കാവ്
From Wikipedia, the free encyclopedia
ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.[1] പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം[2]. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ. [3] കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ് പറയുക[4]. ഉത്തരകേരളത്തിൽ കാവുകൾ മുച്ചിലോട്ട് , കണ്ണങ്കാട്, മുണ്ടിയ, കോട്ടം, പള്ളിയറ എന്നീ പേരുകളിൽ അറിയപ്പെടുന്നു[2].
- കാവ് ഇവിടേക്കു തിരിച്ചുവിട്ടിരിക്കുന്നു, മറ്റുപയോഗങ്ങൾക്കായി, ദയവായി കാവ് (വിവക്ഷകൾ) കാണുക.
ദേവതാസങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളെ കാവുകൾ എന്നു വിളിക്കുന്നു. ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നു. പൊതുവെ ഭഗവതി, നാഗരാജാവ്, വേട്ടയ്ക്കൊരു മകൻ തുടങ്ങിയ ദേവതകളുടെ ആരാധനാകേന്ദ്രങ്ങൾ ആണ് കാവുകൾ. ഇവയോട് അനുബന്ധമായി കുളവും വയലുകളും കാണാം. മനുഷ്യൻറെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചു വരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും ദേവതകളെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്. പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പ ക്കാവിൽ ആയില്യം പൂജയുള്ള കേരളത്തിലെ പ്രമുഖ കാവാണ് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്. ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജലസംരക്ഷണ പൂജ, മീനൂട്ട്, വാനര ഊട്ട്, നാഗ ഊട്ട്, ആന ഊട്ട് എന്നിവ കാവിലെ പ്രധാന ചടങ്ങുകൾ ആണ്. നാഗ പൂജ, നാഗ കളമെഴുത്ത്, നാഗ പാട്ട്, പുള്ളുവൻ പാട്ട്, മഞ്ഞൾ നീരാട്ട്, പാൽ നീരാട്ട് തുടങ്ങിയവ കല്ലേലി കാവിൽ ഉണ്ട്.
മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. തെക്കൻ കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുള്ള മണ്ണാറശാല ശ്രീനാഗരാജാക്ഷേത്രം, വെട്ടിക്കോട് നാഗരാജാക്ഷേത്രം എന്നിവയോടു അനുബന്ധിച്ചു വലിയ കാവുകൾ കാണാം.