ബന്ദുങ്ങ് സമ്മേളനം
From Wikipedia, the free encyclopedia
ആദ്യത്തെ വലിയ തോതിലുള്ള ഏഷ്യൻ-ആഫ്രിക്കൻ അല്ലെങ്കിൽ ആഫ്രോ-ഏഷ്യൻ കോൺഫറൻസ് ആണ് ബന്ദുങ്ങ് സമ്മേളനം എന്നറിയപ്പെടുന്നത്. 1955 ഏപ്രിൽ 18 മുതൽ 24 വരെ ഇന്തോനേഷ്യയിലെ ബന്ദുങ്ങിൽ നടന്ന പുതിയതായി സ്വാതന്ത്ര്യം നേടിയ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ ഒരു സമ്മേളനം ആണ് അത്.[1] സമ്മേളനത്തിൽ പങ്കെടുത്ത ഇരുപത്തിയൊമ്പത് രാജ്യങ്ങൾ എല്ലാം കൂടി മൊത്തം 1.5 ബില്യൺ ജനങ്ങളെ പ്രതിനിധീകരിച്ചു, അത് ലോക ജനസംഖ്യയുടെ ഏകദേശം 54% വരും.[2] സമ്മേളനം സംഘടിപ്പിച്ചത് ഇന്തോനേഷ്യ, മ്യാൻമാർ, പാകിസ്താൻ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളായിരുന്നു. ഇത് കോഓർഡിനേറ്റ് ചെയ്തത് ഇന്തോനേഷ്യ റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ റസ്ലൻ അബ്ദുൾഗനി ആയിരുന്നു.
ആഫ്രിക്കൻ-ഏഷ്യൻ സാമ്പത്തിക-സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കുക, ഏത് രാജ്യവും അടിച്ചേൽപ്പിക്കുന്ന കൊളോണിയലിസത്തെയും നവകോളോണിയലിസത്തെയും എതിർക്കുക എന്നിവയായിരുന്നു സമ്മേളനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആത്യന്തിക സൃഷ്ടിക്കുള്ള സുപ്രധാന ഘട്ടമായിരുന്നു ഈ സമ്മേളനം.
2005 ൽ, യഥാർത്ഥ സമ്മേളനത്തിന്റെ അമ്പതാം വാർഷികത്തിൽ, ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ജക്കാർത്തയിലും ബന്ദൂങ്ങിലും ഒത്തുചേർന്ന് ന്യൂ ഏഷ്യൻ-ആഫ്രിക്കൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന് (എൻഎഎഎസ്പി) ആരംഭം കുറിച്ചു. ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സഹകരണം പ്രോത്സാഹിപ്പിക്കുമെന്ന് അവിടെ അവർ പ്രതിജ്ഞയെടുത്തു.