കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കൽദായ പാരമ്പര്യത്തിൽപ്പെട്ട ഒരു പൗരസ്ത്യ കത്തോലിക്കാ സഭയാണ് സിറോ മലബാർ സഭ അഥവാ മലബാറിലെ സുറിയാനി കത്തോലിക്കാ സഭ.
സിറോ-മലബാർ സഭ | |
---|---|
സുറിയാനി: ܥܸܕܬܵܐ ܕܡܲܠܲܒܵܪ ܣܘܼܪܝܵܝܵܐ മലയാളം: മലബാറിലെ സുറിയാനി കത്തോലിക്കാ സഭ | |
ചുരുക്കെഴുത്ത് | SMC |
വർഗം | പൗരസ്ത്യ കത്തോലിക്കാ സഭകൾ |
വിഭാഗം | പൗരസ്ത്യ ക്രിസ്തീയത |
വീക്ഷണം | സുറിയാനി ക്രിസ്തീയത |
മതഗ്രന്ഥം |
|
ദൈവശാസ്ത്രം | കത്തോലിക്കാ ദൈവശാസ്ത്രം, വിശേഷിച്ച് പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം[2] |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
സഭാഭരണം | സിറോ-മലബാർ സഭയുടെ പരിശുദ്ധ സൂനഹദോസ് |
മാർപ്പാപ്പ | ഫ്രാൻസിസ് മാർപാപ്പ |
ശ്രേഷ്ഠ മെത്രാപ്പോലീത്ത | മാർ റാഫേൽ തട്ടിൽ |
കാര്യനിർവ്വഹണം | മേജർ ആർക്കേപിസ്ക്കോപ്പൽ ക്യൂരിയ[3] |
ഇടവകകൾ | 3,224 |
സഭാ സംസർഗ്ഗം | കത്തോലിക്കാ സഭ |
പ്രദേശം | ഇന്ത്യ, യു. എസ്. എ., ഓഷ്യാനിയ, യൂറോപ്യൻ യൂണിയൻ, യു. കെ., കാനഡ, പേർഷ്യൻ ഗൾഫ് തുടങ്ങിയ പ്രവാസീ മേഖലകളും |
ഭാഷ | സുറിയാനി, മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി |
ആരാധനാക്രമം | കൽദായ സഭാപാരമ്പര്യം - മാർ അദ്ദായിയുടെയും മാർ മാറിയുടെയും ആരാധനാക്രമം.[4] |
മുഖ്യകാര്യാലയം | മൗണ്ട് സെന്റ് തോമസ് കൊച്ചി, ഇന്ത്യ |
ഭരണമേഖല | ഇന്ത്യ മുഴുവൻ |
അധികാരമേഖല | ഇന്ത്യയും പ്രവാസീ നസ്രാണി മലയാളി സമൂഹവും[5] |
സ്ഥാപകൻ | മാർത്തോമാശ്ലീഹാ (പാരമ്പര്യം അനുസരിച്ച്) |
ഉത്ഭവം | ക്രി. വ. 52 (പാരമ്പര്യം അനുസരിച്ച്) 16ാം നൂറ്റാണ്ട് മലബാർ തീരം |
അംഗീകാരം | 1923 |
മാതൃസഭ | കിഴക്കിന്റെ സഭയുടെ ഇന്ത്യാ മെത്രാസനം[6] |
ഉരുത്തിരിഞ്ഞത് | മാർ തോമാ ക്രിസ്ത്യാനികളിൽ നിന്ന്[7][8][9][10] |
പിളർപ്പുകൾ | പുത്തങ്കൂറ്റുകാർ (മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ: 1663-1665), തൃശൂർ അസ്സീറിയൻ സഭ (കൽദായ സുറിയാനി സഭ -1881) |
ലയിച്ചു ചേർന്നത് | കത്തോലിക്കാ സഭയിലേക്ക് |
അംഗങ്ങൾ | 46.2 ലക്ഷം[11] |
വൈദികസമൂഹം |
|
മറ്റ് പേരുകൾ | സുറിയാനി കത്തോലിക്കർ, മലങ്കര കൽദായ സുറിയാനിക്കാർ, റോമൻ സുറിയാനികൾ/റോമോ-സുറിയാനിക്കാർ, പഴയകൂറ്റുകാർ |
വെബ്സൈറ്റ് | syromalabarchurch.in |
ഔദ്യോഗിക വാർത്താ പ്രസിദ്ധീകരണം | syromalabarvision |
പൗരസ്ത്യ സുറിയാനി പാരമ്പര്യം |
സിറോ-മലബാർ സഭ |
കൽദായ കത്തോലിക്കാ സഭ |
പാശ്ചാത്യ സുറിയാനി പാരമ്പര്യം |
സീറോ മലങ്കര കത്തോലിക്കാ സഭ |
സുറിയാനി കത്തോലിക്കാ സഭ |
മാറോനായ കത്തോലിക്കാ സഭ |
അലക്സാണ്ട്രിയൻ പാരമ്പര്യം |
കോപ്റ്റിക് കത്തോലിക്കാ സഭ |
എത്യോപ്യൻ കത്തോലിക്കാ സഭ |
എറിത്രിയൻ കത്തോലിക്കാ സഭ |
അർമേനിയൻ പാരമ്പര്യം |
അർമേനിയൻ കത്തോലിക്കാ സഭ |
ഗ്രീക്ക് സഭാപാരമ്പര്യം |
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ |
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ |
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ |
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ |
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ |
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ |
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ |
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ |
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ |
റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ |
റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ |
റുഥേനിയൻ കത്തോലിക്കാ സഭ |
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ |
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ |
കത്തോലിക്കാ സഭാ കൂട്ടായ്മയുടെ ഭാഗമായ 24 വ്യക്തിസഭകളിൽ, ലത്തീൻ സഭയ്ക്കും യുക്രേനിയൻ ഗ്രീക്ക് സഭയ്ക്കും ശേഷം, ഏറ്റവും വലിയ സഭയാണ് സിറോ-മലബാർ സഭ. ക്രിസ്ത്വബ്ദം 50-ൽ ഭാരതത്തിൽ വന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മാർ തോമാ നസ്രാണികളുടെ പിൻതലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ.[12][13]
ചരിത്രം
യേശു ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹാ സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യകാല ക്രൈസ്തവ സഭ എന്ന പാരമ്പര്യ വിശ്വാസത്തെ അടിസ്ഥാനമാക്കി കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികളെ മാർത്തോമാ നസ്രാണികൾ എന്ന് അറിയപ്പെടുന്നു.[14] നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ സഭ പേർഷ്യയിലെ സഭയുമായി ബന്ധത്തിലെത്തി എന്ന് കരുതുന്നു. കേരളത്തിലെ സഭ തങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്കായി പേർഷ്യയിലെ കിഴക്കിന്റെ സഭയുടെ കാതോലിക്കാ-പാത്രിയർക്കീസ് നിയോഗിച്ചിരുന്ന മെത്രാന്മാരെ ആശ്രയിച്ചു വന്നിരുന്നു.[15] അങ്ങനെ മധ്യ-പൗരസ്ത്യ ദേശത്തു നിന്നുള്ള മെത്രാന്മാർ സഭാപരമായ കാര്യങ്ങളിൽ ആത്മീയാധികാരികളായിരുന്നപ്പോഴും കേരള സഭയുടെ പൊതുഭരണം നിയന്ത്രിച്ചിരുന്നത് അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്ന തദ്ദേശീയ പുരോഹിതനായിരുന്നു.[16] അദ്ദേഹത്തിനായിരുന്നു മാർ തോമാ നസ്രാണികളുടെ സാമുദായിക നേതൃത്വം.[17]ഒന്നിലേറെ വിദേശ മെത്രാന്മാർ നിലവിലിരുന്ന കാലഘട്ടങ്ങളിൽ പോലും അർക്കദ്യാക്കോൻ അഥവാ ആർച്ച്ഡീക്കൻ പദവിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.[18]
പതിമൂന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലെ സഭ കിഴക്കിന്റെ സഭയുമായി തുടർച്ചയായി ബന്ധപ്പെട്ടിരുന്നു എന്നു വേണം അനുമാനിക്കാൻ. മലബാറിലെ ചിങ്ങള (കൊടുങ്ങലൂർ ) പട്ടണത്തിൽ വച്ച് എഴുതിയ എം. എസ്. വത്തിക്കാൻ 22 എന്ന കൈയ്യെഴുത്തുപ്രതി പ്രകാരം മാർ യാകോബ് എന്നൊരു മെത്രാൻ അന്ന് മലബാറിലെ നസ്രാണികളുടെ മെത്രാൻ ആയിരുന്നു എന്ന് കാണാം.[19] അതെ രേഖയിൽ അന്നത്തെ കാതോലിക്കാ പാത്രിയാർക്കീസ് ആയിരുന്നു മാർ യാഹാബല്ല മൂന്നാമനെക്കുറിച്ച് എഴുതിയിരിക്കുന്നു. 1490-ൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ വീണ്ടും ഒരു മെത്രാന് വേണ്ടി വീണ്ടും പാത്രിയാർക്കീസിനെ സമീപിച്ചു. സുപ്രസിദ്ധനായ യോഹന്നാൻ കത്തനാർ ഈ സംഘത്തിൽ അംഗമായിരുന്നു. ഈ സംഘത്തിന്റെ അപേക്ഷ പ്രകാരം പാത്രിയാർക്കീസ് മാർ യുഹനോൻ, മാർ തോമ എന്നീ മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു. അതിനു ശേഷം 1503-ആം ആണ്ടിൽ മാർ യാക്കോബ് എന്നൊരു മെത്രാൻ കേരളത്തിലെത്തി.
1552-ൽ കിഴക്കിന്റെ സഭയിൽ പിളർപ്പുണ്ടായി. മാർ യോഹന്നാൻ സുലാഖയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കൽദായ കത്തോലിക്ക സഭ എന്ന പേരിൽ റോമിനോട് വിധേയത്വം പ്രഖ്യാപിച്ചു. അങ്ങനെ "നെസ്തോറിയൻ" ആയ കിഴക്കിന്റെ കാതോലിക്കാ-പാത്രിയർക്കീസ് സ്ഥാനത്തിനു സമാന്തരമായി റോമുമായി കൂട്ടായ്മയിലുള്ള "കൽദായ" പാത്രിയർക്കാ സ്ഥാനവും നിലവിൽ വന്നു. ഈ പിളർപ്പിനെ തുടർന്ന് ഇരു വിഭാഗവും അവരവരുടെ മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു തുടങ്ങി. അവരിൽ ആദ്യം കേരളത്തിലെത്തിയ പേർഷ്യൻ മെത്രാൻ മാർ അബ്രാഹം ആയിരുന്നു. ഇദ്ദേഹത്തെ കേരളത്തിലേക്ക് അയച്ചത് നെസ്തോറിയൻ കാതോലിക്കാ-പാത്രിയർക്കീസ് ആയിരുന്നു. ഏകദേശം ഇതേ കാലയളവിൽ കൽദായ കത്തോലിക്കാ പാത്രിയർക്കീസായിരുന്ന മാർ അബ്ദീശോ ആദ്യത്തെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസിന്റെ സഹോദരനായ മാർ ജോസഫ് സുലാഖയ്ക്ക് മെത്രാൻ സ്ഥാനം നൽകി കേരളത്തിലേക്ക് നിയോഗിച്ചു. അങ്ങനെ പേർഷ്യൻ സഭയിലെ എതിർ വിഭാഗങ്ങളിൽ രണ്ടു മെത്രാന്മാരും കേരളത്തിൽ പ്രവർത്തിക്കുകയും ഭിന്നതകൾ ഉണ്ടാകുകയും ചെയ്തു. മാർ ജോസഫ് പോർട്ടുഗീസുകാരുടെ സഹായം തേടി.
