തിരുവനന്തപുരം തലസ്ഥാനമായിട്ടുണ്ടായുരുന്ന ഒരു നാട്ടുരാജ്യം From Wikipedia, the free encyclopedia
തിരുവനന്തപുരം തലസ്ഥാനമായ ഒരു രാജ്യമായിരുന്നു തിരുവിതാംകൂർ. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യ കേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു 1940 -കളിലെ തിരുവിതാംകൂറിന്റെ പ്രദേശം. അതുവരെ ചോളന്മാരുടെ അധീനതയിലായിരുന്ന നാഞ്ചിനാടും അതിനു വടക്കുള്ള പ്രദേശങ്ങളും കൊല്ലവർഷം മൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കൊല്ലം കേന്ദ്രമായുണ്ടായിരുന്ന വേണാടിൽ ലയിക്കുന്നതോടെയാണ് തിരുവിതാംകൂറിന്റെ ആദിരൂപം പ്രത്യക്ഷമാകുന്നതെന്നു പ്രൊ. ഇളംകുളം കുഞ്ഞൻ പിള്ള പ്രസ്താവിക്കുന്നു. [3] ചേരതലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരിന്റേയും മുസിരിസ് തുറമുഖത്തിന്റേയും പ്രസക്തി കുറയുന്നതോടെയാണ് കൊല്ലം തുറമുഖം പ്രത്യക്ഷപ്പെടുന്നതെന്നും അവിടത്തെ വ്യാപാരസാദ്ധ്യതകളെ ഉപയോഗപ്പെടുത്തി പിൽക്കാലത്ത് നിലയുറപ്പിച്ച വേണാട്ടുരാജവംശം അവിടെ പനങ്കാവു കൊട്ടാരത്തിലായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത് എന്നും പറയപ്പെടുന്നു. രണ്ടാം ചേരരാജവംശത്തിന്റെ തുടർച്ചയിലെ ഒരു കണ്ണിയാണ് ഇവർ എന്നു പറയപ്പെടുന്നുണ്ട്[4]. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂർ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. ഇന്ത്യ സ്വതന്ത്രയായ ശേഷം ഇന്ത്യാ ഗവൺമെൻ്റ്1949 ജുലൈ 1 നു തിരുവിതാംകൂറും കൊച്ചി രാജ്യവും യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനമാക്കുകയും അതിനെ പിന്നീട് അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയോട് ചേർത്ത് 1956 നവംബർ 1 നു കേരള സംസ്ഥാനം രൂപീകരിക്കുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലംപിരി ശംഖിന്റെ ചിത്രം ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസൻ (പത്മനാഭൻ: വിഷ്ണുവിന്റെ പര്യായം) എന്നറിയപ്പെട്ടിരുന്നു.
Kingdom of Travancore തിരുവിതാംകൂർ മഹാരാജ്യം | |||||||||
---|---|---|---|---|---|---|---|---|---|
1729–1949 | |||||||||
ദേശീയ ഗാനം: വഞ്ചീശ മംഗളം (Hail the Lord of Vanchi!) | |||||||||
Kingdom of Travancore in India | |||||||||
പദവി | Princely State of British India | ||||||||
തലസ്ഥാനം | പദ്മനാഭപുരം (1729–1795) തിരുവനന്തപുരം (1795–1949) | ||||||||
പൊതുവായ ഭാഷകൾ | മലയാളം(ഔദ്യോഗികം), തമിഴ് | ||||||||
മതം | ഹിന്ദു | ||||||||
ഗവൺമെൻ്റ് | Monarchy | ||||||||
• 1729–1758 (first) | മാർത്താണ്ഡവർമ്മ | ||||||||
• 1829–1846 (peak) | സ്വാതി തിരുനാൾ | ||||||||
• 1931–1949 (last) | ചിത്തിര തിരുനാൾ | ||||||||
Resident | |||||||||
• 1788–1800 (first) | George Powney | ||||||||
• 1800–1810 | Colin Macaulay | ||||||||
• 1840–1860 (peak) | William Cullen | ||||||||
• 1947 (last) | Cosmo Grant Niven Edwards | ||||||||
ചരിത്ര യുഗം | Age of Imperialism | ||||||||
• സ്ഥാപിതം | 1729 | ||||||||
• vassal under British Raj | 1795 | ||||||||
• vassal under independent India | 1947 | ||||||||
