മാർ തോമാ നസ്രാണികൾ
ഇന്ത്യയിലെ പുരാതന ക്രൈസ്തവ വിഭാഗം / From Wikipedia, the free encyclopedia
ഇന്ത്യയിലെ മലബാർ തീരത്ത്, പ്രധാനാമായും കേരളത്തിൽ, അധിവസിച്ചുവരുന്ന ക്രിസ്ത്യാനികളിലെ ഒരു മതസാമുദായിക വിഭാഗമാണ് മാർ തോമാ നസ്രാണികൾ അഥവാ ഇന്ത്യയിലെ സുറിയാനി ക്രിസ്ത്യാനികൾ. നസ്രാണി മാപ്പിളമാർ എന്നും ഈ സമുദായം അറിയപ്പെടുന്നു.[4] ആഗോളതലത്തിൽ സുറിയാനി ക്രിസ്തീയതയുടെ ഭാഗമായ ഇവർ കൽദായ സുറിയാനി, അന്ത്യോഖ്യൻ സുറിയാനി എന്നീ സഭാ പാരമ്പര്യങ്ങൾ പിന്തുടരുന്നു.[5] യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ തോമാശ്ലീഹായുടെ ഇന്ത്യയിലെ മതപ്രചരണം മൂലമാണ് തങ്ങളുടെ സമുദായം രൂപപ്പെട്ടത് എന്ന് ഇവർ പരമ്പരാഗതമായി വിശ്വസിച്ചു പോരുന്നു.[6][7] കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ നിലവിൽ വടക്കുംഭാഗർ, തെക്കുംഭാഗർ (ക്നാനായക്കാർ) എന്നീ രണ്ട് വംശീയ വിഭാഗങ്ങൾ ഉണ്ട്. ഈ രണ്ട് വിഭാഗത്തെയും ഉൾപ്പെടുത്തിയും അല്ലാതെ വടക്കുംഭാഗക്കാരെ മാത്രം ഉദ്ദേശിച്ചും മാർ തോമാ നസ്രാണികൾ എന്ന പേര് ഉപയോഗിക്കാറുണ്ട്. ചരിത്രപരമായി കിഴക്കിന്റെ സഭയുടെ ഭാഗമായിരുന്ന ഇവർ ഇപ്പോൾ പ്രധാനമായും പൗരസ്ത്യ കത്തോലിക്കാ, ഓറിയന്റൽ ഓർത്തഡോക്സ്, പൗരസ്ത്യ പ്രോട്ടസ്റ്റന്റ് മുതലായ സഭാ വിഭാഗങ്ങളുടെ ഭാഗമാണ്.[5]
ഏഴാം നൂറ്റാണ്ടിൽ ഈ വിഭാഗത്തെ കിഴക്കിന്റെ കാതോലിക്കോസ് ഈശോയാബ് മൂന്നാമൻ സഭയുടെ ഇന്ത്യാ മെത്രാസന പ്രവിശ്യ ആയി സംഘടിപ്പിക്കുകയും പിന്നീട് ഒൻപതാം നൂറ്റാണ്ടോടെ തിമോത്തെയോസ് ഒന്നാമൻ അവരുടെ ഭരണനിർവ്വഹണത്തിനായി ഒരു മെത്രാപ്പോലീത്തയും തദ്ദേശീയനായ അർക്കദിയാക്കോനും ഉള്ള ഒരു ഭരണസംവിധാനം രൂപീകരിക്കുകയും ചെയ്തു.[8][9] പതിനാലാം നൂറ്റാണ്ടിന് ശേഷം കിഴക്കിന്റെ സഭയിലുണ്ടായ തകർച്ചയും പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് റോമൻ കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തനവും ഈ സമുദായത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾക്ക് ഇടവരുത്തി. ഉദയംപേരൂർ സൂനഹദോസിലൂടെ മാർ തോമാ നസ്രാണികളുടെ അഖിലേന്ത്യാ മെത്രാസനം നിർത്തലാക്കപ്പെടുകയും സഭാപരമായി അവർ പോർച്ചുഗീസ് പദ്രുവാദോ ഭരണത്തിൻ കീഴിൽ ആവുകയും ചെയ്തു.[10][11] ഇതിനെതിരായി കൂനൻ കുരിശ് സത്യം എന്ന സംഭവത്തിലൂടെ നസ്രാണികളിലെ ബഹുഭൂരിപക്ഷം ആളുകളും പ്രതിഷേധിക്കുകയും തങ്ങളെ തന്നെ പോർച്ചുഗീസ് ബന്ധത്തിൽ നിന്ന് സ്വതന്ത്രരാക്കുകയും ചെയ്തു. ഇവരുമായി ഒത്തുതീർപ്പ് നടത്താൻ മാർപ്പാപ്പ കർമ്മലീത്താ മിഷണറിമാരുടെ ഒരു സംഘത്തെ മലബാറിലേക്ക് അയച്ചു. ഇതിനേത്തുടർന്ന് ഈ വിഭാഗത്തിൽ ഉണ്ടായ പിളർപ്പ് പഴയകൂറ്റുകാർ, പുത്തങ്കൂറ്റുകാർ എന്നീ വിഭാഗങ്ങളുടെ രൂപീകരണത്തിന് കാരണമായി.[12]
കത്തോലിക്കാസഭയുമായുള്ള ബന്ധവും പതിനേഴാം നൂറ്റാണ്ടിൽ മാർ തോമാ നസ്രാണികളുടെ ഇടയിൽ ഉപയോഗത്തിൽ ഉണ്ടായിരുന്ന ലത്തീൻവൽക്കരിക്കപ്പെട്ട കൽദായ സുറിയാനി ആരാധനാക്രമവും തുടർന്നവർ പഴയകൂറ്റുകാർ എന്നും ഓറിയന്റൽ ഓർത്തഡോക്സ് സഭയായ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിച്ച് അവരുടെ അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമം സ്വീകരിച്ചവർ പുത്തങ്കൂറ്റുകാർ എന്നും അറിയപ്പെട്ടു. സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയാണ് പഴയകൂറ്റുകാരുടെ ആധുനിക പിന്തുടർച്ചക്കാർ. യാക്കോബായ സഭ, ഓർത്തഡോക്സ് സഭ, മാർത്തോമാ സഭ, സിറോ-മലങ്കര സഭ, തൊഴിയൂർ സഭ തുടങ്ങിയവയാണ് പുത്തങ്കൂറ്റുകാരുടെ പ്രധാന പിന്തുടർച്ചക്കാർ.[13][5]
ഇവയിൽ സിറോ-മലബാർ, സിറോ-മലങ്കര സഭകൾ മാർപ്പാപ്പയെ അനുസരിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭകളാണ്. യാക്കോബായ സഭ, ഓർത്തഡോക്സ് സഭ എന്നിവ ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ ഭാഗമായ സഭകളും തൊഴിയൂർ സഭ സ്വതന്ത്രമായ ഓറിയന്റൽ ഓർത്തഡോക്സ് സഭയുമാണ്. അതേസമയം മാർത്തോമാ സഭ ഒരു കിഴക്കൻ പ്രൊട്ടസ്റ്റൻറ് സഭയാണ്.[5] ചില ചെറു പ്രോട്ടസ്റ്റന്റ് സഭകളും ഈ സമുദായത്തിന്റെ ഭാഗമാണ്. ഇവയ്ക്ക് പുറമേ കുറേയധികം മാർ തോമാ നസ്രാണികൾ ലത്തീൻ സഭ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ മുതലായ സഭകളിലും അംഗങ്ങളാണ്.[14][15]