2008-ൽ ഉക്രൈനിൽ രൂപീകരിച്ച ഒരു ഫെമിനിസ്റ്റ് സംഘടനയാണ് ഫെമെൻ (FEMEN) (Ukrainian: Фемен). ഇപ്പോൾ പാരീസ് പാരീസ് ആണ് ഇവരുടെ ആസ്ഥാനം.[7] വിവാദങ്ങളുണ്ടാക്കുന്നതരം[8][9] പ്രതിഷേധങ്ങൾ മാറുമറയ്ക്കാതെ നടത്തുന്നതിലൂടെയാണ് ഈ സംഘടന പ്രശസ്തി നേടിയത്. ലൈംഗിക ടൂറിസം,[1][8] മത സംഘടനകൾ,[10] ലിംഗവിവേചനം, സ്വവർഗ്ഗാനുരാഗികളോടുള്ള വിവേചനം,[11] മറ്റ് സാമൂഹിക, രാഷ്ട്രീയ ആന്താരാഷ്ട്രീയ വിഷയങ്ങൾ എന്നിവ ഈ സംഘടനയുടെ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
"പുരുഷമേധാവിത്വത്തിനെ അതിന്റെ മൂന്ന് രൂപങ്ങളായ സ്ത്രീ ലൈംഗിക ചൂഷണം, ഏകാധിപത്യം, മതം എന്നിവയെ ചെറുക്കുന്നതിലൂടെ പ്രതിരോധിക്കുന്നു" എന്നാണ് ഫെമെൻ അവകാശപ്പെടുന്നത്.[12] "സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനായി സെക്സ്ട്രീമിസം ഉപയോഗിക്കുക" എന്നത് ഫെമെന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.[7] പ്രതിഷേധത്തിനിടെ ഫെമെൻ പ്രവർത്തകരെ പോലീസ് പല തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്.[12][13]
2011 നവംബറിൽ ഫെമെൻ പ്രവർത്തക അലക്സാണ്ട്ര ഷെവ്ചെങ്കോസെയിന്റ് പീറ്റേഴ്സ് ചത്വരത്തിൽബെനഡിക്റ്റ് പതിനാറാമൻ ഞായറാഴ്ച്ച പ്രഭാഷണം നടത്തിക്കൊണ്ടിരുന്നപ്പോൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയം "സ്തീകൾക്ക് സ്വാതന്ത്ര്യം" എന്ന ബാനർ ഉയർത്തിക്കാട്ടുകയും ചെയ്തു.[14]ഇറ്റാലിയൻ പോലീസ് ഷെവ്ചെങ്കോയെയും കൂട്ടാളികളെയും ഉടൻ തന്നെ പിടികൂടി.[14][15]
2012 ഏപ്രിലിൽ അഞ്ച് ഫെമെൻ പ്രവർത്തകർ ഉക്രൈനിൽ ഗർഭച്ഛിദ്രം തടയുന്നതിനായുള്ള നിയമനിർമ്മാണം നടക്കവെ കീവിലെ സൈന്റ് സോഫിയ കത്തീഡ്രലിൽപള്ളിമണികൾ അടിച്ചുകൊണ്ട് പ്രതിഷേധം നടത്തുകയുണ്ടായി.[13] ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.[13]
2012 ജൂലൈ 26-ന് യാന ഷഡനോവ മാറുമറയ്ക്കാതെ മോസ്കോയുടെയും റഷ്യയുടെയും പാത്രിയർക്കീസായ കിറിൽ ഒന്നാമനെ അദ്ദേഹം ഉക്രൈൻ സന്ദർശിക്കവെ ആക്രമിക്കുകയുണ്ടായി.[16][17] "കിറിലിനെ കൊല്ലുക" എന്ന് ഷഡനോവയുടെ പുറത്ത് പെയിന്റ് കൊണ്ട് എഴുതിയിട്ടുണ്ടായിരുന്നു. "പോയി തുലയൂ!" എന്ന് ഷഡനോവ ഈ ഓർത്തഡോക്സ് ക്രിസ്ത്യൻ മേധാവിയോട് പറഞ്ഞു.[16][18] പതിനഞ്ച് ദിവസം ഷഡനോവ അറസ്റ്റിലായിരുന്നു.[19]
2012 ഒളിമ്പിക്സ് സമയത്ത് ലണ്ടനിൽ "നശിച്ച ഇസ്ലാമിക് ഭരണകൂടങ്ങൾക്കെതിരേ" ഫെമെൻ പ്രകടനം നടത്തിയിട്ടുണ്ടായിരുന്നു. ഐ.ഒ.സി. ഇത്തരം ഭരണകൂടങ്ങളെ പിന്തുണയ്ക്കുന്നുണ്ട് എന്നായിരുന്നു ഫെമെന്റെ ആരോപണം.[20] മുസ്ലീം പുരുഷന്മാരുടെ വേഷം ധരിച്ച സ്ത്രീകൾ പ്രതിഷേധിക്കാനുണ്ടായിരുന്നു. "ശരിയ പാടില്ല" എന്നെഴുതിയ ബാനറുകൾ ഇവർ കയ്യിലേന്തിയിട്ടുണ്ടായിരുന്നു.[21][22]
2012 ഓഗസ്റ്റ് 17-ന് ഇന്ന ഷെവ്ചെങ്കോയും രണ്ട് ഫെമെൻ പ്രവർത്തകരും കീവിൽ ഒരു കുരിശ് ചെയിൻ സോ ഉപയോഗിച്ച് മുറിച്ചിട്ടു. പുസി റയട്ട് എന്ന സംഗീത ഗ്രൂപ്പിന് പിന്തുണ നൽകാനായിരുന്നു ഈ നടപടി.[23][24]
സലാഫിസ്റ്റ് പതാക ഫെമെൻ പ്രവർത്തകർ പാരീസിലെ ഗ്രേറ്റ് മോസ്കിനു മുന്നിൽ വച്ച് 2013 ഏപ്രിൽ മൂന്നിന് കത്തിക്കുകയുണ്ടായി. അമിന ടൈലറിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചായിരുന്നു ഇത്.[25]
2015 സെപ്റ്റംബർ 12-ന് മുസ്ലീം കുടുംബങ്ങളിൽ നിന്നുള്ള രണ്ട് ഫെമെൻ പ്രവർത്തകർ മുസ്ലീം സ്ത്രീകളുടെ ചുമതലകളെപ്പറ്റിയുള്ള പാരീസിലെ ഒരു സമ്മേളനത്തിനിടെ പർദ്ദ ധരിച്ച് സ്റ്റേജിലെത്തുകയും വസ്ത്രം അഴിച്ചുമാറ്റി മാറുമറയ്ക്കാതെ പ്രകടനം നടത്തുകയും ചെയ്തു. "ഒരാൾക്കും എന്നെ അടിമപ്പെടുത്താനാകില്ല, ഒരാൾക്കും എന്നെ കൈവശപ്പെടുത്താനാകില്ല, ഞാൻ തന്നെയാണ് എന്റെ പ്രവാചക" എന്ന് അവരുടെ ശരീരത്തിൽ പെയിന്റ് ഉപയോഗിച്ച് എഴുതിയിരുന്നു.[26][27] സമ്മേളനത്തിന്റെ സംഘാടകർ ഇവർക്കെതിരേ നഗ്നതാപ്രദർശനത്തിന് കേസ് കൊടുക്കുകയുണ്ടായി.[28]