അയ്യപ്പൻ
കേരളത്തിലും തമിഴ്നാട്ടിലും പരക്കെ ആരാധിക്കപ്പെടുന്ന ഹൈന്ദവ ദേവത / From Wikipedia, the free encyclopedia
കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന മൂർത്തിയാണ് അയ്യപ്പൻ അഥവാ മണികണ്ഠൻ. ഹൈന്ദവ വിശ്വാസപ്രകാരം ഹരിഹരപുത്രനായ ധർമ്മ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. പരമശിവന്റെയും മഹാവിഷ്ണുവിന്റെ സ്ത്രീ രൂപമായ മോഹിനിയുടെയും മകനാണ് ശാസ്താവ് എന്നാണ് വിശ്വാസം. അയ്യൻ, മണികണ്ഠൻ, ഭൂതനാഥൻ, ശബരിഗിരീശൻ, അയ്യനാർ, വില്ലാളിവീരൻ, ശനീശ്വരൻ, എന്നീ പേരുകളിലും അറിയപ്പെടുന്നു. 'അയ്യൻ', 'അപ്പൻ' എന്നീ പദങ്ങൾ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. 'അയ്യോ' എന്ന് വിളിക്കുന്നതും അയ്യപ്പനെ തന്നെയാണ്. പന്തളത്ത് രാജകുമാരനും കാളി ഉപാസകനുമായ മണികണ്ഠൻ ശബരിമലയിലെ ശാസ്താവിൽ ലയിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ആദി മഹാ ശാസ്താവ്, ധർമ്മ ശാസ്താവ് (അയ്യപ്പൻ), ജ്ഞാന ശാസ്താവ്, കല്യാണ വരദ ശാസ്താവ്, സമ്മോഹന ശാസ്താവ്, സന്താന പ്രാപ്തി ശാസ്താവ്, വേദ ശാസ്താവ്, വീര ശാസ്താവ് എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താവ് ആരാധിക്കപ്പെടുന്നു. ശാസ്താവിനെ ആരാധിച്ചാൽ ശനി തുടങ്ങിയ കഠിനമായ ദുരിതകാലങ്ങളിൽ രക്ഷ ലഭിക്കുമെന്നും, ആപത്തുകൾ ഒഴിയുമെന്നും, ദുഃഖങ്ങളിൽ ആശ്വാസം ഉണ്ടാകുമെന്നും, മരണാനന്തരം ഭക്തന്റെ ആത്മാവ് ഭഗവാനിൽ ലായിക്കുമെന്നും, മോക്ഷ പ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ശബരിമല ആദിവാസികളായ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും പിന്നീട് ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും അഭിപ്രായപ്പെടുന്നു. ശാസ്താവും ചാത്തപ്പൻ എന്ന ദ്രാവിഡഗോത്ര ദൈവവും ഒന്നുതന്നെ. [1] സാമൂഹിക നരവംശശാസ്ത്രജ്ഞനായ ഡോ. അയ്യപ്പൻ ശാസ്താവിനെ സമന്തഭദ്ര ബോധിസത്വനായാണ് കണക്കാക്കുന്നത്. കേസരി ബാലകൃഷ്ണ പിള്ളയാകട്ടെ അവലോകിതേശ്വര ബോധിസത്വനായും. മഹായാന ബുദ്ധമതക്കാരുടെ വിശ്വാസപ്രകാരം സമന്ത്രഭദ്ര ബോധിസത്വന്റെ കടമ അതതു നാടിലെ ജനങ്ങളുടെ സംരക്ഷണമാണ്. പക്ഷേ ഈ വിശ്വാസങ്ങൾ ഭാരതീയ വിശ്വാസത്തിലും, ഗോത്ര ആരാധനകളിലും ഉണ്ട്.