പോർട്ടുഗീസുകാർ മാർ അബ്രാഹമിനെ പിടികൂടി കടൽ വഴിയായി യൂറോപ്പിലേക്കു കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ അദ്ദേഹം തടവുചാടി. പോർട്ടുഗീസ് മേൽക്കോയ്മയിലിയിരുന്ന കേരളത്തിൽ മാർപ്പാപ്പയുടെ അംഗീകാരമില്ലാതെ നിലനിൽക്കാനാവില്ലെന്ന ബോധ്യമായ മാർ അബ്രാഹം ഉത്തര ഇറാക്കിലെ മൊസൂലിലെത്തി, മാർപ്പാപ്പയോടു വിധേയത്വം പ്രഖ്യാപിച്ചിരുന്ന കൽദായ പാത്രിയർക്കീസ് മാർ അബ്ദീശോയെ സമീപിച്ചു.[20] മാർ അബ്ദീശോയുടെ നിർദ്ദേശം പ്രകാരം അദ്ദേഹം റോമിലെത്തി പയസ് നാലാമൻ മാർപാപ്പയെ സന്ദർശിച്ചു. റോമിൽ വെച്ച് വീണ്ടും മെത്രാനായി വാഴിക്കപ്പെട്ട[21] മാർ അബ്രാഹമിന് മാർപാപ്പ അങ്കമാലിയുടെ മെത്രാപ്പോലീത്തയെന്ന അധികാരപദവി നൽകുകയും[22] കേരളത്തിലെ മാർത്തോമ ക്രിസ്ത്യാനികളുടെ ഭരണചുമതല മാർ അബ്രാഹമിനും മാർ ജോസഫിനുമായി വീതിച്ചു നൽകുവാൻ അബ്ദീശോ പാത്രിയർക്കീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ 1569-ൽ മാർ ജോസഫ് അന്തരിച്ചതിനാൽ ഈ ഭരണവിഭജനം നടപ്പാക്കേണ്ടി വന്നില്ല.[23] 1570-ൽ വീണ്ടും കേരളത്തിലെത്തിയ മാർ അബ്രാഹം അങ്കമാലി ആസ്ഥാനമാക്കി മാർത്തോമ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായി ഭരണം നടത്തി.
1597-ൽ മാർ അബ്രാഹം അന്തരിച്ചു. ഇതിനെ തുടർന്ന് ഗോവയിലെ ആർച്ചു ബിഷപ്പായിരുന്ന അലെക്സൊ ഡെ മെനസിസ് അങ്കമാലി അതിരൂപതയെ ഗോവാ അതിരൂപതയുടെ സഫ്രഗൻ രൂപതയായി തരം താഴ്ത്തുകയും പിന്നീട് 1599 ജൂണിൽ ഉദയംപേരൂരിൽ വെച്ചു കൂടിയ സൂനഹദോസിലൂടെ കേരളത്തിലെ സഭയെ പൂർണ്ണമായും ലത്തീൻ സഭയുടെ അധികാരത്തിൻ കീഴിൽ കൊണ്ടു വരികയും ചെയ്തു. പതിനാറാം നൂറ്റാണ്ടുവരെയുള്ള ഈ സഭയുടെ ചരിത്രത്തെപറ്റി രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നു. ചില സഭാ ചരിത്രകാരന്മാർ വാദിക്കുന്നത് പതിനാറാം നൂറ്റാണ്ടിന് മുൻപു തന്നെ ഈ സഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്നാണ്. എന്നാൽ റോമൻ സാമ്രാജ്യത്തിനു വെളിയിലായിരുന്നതിനാൽ ഈ സഭയ്ക്ക് റോമുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ. മാത്രമല്ല, പേർഷ്യൻ സാമ്രാജ്യത്തിലെ കിഴക്കിന്റെ സഭയുമായി ശക്തമായ ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുകയും ചെയ്യുന്നു. അതിനാൽ പല പാശ്ചാത്യ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ 1599-ലെ ഉദയംപേരൂർ സൂനഹദോസാണ് സിറോ മലബാർ സഭയെ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്തിയത്.
ഉദയംപേരൂർ സൂനഹദോസോടു കൂടി കേരളത്തിലെ മാർത്തോമാ നസ്രാണികൾ പദ്രുവാദോ ഭരണത്തിൻ കീഴിലായി. അവരുടെ സഭാഭരണത്തിലും പരമ്പരാഗത പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തിലും ലത്തീൻവൽക്കരണങ്ങൾ നടപ്പിലായി. 1653-ലെ കൂനൻകുരിശ് സത്യത്തെ തുടർന്ന് മാർത്തോമാ നസ്രാണികൾ രണ്ടു വിഭാഗങ്ങളായി പിരിഞ്ഞു. റോമിനോടുള്ള ബന്ധത്തിൽ തുടർന്ന സുറിയാനി കത്തോലിക്കർ 19-ആം നൂറ്റാണ്ടോടു കൂടി സിറോ-മലബാർ സഭ എന്ന പേരു സ്വീകരിച്ചു.[24] [൧] തോമാ അർക്കദ്യാക്കോന്റെ നേതൃത്വത്തിൽ ലത്തീൻ അധികാരത്തെ എതിർത്തവർ പൗരസ്ത്യ പാരമ്പര്യം നിലനിർത്തുന്ന സ്വതന്ത്ര മലങ്കര സഭയായി മാറി.[25] ഇവർ പിന്നീട് അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധത്തിലെത്തുകയും പാശ്ചാത്യ സുറിയാനി ആരാധനക്രമം സ്വീകരിക്കുകയും ചെയ്തതോടെ യാക്കോബായ സുറിയാനികൾ എന്ന് കൂടി അറിയപ്പെട്ടു.[8] പിൽക്കാലത്ത് ഇവർ വിവിധ സ്വതന്ത്ര സഭകളായി വിഭജിക്കപ്പെട്ടു.
