മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മൂടുപടം.[1] എസ്.കെ. പൊറ്റക്കാടിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച കഥയ്ക്ക് കെ. പദ്മനാഭൻ നായരും കെ.ടി. മുഹമ്മദും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരനും യൂസഫലി കേച്ചേരിയും ചേർന്നു രചിച്ച 9 ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എ. വിൻസെന്റും, ചിത്രസംയോജനം ജി. വെങ്കിട്ടരാമനും, കലാസംവിധാനം എസ്. കൊന്നനാടും നിർവ്വഹിച്ചു. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തീകരിച്ച ഈചിത്രം 1963 ഏപ്രിൽ 12-ന് പ്രദർശനം തുടങ്ങി.
മൂടുപടം | |
---|---|
സംവിധാനം | രാമു കാര്യാട്ട് |
നിർമ്മാണം | ടി.കെ. പരീക്കുട്ടി |
രചന | എസ്.കെ. പൊറ്റക്കാട് |
തിരക്കഥ | കെ. പദ്മനാഭൻ നായർ, കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | സത്യൻ മധു പ്രേംജി കുതിരവട്ടം പപ്പു നെല്ലിക്കോട് ഭാസ്കരൻ കെടാമംഗലം അലി അംബിക (പഴയകാല നടി) ഷീല ശന്താദേവി ആർ.എസ്. പ്രഭു മാസ്റ്റർ സോമൻ |
സംഗീതം | എം.എസ്. ബാബുരാജ് |
ഛായാഗ്രഹണം | എ. വിൻസെന്റ് |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | ചന്ദ്രതാര പ്രൊഡ്ക്ഷൻ |
വിതരണം | ചന്ദ്രതാര പിക്ച്ചേഴ്സ് |
റിലീസിങ് തീയതി | 12/04/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നാട്ടിൻ പുറം, പിശുക്കൻ കച്ചവടക്കാരൻ ചാത്തു മൂപ്പർ, അയാളുടെ മക്കൾ അപ്പുക്കുട്ടനും അമ്മുക്കുട്ടിയും. അയൽ വാസി കദീസുമ്മ, മക്കൾ ആലിക്കുട്ടിയും ആമീനയും. വിഭിന്ന സമുദായത്തിൽ പെട്ടവരെങ്കിലും ഒരു കുടുംബാംഗങ്ങൾ എന്ന പോലെ കഴിഞ്ഞു വന്നു. ഒന്നിച്ചു വളർന്ന ആമിനയും അപ്പുക്കുട്ടനും പ്രായം തികഞ്ഞപ്പോൾ പ്രണയബദ്ധരായി. സമുദായത്തിന്റെ എതിർപ്പു ഭയന്നു ആ യുവമിഥുനങ്ങൾ നിശ്ശബ്ദ പ്രേമവുമായി നാൾ നീക്കി. പല കൊച്ചു വ്യാപാരങ്ങൾ നടത്തി പരാജയപ്പെട്ട ആലി ബോംബേക്ക് തിരിച്ചു. അവിടെ പായും വിശറിയും വില്പന നടത്തി ജീവിച്ചു. ഈ കാലത്ത് ചാത്തു വയനാട്ടിൽ പോയി വന്നത് ഒരു രണ്ടാം ഭാര്യയുമായിട്ടാണ്. അപ്പുക്കുട്ടന് അവരുമായി പൊരുത്തപ്പെടുവാൻ കഴിഞ്ഞില്ല. സഹോദരിയായ അമ്മു കൃസ്ത്യാനിയായ കൊച്ചുഞ്ഞുമായി പ്രേമത്തിലായത് അറിഞ്ഞ അപ്പു അച്ഛനില്ലാത്ത അവസരം നോക്കി നാട്ടുകാരുടെ ആശീർവാദവും വാങ്ങി ആ മിശ്രവിവാഹം നടത്തിക്കൊടുത്തു. ഈ വിവരമറിഞ്ഞ ചാത്തു അപ്പുവിനെ അളവിലേറെ മർദ്ദിച്ചു. ചിറ്റമ്മയായ ചിരുതയുടേ മന്ധരപ്രയോഗവും അച്ഛൻ്റെ മർദ്ദന മുറകളും സഹിക്കാനാവാതെ അപ്പുവും ബോംബെയ്ക്ക് പോയി. ഒരു ടയർ കമ്പനിയിൽ ഉദ്യോഗം കിട്ടിയ അപ്പു എഴുതിയും വായിച്ചും ഒരു സാഹിത്യകാരനായി വളർന്നു. സ്വന്തം ജീവിത കഥ നാടകമായി എഴുതി അതു കേരള സമാജ വാർഷികത്തിനു അവതരിപ്പിച്ചു. തന്നോടൊപ്പം അഭിനയിച്ച ഒരു സമാജ പ്രവർത്തകയായ ഉഷ അപ്പുവിനെ ജീവിത നാടകത്തിലും നായകനാക്കുവാൻ മോഹിച്ചു. പക്ഷേ ആമീനയെന്നൊരു യഥാർത്ഥ നായിക നാട്ടിലുണ്ടെന്ന് അപ്പു അവളെ അറിയിച്ചപ്പോൾ ഉഷ അവൻ്റെ സഹോദരിയായി മാറി. അച്ഛനു സുഖമില്ലെന്നറിഞ്ഞ അപ്പു നാട്ടിലേയ്ക്കു പോകാനുറച്ചു. സ്നേഹിതനെ കാണാൻ വന്ന വഴി ബോംബെയിലെ ഹിന്ദു മുസ്ലിം ലഹളയിൽ പെട്ട് ആലി മൃതിയടഞ്ഞു. ആമീനായുടെ ആഗ്രഹമനുസരിച്ച് ആലി അവൾക്ക് വാങ്ങിക്കൊടുക്കാൻ കൊതിച്ച പച്ച തട്ടവും പച്ചക്കൽ പതക്കവും അലിയുടെ പേരിൽ അപ്പു അവൾക്കു നൽകി. അപ്പുവിന്റെ മനസ്സിൽ ഒരിക്കലും മായാത്ത വിധം ആമിനയുടെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു. പലപ്പോഴും സാമ്പത്തിക സഹായവും അപ്പു ആളറിയിക്കാതെ അവർക്കു ചെയ്തിരുന്നു. തൻ്റെ വീടും പുരയിടവും വിറ്റ് ആ തുക ആലിക്കുട്ടി തന്നെ ഏല്പിച്ചിരുന്നതാണെന്നും പറഞ്ഞ് കതീസുമ്മക്ക് നൽകിയ ഹതഭാഗ്യനായ ആ ഉത്തമ കാമുകൻ പട്ടാളത്തിൽ നിന്നും മുടന്തനായി നാട്ടിലെത്തിക്കഴിയുന്ന അഹമ്മദുകുട്ടിയെക്കൊണ്ട് ആമീനയുടെ കഴുത്തിൽ താലി കെട്ടിച്ച് അവളെ സുഖജീവിതത്തിനു ഭാവുകങ്ങൾ നേർന്നയച്ച് ആത്മസംതൃപ്തി നേടി.[2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.