അയ്യപ്പൻ ( മണികണ്ഠൻ ) | |
---|---|
നിവാസം | ശബരിമല |
ഗ്രഹം | ശനി |
മന്ത്രം | ഓം സ്വാമിയേ ശരണമയ്യപ്പാ" |
ആയുധം | അമ്പും വില്ലും |
Mount | പുലി, കുതിര |
ശാസ്താവിനെ ദേശ ദൈവം, കുല ദൈവം, ഗ്രാമത്തിൻറെ കാവൽ ദൈവം എന്നീ രീതിയിൽ ആരാധിയ്ക്കാറുണ്ട്.
കേരളത്തിനെ കാത്ത് രക്ഷിയ്ക്കുന്ന മൂർത്തിയാണ് ശാസ്താവ് എന്നാണ് വിശ്വാസം, ഓരോ ദേശത്തിനും ഓരോ ശാസ്താ സങ്കൽപ്പം ഉണ്ടായിരിയ്ക്കും. ഈ ശാസ്താ സങ്കൽപ്പം മരത്തിന് ചുവട്ടിലോ,കാവുകളിലോ ആയിരിയിക്കും ഉണ്ടായിരിയ്ക്കുക. ( ശബരിമല അയ്യപ്പനല്ല ഈ ശാസ്താവ് )
രണ്ട് ഭാര്യമാരുള്ള ശാസ്താ സങ്കൽപ്പം ഉണ്ട്, ഈ സങ്കൽപ്പം പൂർണ്ണാ പുഷ്കലാഭാ സമേത ശാസ്താവ് എന്നറിയപ്പെടുന്നു. ( പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരോട് കൂടിയ ശാസ്താവ് ) , ഒരു ഭാര്യയും ഒരു പുത്രനുമുള്ള ശാസ്താവ് ( പ്രഭാ സത്യക സമേതനായ ശാസ്താവ് , പ്രഭാ എന്ന ഭാര്യയും സത്യകൻ എന്ന മകനുമുള്ള ശാസ്താവ് ) ഈ ശാസ്താവാണ് ചമ്രവട്ടം ( ശംബരവട്ടം ) ശാസ്താവ് . മലപ്പുറം ജില്ലയിലെ ചമ്രവട്ടം എന്ന സ്ഥലത്ത് പുഴക്കരയിലാണ് ചമ്രവട്ടം ശാസ്താവിൻറെ ക്ഷേത്രം ഉള്ളത്. ശാസ്താവിൻറെ കളം പാട്ട് നടക്കുന്നത് ( ശാസ്താം പാട്ട് ) പ്രാദേശിക ശാസ്താവിനാണ്, ശബരിമല അയ്യപ്പന് അല്ല. ശാസ്താവ് പല ബ്രാഹ്മണ, ക്ഷത്രീയ, നായർ കുടുംബങ്ങൾക്കും പരദേവതയും പഴയ ഗ്രാമങ്ങളുടെ അതിർത്തി ദേവതയും ദേശ ദേവതയുമാണ് എന്നാണ് വിശ്വാസം. പ്രസിദ്ധ നമ്പൂതിരി തറവാടുകളായ കൊളത്താപ്പള്ളി മന, കണ്ണമംഗലം മന, മുല്ലമംഗലം മന, പുതുവായ മന, വെള്ളൂർ മന, പതുപ്പള്ളി മന തുടങ്ങിയ ഇല്ലങ്ങളുടെ ദേശ ദേവതയാണ് ചമ്രവട്ടം ശാസ്താവ്. വെള്ളൂർ, പതുപ്പള്ളി എന്നീ ഇല്ലങ്ങൾ കൊളത്താപ്പള്ളി മനയിൽ ലയിച്ചു. കേരളത്തിലെ പ്രസിദ്ധമായ നമ്പൂതിരി തറവാടായ കൊളത്താപ്പള്ളി മനയിൽ പഴയ കാലത്ത് വർഷത്തിലൊരിയ്ക്കൽ അയ്യപ്പൻ കളം പാട്ട് നടത്തിയിരുന്നത്രെ. വർഷത്തിൽ 4 കളമെഴുത്തും പാട്ട് നടത്തിയിരുന്ന നമ്പൂതിരി ഇല്ലങ്ങളിൽ ഒന്നാണ് കൊളത്താപ്പള്ളി മന. ചൊവ്വാഴ്ച്ച ഭഗവതി കളം പാട്ട് ( അഷ്ടദള കളം, കാളി - ദാരികയുദ്ധത്തിൽ കാളിയുടേയും ദാരികൻറേയും തലകൾ സമുദ്രത്തിൽ പൊങ്ങുകയും സമുദ്രത്തിൽ യുദ്ധം നടക്കുകയും ചെയ്തു എന്ന സങ്കൽപ്പമാണത്രെ വൃത്താകൃതിയിലുള്ള ഈ അഷ്ടദള കളം . സാത്വിക ഭാവത്തിനുള്ള ഭദ്രകാളിയ്ക്ക് വഴിപാടായാണ് ഈ കളംപാട്ട് നടത്തുന്നത് ) ബുധനാഴ്ച്ച അയ്യപ്പൻ കളം പാട്ടും, വെള്ളിയാഴ്ച്ച ഭദ്രകാളി കളം പാട്ടും, ശനിയാഴ്ച്ച വേട്ടേക്കരൻ പാട്ടും നടത്തിയിരുന്നു. വർഷത്തിൽ 4 കളമെഴുത്തും പാട്ടും സർപ്പ ബലിയും നടത്തിയിരുന്ന അപൂർവ്വം നമ്പൂതിരി ഇല്ലങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ ജില്ലയിലെ വടക്കേക്കാട് സ്ഥിതി ചെയ്യുന്ന വെള്ളൂർ എന്ന് കൂടി പേരുളള കൊളത്താപ്പള്ളി മന.
ഗൃഹത്തിൻറേയും നാടിൻറേയും സമ്പൽ സമൃദ്ധിയ്ക്കും ഐശ്വര്യത്തിനും നല്ല വിളവ് ലഭിയ്ക്കാനും മഴ ലഭിയ്ക്കാനും അതി വർഷം ഉണ്ടാകാതിരിയ്ക്കാനും ദുരിതങ്ങൾ മാറാനും ശ്രേയസ്സിനും സൽസന്താനമുണ്ടാകാനും വേണ്ടിയാണ് അയ്യപ്പൻ പാട്ട് നടത്തിയിരുന്നത്.
" പ്രഭാ സത്യക സമേതനായ ശാസ്താ വിൻറെ മന്ത്രം.
ഓം ക്ഷുരികാ കൃപാണ സായക ചാപ കരാബ്ജം
പ്രഭായുതം സസുതം ശ്യാമളമാഭരണാഢ്യം കോമളമാര്യം നമാമി ദേവേശം. "
ഒരു കയ്യിൽ താമര പൂവോ, അമൃത കലശമോ പിടിച്ച് ഇരിയ്ക്കുന്ന ശാസ്താവാണ് വൈദ്യ ശാസ്താവ് . ( ധന്വന്തരി ഭാവം )
കിരാത ശാസ്താവ് ( കുതിരയുടെ പുറത്ത് വരുന്നവനും അമ്പും വില്ലും ധരിച്ചവനും സുന്ദരനുമായ ശാസ്താവ് , ഈ ശാസ്താവ് വന ശാസ്താവ് എന്നറിയപ്പെടുന്നു, ഗ്രാമങ്ങളുടേയോ ദേശങ്ങളുടേയോ അതിർത്തികളിൽ ഈ ശാസ്താവ് ആയിരിയ്ക്കും പ്രതിഷ്ഠ ) കുതിരാനിൽ ഉള്ള ശാസ്താവ് കിരാത ശാസ്താവ് ആണ്.
ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് ശബരിമല. 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധിപ്രകാരം ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു. എന്നാൽ, ഈ വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴിച്ചു. കേരള ഭരണകൂടത്തിന്റെ കണക്കുകൾ പ്രകാരം അഞ്ച് കോടി ഭക്തരെങ്കിലും എല്ലാക്കൊല്ലവും ശബരിമലയിൽ എത്തുന്നുണ്ട്. ശബരിമലയിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2013-2014 സീസണിൽ ലഭിച്ച വരുമാനം 230 കോടിയാണ് [2]