കേരളത്തിലെ സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും From Wikipedia, the free encyclopedia
ഇന്ത്യയിലെ കേരളത്തിൽ നിന്നുള്ള തത്വചിന്തകനും സന്യാസിയും കേരള നവോത്ഥാന ചരിത്രത്തിലെ ഒരു സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം എല്ലാം ഒരു മനുഷ്യൻ മാത്രംഅവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആ ജീവിതലക്ഷ്യവം. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിക്കുന്നതിൽ പങ്കു വഹിച്ചു.[1] ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു. വിവേകം താനേ വരില്ല, യത്നിക്കാൻ ധാരാളം വായിക്കണം എന്ന് പഠിപ്പിച്ചു ഗുരു. മടിയൻമാരായാൽ നീതിക്കു നിരകാത്തതു ചെയ്യും എന്ന് ഓർക്കുന്നു.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു.[2]രണ്ടുതവണ ശ്രീലങ്ക സന്ദർശിക്കുകയും അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ പരിപാലന യോഗം സ്ഥാപിച്ചു.[3] മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. 1916-ൽ ജാതിയില്ലാ വിളംബരത്തിലൂടെ താൻ ഒരു ജാതിയുടെയും മതത്തിന്റെയും വക്താവായ ആളല്ലെന്നും താൻ ജാതിയും മതവും ഉപേക്ഷിച്ചു സംവത്സരങ്ങൾ കഴിഞ്ഞുവെന്നും ഗുരു വ്യക്തമാക്കി.
ഏകദേശം ഏട്ടാം നൂറ്റാണ്ടു മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരള സമൂഹത്തെ സവർണർ, അവർണർ എന്നീ രണ്ടു വിഭാഗങ്ങളായി വിഭജിച്ചുനിർത്തി.
മനുഷ്യരെ എല്ലാവരേയും ഒരുപോലെ അംഗീകരിക്കാത്ത ക്രൂര വ്യവസ്ഥിതിയാണ് ജാതി വ്യവസ്ഥ. ഉച്ചനീചത്വങ്ങളും അതിനോടുബന്ധപ്പെട്ട തീണ്ടൽ, തൊടീൽ മുതലായ അനാചാരങ്ങളും നിലനിന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയരടക്കമുള്ള നായർ, അമ്പലവാസി, ശൂദ്രനായർ, വെള്ളാളർ തുടങ്ങിയവർ സവർണ്ണരെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിക്കപ്പെട്ടു. കമ്മാളർ അഥവാ വിശ്വകർമജർ, ഗണകർ തുടങ്ങി രണ്ടിലും ചേരാത്തതായും ചിലരുണ്ടായിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം തുടങ്ങിയ മേഖലകൾ അസ്പർശ്യരായി മാറ്റി നിർത്തപ്പെട്ട അയിത്ത ജാതിക്കാർക്ക് നിഷിദ്ധമായിരുന്നു. മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവൻ പോലും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഡോ പല്പുവിനെപ്പോലെ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ പലരും ശാഠ്യത്തിന്റെ ഇരകളായിത്തീർന്നു. ഈഴവനായതുകൊണ്ട് മാത്രമായിരുന്നു പൽപ്പുവിന് ട്രാവൻകൂർ മെഡിക്കൽ കോളേജിൽ അഡ്മിഷൻ നിഷേധിച്ചത്. പിന്നീടദ്ദേഹം മദ്രാസിൽ നിന്ന് മെഡിസിനിൽ ബിരുദമെടുക്കുകയും ലണ്ടനിലെ ക്യാംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുകയും ചെയ്തു. നാട്ടിൽ തിരിച്ചെത്തിയ ഡോ. പൽപ്പുവിനെ തിരുവിതാംകൂർ മഹാരാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ നാട്ടിലെ ജാതി സമ്പ്രദായം അനുവദിച്ചില്ല. ബ്രിട്ടീഷ് ഭരണം നിലനിന്ന മൈസൂരിലാണ് അദ്ദേഹം പ്രാക്ടീസ് ചെയ്തത്.
