മാർഷൻ
From Wikipedia, the free encyclopedia
പൊതുവർഷം രണ്ടാം നൂറ്റാണ്ടിൽ (85-160) ജീവിച്ചിരുന്ന ഒരു ക്രൈസ്തവചിന്തകനാണ് മാർഷൻ (Μαρκίων). പിൽക്കാലത്ത് ക്രൈസ്തവവിശ്വാസത്തിന്റെ മുഖ്യധാരയായിത്തീർന്ന നിലപാടുകളിൽ നിന്ന് വേറിട്ടുനിന്ന ചിന്തകളുടെ പേരിൽ,[1] വ്യവസ്ഥാപിതസഭ മാർഷനെ പാഷണ്ഡിയായി കണക്കാക്കി പുറന്തള്ളി. രണ്ടാം നൂറ്റാണ്ടിലും തുടർന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലും, റോം കേന്ദ്രമാക്കി വളർന്നുവന്ന മുഖ്യധാരാസഭയുടെ നിലപാടുകൾക്ക് മാർഷന്റെ സിദ്ധാന്തങ്ങൾ കനത്ത വെല്ലുവിളിയായിരുന്നു. മുഖ്യധാരാസഭയുടെ ത്രിത്വാധിഷ്ഠിതവിശ്വാസമായി പിന്നീട് പരിണമിച്ച ആദിമക്രിസ്തുശാസ്ത്രത്തോട് ഒത്തുപോകാത്ത ദൈവശാസ്ത്രം പ്രചരിപ്പിച്ചതിന്, ആദ്യകാലസഭാപിതാക്കൾ മാർഷനെ നിശിതമായി വിമർശിച്ചു; അവരുടെ നിലപാടുകളാണ് ഇന്ന് ക്രിസ്തുമതത്തിൽ മുന്നിട്ടുനിൽക്കുന്നത്. ക്രൈസ്തവസഭയുടെ ചരിത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന "പാഷണ്ഡികളിൽ" ഒരാളായ അദ്ദേഹം, വ്യവസ്ഥാപിത ക്രിസ്തുമതത്തിന്റെ എല്ലാ ശാഖകൾകൾക്കും അസ്വീകാര്യനായിത്തീർന്നു. ആദ്യകാലസഭാ പിതാക്കളിൽ ഒരാളായിരുന്ന സ്മിർനായിലെ പോളിക്കാർപ്പ് മാർഷനെ, "സാത്താന്റെ ആദ്യജാതന്"(first born of Satan) എന്ന് വിശേഷിപ്പിച്ചതായി കരുതപ്പെടുന്നു. [2]
![Thumb image](http://upload.wikimedia.org/wikipedia/commons/d/d7/Markion.jpg)
മാർഷന്റെ സ്വന്തം രചനകളൊന്നും ലഭ്യമല്ല. അദ്ദേഹത്തെ ചിലർ ജ്ഞാനവാദിയായി വിശേഷിപ്പിക്കാറുണ്ടെങ്കിലും എതിരാളികളുടെ വിമർശനങ്ങളിൽ തെളിഞ്ഞുവരുന്ന ചിത്രം വിശ്വസിക്കാമെങ്കിൽ, മാർഷന്റെ സിദ്ധാന്തങ്ങൾ ജ്ഞാനവാദത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു. [3] അദ്ദേഹം നിർദ്ദേശിച്ച വിശുദ്ധഗ്രന്ഥസംഹിതയിൽ (Canon) ഉണ്ടായിരുന്നത് പൗലോസിന്റെ പത്തു ലേഖനങ്ങളും "മാർഷന്റെ സുവിശേഷം" എന്നറിയപ്പെട്ട ഒരു ഗ്രന്ഥവുമാണ്.[4] എബ്രായ ബൈബിൾ ഒന്നടങ്കം മാർഷൻ തള്ളിക്കളഞ്ഞു. കൂടാതെ പിൽക്കാലത്ത് പുതിയനിയമത്തിന്റെ ഭാഗമായി മാറിയ ഇതരഗ്രന്ഥങ്ങളും മാർഷന്റെ സംഹിതയ്ക്ക് പുറത്തുനിന്നു. പൗലോസ് അപ്പസ്തോലനെ സത്യവിശ്വാസത്തിന്റെ ആശ്രയിക്കാവുന്ന ഉറവിടമായി കണക്കാക്കിയ മാർഷൻ, യഹൂദസിദ്ധാന്തങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു വിശ്വാസസംഹിതയ്ക്ക് രൂപം കൊടുത്തു. ക്രിസ്തു കൊണ്ടുവന്ന രക്ഷയുടെ സന്ദേശം മനസ്സിലാക്കിയ ഒരേയൊരു അപ്പസ്തോലൻ പൗലോസായിരുന്നെന്ന് മാർഷൻ കരുതി.[5]