• ഇല്ലാതായത് | 1949 | ||||||||
വിസ്തീർണ്ണം | |||||||||
1941 | 19,844 km2 (7,662 sq mi) | ||||||||
Population | |||||||||
• 1941 | 6,070,018 | ||||||||
നാണയവ്യവസ്ഥ | Travancore rupee | ||||||||
| |||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | ഇന്ത്യ |
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
[1][2]
‡ Regent Queens | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
· ഇടക്കൽ ഗുഹകൾ · മറയൂർ |
ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീവാഴുംകോട് എന്നായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്. ഈ പേര് തിരുവാഴുംകോട് എന്നും പിന്നീട് തിരുവാങ്കോട് എന്നും ആയിത്തീർന്നു. ഇംഗ്ലീഷുകാർ ഈ സ്ഥലത്തിനെ ട്രാവൻകൂർ (Travancore) എന്നായിരുന്നു വിളിച്ചിരുന്നത്. താമസിയാതെ, തിരുവിതാംകോട് എന്നും തിരുവിതാംകൂർ എന്നും അറിയപ്പെടാൻ തുടങ്ങി. [5] [6] കൊല്ലത്തുനിന്നും പലപ്പോഴായി വേണാട്ടുരാജാക്കന്മാർ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട്ടും കൽക്കുളത്തും കൊട്ടാരങ്ങൾ പണിത് താമസിച്ചിരുന്നു. ഈ തിരുവിതാംകോട് എന്ന സ്ഥലനാമത്തിൽ നിന്നാകാം പിന്നീട് തിരുവിതാംകോട് എന്ന രാജ്യനാമം തന്നെ ഉണ്ടായത്. പത്മനാഭപുരം എന്നുകൂടി അറിയപ്പെടുന്ന കൽക്കുളത്തായിരുന്നു ആദ്യം തിരുവിതാംകോടിന്റെ തലസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി.
കേരളത്തിന്റെ പൊതുവായ ചരിത്രം പോലെത്തന്നെ ക്രി. വ. 1500നുമുമ്പുള്ള തിരുവിതാംകൂറിന്റെ ചരിത്രവും അവ്യക്തമായ ചരിത്രസാമഗ്രികളിൽ നിന്നും അനുമാനിച്ചെടുക്കേണ്ട അവസ്ഥയിലാണു്. പുരാതനസാഹിത്യകൃതികൾ, സഞ്ചാരക്കുറിപ്പുകൾ, മറ്റു ദേശങ്ങളിലെ ചരിത്രാധാരങ്ങൾ, അപൂർവ്വം ശാസനങ്ങളും ചെപ്പേടുകളും ശിലാരേഖകളും, വാസ്തുശിൽപ്പാവശിഷ്ടങ്ങൾ തുടങ്ങിയവയാണു് ഇത്തരം അനുമാനങ്ങൾക്കു് അവലംബമാക്കാനുള്ളതു്. കേരളോൽപ്പത്തി പോലുള്ള ചില രചനകളും വാമൊഴിയായി പകർന്നുപോന്ന ഐതിഹ്യങ്ങളും നാടൻപാട്ടുകളും ഉണ്ടെങ്കിലും അവയൊന്നും പൂർണ്ണമായും വിശ്വസിക്കാവുന്നവയല്ല. പലപ്പോഴും ഇത്തരം ആഖ്യാനങ്ങളിൽ ധാരാളം പൊടിപ്പും തൊങ്ങലും കടന്നുകൂടിയിട്ടുണ്ടാവാം. രാജഭക്തിയുടെ ആധിക്യം മൂലം സാമാന്യത്തിൽ കവിഞ്ഞ അതിശയോക്തികളും ഇവയിൽ കാണാം. ഇത്തരം സാമഗ്രികളിൽനിന്നും സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന തട്ടുകളിൽ പെടുന്ന സമുദായങ്ങളുടേയും ഭരണവർഗ്ഗത്തിന്റേയും ജീവിതരീതികളും സംഭവങ്ങളും കുറേയൊക്കെ അളന്നെടുക്കാമെങ്കിൽപ്പോലും ദരിദ്രരും അധഃകൃതരും ഉൾപ്പെടെയുള്ള സാധാരണക്കാരെക്കുറിച്ചുള്ള വിശദാംശങ്ങൾ അപൂർവ്വമായി മാത്രമാണു ലഭ്യമാവുന്നത്.
തിരുവിതാംകൂറിന്റെ ലഭ്യമായ ആദ്യകാലചരിത്രത്തിനു് പുരാണങ്ങളോ ഐതിഹ്യങ്ങളോ പോലെ വായിക്കാവുന്ന ഗൗരവമേ കൊടുക്കാനാവൂ. ഏതാനും നൂറ്റാണ്ടുകളായി ചരിത്രരചനാശ്രമത്തിലേർപ്പെട്ട പല ഗ്രന്ഥകാരന്മാരുടേയും കൃതികൾ ആദിമകാലഘട്ടത്തിനെങ്കിലും ഇത്തരമൊരു ശൈലിയാണു് അവലംബിച്ചിട്ടുള്ളത്. താഴെപ്പറയുന്ന ഗ്രന്ഥങ്ങൾ 19 - ആം നൂറ്റാണ്ടുവരെയുള്ള ചരിത്രരചനകളിൽ ഉൾപ്പെടുന്നു. ഇവയിൽ മൗലികഗവേഷണം ചെയ്തു കണ്ടെത്തി എഴുതിയവയും പരസ്പരം അവലംബങ്ങളായി സഹകരിച്ചിട്ടുള്ളവയും കാണാം.