ജന്മികളായ ബ്രാഹ്മണർ അവർണ്ണ ജാതിക്കാരായ കർഷകർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമകളാക്കി വെയ്ക്കുകയും ചെയ്തുപോന്നു അത്തരമൊരു വ്യവസ്ഥിതി അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതിനെല്ലാം അപ്പുറമായിരുന്നു അവർണ്ണരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക, മീൻപിടിക്കുക, എണ്ണയാട്ടുക, കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാവിധിയിലും സവർണ അവർണ വ്യത്യാസമുണ്ടായിരുന്നു. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളയുന്ന ശിക്ഷയും അക്കാലത്തുണ്ടായിരുന്നു. പൃഷ്ഠത്തിൽ കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്ന ചിത്രവധമായിരുന്നു അക്കാലത്ത് നടപ്പിലിരുന്ന ഏറ്റവും ക്രൂരമായ ശിക്ഷാവിധി. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമപ്രദേശമായ ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കൊല്ലവർഷം 1032 ചിങ്ങം 5നാണ് ശ്രീനാരായണഗുരു ജനിച്ചത്. [4] ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്[5], ചതയം നക്ഷത്രത്തിൽ. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത്. അദ്ദേഹത്തിന്റെ പിതാവ്, കൊച്ചുവിളയിൽ മാടൻ സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്.
മൂന്നു സഹോദരിമാരുണ്ടായിരുന്നു ഗുരുദേവന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. നാണു എന്നാണ് കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു.
നാണുവിന്റെ പതിനഞ്ചാമത്തെ വയസ്സിൽ അമ്മ മരിച്ചു , തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. ചെറുപ്പത്തിലേ കാർഷികവൃത്തിയിൽ നാണു തൽപ്പരനായിരുന്നു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന് പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയം, മണിമേഖല, തിരുക്കുറൾ, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവു നേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അറിവ് നേടി. കൂടാതെ തമിഴ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം, സിദ്ധരൂപം, അമരകോശം തുടങ്ങി പാരമ്പര്യരൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനും അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. അലങ്കാരം, തർക്കം, വേദാന്തം, വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിനു ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.
22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്, മങ്ങാട്ട് വരമ്പെൽ ഔസെഫ്, തയ്യിൽ കൊച്ചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമർശനം, തർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തൻറെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിലെത്തി . ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു.
1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു. ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. മങ്ങാട്ട് വരമ്പെൽ ഔസെഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിച്ചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ.
സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. 1888 മാർച്ച് മാസത്തിൽ ശിവരാത്രിനാളിൽ ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ഒരു ശിവപ്രതിഷ്ഠ നടത്തി.[6][7] അരുവിപ്പുറത്ത് നെയ്യാറിനുതീരത്തെ ഗുഹയിൽ ഏറെനേരത്തെ ധ്യാനത്തിനുശേഷമാണ് അദ്ദേഹം പ്രതിഷ്ഠ നടത്തിയത്. നെയ്യാറിൽ ശങ്കരൻകുഴിയിൽനിന്ന് മുങ്ങിയെടുത്ത വലിയ കല്ലാണ് അദ്ദേഹം ശിവപ്രതിഷ്ഠയ്ക്കായി ഉപയോഗിച്ചത്. [8] താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.[9]ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്.[10] പൌരോഹിത്യത്തെ ചട്ടമ്പിസ്വാമി സൈദ്ധാന്തികമായി നേരിട്ടപ്പോൾ അതിന് പ്രായോഗികഭാഷ്യം ചമയ്ക്കുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു. ബ്രാഹ്മണനല്ലാത്ത ഒരാൾ ദൈവപ്രതിഷ്ഠ നടത്തുന്നത് ആദ്യമായിരുന്നു. പൌരോഹിത്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ചെയ്തത്. കല്ലിലോ ലോഹങ്ങളിലോ മറ്റാരെങ്കിലും നിർമിച്ച സുന്ദരശിൽപ്പങ്ങളായിരുന്നു ബ്രാഹ്മണപുരോഹിതർ അന്നുവരെ പ്രതിഷ്ഠിച്ചത്. അതിനുപകരം പ്രകൃതിതന്നെ മിനുക്കിയെടുത്ത കല്ല് പുഴയിൽനിന്ന് മുങ്ങിയെടുത്ത് പ്രതിഷ്ഠിക്കുകവഴി ആരാധനാസങ്കൽപ്പങ്ങളെ അദ്ദേഹം പൊളിച്ചെഴുതി. ശിൽപ്പിയോ പൂജാരിയോ ആവശ്യമില്ലെന്നും ആർക്കും പ്രതിഷ്ഠനടത്താം, ആരാധിക്കാം എന്ന് അദ്ദേഹം ഇതിലൂടെ പ്രഖ്യാപിച്ചു. [11]
ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
“ | ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത് [12] |
” |
1904ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു. ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂർ, കണ്ണൂർ, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ അമ്പലങ്ങൾ നിർമ്മിച്ചു. ഒരു ക്ഷേത്രം നിർമ്മിച്ചു ശിവപാർവതിമാരെ അദ്ദേഹം വർക്കലയിലെ ശിവഗിരിയിൽ പ്രതിഷ്ഠ നടത്തി. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആശ്രമത്തിന് ശിവഗിരി എന്ന പേര് ഉണ്ടാകാൻ കാരണം. സാധാരണ ക്ഷേത്രങ്ങളിലേതുപോലെ അഭിഷേകം, നിവേദ്യം തുടങ്ങിയവ ഇവിടെ പതിവില്ല. 1912-ൽ ശിവഗിരിയിൽ വിദ്യാ ഭഗവതിയായ സരസ്വതി ദേവിക്ക് വേണ്ടി ഒരു ശാരദാക്ഷേത്രവും നിർമ്മിച്ചു.
1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു. അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം. ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതിലക്ഷണം, ജാതിനിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. [13] അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത്.
ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
വർഷം | സംഭവങ്ങൾ |
---|---|
| |
| |
| |
| |
| |
| |
| |
| |
| |
| |
|
വർഷം | ക്ഷേത്രം |
---|---|
1063 | അരുവിപ്പുറം ശിവക്ഷേത്രം |
1063 | ചിറയിൻകീഴ് വക്കം വേലായുധൻ കോവിൽ |
1063 കുംഭം | മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം |
1067 | ആയിരം തെങ്ങ് ശിവക്ഷേത്രം |
1068 | കുളത്തൂർ കോലത്തുകര ശിവക്ഷേത്രം |
1068 മീനം | വേളിക്കാട് കാർത്തികേയക്ഷേത്രം |
1069 | കായിക്കര ഏറത്ത് സുബ്രഹ്മണ്യൻ ക്ഷേത്രം |
1070 | കരുനാഗപ്പളളി കുന്നിനേഴത്ത് ഭഗവതിക്ഷേത്രം |
1071 വൃശ്ചികം | മുട്ടയ്ക്കാട് കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം |
1078 | മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം |
1080 | കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം |
1083 കുംഭം | തലശ്ശേരി ജഗന്നാഥക്ഷേത്രം |
1084 മീനം | കോട്ടാർ ഗണപതിക്ഷേത്രം |
1084 മീനം | ഇല്ലിക്കൽ കമ്പിളിങ്ങി അർദ്ധനാരീശ്വര ക്ഷേത്രം |
1085 മേടം | കോഴിക്കോട് ശ്രീകണേ്ഠശ്വരക്ഷേത്രം |
1085 കുംഭം | മംഗലാപുരം ഗോകർണനാഥക്ഷേത്രം |
1087 മകരം | ചെറായി ഗൗരീശ്വരക്ഷേത്രം |
1087 മേടം | ശിവഗിരി ശാരദാമഠം |
1088 | അരുമാനൂർ ശ്രീ നയിനാർദേവക്ഷേത്രം |
1090 മീനം | അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വരക്ഷേത്രം |
1090 | ചെങ്ങന്നൂർ സിദ്ധേശ്വരക്ഷേത്രം |
1091 കുംഭം | പളളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രം |
1091 | കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം |
1092 | കൂർക്കഞ്ചേരി മഹേശ്വരക്ഷേത്രം |
1094 കുംഭം | ചിങ്ങംപെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം |
1096 ഇടവം | കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്ഠ) |
1097 | മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം ( സത്യം, ധർമം,ദയ, ശാന്തി എന്നെഴുതിയ പ്രഭ) |
1098 മിഥുനം | പാണാവളളി ശ്രീകണ്ഠേശ്വരക്ഷേത്രം |
1101 മീനം | പാർളിക്കാട് ബാലസുബ്രഹ്മണ്യക്ഷേത്രം |
1102 ഇടവം 23. | ഇടപ്പാടി ആനന്ദഷൺമുഖക്ഷേത്രം |
1102 ഇടവം 31. | കളവം കോട് അർധനാരീശ്വരക്ഷേത്രം ( "ഓം' എന്ന് മത്സ്യത്തിൽ ആലേഖനം ചെയ്ത നീലക്കണ്ണാടി) |
1102 | വെച്ചല്ലൂർ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്ഠ) |
1083 | കോട്ടയം നാഗമ്പടം ശിവക്ഷേത്രം |
1083 | പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രം |
1921ജനുവരി 21|| വൈക്കം ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരംസുബ്രഹ്മണ്യ ക്ഷേത്രം (വേൽ പ്രതിഷ്ഠ )
അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈ സംഘടനയെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മേയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽപ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:
“ | എന്റെ ഡോക്ടർ അവർകൾക്ക്, യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു. |
” |
— എന്ന് നാരായണഗുരു. |
ശിവഗിരിയിൽ ഗുരുദേവന്റെ വിശ്രമ സ്ഥലമാ
യ വൈദിക മഠത്തിൽ 1922 നവംബർ 15 ന് വൈകിട്ട് 4 മണിക്കാണ് രവീന്ദ്രനാഥ ടാഗോർ എത്തിയത്.[18] അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥം നടത്തിയ ഭാരത പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള സന്ദർശനം.[18] തിരുവിതാംകൂർ മഹാരാജാവിന്റെ ക്ഷണപ്രകാരം തിരുവനന്തപുരത്തെത്തിയ ടാഗോറിനെ ശിവഗിരിലേക്ക് ക്ഷണിക്കുന്നത് ഡോ. പല്പു ആയിരുന്നു.[18][19] ടാഗോറിനെ കണ്ട ഗുരു സംഭാഷണം സംസ്‌കൃതത്തിലാകാമെന്ന് ടാഗോറിനോട് പറഞ്ഞപ്പോൾ തനിക്ക് ബംഗാളി കലർന്ന സംസ്‌കൃതമേ അറിയൂവെന്ന് പറഞ്ഞതോടെ ദ്വിഭാഷിയായി കുമാരനാശാൻ വന്നു. ഗുരുവിന്റെ കാഴ്ചപ്പാടുകൾ ടാഗോർ ചോദിച്ചറിഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ടാഗോർ സന്ദർശന ഡയറിയിൽ 'ശ്രീനാരായണ ഗുരുവിനേക്കാൾ മികച്ചതോ ഗുരുവിനു തുല്യനോ ആയ ഒരു മഹാത്മാവിനെയും ഞാനിതുവരെ കണ്ടിട്ടില്ല. ചക്രവാളസീമയ്ക്ക് അപ്പുറത്തേക്കു നീണ്ടിരിക്കുന്ന ആ യോഗനയനങ്ങളും ഈശ്വരചൈതന്യം നിറഞ്ഞ് സ്വയം പ്രകാശമാനമായ ദ്യുതിയാൽ പ്രശോഭിക്കുന്ന തിരുമുഖവും ഞാനൊരു കാലത്തും മറക്കുകയില്ല' എന്ന് കുറിച്ചു.[19] 'ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. ആ ചൈതന്യമൂർത്തി ഇന്ത്യയുടെ തെക്കേ അറ്റത്തു വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുവല്ലാതെ മറ്റാരുമല്ല' എന്നായിരുന്നു സി.എഫ്.ആൻഡ്രൂസ് കുറിച്ചത്.[19]
1925 മാർച്ച് 12നു മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും ശിവഗിരിയിൽ ഗാന്ധി ആശ്രമം എന്നു പിന്നീട് അറിയപ്പെട്ട, എ.കെ.ഗോവിന്ദദാസിന്റെ കെട്ടിടത്തിൽ വെച്ച് സംഭാഷണം നടത്തി.[20] എൻ.കുമാരനായിരുന്നു പരിഭാഷകൻ. വൈക്കം സത്യഗ്രഹം, അക്രമരാഹിത്യം, മതം, പിന്നാക്കക്കാരുടെ ഉന്നമനത്തിനുള്ള മാർഗം തുടങ്ങിയവയെപ്പറ്റിയുള്ള ചർച്ചയിൽ ഗാന്ധിജി വർണവ്യവസ്ഥയെ അനുകൂലിച്ചപ്പോൾ ഗുരു, ജാതി വ്യവസ്ഥ ഇല്ലാതാക്കണമെന്ന് വാദിച്ചു.
1924 സെപ്റ്റംബർ 27ന് വൈക്കം സത്യഗ്രഹസ്ഥലം സന്ദർശിച്ച ശ്രീനാരായണഗുരു 28 ന് മഹാത്മാഗാന്ധിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർഥിച്ചിരുന്നു.[20] ആൾക്കൂട്ടത്തിനിടയിൽ പരസ്യമായി ഗുരു പ്രാർഥിച്ചത് അപൂർവമാണെന്ന് ജീവചരിത്രകാരൻ കോട്ടുകോയിക്കൽ വേലായുധൻ എഴുതുന്നു.[20]
ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്[21]. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. തന്നെ ചികിത്സിക്കാനെത്തിയ അന്നത്തെ കാലത്തെ മഹാവൈദ്യന്മാരോടും ശിഷ്യന്മാരോടും ഗുരു മുൻകൂട്ടി തന്റെ സമാധി അടുത്തു എന്നും ആശ്രമം നന്നായി നോക്കി നടത്തണം എന്നും നന്മയുള്ളവരായി എല്ലാവരും ജീവിക്കണം എന്നും അദ്ദേഹം എല്ലാവരോടും പറഞ്ഞിരുന്നു.[അവലംബം ആവശ്യമാണ്] 1928 ജനുവരി 18 ന് കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്.
1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു. ദീർഘകാലമായി വാർദ്ധക്യ സഹജമായ രോഗ ബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല മഹാവൈദ്യന്മാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം ഭക്തരുടെ മുന്നിൽ ധ്യാനത്തോടെ അന്തരിച്ചത്. അദ്ദേഹത്തിന്റെ 72-ആം ജന്മദിനം കഴിഞ്ഞ് അപ്പോൾ മൂന്നാഴ്ച പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭൗതികശരീരം ശിവഗിരി മഠവളപ്പിൽ സമാധിയിരുത്തി. ഇന്ന് അവിടെ അദ്ദേഹത്തിന്റെ പ്രതിമയോടുകൂടിയ മണ്ഡപമുണ്ട്. നിരവധി ആളുകൾ അവിടെ ദർശനത്തിനെത്തുന്നു.
“ | ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല.. | ” |
— രബീന്ദ്രനാഥ ടാഗോർ |
“ | ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം | ” |
— അയ്യൻകാളി |
“ | ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളുന്ന ശ്രീ നാരായണ ഗുരു വല്ലാതെ മറ്റാരുമല്ല. | ” |
— ദീനബന്ധു സി.എഫ്.ആൻഡ്രൂസ് |
“ | ശ്രീനാരായണഗുരുവിനേക്കാൾ ആത്മീയജ്ഞാനം കൈവന്ന ആരെയും ലോകസഞ്ചാരത്തിനിടയിൽ ദർശിക്കാൻ എനിക്ക് സാധിച്ചിട്ടില്ല | ” |
— രവീന്ദ്രനാഥ ടാഗോർ |
Seamless Wikipedia browsing. On steroids.