 (0) | 0 (0) | 0 (0) | 25 (1.0) | 31 (1.2) | 67 (2.6) |
ചില സമയങ്ങളിൽ, പ്രത്യേകിച്ചും ചൂട് കാലത്ത് പൊടിക്കാറ്റും തുടർന്ന് അന്തരീക്ഷത്തിൽ പൊടി പടലങ്ങൾ കൊണ്ട് മൂടുന്ന അവസ്ഥയും ഉണ്ടാകുന്നു. ഉഷ്ണ കാലത്ത് ഉണ്ടാകാറുള്ള വൻ തീപ്പിടുത്തവും വായു മലിനീകരണത്തിനു കാരണമാകുന്നു. മണിക്കൂറിൽ 55 -70 കിലോ മീറ്റർ വേഗത്തിൽ വീശുന്ന പൊടിക്കാറ്റ് പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. റോഡുകളിൽ വാഹനാപകടങ്ങളും ചിലപ്പോൾ വ്യോമഗതാഗതത്തെയും ജിദ്ദ ഇസ്ലാമിക് പോർട്ടിലെ കപ്പലുകളുടെ പോക്കുവരവുകളേയും പൊടിക്കാറ്റ് ബാധിക്കുന്നു. ജിദ്ദ പട്ടണത്തിന്റെ തെക്ക് ഭാഗത്തും വടക്ക് ഭാഗത്തും ഉള്ള രണ്ടു വ്യാവസായിക മേഖലകളിൽ നിന്നും പുറന്തള്ളുന്നതും കൂടാതെ വെള്ളം ശുദ്ധീകരണ ശാല, തുറമുഖം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉള്ള മലിനീകരണവും ഉണ്ട്. കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ മറൈൻ ബയോളജി വിഭാഗം 1997ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 100,000 ഖന മീറ്റർ മലിനജലം ദിവസവും തെക്കൻ ജിദ്ദയിൽ കടലിലേക്ക് തള്ളുന്നു[108]. അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നു. കൂടാതെ മലിനജലം ഒഴുക്കി വിടുന്ന ഭൂഗർഭ പൈപ്പ് ലൈനുകളിൽ ഉണ്ടാകുന്ന തകരാർ മൂലം നഗരത്തിന്റെ പഴയ ചില ഭാഗങ്ങളിൽ മലിനജലവും നിറയുന്നു. എങ്കിലും നഗരത്തിൽ വ്യാപകമായി വളർത്തി നല്ല നിലയിൽ പരിപാലിക്കുന്ന മരങ്ങളും ചെടികളും ജിദ്ദ നഗരസഭയുടെ കീഴിലുള്ള നൂറുകണക്കിന് ശുചീകരണ തൊഴിലാളികളും കൂടി ഒരു പരിധിവരെ ഈ നഗരത്തെ പരിസ്ഥിതി മലിനീകരണത്തിൽ നിന്നും സംരക്ഷിക്കുന്നുണ്ട്[109].
ജിദ്ദയുടെ കിഴക്കുഭാഗത്താണ് നഗരത്തിലെ സെപ്ടിക് മാലിന്യങ്ങൾ തള്ളുന്ന മസ്ക് മലിന ജല തടാകം[110]. ജിദ്ദയിലെ ബുറൈമാൻ പാലത്തിൽ നിന്ന് 17 കിലോമീറ്റർ അകലെ അൽ സാമിർ, അൽ റബീഅ, അൽ അജ്വാദ് ഡിസ്ട്രികളോട് ചേർന്നു സ്ഥിതിചെയ്യുന്ന മസ്ക് മലിന ജല തടാകത്തിന്റെ നീളം 1,300 മീറ്ററാണ്. 18 മീറ്റർ വീതിയും 10 മീറ്റർ ആഴവുമുണ്ട്. ഈ തടാകത്തിന് കോൺക്രീറ്റുകൊണ്ടുള്ള ഭിത്തികൾക്കു പകരം പ്രകൃതിദത്തമായ അതിരുകളാണ് ഉണ്ടായിരുന്നത്. 2009 നവംബറിൽ ജിദ്ദ നഗരത്തിൽ പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഈ തടാകത്തിനും വിള്ളലുണ്ടായി. അതോടെ ഏതുസമയത്തും വലിയ കരുത്തില്ലാത്ത ഭിത്തി പൊട്ടാം എന്ന അവസ്ഥ ഉണ്ടാകുകയും ജിദ്ദ വിമാനത്താവളമടക്കം കിഴക്കൻ മേഖലകൾ അതിൽ മുങ്ങിപ്പോകും എന്ന ആശങ്കയും പടർന്നു[111]. തടാകത്തിന്റെ ഭിത്തികൾ തകരാൻ സാധ്യത വർദ്ധിച്ചതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ചുറ്റു ഭാഗവും ശക്തമായ ഭിത്തി നിർമിച്ചു[112]. [113]. ഭാവിയിൽ ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാനായി 2010 മെയ് മാസത്തിൽ അബ്ദുല്ല രാജാവിന്റെ നിർദ്ദേശപ്രകാരം തടാകം വറ്റിക്കാൻ ആരംഭിച്ചു. 