ഏകദേശം 4600 വർഷങ്ങൾക്കുമുമ്പുമുതൽക്കെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് വിദേശസമൂഹങ്ങളുമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു എന്നതിനു സൂചനകളുണ്ട്. സുമേറിയൻ രാജധാനിയായ ഉർ നഗരത്തിലെ മുഗൈര കൊട്ടാരം അവശിഷ്ടങ്ങളിൽനിന്നു് മലബാറിൽ നിന്നുമാത്രം ലഭ്യമായിരുന്ന തേക്ക് തടികൾ കണ്ടെടുത്തിട്ടുണ്ട്. ക്രി.മു. 722ൽ ജീവിച്ചിരുന്ന ഷാൽമനേസർ നാലാമൻ ഇന്ത്യയിൽനിന്നും കടൽവഴി കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ സ്വീകരിച്ചിരുന്നതായും സൂചനകളുണ്ട്. ഈ മേഖല സംഘകാലത്ത് (300 BC – 400 AD) ആയ് രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നു. തുടർന്ന് രണ്ടാം ചേരസാമ്രാജ്യകാലത്ത് (850–1400 AD) കുലശേഖരൻമാരും ചോളൻമാരും തമ്മിൽ നടന്ന യുദ്ധത്തിനു വേദിയാകുകയും, പ്രധാനപട്ടണമായിരുന്ന വിഴിഞ്ഞം ചോളൻമാർ കൈയടക്കുകയും ചെയ്തു[7] . പിന്നീട് കുരക്കേണിക്കൊല്ലം (ഇന്നത്തെ കൊല്ലം)ഭാഗത്തുനിന്നുള്ള വേണാട് എന്നറിയപ്പെട്ട രാജവംശം ഈ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. ഇവരുടെ പിൻഗാമികളാണ് തിരുവിതാംകൂർ രാജാക്കന്മാർ. പിൽക്കാലങ്ങളിൽ ഈ രാജാക്കന്മാരിൽ പലരും ദുർബലരായിരുന്നതിനാൽ അവർക്ക് പുറമേ നിന്നുള്ള മധുരൈ നായ്ക്കന്മാരുടെ ഭീഷണികളൊടൊപ്പം രാജ്യത്തിനകത്തു തന്നെയുള്ള എട്ടുവീട്ടിൽ പിള്ളമാർ, യോഗക്കാർ തുടങ്ങിയ പ്രബലവിഭാഗങ്ങളിൽ നിന്നുള്ള ചെറുത്തു നിൽപ്പുകളും നേരിടേണ്ടി വന്നിട്ടുണ്ട്.
തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത് പാരമ്പര്യമായി വേണാട് രാജസ്ഥാനം ലഭിച്ച മാർത്താണ്ഡവർമ്മയിൽ നിന്നാണ്. അദ്ദേഹം തന്റെ ഭരണകാലത്ത് (1729–1758) രാജ്യം വടക്കോട്ട് പെരിയാറിന്റെ തീരം വരെ വ്യാപിപ്പിച്ചു. എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റും ഉന്മൂലനം ചെയ്തുകൊണ്ട് അദ്ദേഹം തമ്പിമാരുടെ എതിർപ്പുകളേയും രാജ്യത്തിനകത്തുനിന്നുള്ള മാടമ്പിമാരുടെ ചെറുത്തുനിൽപ്പുകളേയും ഇല്ലാതാക്കി. എട്ടുവീട്ടിൽ പിള്ളമാരാണ് രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്.) തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത് ഡച്ച് അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഓഗസ്റ്റ് 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു. 1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന് അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക് സമർപ്പിച്ചു. ഇത് തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ് തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതോടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളും ഇല്ലാതാക്കി. 1757-ൽ തിരുവിതാംകൂറും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണസ്ഥിരതയും ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി. മാർത്താണ്ഡവർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡവർമ്മ രൂപവത്കരിച്ചു. കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട അഡ്മിറൽ [അവലംബം ആവശ്യമാണ്] ഡെ ലെന്നൊയിയെ അദ്ദേഹം വലിയ കപ്പിത്താനായി നിയമിച്ചു. പീരങ്കികളും മറ്റ് വെടിക്കോപ്പുകളും നൽകി അദ്ദേഹം തിരുവിതാംകൂറ് സേനയെ ആധുനികവൽക്കരിച്ചു.