നാഴികക്കല്ലുകൾ
- ക്രി.വ. 50: മാർ തോമാശ്ലീഹായുടെ ആഗമനം.
- ക്രി.വ. 72: മൈലാപ്പൂരിൽ വച്ച് മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം.
- 250-325: മെത്രാന്മാർ മാർ ഡേവിഡും മാർ യോഹന്നാനും (“ഇന്ത്യയുടെ മെത്രാസനം”[അവലംബം ആവശ്യമാണ്]).
- 340-360: താഴേക്കാട് ശാസനം പ്രകാരം നസ്രാണികൾക്ക് പ്രത്യേക അനുവാദവും ആനുകൂല്യങ്ങളും ലഭിയ്ക്കുന്നു.
- 345: കൊടുങ്ങല്ലൂർ ക്നായി തോമായുടെ ആഗമനം.
- ഒൻപതാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനി പാത്രിയാർക്കീസായ തിമോത്തിയോസ് ഒന്നാമൻ, മാർ സാപ്പോറിനെയും (കൊല്ലം) മാർ പ്രോത്തിനെയും (കൊടുങ്ങല്ലൂർ) അയയ്ക്കുന്നു.
- മെയ് 20, 1498: വാസ്കോ ഡ ഗാമയുടെ ആഗമനം.
- 1504: മാർ യാക്കോബ് മെത്രാൻ (കൊടുങ്ങല്ലൂർ).
- ജൂൺ 6, 1542: വി. ഫ്രാൻസിസ് സേവ്യർ പ്രവർത്തനമാരംഭിയ്ക്കുന്നു.
- 1555: മാർ ജോസഫ് മെത്രാൻ അധികാരമേൽക്കുന്നു.
- 1564: മാർ അബ്രഹാമിനെ അങ്കമാലിയുടെ മെത്രാപ്പോലീത്തയായി നിയമിയ്ക്കുന്നു (പയസ് നാലാമൻ മാർപാപ്പാ).
- ഫെബ്രുവരി 23,1565: അങ്കമാലി അതിരൂപതയെ മെത്രാസനമായി പ്രഖ്യാപിയ്ക്കുന്നു.
- 1597: അവസാന സുറിയാനി മെത്രാനായ മാർ അബ്രഹാം കാലം ചെയ്യുന്നു.
- ജൂൺ 20, 1599: ഉദയംപേരൂർ സൂനഹദോസ്.
- ഡിസംബർ 7,1603: അങ്കമാലി സൂനഹദോസ്.
- ഡിസംബർ 3,1609: കൊടുങ്ങല്ലൂർ അതിരൂപത സ്ഥാപിയ്ക്കപ്പെടുന്നു.
- ഡിസംബർ 22,1610: ഗോവയിലെ മെനസിസ് മെത്രാപ്പോലീത്ത മാർത്തോമാ നസ്രാണികളുടെ സഭയ്ക്ക് മലബാറിന്റെ വടക്കുമുതൽ തെക്കുവരെ മാത്രമായി അധികാരപരിധി പരിമിതപ്പെടുത്തുന്നു.
- ജനുവരി 3, 1653: കൂനൻ കുരിശു സത്യം
- ഡിസംബർ, 1647: ആർച്ചുഡീക്കനു പകരമായി, ഗാർസിയ മെത്രാപ്പോലീത്ത വൈദികനായ ജെറോം ഫുർടാഡോയെ വികാരി ജനറാളായി നിയമിയ്ക്കുന്നു.
- 1657: മെത്രാൻ സെബാസ്റ്റിയാനി ഒ.സി.ഡി. സ്ഥാനമേൽക്കുന്നു.
- ജനുവരി 31, 1663: വൈദികനായ അലക്സാണ്ടർ പള്ളിവീട്ടിൽ (പറമ്പിൽ) മലബാറിന്റെ ആദ്യ സുറിയാനി വികാരി അപ്പോസ്തോലിക്ക് ആയി നിയമിതനാകുന്നു.
- ജൂൺ 29, 1704: ജോൺ റിബെയ്റോ എസ്.ജെ. കൊടുങ്ങല്ലൂർ (പദ്രുവാദോ) മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
- ഡിസംബർ 16,1782: മാർ ജോസഫ് കരിയാറ്റിൽ കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
- സെപ്റ്റംബർ 10, 1786: മാർ കരിയാറ്റിൽ കാലം ചെയ്യുന്നു. പാറേമ്മാക്കൽ തോമാക്കത്തനാർ, നിരവധി എതിർപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗോവർണദോർ ആയി സ്ഥാനമേൽക്കുന്നു.
- ഫെബ്രുവരി 1, 1787: അങ്കമാലി പടിയോല.
- ഡിസംബർ 30, 1822: മാർ പൗലോസ് ഒ.പി. കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത.
- ഡിസംബർ 20, 1823: മാർ പൗലോസ് കൊല്ലത്തുള്ള ഒള്ളിക്കരിയിൽ വച്ച് കാലം ചെയ്യുന്നു.
- ഡിസംബർ 22, 1823: മാർ പൗലോസ് ചങ്ങനാശ്ശേരിയിലെ അതിരൂപത ദേവാലയത്തിൽ അടക്കം ചെയ്യപ്പെടുന്നു.
- ജൂൺ 8, 1861: വൈദികനായ ചാവറ കുര്യാക്കോസ് ഏലിയാസ് സുറിയാനിക്കാരുടെ വികാരി ജനറാളായി നിയമിതനാകുന്നു.
