ഫ്രീഡ്രിക്ക് നീച്ച
From Wikipedia, the free encyclopedia
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ജർമ്മൻ തത്ത്വചിന്തകനും ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞനും ആയിരുന്നു ഫ്രീഡ്രിക്ക് വിൽഹെം നീച്ച (ഒക്ടോബർ 15, 1844 – ഓഗസ്റ്റ് 25, 1900). മതം, സന്മാർഗം, സംസ്കാരം, തത്ത്വചിന്ത, ശാസ്ത്രം എന്നീ വിഷയങ്ങളിൽ അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചു. ഒരു പ്രത്യേകജർമ്മൻ ഭാഷാശൈലിയിൽ, അലങ്കാരങ്ങളും ആപ്തവാക്യങ്ങളും നിറഞ്ഞവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. നീച്ചയുടെ ശൈലിയും, സത്യത്തിന്റെ മൂല്യത്തേയും വസ്തുനിഷ്ഠതയേയും കുറിച്ച് മൗലിക പ്രശ്നങ്ങൾ ഉന്നയിക്കുന്ന ചിന്തയും, വ്യാഖ്യാതാക്കളെ വിഷമിപ്പിക്കുകയും ഒട്ടേറെ ആനുഷംഗിക രചനകൾക്ക് പ്രചോദനമാവുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ അടിസ്ഥാനനിലപാടുകളിൽ പലതിലും അവ്യക്തതയൊന്നുമില്ല. ദുഃഖ:പര്യവസായിയായ സാഹിത്യത്തെ (tragedy) ജീവിതത്വരയുടെ ഏറ്റുപറച്ചിലായി അംഗീകരിച്ചതും, അനേകം വിമർശകരുടെ പുനർവ്യാഖ്യാനത്തിന് വിഷയമായ പ്രത്യാഗമനനൈരന്തര്യം (eternal recurrence) എന്ന ആശയവും, പാശ്ചാത്യചിന്തയിൽ നൂറ്റാണ്ടുകളോളം വലിയ സ്വാധീനം ചെലുത്തിയ പ്ലേറ്റോയുടെ സിദ്ധാന്തങ്ങളുടെ തിരസ്കാരവും അവയിൽ പെടുന്നു. ഒപ്പം ക്രിസ്തുമതത്തേയും (പ്രത്യേകിച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ അതിന്റെ ലേബലിൽ പ്രചരിച്ചിരുന്ന ആശയങ്ങളെയും), ജനാധിപത്യം, സോഷ്യലിസം എന്നിവയടക്കം സമത്വവാദത്തിന്റെ എല്ലാ രൂപങ്ങളേയും അദ്ദേഹം തള്ളിപ്പറഞ്ഞു.
കാലഘട്ടം | പത്തൊൻപതാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
---|---|
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | വെയ്മർ ക്ലാസ്സിസിസം; കോണ്ടിനെന്റൽ തത്ത്വചിന്തയുടെ പൂർവഗാമി, അസ്തിത്വവാദം, ഉത്തരാധുനികത, ഉത്തരഘടനാവാദം, മനോവിശ്ലേഷണം |
പ്രധാന താത്പര്യങ്ങൾ | സൗന്ദര്യശാസ്ത്രം, സാന്മാർഗ്ഗികത, സത്താമീമാംസ, ചരിത്രദർശനം, മനഃശാസ്ത്രം, മൂല്യസിദ്ധാന്തം |
ശ്രദ്ധേയമായ ആശയങ്ങൾ | അപ്പോള്ളോനിനും ഡയോനിഷ്യനും, ദൈവത്തിന്റെ മരണം, പ്രത്യാഗമനനൈരന്തര്യം, കാലിക്കൂട്ടമനസ്ഥിതി, അടിമ-യജമാന ധാർമ്മികത, അതിമനുഷ്യൻ, വീക്ഷ്ണകോണവാദം, ശക്തിക്കുള്ള ഇച്ഛ |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
ക്ലാസ്സിക്കൽ ഭാഷാശാസ്ത്രജ്ഞൻ എന്ന നിലയിലെ തുടക്കത്തിനുശേഷമാണ് നീച്ച തത്ത്വചിന്തയിലേക്ക് തിരിഞ്ഞത്. 24 വയസ്സുള്ളപ്പോൾ സ്വിറ്റ്സർലണ്ടിലെ ബാസൽ സർവകലാശാലയിൽ ക്ലാസ്സിക്കൽ ഭാഷാവിജ്ഞാനീയത്തിന്റെ പ്രൊഫസറായി നിയമിതനായ നീച്ച, ആ സ്ഥാനം വഹിച്ചവരിൽ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.[1] എന്നാൽ ജീവിതകാലം മുഴുവൻ അലട്ടിയ അരോഗ്യപ്രശ്നങ്ങൾ മൂലം 1879-ൽ അദ്ദേഹത്തിന് ആ സ്ഥാനത്തുനിന്ന് വിരമിക്കേണ്ടിവന്നു. 1889-ൽ നീച്ച ഗുരുതരമായ മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. 1900-ലെ മരണം വരെ, അവശേഷിച്ച വർഷങ്ങൾ, അമ്മയുടേയും സഹോദരിയുടേയും പരിചരണത്തിലാണ് നീച്ച കഴിഞ്ഞത്.