മാർത്താണ്ഡവർമ്മയുടെ പിൻഗാമിയും ധർമ്മരാജയെന്ന പേരിൽ പ്രശസ്തനുമായ കാർത്തിക തിരുനാൾ രാമ വർമ്മ 1795 ൽ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവർമ്മയുടെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ സുവർണകാലമായി കണക്കാക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിലെ മേൽക്കോയ്മ നിലനിർത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ദത്തശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ മറ്റു പ്രധാനനേട്ടങ്ങളിൽ ഒന്ന് രാജ്യത്തെ വാണിജ്യമേഖലയുടെ ശാക്തീകരണമായിരുന്നു. അക്കാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ് എന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ അളവറ്റ സഹായങ്ങൾ എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ധർമ്മരാജയുടെ ഭരണകാലത്ത് 1791 ൽ തിരുവിതാംകൂറിന് മൈസൂർ രാജാവായ ടിപ്പു സുൽത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂർ സൈന്യം 6 മാസത്തോളം സുൽത്താനെതിരെ ചെറുത്തു നിന്നു.
ധർമരാജയുടെ മരണശേഷം 1798ൽ ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ ദിവാനായിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സഹായത്തോടെ ആണ് ദളവയായത് . ആദ്യ കാലത്തു കേണൽ മെക്കാളെയുമായി നല്ല സൗഹൃദം ഉണ്ടായിരുന്ന ഇദ്ദേഹമാണ് അവിട്ടം തിരുനാളിനെ കൊണ്ട് ബ്രിട്ടീഷ്കാരുമായി കരാരിലേർപ്പെടാൻ നിർബന്ധിതിതനാക്കുകയും തുടർന്നാണ് രാജ്യത്ത് ഒരു ബ്രിട്ടീഷ് റെസിഡെന്റിനെ കമ്പനി നിയമിക്കുന്നത്. എന്നാൽ വേലുത്തമ്പിയുടെ തന്നെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെട്ടു. 1809ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തച്ചനും വേലുത്തമ്പിക്ക് പിന്തുണ പ്രഖ്യാപിച്ചു. നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തച്ചൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു. ഇതിനു ശേഷം ആദ്യ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കുകയും തിരുവിതാംകൂറിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു.
ബാലരാമ വർമ്മയ്ക്ക് ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക റാണിയും ഇവരായിരുന്നു. 1813ൽ അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ രാജ്യം ഭരിച്ചു. ഇക്കാലത്ത് സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ലക്ഷ്മി ബായിയുടെ മരണത്തെതുടർന്ന് അവരുടെ സഹോദരി പാർവ്വതി ബായി റീജന്റായി ഭരണം ഏറ്റെടുത്തു.
ഗർഭശ്രീമാൻ[8] എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ 1829ൽ രാജാവായി അഭിഷിക്തനായി. സർവ്വകലാവല്ലഭനായിരുന്ന സ്വാതി തിരുനാളിന്റെ കാലഘട്ടം കേരളീയ സംഗീതകലയുടെയും തിരുവിതാംകൂറിന്റെയും സുവർണ്ണകാലമായി അറിയപ്പെടുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അഞ്ഞൂറില്പരം കൃതികൾ രചിച്ചിട്ടുണ്ട്. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത് 1834ൽ ഒരു ഇംഗ്ളീഷ് സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു. പിന്നീട് ജില്ലയിൽ പല സ്ഥലത്തും വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. തന്റെ രാജ്യം ശാസ്ത്രീയാന്വേഷണരംഗത്ത് യൂറോപ്യൻ രാഷ്ട്രങ്ങൾക്കൊപ്പം പങ്കെടുക്കണമെന്നാഗ്രഹിച്ച സ്വാതി തിരുനാൾ 1837-ൽ തിരുവനന്തപുരത്ത് വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. നാഞ്ചിനാട്ടെയും തിരുവനന്തപുരത്തെയും ജലസേചനജോലികളും മറ്റ് പ്രധാന ജോലികളും ഈ വകുപ്പിനെ ഏല്പിച്ചു. നാഞ്ചിനാട്ടിൽ ഒരു ജലസേചന മരാമത്ത് വകുപ്പ് സ്ഥാപിക്കുകയും ഒരു സൂപ്രണ്ടിനെ നിയമിക്കുകയും ചെയ്തു. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടി ശാല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഒരു പ്രസ്സ് ഇംഗ്ലണ്ടിൽ നിന്ന് വരുത്തുകയും അത് സ്ഥാപിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി (കൊല്ലവർഷം 1015-ലെ കലണ്ടർ). സെൻസസ്(census) 1836ൽ തുടങ്ങിയത് അദ്ദേഹമാണ്. പബ്ലിക് ലൈബ്രറി തുടങ്ങി. എല്ലാജില്ലകളിലും മുനിസിഫ് കോടതികൾ തുടങ്ങി. കോട്ടയ്ക്കകത്ത് വലിയ ഗോശാല നിർമ്മിച്ചു. തിരുവന്തപുരത്ത് മൃഗശാല തുടങ്ങി. ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിസ്ഥാപിച്ചു. സ്വാതിതിരുനാളിന്റെ അസുഖകാരണങ്ങൾ ചരിത്രത്താളുകളിൽ അധികം വിശദമായി കാണുന്നില്ല. പക്ഷെ അദ്ദേഹം തന്റെ അവസാന നാളുകളിൽ കൂടുതലും മനക്ലേശത്താൽ ദുഖിതനായിരുന്നതായി പറയുന്നുണ്ട്. സ്വാതി തിരുനാളിന്റെ പ്രശസ്തിയും സ്വാധീനവും ബ്രിട്ടീഷ് അധികാരികൾക്ക് വിഷമതയുണ്ടാക്കി. ഈസ്റ്റ് ഇൻഡ്യാ കമ്പനിയും ബ്രിട്ടീഷ് റസിഡന്റ് കല്ലനും തന്റെ ഭരണത്തിൽ ഇടപെടുന്നതും, ദിവാൻ പേഷ്കാർ ആയിരുന്ന കൃഷ്ണ റാവുവിനു റസിഡന്റ് കല്ലനോടുണ്ടായിരുന്ന ബന്ധവും സ്വാതിതിരുനാളിനു പലപ്പോഴും ബുദ്ധിമുട്ടായി അനുഭവപ്പെട്ടു. മഹാരാജാവ് ചില അവസരങ്ങളിൽ ദിവാൻ പേഷ്കാർ കൃഷ്ണ റാവുവിനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ച് താക്കീത് കൊടുത്തു.[9] മഹാരാജാവാകട്ടെ ബ്രിട്ടീഷ് റസിഡന്റിനെ അഭിമുഖമായി കാണാൻ പോലും ഇഷ്ടപ്പെട്ടില്ല. റസിഡൻ്റുമായുള്ള തർക്കം കാരണം അദ്ദേഹം ബഹുജനരംഗത്ത് നിന്നും പിൻവാങ്ങാൻ തുടങ്ങി. തന്റെ മുപ്പത്തിമൂന്നാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. പ്രസിദ്ധ ആതുരസേവകനായ ഡോ. കെ. രാമചന്ദ്രൻ നായരുടെ അഭിപ്രായത്തിൽ അദ്ദേഹം മരണപ്പെട്ടത് മസ്തിഷ്ക രക്തസ്രാവം[10] മൂലമാണ്.[11][12][13][14]
1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണത്തിന് പരിപൂർണാവകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സംവിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളിക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി.
1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.
1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും നായർ സമുദായത്തിൽ മരുമക്കത്തായത്തിനു പകരം മക്കത്തായം നിയമവിധേയമാക്കുകകയും ചെയ്തു.
1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ശ്രീ പദ്മനഭാദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. തിരുവിതാംകൂറിനെ വ്യവസായവൽകരിച്ചതും വിദ്യാഭ്യാസ മേഖലയിലും സമൂഹതിന്റെ എല്ലാ തലങ്ങളിലും വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്നതും പ്രതിരോധ മേഖല വികസിപ്പിച്ചതും ഇദ്ദേഹമാണ്. 1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നതജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടു നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി. 1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചു. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് (Travancore Titanium Products), എഫ്. എ. സി. ടി. (FACT) തുടങ്ങിയ വ്യവസായശാലകൾ ആരംഭിച്ചത് അദ്ദേഹമാണ്. കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും, റോഡ് ട്രാൻസ്പ്പോർട്ടും, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്. തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സർവ്വീസ് ആരംഭിച്ചു. തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി. ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം ആണ്. തിരുവനന്തപുരം റേഡിയോ സ്റ്റേഷൻ ആരംഭിച്ചു. സർക്കാർ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സർവ്വീസ് കമ്മീഷൻ(Public Service Commission) രൂപീകരിച്ചു. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂർവ്വകമാക്കാൻ ഇ.സുബ്രഹ്മണ്യയ്യർ കമ്മീഷണറായി ഫ്രാഞ്ചസ് കമ്മീഷനെ (Franchise Commission) നിയമിച്ചു. സ്വാതി തിരുനാൾ സംഗീത കോളേജ് സ്ഥാപിച്ചു. സ്വാതി തിരുനാൾ കൃതികൾ പ്രസിദ്ധീകരിക്കുവാനും ശ്രീ സ്വാതി തിരുനാൾ സംഗീതസഭ രൂപീകരിക്കുന്നതിനും അതിന് ആസ്ഥാനം ഉണ്ടാക്കുന്നതിനും വേണ്ട സൗകര്യം ചെയ്തു കൊടുത്തു. ബോംബെയിൽ കേരള എംപോറിയം സർക്കാർ ചുമതലയിൽ ആരംഭിച്ചു. ശ്രീചിത്രാ ആർട്ട് ഗ്യാലറി സ്ഥാപിച്ച്, രാജാരവി വർമ്മ, കെ.