ബേതാ ഇസ്രായേൽ
From Wikipedia, the free encyclopedia
ആധുനിക എത്യോപ്യയിലെ അംഹാരാ, തിഗ്രേ പ്രവിശ്യകൾ അടങ്ങുന്ന ഭൂപ്രദേശത്ത് പുരാതനകാലം മുതൽ ജീവിച്ചിരുന്ന യഹൂദസമൂഹങ്ങളുടെ പൊതുനാമമാണ് ബേതാ ഇസ്രായേൽ. "ഇസ്രായേൽ ഭവനം" എന്നാണ് ഈ പേരിനർത്ഥം. ഉത്തരാഫ്രിക്കയിലെ അസ്കം സാമ്രാജ്യത്തിലും എത്യോപ്യൻ സാമ്രാജ്യത്തിലും ജീവിച്ചിരുന്ന ഇവർ, "എത്യോപ്യൻ യഹൂദർ" എന്നും അറിയപ്പെടുന്നു. എത്യോപ്യയുടെ വടക്കും വടക്കുപടിഞ്ഞാറുമായി വിശാലമായൊരു പ്രദേശത്തു ചിതറിക്കിടന്ന 500 ഗ്രാമങ്ങളിൽ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമായ ജനതകൾക്കിടയിൽ ഒരു ന്യൂനപക്ഷസമൂഹമായിരുന്നു ഇവർ.[1]
യഹൂദരും, യഹൂദപൈതൃകം അവകാശപ്പെടുന്നവരുമായ വിദേശികൾക്കും അവരുടെ ഇണകൾക്കും ഇസ്രായേലിൽ കുടിയേറ്റാവകാശവും പൗരത്വവും അനുവദിക്കുന്ന ആധുനിക ഇസ്രായേലിന്റെ "മടങ്ങിവരൽ നിയമം" (Law of Return) അനുസരിച്ച്, ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം(1,20,000) വരുന്ന ഈ സമൂഹം മിക്കവാറും ഇസ്രായേലിലേക്ക് കുടിയേറിക്കഴിഞ്ഞു. 1984-ൽ കഠിനമായ ക്ഷാമവും 1991-ൽ ആഭ്യന്തരയുദ്ധവും എത്യോപ്യയെ വലച്ചപ്പോൾ, ഈ യഹൂദസമൂഹത്തെ രക്ഷിച്ചുകൊണ്ടുപോകാനായി ഇസ്രായേൽ ഓപ്പറേഷൻ മോശ, ഓപ്പറേഷൻ സോളമൻ എന്നീ പേരുകളിൽ ഭീമൻ രക്ഷാദൗത്യങ്ങൾ സംഘടിപ്പിച്ചു. അവയ്ക്കു ശേഷവും എത്യോപ്യയിൽ നാമമാത്രമായെങ്കിലും അവശേഷിച്ചവരുടെ കുടിയേറ്റം ഇക്കാലം വരെ തുടർന്നു. ഇപ്പോൾ ഇസ്രായേലിലുള്ള ബേതാ ഇസ്രായേല്യരിൽ 81,000 പേർ എത്യോപ്യയിൽ നിന്നു കുടിയേറിയവരും 32 ശതമാനത്തോളം വരുന്ന 38,500 പേർ ഇസ്രായേലിൽ ജനിച്ച അവരുടെ സന്തതികളുമാണ്.[2] ഇസ്രായേലി സമൂഹത്തിൽ പൂർണ്ണമായ പൗരാവകാശങ്ങളോടെയുള്ള ബേതാ ഇസ്രായേല്യരുടെ സ്വാംശീകരണം, വെളുത്തവർഗ്ഗക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു സമൂഹത്തിൽ കറുത്തവരെ ഉൾക്കൊള്ളുന്നതിന്റെ ഏറെ സാധാരണമല്ലാത്തതും മിക്കവാറും വിജയകരവുമായ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്.[3]
ഇവരുമായി ബന്ധപ്പെട്ട "ഫലാഷ് മൂറാ" സമൂഹം ബേതാ ഇസ്രായേല്യരുടെ യഹൂദവിശ്വാസത്തിൽ നിന്നു ക്രിസ്തുമത്തിലേയ്ക്കു പരിവർത്തിതരായവരാണ്. ഇവരിൽ ചിലർ പഴയ വിശ്വാസത്തിലേയ്ക്കു മടങ്ങിപ്പോയി യഹൂദമതത്തിന്റെ ഹലാക്കാ നിയമങ്ങൾ പിന്തുടരുന്നെങ്കിലും "ഫലാഷ് മൂറാ" സമൂഹങ്ങളിൽ ജീവിതം തുടരുന്നു. ഫലാഷ് മൂറയെ യഹൂദരായി അംഗീകരിക്കണെമെന്ന് ബേതാ ഇസ്രായേല്യരുടെ ആത്മീയ നേതാക്കളിൽ മിക്കവരും ആവശ്യപ്പെടുന്നുണ്ട്. [4] എന്നാൽ ഈ ആവശ്യം ഇസ്രായേൽ സമൂഹത്തിൽ വിവാദവിഷയമാണ്.[5][6][7][8]