- 1865: മാർത്തോമാ നസ്രാണികളുടെ മേലുള്ള പൗരസ്ത്യ സുറിയാനി പാത്രിയാർക്കീസിന്റെ അധികാരം അസ്തമിയ്ക്കുന്നു.[അവലംബം ആവശ്യമാണ്]
നേതൃത്വം / ആസ്ഥാനം
ആവൂൻ മാർ റാഫേൽ തട്ടിൽ ശ്രേഷ്ഠ മെത്രാപ്പോലീത്തയാണ് നിലവിലെ സഭയുടെ തലവനും പിതാവും.[26] എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെൻറ് തോമസിലാണ് സിറോ മലബാർ സഭയുടെ ആസ്ഥാനം. സിറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ എന്നാണ് സഭയുടെ ഭരണസംവിധാനം അറിയപ്പെടുന്നത്.[27]
രൂപതകളും മറ്റ് സഭാസംവിധാനങ്ങളും
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പിന് ഇന്ത്യ ആകമാനം അധികാരപരിധിയുണ്ട്. പ്രവാസികളായി ലോകത്ത് വിവിധ ഇടങ്ങളിൽ ഉള്ള സീറോ മലബാർ സഭ വിശ്വാസികളുടെ മേൽ വ്യക്തിപരമായ ആത്മീയ അധികാരവും ഉണ്ട്.
നിലവിൽ 35 രൂപകളാണ് സഭയ്ക്ക് ള്ളത്. അതിൽ അഞ്ചെണ്ണം മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുമാരാൽ ഭരിക്കപ്പെടുന്ന മെത്രാപ്പോലീത്തൻ അതിരൂപതകളാണ്. ഇവയിൽ ഓരോന്നും സഭയ്ക്ക് കേരളത്തിലുള്ള മെത്രാസനപ്രവിശ്യകളുടെ നേതൃസ്ഥാനം വഹിക്കുന്നു. എറണാകുളം-അങ്കമാലി, ചങ്ങനാശ്ശേരി, തൃശ്ശൂർ, തലശ്ശേരി, കോട്ടയം എന്നിവയാണ് ഈ അതിരൂപതകൾ. ഇതിൽ കോട്ടയം അതിരൂപത തെക്കുംഭാഗ (ക്നാനായ) സീറോ മലബാർ കത്തോലിക്കർക്ക് വേണ്ടി മാത്രമുള്ളതാണ്. അവശേഷിക്കുന്ന നാലെണ്ണത്തിന് കീഴിലായി ഇടുക്കി, ഇരിഞ്ഞാലക്കുട, കാഞ്ഞിരപ്പള്ളി, കോതമംഗലം, തക്കല, താമരശ്ശേരി, പാലാ, പാലക്കാട്, ബെൽത്തങ്ങാടി, ഭദ്രാവതി, മാണ്ഡ്യ, മാനന്തവാടി, രാമനാഥപുരം എന്നീ 13 സാമന്തരൂപതകൾ കൂടി നിലവിലുണ്ട്.
ഇവയ്ക്ക് പുറമേ 13 രൂപതകൾ ഇന്ത്യയിൽത്തന്നെ മേജർ ആർച്ച് ബിഷപ്പിന്റെ കാനോനിക അധികാരപരിധിക്ക് ഉള്ളിൽ നിലവിലുണ്ട്. ഇവയിൽ അദിലാബാദ്, ഉജ്ജയിൻ, ഗൊരഖ്പൂർ, ഛാന്ദാ, ജഗദൽപൂർ, ബിജ്നോർ, രാജ്കോട്ട്, സത്ന, സാഗർ എന്നിവ ലത്തീൻ കത്തോലിക്കാ സഭ പ്രവിശ്യകൾക്ക് കീഴിൽ പരിപൂർണ്ണ ഭരണ പരിധിയോടെയും കല്യാൺ, ഫരീദാബാദ്, ഷംഷാബാദ്, ഹോസൂർ എന്നിവ സീറോ മലബാർ സഭാംഗങ്ങളുടെമേൽ മാത്രം അധികാരപരിധിയോടെയും ആണ് പ്രവർത്തിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ, ചിക്കാഗോ, മിസ്സിസ്സാഗാ, മെൽബൺ എന്നീ രൂപതകൾ യഥാക്രമം ഗ്രേറ്റ് ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓഷ്യാനിയ എന്നീ പ്രദേശങ്ങളിൽ കഴിയുന്ന സീറോ മലബാർ സഭാംഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.
നിയതമായ മെത്രാസന പ്രവിശ്യകൾ
സീറോ മലബാർ സഭയിലെ മിക്ക വിശ്വാസികളും കേരളത്തിലെ അഞ്ച് മെത്രാപ്പോലീത്തൻ അതിരൂപതകൾക്കോ അവരുടെ സാമന്ത രൂപതകൾക്കോ കീഴിലാണ്.