സി.എസ്.പണിക്കർ തുടങ്ങി പ്രസിദ്ധ ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് സൗകര്യം ഒരുക്കി. അക്വേറിയം സ്ഥാപിച്ച് ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി. ആൾ ഇന്ത്യൻ വിമൻസ് കോൺഫറൻസ് 1935-ൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിന് വേണ്ട പിന്തുണ നൽകി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വിഷയത്തിലുളള പ്രത്യേക താല്പര്യം പ്രദർശിപ്പിച്ചു. സ്പോർട്സ് വിഷയത്തിൽ തിരുവിതാംകൂറിനുണ്ടായ പുരോഗതിയിൽ സഹോദരിഭർത്താവ് ലെഫ്റെനെന്റ്റ് കേണൽ ഗോദവർമ്മ രാജാ/G.V. Raja നൽകിയ മികച്ച സംഭാവനകൾക്ക് പിന്തുണയേകി. 1934-ൽ ലൈഫ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ് സമാരംഭിച്ചു, തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി പ്രവർത്തനമാരംഭിച്ചു. നൃത്താദികലകൾക്കു വേണ്ടി പൂജപ്പുരയിൽ ഗുരു ഗോപിനാഥിന്റെ മേൽനോട്ടത്തിൽ ശ്രീ ചിത്രാ നർത്തകാലയം തുടങ്ങി. ഏഷ്യയിൽ തന്നെ ആദ്യമായി വധശിക്ഷ അവസാനിപ്പിച്ചു. തൊഴിലിനു പ്രാധാന്യം നൽകിക്കൊണ്ടു ലേബർ കോർട്ട് സ്ഥാപിച്ചു. പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ഭരണ ഘടനാ നിർമ്മാണ സമിതി ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന നായർ ബ്രിഗേഡിൽ (Nair Brigade) എല്ലാ പ്രജകൾക്കും പ്രവേശനവകാശം നൽകി വിപുലമായ തിരുവിതാംകൂർ സ്റ്റേറ്റ് ഫോഴ്സ് രൂപീകരിച്ചു. മുൻപുണ്ടായിരുന്ന ശ്രീമൂലം സ്റ്റേറ്റ് അസംബ്ലി, ശ്രീ മൂലം പ്രജാസഭ, ശ്രീ ചിത്രാ സ്റ്റേറ്റ് അസംബ്ലി എന്നിങ്ങനെ ഇരുതലങ്ങളുള്ള നിയമസഭയാക്കി വികസിപ്പിച്ചു. ശ്രീ ചിത്രാ പുവർ ഹോം എന്ന അഗതി മന്ദിരം സ്ഥാപിച്ചു, വഞ്ചി പുവർ ഫണ്ടും രൂപീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആയുർവ്വേദ കോളേജ്, ഹോമിയോപ്പതി കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചു. മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (SAT) സ്ഥാപിച്ചു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റ്റെക്നൊളജി(Sree Chithira Thirunal Institute Of Sciences And Technology)യും മറ്റനേകം ചാരിറ്റബിൽ ട്രസ്റ്റുകളും അദേഹത്തിന്റെ സ്വകാര്യ സമ്പത്തുപയോഗിച്ചു സ്ഥാപിച്ചവയാണ്. പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും ശ്രീ ചിത്തിര തിരുനാൾ നടപ്പിൽ വരുത്തി.[15][16]
ചിത്തിരതിരുനാൾ മഹാരാജാവിന്റെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർക്ക് തിരുവിതാംകൂറിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറവായിരുന്നു. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്രരാജ്യമായി നില കൊള്ളുമെന്ന് സർ സി.പി പ്രഖ്യാപിച്ചതുകൂടിയായപ്പോൾ ദിവാനും ജനങ്ങളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾക്ക് ഇടയാക്കി. ഇത്തരത്തിൽ 1946ൽ നടന്ന പുന്നപ്ര-വയലാർ സമരത്തിൽ കമ്യുണിസ്റ്റുകാർ ആ മേഖലയെ ഒരു രാജ്യമായി പ്രഖ്യാപിച്ചു. തിരുവിതാംകൂർ സൈന്യം ഈ നീക്കത്തെ അടിച്ചമർത്തുകയും അത് നൂറ് കണക്കിനു പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം കൂടുതൽ തീവ്രമാകുകയും സർ സി പി രാമസ്വാമി അയ്യരുടെ ജീവനുതന്നെ ഭീഷണി നേരിടേണ്ടിവന്നതിനെ തുടർന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തു. ഇതിനൊക്കെ സമാന്തരമായി സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ സ്വതന്ത്രമായി നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുഴുവൻ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ശ്രമവും നടന്നിരുന്നു. വി.പി. മേനോനുമായി നടന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ ചിത്തിര തിരുനാൾ മഹാരാജാവ് 1949ൽ തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനുമായി ലയിപ്പിക്കാൻ സമ്മതം നൽകുകയും ചെയ്തു.
