സതി നിരോധന നിയമം
From Wikipedia, the free encyclopedia
ഒരു വിധവ അവളുടെ ഭർത്താവിൻറെ ചിതയിൽ ചാടി ആഹുതി ചെയ്യുന്ന, ഭാരതത്തിലെ ഒരു പുരാതന ഹിന്ദു ആചാരമാണ് സതി. 18-19 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ നിലനിന്നിരുന്ന ഈ ദുരാചാരം വടക്കേ ഇന്ത്യയിൽ വളരെ പ്രബലമായിരുന്നു. രാജസ്ഥാനിലെ രജപുത്രർക്കിടയിലും ബംഗാളിലെ സവർണ വിഭാഗങ്ങൾക്കിടയിലും ഭാരതത്തിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും വളരെ ശക്തമായി സതി നിലനിന്നിരുന്നതായി കണക്കാക്കപ്പെടുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ പുരാതന ഈജിപ്ത്, ഗ്രീക്ക്, ഗോത്തിക്ക്, സ്കൈത്യൻസ് എന്നിവരുടെ ഇടയിൽ നില നിന്നിരുന്ന ആചാരം അവരുടെ ഇന്ത്യൻ കുടിയേറ്റത്തോടെ ഇവിടത്തെ സംസ്കാരവുമായി കൂടിച്ചേർന്ന് മൃതശരീരം ദഹിപ്പിക്കുന്ന രീതിയായ ചിതാ സമ്പ്രദായം സ്വീകരിക്കുകയും മരിച്ചയാളുടെ ഭാര്യ, ഭൃത്യർ, സമ്പാദ്യം എന്നിവ മൃതശരീരത്തോടൊപ്പം അടക്കുന്ന അവരുടെ രീതിയും സമന്വയിപ്പിച്ചു. ഇതു കാലക്രമേണ സതിയായി മാറി[1]. ഭർത്താവ് മരിച്ചാൽ ഭാര്യ അതേ ചിതയിൽ ചാടി മരിക്കണമെന്ന് ഈ ആചാരം നിഷ്കര്ഷിക്കുന്നു. സതി അനുഷ്ഠിക്കുന്നത് വലിയ മാഹാത്മ്യമായി കരുതുകയും, സതിമാതാവിനെ സമൂഹം ആരാധിക്കുകയും ചെയ്തിരുന്നു. സ്ത്രീ വിരുദ്ധ ആചാരമായാണ് ആധുനിക സാമൂഹ്യ ശാസ്ത്രജ്ഞർ അടക്കമുള്ളവർ "സതി"യെ നോക്കിക്കാണുന്നത്. 1817 ലെ ബംഗാൾ പ്രെസിഡെൻസിയുടെ കണക്കനുസരിച്ച് ഏകദേശം 700 ഓളം സ്ത്രീകളാണ് സതി മൂലം മരണപ്പെട്ടത്. 1812 മുതൽ തന്നെ രാജാറാം മോഹൻ റോയ് സതിക്കെതിരെ തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഫലമായി 1829 ഡിസംബർ 4-ന് വില്ല്യം ബെന്റിക് പ്രഭു സതി ഔദ്യോഗികമായി നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. എന്നിരുന്നാലും ഈ ആചാരം ഇപ്പോഴും രാജസ്ഥാൻറെയും മധ്യപ്രദേശിൻറെയും ചില ഭാഗങ്ങളിൽ നിലനില്ക്കുന്നുണ്ട്. ഈ സംഭവങ്ങളുടെ വെളിച്ചത്തിൽ, ഭാരതസർക്കാർ സതി നിയമ (നിരോധനം) കമ്മീഷൻ 1987[2] ൽ അവതരിപ്പിച്ചു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |