പുന്നപ്ര-വയലാർ സമരം
അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ നടന്ന സമരം / From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.[1] നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.[2][better source needed]
· ഇടക്കൽ ഗുഹകൾ · മറയൂർ |
കയർതൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, എണ്ണയാട്ടു തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ചെത്തുതൊഴിലാളികൾ, ബീഡിത്തൊഴിലാളികൾ മുതലായവരായിരുന്നു ആലപ്പുഴ, ചേർത്തല ഭാഗങ്ങളിലെ ജനങ്ങളിൽ ഭൂരിഭാഗവും.[3] മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളിൽപ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളിൽപ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികൾ. ഇവിടുത്തെ ഭൂമി മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാർ കൈവശപ്പെടുത്തി വെച്ചിരിക്കുകയായിരുന്നു.[4] കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകൾ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകൾ തൊഴിലാളികൾക്കെതിരേയുള്ള പീഡനങ്ങൾക്കെതിരേ കൂട്ടമായി വിലപേശാൻ തുടങ്ങി. ജന്മിമാർ ഒട്ടും തന്നെ താഴാൻ കൂട്ടാക്കിയില്ല. കൂലി കുറക്കുക, ജോലിയിൽ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികൾ അവരും സ്വീകരിച്ചു തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചു. ജന്മിമാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാർട്ടി തൊഴിലാളികൾക്ക് അർദ്ധസൈനിക പരിശീലനം നൽകാൻ തുടങ്ങി. ടി.വി. തോമസ്, ആർ. സുഗതൻ, പി. ടി. പുന്നൂസ്, എസ്. കുമാരൻ തുടങ്ങിയവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതേത്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.[5]
കൊല്ലവർഷം 1122 തുലാം മാസം 7 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ (1946 ഒക്ടോബർ 24 - 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി കലാപങ്ങൾ നടന്നത്. വിവിധ തൊഴിൽ മേഖലകളിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികൾ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്.[6] നൂറ്റിതൊണ്ണൂറ് പേർ വെടിപെയ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. [7] [8]