1928 ഏപ്രിലിൽ എറണാകുളത്തു നടന്ന ഒരു സംസ്ഥാനതല രാഷ്ട്രീയ സമ്മേളനത്തിൽ[17] മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള ഒരു പ്രമേയം പാസ്സാക്കുകയുണ്ടായി. അതിന്നടുത്തമാസം പയ്യന്നൂരിൽ വച്ചു നടന്ന സമാനമായ മറ്റൊരു സമ്മേളനത്തിൽ ഐക്യകേരള രൂപീകരണത്തിന് മുൻകൈയെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ഭരമേല്പിക്കുന്ന ഒരു തീരുമാനവും ഉണ്ടായി. ഇവയുടെ തുടർനീക്കങ്ങളുടെകൂടി ഫലമായി സ്വാതന്ത്ര്യാനന്തരം 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. അതേ സമയം 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാരഭാഷയായ പ്രദേശങ്ങളെ മദ്രാസ് സംസ്ഥാനത്തോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും ഏതാനും സാധാരണക്കാരും കൊല്ലപ്പെട്ടു. ഈ പ്രദേശത്തെ ആളുകളിൽ പുതിയ മദ്രാസ് സംസ്ഥാനത്തിനോടുള്ള അനുഭാവം തീവ്രമായിരുന്നു. തുടർന്ന് 1956ൽ സംസ്ഥാന പുന:സംഘടനാനിയമപ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് തിരുകൊച്ചി സംസ്ഥാനത്തെ പഴയ മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയുമായി ചേർത്ത് രാജപ്രമുഖിനു പകരം ഇന്ത്യൻ പ്രസിഡൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു.
1971 ജൂലൈ 31ലെ ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തിയാറാം ഭേദഗതി പ്രകാരം ഇന്ത്യയിലെ മറ്റു നാട്ടുരാജാക്കന്മാരോടൊപ്പം തിരുവിതാംകൂർ രാജാവിനും അതുവരെ അനുവദിച്ചിരുന്ന എല്ലാ അവകാശങ്ങളും നഷ്ടമായി. തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവും സ്വതന്ത്ര ഇന്ത്യയിൽ റ്റിറ്റുലാർ മഹാരാജാവുമായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ, 1991 ജൂലായ് 12 ന് മസ്തിഷ്കാഘാതത്തെ തുടർന്ന് സ്വന്തം പേരിലുള്ള, താൻ തന്നെ തുടങ്ങിയ ശ്രീ ചിത്രാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കപ്പെടുകയും, ജൂലായ് 20ന് പുലർച്ചെ തന്റെ 79ആമത്തെ വയസ്സിൽ നാടുനീങ്ങുകയും ചെയ്തു.
വടക്കു ഭാഗത്ത് കൊച്ചി രാജ്യവും പടിഞ്ഞാറും തെക്കും അറബിക്കടലും, കിഴക്ക് 9000 അടി വരെ പൊക്കം വരുന്ന പശ്ചിമഘട്ടമലനിരകളുമായിരുന്നു രാജ്യത്തിന്റെ അതിരുകൾ. തിരുവിതാം കൂറിന്റെ വിസ്തീർണ്ണം 6,731 ചതുരശ്ര നാഴികയാണ്[18].
രാജ്യത്തിലെ നദികളും കായലുകളും അവയെ ബന്ധപ്പെടുത്തി തോടുകളും മറ്റും വികസിപ്പിച്ച് അതുവഴിയുള്ള ജലമാർഗങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ തിരുവിതാംകൂറിലെ പ്രധാന ഗതാഗതസംവിധാനങ്ങൾ. വർക്കല കുന്നുകൾക്കടിയിലൂടെ തുരങ്കം നിർമ്മിച്ച് തിരുവനന്തപുരത്തുനിന്നും എറണാകുളം വരെ ഇടമുറിയാതെ തോണിയിൽ യാത്രചെയ്യാനുള്ള സൗകര്യം അങ്ങനെ നിലനിന്നിരുന്നു. 1940 കളിലാണ് കൊല്ലത്തിനേയും തിരുവനന്തപുരത്തേയും ബന്ധിപ്പിച്ച് നിരത്തുകൾ വരുന്നതും ബസ്സുകൾ ഓടുന്നതും. ഏതാണ്ട് അതേ കാലത്താണ് ചെങ്കോട്ടയിൽ നിന്നും പുനലൂർ വഴി കൊല്ലത്തേക്കും തുടർന്ന് തിരുവനന്തപുരത്തേക്കുമുള്ള മീറ്റർ ഗേജ് റെയിൽപ്പാതയും പൂർത്തിയായത്.