- എറണാകുളം-അങ്കമാലി മേജർ അതിരൂപത
- എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തൻ അതിരൂപത
- ഇടുക്കി രൂപത
- കോതമംഗലം രൂപത
- ഫരീദാബാദ് രൂപത (ദില്ലി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, ജമ്മു കാശ്മീർ, ലഡാക്ക്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നീ ഭരണപ്രദേശങ്ങൾ)
- ഷംഷാബാദ് രൂപത (നിലവിലുള്ള മറ്റ് സീറോ മലബാർ രൂപങ്ങൾക്ക് വെളിയിലുള്ള ഇന്ത്യയുടെ പ്രദേശങ്ങൾ) [28]
- ഹൊസൂർ രൂപത (വടക്കൻ തമിഴ്നാട്).[28]
- ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ അതിരൂപത
- കാഞ്ഞിരപ്പള്ളി രൂപത
- പാലാ രൂപത
- തക്കല രൂപത (തെക്കൻ തമിഴ്നാട്)
- തൃശ്ശൂർ മെത്രാപ്പോലീത്തൻ അതിരൂപത
- ഇരിങ്ങാലക്കുട രൂപത
- പാലക്കാട് രൂപത
- രാമനാഥപുരം രൂപത (മദ്ധ്യ തമിഴ്നാട്)
- തലശ്ശേരി മെത്രാപ്പോലീത്തൻ അതിരൂപത
- താമരശ്ശേരി രൂപത
- ബെൽത്തങ്ങാടി രൂപത
- ഭദ്രാവതി രൂപത
- മാണ്ഡ്യ രൂപത
- മാനന്തവാടി രൂപത
- കോട്ടയം മെത്രാപ്പോലീത്തൻ അതിരൂപത (നിലവിലിരിക്കുന്ന നിയത മെത്രാപ്പോലീത്തൻ പ്രവിശ്യകളുടെ പരിധിക്ക് ഉള്ളിലുള്ള തെക്കുംഭാഗ (ക്നാനായ) കത്തോലിക്കാ വിഭാഗക്കാർക്ക് മാത്രം, ഇതിന് സാമന്ത രൂപതകൾ ഇല്ല)
- എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തൻ അതിരൂപത
ലത്തീൻ പ്രവിശ്യകൾക്ക് കീഴിൽ പരിപൂർണ്ണ അധികാരപരിധിയുള്ള രൂപതകൾ
- അദിലാബാദ് രൂപത
- ഉജ്ജയിൻ രൂപത
- ഗൊരഖ്പൂർ രൂപത
- ഛാന്ദാ രൂപത
- ജഗദൽപൂർ രൂപത
- ബിജ്നോർ രൂപത
- അദിലാബാദ് രൂപത
- സത്ന രൂപത
- സാഗർ രൂപത
ലത്തീൻ പ്രവിശ്യകൾക്ക് കീഴിൽ സീറോ-മലബാർ സഭാംഗങ്ങൾക്ക് വേണ്ടി മാത്രമുള്ള രൂപത
- കല്യാൺ രൂപത (മുംബൈ, പടിഞ്ഞാറൻ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അധികാരമുള്ള ബോംബെ റോമൻ കത്തോലിക്കാ അതിരൂപതയുടെ സാമന്തരൂപത)
ഇന്ത്യയ്ക്ക് പുറത്തുള്ള സീറോ മലബാർ സഭാംഗങ്ങൾക്കുള്ള സഭാസംവിധാനങ്ങൾ
- ഗ്രേറ്റ് ബ്രിട്ടൻ രൂപത (പ്രസ്റ്റൺ ആസ്ഥാനമായുള്ള ഈ രൂപതയുടെ അധികാരപരിധി ഇംഗ്ലണ്ട്, വേൽസ്, സ്കോട്ട്ലൻഡ്, എന്നിവ ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടൻ ദ്വീപാണ്)
- ചിക്കാഗോ രൂപത (അമേരിക്കൻ ഐക്യനാടുകൾ)
- മിസാസിസ്സാഗ രൂപത (കാനഡ)
- മെൽബൺ രൂപത (ഓസ്ട്രേലിയ, ന്യൂ സിലാൻഡ് എന്നിവ ഉൾപ്പെടെ ഓഷ്യാനിയ മുഴുവൻ)
- യൂറോപ്പിനുള്ള അപ്പസ്തോലിക വിസിറ്റേഷൻ (റോം ആസ്ഥാനം)
- 2024ൽ, മാർപ്പാപ്പ സീറോ-മലബാർ സഭയുടെ അധികാരപരിധി പേർഷ്യൻ ഗൾഫ് വരെ നീട്ടുകയും അതിന്റെ ഉത്തരവാദിത്തം മേജർ ആർച്ചുബിഷപ്പിനെ ഏൽപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവിടത്തെ കൃത്യമായ സംവിധാനം ഇതുവരെയും നിലവിൽ വന്നിട്ടില്ല.[29][30]
സെമിനാരികൾ
മേജർ സെമിനാരികൾ
സീറോ മലബാർ സഭയുടെ സെമിനാരികൾ റോമൻ പൗരസ്ത്യസംഘത്തിന്റെ പൊതു മേൽനോട്ടത്തിലാണ്. മേജർ ആർച്ചുബിഷപ്പ് തന്നെയാണ് അവയുടെ പൊതു ചാൻസലർ.[31] 1865-ൽ സുറിയാനി കത്തോലിക്കർ സ്ഥാപിച്ച മംഗലപ്പുഴയിലെ സെൻ്റ് ജോസഫ് സെമിനാരിയാണ് സഭയുടെ നിലവിലുള്ള സെമിനാരികളിൽ ഏറ്റവും പഴക്കം ചെന്നത്.[32] എന്നിരുന്നാലും, സീറോ മലബാർ അധികാരശ്രേണിക്ക് കീഴിൽ സ്ഥാപിതമായ ആദ്യത്തെ സെമിനാരി വടവാതൂരിലെ സെൻ്റ് തോമസ് സെമിനാരിയാണ്.[33]
മേജർ ആർക്കിപിസ്കോപ്പൽ മേജർ സെമിനാരികൾ
- സെൻ്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മംഗലപ്പുഴ
- സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി, വടവാതൂർ
- ഗുഡ് ഷെപ്പേർഡ് സെമിനാരി, കുന്നോത്ത്
- സെൻ്റ് അപ്രേംസ് സെമിനാരി, സത്ന
അതിരൂപതാ മേജർ സെമിനാരി
- മേരിമാതാ മേജർ സെമിനാരി, തൃശ്ശൂർ (തൃശ്ശൂർ അതിരൂപത)
സന്യാസസമൂഹങ്ങളുടെ മേജർ സെമിനാരികൾ
- ലിറ്റിൽ ഫ്ലവർ സെമിനാരി, ആലുവ (സി.എസ്.ടി)
- റുഹാലയ സെമിനാരി, ഉജ്ജയിൻ (എം.എസ്.ടി)
- സെൻ്റ് വിൻസെൻ്റ് ഡിപോൾ സെമിനാരി, ബാംഗ്ലൂർ (വി.സി)
- സനാതന സെമിനാരി, താമരശ്ശേരി (എം.സി.ബി.എസ്)
- ജീവാലയ സെമിനാരി, ബാംഗ്ലൂർ (എം.സി.ബി.എസ്)
- ദർശന സെമിനാരി, വാർധ (സി.എം.ഐ)
- സമന്വയ സെമിനാരി, ഭോപ്പാൽ (സി.എം.ഐ)
- ധർമ്മാരാം സെമിനാരി, ബാംഗ്ലൂർ (സി.എം.ഐ)
ആരാധനാക്രമം
സിറോ മലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ
ദൈവത്തിന്റെ രക്ഷാചരിത്രത്തിലെ ദിവ്യരഹസ്യങ്ങളെ കേന്ദ്രീകരിച്ചാണ് ആരാധനാവത്സരത്തിന് രൂപം കൊടുത്തിരിക്കുന്നത്.[34] ഈശോയുടെ ജനനം (മംഗലവാർത്ത), മാമ്മോദീസാ (ദനഹാ), പീഡാനുഭവവും മരണവും (നോമ്പ്), ഉയിർപ്പ്-സ്വർഗ്ഗാരോഹണം (ഉയിർപ്പ്), പന്തക്കുസ്താ-പരിശുദ്ധാത്മാവിന്റെ പ്രവർത്തനം (ശ്ലീഹാ), സഭയുടെ വളർച്ച (കൈത്ത), സ്ലീവായുടെ പുകഴ്ച (ഏലിയാ-സ്ലീവാ), മിശിഹായുടെ പുനരാഗമനം - അന്ത്യവിധി (മൂശ), സ്വർഗ്ഗീയജീവിതം (പള്ളിക്കൂദാശ) എന്നിങ്ങനെ ഒൻപത് കാലങ്ങളാണ് ഒരു ആരാധനാവത്സരത്തിലുള്ളത്.[35]
പൊതുവായ ഓർമ്മദിവസങ്ങൾ
- ഞായറാഴ്ചകൾ - ഈശോയുടെ ഉത്ഥാനം
- ബുധനാഴ്ചകൾ - മാർത്ത് മറിയം
- വെള്ളിയാഴ്ചകൾ - സഹദാകൾ
കാലത്തിനനുസരിച്ച് മാറി വരുന്ന തിരുന്നാളുകൾ
- അവസാനവെള്ളി മാതാവിനെ അനുമോദിക്കുന്ന തിരുനാൾ (ദൈവപുത്രനു ജന്മം നൽകിയ മാർത്ത് മറിയം)
- II ദനഹാക്കാലം
- ഒന്നാം വെള്ളി - മാർ യോഹന്നാൻ മാംദാന
- രണ്ടാം വെള്ളി - മാർ പത്രോസ് - മാർ പൗലോസ് ശ്ലീഹന്മാർ
- മൂന്നാം വെള്ളി - സുവിശേഷകന്മാർ
- നാലാം വെള്ളി - മാർ എസ്തപ്പാനോസ് സഹദാ
- അഞ്ചാം വെള്ളി - ഗ്രീക്ക് സഭാപിതാക്കന്മാർ
- ആറാം വെള്ളി - സുറിയാനി സഭാപിതാക്കന്മാർ
- ഏഴാം വെള്ളി - ദൈവാലയ മധ്യസ്ഥൻ
- എട്ടാം വെള്ളി - സകല മരിച്ചവരുടെയും ഓർമ്മ (ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച ഈ തിരുന്നാൾ ആചരിക്കണം)
വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പുള്ള മൂന്നാം ആഴ്ചയിൽ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു.
- III നോമ്പുകാലം
- ഒന്നാം ഞായർ - പേത്ത്രത്താ
- ഒന്നാം തിങ്കൾ - അമ്പതു നോമ്പാരംഭം
- ഏഴാം ഞായർ - ഓശാന ഞായർ
- ഏഴാം വ്യാഴം - പെസഹാ വ്യാഴം
- ഏഴാം വെള്ളി - പീഡാനുഭവ വെള്ളി
- ഏഴാം ശനി - വലിയ ശനി
- IV ഉയിർപ്പുകാലം
- ഒന്നാം ഞായർ - ഉയിർപ്പുതിരുന്നാൾ
- ഒന്നാം വെള്ളി - സകല വിശുദ്ധർ
- രണ്ടാം ഞായർ - മാർ തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം
- അഞ്ചാം ഞായർ - മാർ അദ്ദായി
- ആറാം വ്യാഴം - മിശിഹായുടെ സ്വർഗ്ഗാരോഹണം
- V ശ്ലീഹാക്കാലം
- ഒന്നാം ഞായർ - പന്തക്കുസ്താ
- ഒന്നാം വെള്ളി - സ്വർണ്ണവെള്ളി (അപ്പ 3:6)
- രണ്ടാം വ്യാഴം - പരിശുദ്ധ കുർബാനയുടെ തിരുനാൾ
- മൂന്നാം വെള്ളി - ഈശോയുടെ തിരുഹ്രുദയം
- ഏഴാം വെള്ളി - ഈശോയുടെ 70 ശിഷ്യന്മാർ
- VI കൈത്താക്കാലം
- ഒന്നാം ഞായർ - ഈശോയുടെ 12 ശ്ലീഹന്മാർ
- ഒന്നാം വെള്ളി - നിസിബസിലെ മാർ യാക്കോബ്
- അഞ്ചാം വെള്ളി - മാർത്ത് ശ്മോനിയും ഏഴു പുത്രന്മാരും
- ആറാം വെള്ളി - മാർ ശെമയോൻ ബർസബായും കൂട്ടരും
