മാർപ്പാപ്പയുടെ തെറ്റാവരം
From Wikipedia, the free encyclopedia
ദൈവികവെളിപാടിനേയോ അതുമായി ഗാഢബന്ധമുള്ള വിഷയങ്ങളേയോ സംബന്ധിച്ച് സാർവത്രികസഭയെ പ്രബോധിപ്പിക്കുമ്പോൾ, കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പയ്ക്ക്, ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതിനാൽ തെറ്റുപറ്റുക സാദ്ധ്യമല്ല എന്ന സിദ്ധാന്തമാണ് മാർപ്പാപ്പയുടെ തെറ്റാവരം അല്ലെങ്കിൽ അപ്രമാദിത്വം എന്നറിയപ്പെടുന്നത്.[1] തെറ്റാവരത്തിന്റെ ബലത്തിൽ പഠിപ്പിക്കപ്പെടുന്ന കാര്യങ്ങൾ ഉദ്ദിഷ്ടാർത്ഥത്തിൽ സ്വീകരിക്കാൻ കഴിയത്തക്കവണ്ണം ദൈവാത്മാവ് സഭാസമൂഹത്തിൽ "വിശ്വാസികളുടെ ബോദ്ധ്യം" (sensus fidelium) എന്ന നിലയിൽ പ്രവർത്തിക്കുന്നതായുള്ള വാദവും ഈ സിദ്ധാന്തത്തിന്റെ ഭാഗമാണ്. അപ്രമാദിത്വസിദ്ധാന്തത്തെ നിർവചിച്ചതും വിശ്വാസസത്യമായി പ്രഖ്യാപിച്ചതും പീയൂസ് ഒൻപതാമൻ മാർപ്പാപ്പ ആയിരിക്കെ 1870-ൽ നടന്ന ഒന്നാം വത്തിക്കാൻ സൂനഹദോസാണ്.
'പഴയകത്തോലിക്കർ' എന്ന പേരിൽ 19-ആം നൂറ്റാണ്ടിൽ ജർമ്മനിയിൽ രൂപപ്പെട്ട വിമതവിഭഗവും വിഖ്യാതകത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ഹാൻസ് കങ്ങും ഉൾപ്പെടെയുള്ളവർ ഈ സിദ്ധാന്തത്തെ എതിർക്കുന്നു. 1971-ൽ എഴുതിയ "തെറ്റുപറ്റായ്കയോ? ഒരന്വേഷണം"(Infallible? An Inquiry) എന്ന കൃതിയിൽ കങ്ങ് ഇതിനെ, മനുഷ്യകല്പിതമായതും തിരുത്തപ്പെടേണ്ടതുമായ സിദ്ധാന്തമെന്ന് വിശേഷിപ്പിച്ചു. 1870-ൽ ഈ സിദ്ധാന്തത്തെ വിശ്വാസസത്യത്തിന്റെ നിലയിലെക്കുയർത്തിയതിനെ യൂറോപ്പിലെ വ്യവസ്ഥാപിത രാഷ്ട്രീയനേതൃത്വങ്ങൾ കണ്ടത്, മാർപ്പാപ്പ പദവിയുടെ രാഷ്ട്രീയാധികാരങ്ങൾ നിലനിർത്താനുള്ള തന്ത്രമായാണ്.[2]