വഞ്ചിഭൂമി പതേ ചിരം എന്നു തുടങ്ങുന്ന വഞ്ചീശ മംഗളം എന്ന ഗാനമാണ് തിരുവിതാംകൂറിലെ ദേശീയഗാനമായിരുന്നത്.
(Royal Salute) 19 തോക്ക് വെടി
ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ വലമ്പിരിശ്ശംഖ് ആലേഖനം ചെയ്തതായിരുന്നു തിരുവിതാംകൂറിന്റെ പതാക.
(*****) എന്ന സ്ഥാനത്ത് അവരുടെ ശരിയായ പേർ ചേർക്കണം ഉദാ: രാമൻ, വീരകേരള, മാർത്താണ്ഡൻ, ആദിത്യൻ എന്നിവ. എല്ലാ രാജകുടുംബാംഗങ്ങൾക്കു രണ്ടു പേർ ലഭിക്കും ഒന്ന് അവരുടെ സ്വകാര്യമായ പേരും മറ്റൊന്ന് അവരുടെ ജന്മ നക്ഷത്രത്തെ ആസ്പദമാക്കിയുള്ളതും ഉദാ: രോഹിണി തിരുനാൾ രാമവർമ്മ.
തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന അധികാരപരമായ ചടങ്ങുകളാണ് ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും. സാമന്തൻ നായരായ മഹാരാജാവിനെ സാമന്ത ക്ഷത്രിയനാക്കുന്ന ചടങ്ങ് ആണ് അത് [21] . ചൊവ്വര-പന്നിയൂർ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടേയും മുൻപിൽ വച്ച് കുടുംബപുരോഹിതനായ തരണനല്ലൂർ നമ്പൂതിരിപ്പാടാണ് കിരീടം അണിയിക്കുക. താമരയുടെ ആകൃതിയിൽ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള സ്വർണ്ണപ്പാത്രത്തിൽ പഞ്ചഗവ്യം പകുതി നിറയ്ക്കുന്നു. മലബാർ, തിരുനെൽവേലി, മധുര എന്നിവിടങ്ങളിൽ നിന്നെത്തുന്ന ബ്രാഹ്മണർ ചുറ്റും നിന്നു വേദോച്ചാരണം നടത്തവെ പാത്രത്തോടു ചേർത്തു വച്ച അലങ്കാരപ്പണി ചെയ്ത ഗോവണിയിലൂടെ രാജാവ് അകത്തു കയറി പാത്രത്തിലെ തീർത്ഥത്തിൽ അഞ്ചു തവണ മുങ്ങുന്നു. വീണ്ടൂം ചില ആചാരാനുഷ്ഠാനങ്ങൾ കഴിഞ്ഞ് പത്മാനാഭ സ്വാമിയെ സാഷ്ടാംഗം നമസ്കരിക്കുന്നു. തുടർന്ന് മുഖ്യപുരോഹിതൻ കിരീടം ചാർത്തി കുലശേഖരപ്പെരുമാൾ എന്നുരുവിടും. ഹിരണ്യം എന്നു പറയുന്നത് സ്വർണ്ണത്തിനെയാണ്. ഹിരണ്യഗർഭത്തിൽനിന്ന് പുനർജനിക്കുന്നു എന്ന സങ്കൽപ്പത്തിലാണ് തിരുവിതാംകൂറിലെ രാജാക്കന്മാരെ പൊന്നുതമ്പുരാക്കൾ എന്നു വിളിക്കുന്നത്. [22] ചടങ്ങുകൾ അവസാനിച്ചശേഷം രാജാവ് മുങ്ങിനിവർന്ന സ്വർണപാത്രം അവിടെ കൂടിയിരിക്കുന്ന ബ്രാഹ്മണർക്ക് പങ്കിട്ട് ദാനം ചെയ്തിരുന്നു എന്നും പറയപ്പെടുന്നു.
ശ്രീ മൂലം തിരുനാൾ ഉൾപ്പെടെയുള്ള തിരുവിതാംകൂർ മഹാരാജാക്കന്മാർ ഹിരണ്യഗർഭവും, തുലാപുരുഷ ദാനവും നടത്തിയിട്ടുണ്ട്. ഭാരിച്ച ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഈ ചടങ്ങ് നടത്തിയില്ല."[23]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.