2010 ഒക്ടോബർ മാസത്തോടെ തടാകം പൂർണമായും വറ്റിച്ചു. തടാകത്തിലുണ്ടായിരുന്ന ജലം മുഖ്യമായും എയർപോർട്ടിനടുത്തും ബുറൈമാനിലുമുള്ള ജലശുദ്ധീകരണ ശാലകളിലേക്കാണ് മാറ്റിയത്. അവശേഷിക്കുന്നവ ബാഷ്പീകരിക്കുന്നതിന് ഒമ്പതു ചെറു തടാകങ്ങളിലേക്ക് പമ്പ് ചെയ്തു മാറ്റി. ബാക്കിയായ ചെളിയും മറ്റു സ്ഥലങ്ങളിലേക്ക് നീക്കം ചെയ്തു. 17 വർഷം മുമ്പാണ് കിഴക്കൻ ജിദ്ദയിൽ നഗരസഭ മലിനജല തടാകം സ്ഥാപിച്ചത്. നിറഞ്ഞ സമയത്ത് തടാകത്തിന് രണ്ടര ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്നു. ഒരു കോടി ക്യുബിക് മീറ്റർ മലിനജലവും ഇതിലുണ്ടായിരുന്നു. കിഴക്കൻ ജിദ്ദയിലെ 17 ജില്ലകളുമായി അതിർത്തി പങ്കിട്ട തടാകത്തിലേക്ക് പ്രതിദിനം രണ്ടായിരത്തോളം ടാങ്കർ മലിനജലം ഒഴുക്കിയിരുന്നു.
2009 നവംബർ25 നു പകൽ സമയത്ത് പെയ്ത മഴയെ തുടർന്ന് ജിദ്ദയിലുണ്ടായ വെള്ളപ്പൊക്കത്തിൽ വലിയ തോതിൽ ആൾ നാശവും ധന നഷ്ടവും ഉണ്ടായി[114]. പെട്ടെന്നുണ്ടായ മഴയിൽ നൂറു കണക്കിന് വാഹനങ്ങളും അതിൽ യാത്ര ചെയ്തവരും ഒഴുകിപ്പോകുകയും ചെയ്തു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാലക്കടുത്തുള്ള പ്രദേശമായ ജാമിഅ ഖുവൈസിലാണ് പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. പഴയ മക്കാ റോഡ്, കിംഗ് അബ്ദുള്ള റോഡ്, മക്ക എക്സ്പ്രസ്സ് ഹൈവേ എന്നിവിടങ്ങളിലും കാര്യമായി വെള്ളപ്പൊക്കം നാശം വിതച്ചു. വെള്ളപ്പാച്ചിലിൽ ആയിരക്കണക്കിന് കാറുകൾ ഒഴുകിപ്പോയി. കൂറ്റൻ ട്രക്കുകൾ പോലും ഒഴുക്കിൽപെട്ടു[115]. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വെള്ളം കയറി പല സുപ്രധാന രേഖകളും നശിച്ചു. വലിയ പെരുന്നാൾ തലേന്നുണ്ടായ ഈ ദുരന്തത്തിൽ മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളാണ് വെള്ളത്തിൽ മുങ്ങിയത്. ഈ ദുരന്തത്തിൽ മരിച്ചവരിൽ രണ്ടു മലയാളികളും കൂടാതെ സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, യമൻ, നൈജീരിയ, ചാഡ്, അമേരിക്ക, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ബർമ, എത്യോപ്യ എന്നീ രാജ്യങ്ങളിലെ പൌരന്മാരും ഉൾപ്പെടുന്നു. പ്രളയത്തിൽ മരിച്ചവരുടെ അനന്തരാവകാശികൾക്ക് സ്വദേശി-വിദേശി വ്യത്യാസമില്ലാതെ പത്ത് ലക്ഷം റിയാൽ വീതമാണ് ഗവൺമെന്റ് നഷ്ടപരിഹാരമായി നൽകിയത്.
2009 -ലെ പ്രളയത്തിനു ശേഷം ജിദ്ദയിൽ മഴവെള്ളവും പ്രളയവും സൃഷ്ടിക്കുന്ന കെടുതികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പുതിയ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അഞ്ചു തടയണകൾ അടക്കം എട്ടു പദ്ധതികളാണ് ഇതിന്റെ ഭാഗമായി ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഡ്രെയിനേജ് വകുപ്പ് നടപ്പാക്കന്നത്. അഞ്ചു ഡാമുകൾക്ക് പുറമെ നിലവിലെ മൂന്നു കനാലുകൾ വികസിപ്പിക്കുകയും കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പുതുതായി ഒരു ഡാം നിർമ്മിക്കലുമാണ് ഈ പദ്ധതികളിൽ പെടുന്നത്.
2009 നവംബറിൽ 123 പേരുടെ മരണത്തിനിടയാക്കിയ അപ്രതീക്ഷിത പ്രളയത്തെക്കാൾ ശക്തമായിരുന്നു 2011 ജനുവരിയിൽ ഉണ്ടായ പ്രളയം[116].
ജിദ്ദയുടെ സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 24 സഹോദര നഗരങ്ങൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.