ഹെബ്രായർക്കെഴുതിയ ലേഖനം
From Wikipedia, the free encyclopedia
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ പുസ്തകങ്ങളിൽ ഒന്നാണ് ഹെബ്രായർക്കെഴുതിയ ലേഖനം. അതിന്റെ കർതൃത്വം അജ്ഞാതമാണ്.
പ്രതിസന്ധികളിലും പീഡങ്ങളിലും സ്ഥിരതയോടെയിരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എഴുതപ്പെട്ടതാണിത്. ദൈവത്തിനും മനുഷ്യരാശിക്കും ഇടയിലുള്ള ഏക മദ്ധ്യസ്ഥൻ എന്ന യേശുവിന്റെ സ്ഥാനമാണ് ഈ ലേഖനത്തിന്റെ കേന്ദ്രപ്രമേയം.
ഈ ലേഖനത്തിന്റെ പാഠം രചയിതാവിനെക്കുറിച്ച് സൂചനയൊന്നും തരുന്നില്ല. സഭാചരിത്രത്തിലെ ആദിമകാലം മുതലേ ഇതിന്റെ കർതൃത്വത്തെക്കുറിച്ച് തർക്കം നിലനിന്നിരുന്നു. നാലാം നൂറ്റാണ്ടിൽ ജെറോമും, ഹിപ്പോയിലെ ആഗസ്തീനോസും ഇതിനെ പൗലോസിന്റെ രചനയായി കണ്ടു: അവരോടു പൊതുവേ യോജിച്ച സഭ, പ്രൊട്ടസ്റ്റന്റ് നവീകരണകാലം വരെ ഇതിനെ പൗലോസിന്റെ പതിനാലാമത്തെ ലേഖനമായി കണക്കാക്കിയിരുന്നു. എന്നാൽ ആ നിലപാട് ഇന്നു മിക്കവാറും തിരസ്കരിക്കപ്പെട്ടിരിക്കുകയും ഇതിന്റെ കർതൃത്വം അജ്ഞാതമായി തുടരുകയും ചെയ്യുന്നു.[1]
ദൈവമഹത്ത്വത്തിന്റെ പ്രകാശവും, ദൈവികസത്തയുടെ മുദ്രപേറുന്നവനും, തന്റെ ശക്തിയുടെ വചനത്താൽ പ്രപഞ്ചത്തെ നിലനിർത്തുന്നവനും ആയി യേശുവിനെ വിശേഷിപ്പിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. [2]ആദിമൻ, പുത്രൻ, ദൈവപുത്രൻ, പുരോഹിതൻ, മഹാപുരോഹിതൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ ഈ ലേഖനം യേശുവിനു നൽകുന്നു.[3] പുതിയനിയമത്തിലെ ഒരു സങ്കീർണ്ണഗ്രന്ഥം എന്നു ഇതു വിശേഷിക്കപ്പെട്ടിട്ടുണ്ട്.[4]
ലേഖനം ക്രിസ്തുവിനെ മഹത്ത്വീകരിക്കപ്പെട്ട പുത്രനും മഹാപുരോഹിതനുമായി കണ്ട് അതുല്യമായ ഒരു ദ്വിമുഖക്രിസ്തുശാസ്ത്രം അവതരിപ്പിക്കുന്നു.[5] ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയതയുടെ ലോകത്ത് ഈ ലേഖനത്തിന്റെ സ്ഥാനം എവിടെയെന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ഈ വിഷയത്തിൽ ഒട്ടേറെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഭിപ്രായൈക്യം സാധ്യമായിട്ടില്ല. കർതൃത്വം ഉൾപ്പെടെ, ഇതുമായി ബന്ധപ്പെട്ട പലവിധം തർക്കങ്ങളിൽ നിഗമനങ്ങളിലേക്ക് എടുത്തുചാടാതിരിക്കുന്നതാണ് ബുദ്ധിപൂർവമായിരിക്കുകയെന്ന് ഒരെഴുത്തുകാരൻ നിരീക്ഷിച്ചിട്ടുണ്ട്.[6]