- ഏഴാം വെള്ളി - മാർ ക്വർദാഗ് സഹദാ
- IX പള്ളിക്കൂദാശക്കാലം
- ഒന്നാം ഞായർ - സഭാസമർപ്പണത്തിരുന്നാൾ
മാറ്റമില്ലാത്ത (തിയതിയനുസരിച്ചുള്ള) തിരുന്നാളുകൾ
- ജനുവരി
- 03 - മാർ ചാവറ കുരിയാക്കോസ് ഏലിയാസ്
- 06 - ദനഹാത്തിരുന്നാൾ
- 25 - മാർ പൗലോസ് ശ്ലീഹായുടെ മാനസാന്തരം
- 26 - മാർ പൊലിക്കാർപ്പ്
- ഫെബ്രുവരി
- 01 - അന്തോക്യായിലെ മാർ ഇഗ്നേഷ്യസ്
- 24 - മാർ മത്തിയാസ് ശ്ലീഹാ
- മാർച്ച്
- 09 - സെബസ്ത്യായിലെ 40 സഹദാകൾ
- 18 - ജറുസലത്തെ മാർ സിറിൾ
- 19 - മാർ യൗസേഫ് പിതാവ്
- 25 - മംഗളവാർത്ത
- ഏപ്രിൽ
- 24 - മാർ ഗീവർഗീസ് സഹദാ
- 25 - മാർ മർക്കോസ് സുവിശേഷകൻ
- മെയ്
- 01 - തൊഴിലാളികളുടെ മധ്യസ്ഥനായ മാർ യൗസേഫ് പിതാവ്
- 11 - മാർ പീലിപ്പോസ്, മാർ യാക്കോബ് ശ്ലീഹന്മാർ
- 16 - മാർ സൈമൺ സ്റ്റോക്ക്
- 14 - കതിരുകളുടെ നാഥയായ മാർത്ത് മറിയം
- ജൂൺ
- 08 - വാഴ്ത്തപ്പെട്ട മാർത്ത് മറിയം ത്രേസ്യാമ്മ
- 09 - മാർ അപ്രേം മല്പാൻ
- 17 - വി. ഗർവ്വാസീസും വി. പ്രോത്താസീസും
- 28 - വി. ഇരണേവൂസ്
- ജൂലൈ
- 03 - ദുക്‌റാന
- 15 - മാർ കുര്യാക്കോസും ജൂലിറ്റായും
- 25 - മാർ യാക്കോബ് ശ്ലീഹാ
- 26 - മാർ യോവാക്കിമും അന്നായും
- 28 - മാർത്ത് അല്ഫോൻസാമ്മ
- ആഗസ്റ്റ്
- 06 - ഈശോയുടെ രൂപാന്തരീകരണം
- 15 - മാർത്ത് മറിയത്തിന്റെ സ്വർഗ്ഗാരോഹണം
- 24 - മാർ ബർത്തുൽമൈ ശ്ലീഹാ
- 29 - മാർത്ത് എവുപ്രാസ്യാമ്മ
- സെപ്റ്റമ്പർ
- 01 - എട്ടുനോമ്പാരംഭം
- 08 - മാർത്ത് മറിയത്തിന്റെ പിറവിത്തിരുന്നാൾ
- 14 - മാർ സ്ലീവാ കണ്ടെത്തിയതിന്റെ അനുസ്മരണം
- 21 - മാർ മത്തായി ശ്ലീഹാ
- ഒക്ടോബർ
- 05 - ദൈവദാസൻ മാർ വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി
- 16 - വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
- 18 - മാർ ലൂക്കാ സുവിശേഷകൻ
- 28 - മാർ ശെമയോൻ, മാർ യൂദാ ശ്ലീഹന്മാർ
- നവംബർ
- 21 - മാർ തോമാ ശ്ലീഹായുടെ ഭാരതപ്രവേശം
- 27 - വേദസാക്ഷിയായ മാർ യാക്കോബ്
- 28 - മാർ അന്ത്രയോസ് ശ്ലീഹാ
- ഡിസംബർ
- 01 - ഇരുപത്തഞ്ചു നോമ്പാരംഭം
- 04 - വി. ജോൺ ദമഷീൻ
- 05 - വി. സാബാ
- 08 - മാർത്ത് മറിയത്തിന്റെ അമലോത്ഭവം
- 18 - മാർ തോമാ സ്ളീവായുടെ തിരുന്നാൾ
- 25 - ഈശോമിശിഹായുടെ പിറവി
- 27 - മാർ യോഹന്നാൻ ശ്ലീഹാ
- 28.- കുഞ്ഞിപ്പൈതങ്ങൾ
കുറിപ്പുകൾ
൧ ^ ആദ്യകാലങ്ങളിൽ സുറിയാനി കത്തോലിക്കരും മലങ്കര എന്ന പദം ഉപയോഗിച്ച് കാണുന്നുണ്ട്. 1790-ൽ രചിക്കപ്പെട്ട വർത്തമാനപ്പുസ്തകത്തിൽ, ഗ്രന്ഥകാരനായ പാറേമ്മാക്കൽ തോമ്മാക്കത്തനാർ അന്നത്തെ സുറിയാനി കത്തോലിക്കാ സമുദായത്തെ പരാമർശിക്കുവാൻ മലങ്കര പള്ളിക്കാർ , മലങ്കര ഇടവക, മലങ്കര സഭ തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നുണ്ട്.[36] എന്നാൽ ആധുനികകാല സഭാഭാഷാശൈലിയിൽ മലങ്കര എന്നത് പുത്തങ്കൂർ വിഭാഗങ്ങളായ മലങ്കര ഓർത്തഡോക്സ്, മലങ്കര യാക്കോബായ, മലങ്കര മാർത്തോമാ, സിറോ മലങ്കര തുടങ്ങിയ പാശ്ചാത്യ സുറിയാനി സഭകളുടെ ആരാധനാക്രമത്തെ സൂചിപ്പിക്കുന്ന പദമാണ്. "മലബാർ" എന്നത് സിറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമത്തെ സൂചിപ്പിക്കുന്നു.[37]
ഇതും കാണുക
- സീറോ മലങ്കര കത്തോലിക്കാ സഭ
- ലത്തീൻ കത്തോലിക്കാ സഭ
- ഇന്ത്യൻ ഓർത്തഡോക്സ് സഭ
- കൽദായ കത്തോലിക്കാ സഭ
- കൽദായ സുറിയാനി സഭ
- സീറോമലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.