From Wikipedia, the free encyclopedia
കല്ലെറിഞ്ഞു കൊല്ലൽ ഒരു വധശിക്ഷാ രീതിയാണ്. ഒരു കൂട്ടം ആളുകൾ മറ്റൊരാൾക്കു നേരേ അയാൾ മരിക്കുന്നതുവരെ കല്ലെറിയുകയാണ് ശിക്ഷാരീതി. ആൾക്കൂട്ടത്തിലെ ഒരാളെയും മരണത്തിന് കാരണക്കാരനായി കണ്ടെത്താനാവില്ല. പക്ഷേ കൂട്ടത്തിലെ എല്ലാവർക്കും മരണത്തിൽ നൈതികമായ പങ്കുണ്ടാവുകയും ചെയ്യും. മറ്റുള്ള വധശിക്ഷകളിലെ ആരാച്ചാരുടെ പങ്കുമായി ഇതിനെ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ശിക്ഷാ രീതികളേക്കാൾ സാവധാനത്തിലാണ് ഇത് നടക്കുക. ഈ രീതിയിലുള്ള മരണം പീഠനത്തിലൂടെയാണ് നടക്കുന്നത്.
ശിക്ഷ നടപ്പാക്കുന്ന രീതികൾക്ക് കാലികമായും പ്രാദേശികമായും ഭേദങ്ങളുണ്ട്.
ഉദാഹരണത്തിന് ഇറാനിലെ ഇസ്ലാമിക ശിക്ഷാ നിയമത്തിൽ വിവാഹേതര ലൈംഗികബന്ധത്തിലേർപ്പെട്ട കുറ്റത്തിന് കല്ലെറിഞ്ഞുള്ള വധശിക്ഷ എപ്രകാരം നടപ്പാക്കണം എന്ന് വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം ശിക്ഷവിധിക്കപ്പെട്ടവർക്ക് മരണത്തിൽ നിന്ന് രക്ഷപെടാനുള്ള സാദ്ധ്യതയും സൂചിപ്പിക്കുന്നുണ്ട്.[1]:
Article 102 – വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷനെ അരഭാഗം വരെയും സ്ത്രീയെ നെഞ്ചുഭാഗം വരെയും കുഴിച്ചിട്ടശേഷം കല്ലെറിഞ്ഞ് കൊല്ലണം.
Article 103 – മറ്റാളുകളുടെ സാക്ഷിമൊഴി പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ കുഴിയിൽ നിന്നും കരയ്ക്കു കയറുകയാണെങ്കിൽ അയാളെ തിരിച്ച് കുഴിയിൽ എത്തിച്ച് വധശിക്ഷ പൂർത്തിയാക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സ്വന്തം കുറ്റസമ്മതത്തിൽ നിന്നാണെങ്കിൽ കുഴിയിൽ നിന്ന് രക്ഷപെടുന്നവരെ രക്ഷപെടാനനുവദിക്കണം.
Article 104 – എറിയാനുപയോഗിക്കുന്ന കല്ല് ഒന്നോ രണ്ടോ ഏറുകൊണ്ട് മരണമുണ്ടാക്കുന്നതാവരുത്. പക്ഷേ ഒരു കല്ലെന്ന് വിളിക്കാവുന്ന വലിപ്പം അതിനുണ്ടാവണം.
കേസിന്റെ വിശദാംശങ്ങളനുസരിച്ച് ചിലപ്പോൾ ന്യായാധിപനായിരിക്കും ആദ്യത്തെ കല്ലെറിയുക. ചിലപ്പോൾ സംഭവത്തിന്റെ ആദ്യ സാക്ഷിയായിരിക്കും ഇത് ചെയ്യുക.[1] വധശിക്ഷയ്ക്ക് മുൻപും ശേഷവും ചില മതപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.[1]
കല്ലെറിഞ്ഞുകൊല്ലൽ പ്രാചീനമായ ഒരു വധശിക്ഷാരീതിയാണ്. പുരാതന ഗ്രീസിന്റെ ചരിത്രത്തിൽ കല്ലെറിഞ്ഞ് കൊല്ലൽ നടന്ന സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ലൈസിഡാസ് എന്നയാളുടെ ശിക്ഷയെപ്പറ്റി ഹെറോഡോട്ടസ് തന്റെ ഹിസ്റ്ററീസ് എന്ന ഗ്രന്ധത്തിലെ ഒൻപതാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പുരാതന ഗ്രീക്ക് മിത്തുകളിലും കല്ലെറിഞ്ഞ് കൊല്ലൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഈഡിപ്പസ് തന്റെ പിതാവിനെയാണ് താൻ വധിച്ചതെന്നറിയുമ്പോൾ തന്നെ കല്ലെറിഞ്ഞ് കൊല്ലാനാവശ്യപ്പെടുന്നുണ്ട്.
ഹീബ്രൂ ബൈബിളിന്റെ ആദ്യ അഞ്ച് പുസ്തകങ്ങൾ (ഉത്പത്തി, പുറപ്പാടു്, ലേവ്യപുസ്തകം, സംഖ്യാപുസ്തകം, ആവർത്തനം എന്നിവ) ചേർന്നതാണ് തോറ. ക്രിസ്ത്യാനികളുടെ വേദപുസ്തകത്തിലെ 39 പുസ്തകങ്ങളുള്ള പഴയനിയമത്തിലെ ആദ്യ അഞ്ച് പുസ്തകങ്ങൾ തന്നെയാണിവ (പ്രൊട്ടസ്റ്റന്റ് സഭകളാണ് 39 പുസ്തകങ്ങളെ അംഗീകരിക്കുന്നത്; കത്തോലിക്കർക്ക് 46-ഉം പൗരസ്ത്യ ഓർത്തഡോക്സ് സഭകൾക്ക് അതിൽ കൂടുതലും പുസ്തകങ്ങൾ പഴയനിയമത്തിലുണ്ട്). ഇതിനെ ജൂതന്മാർ മതഗ്രന്ഥം എന്നതിനു പുറമേ ഒരു പരിധിവരെ, സിവിൽ നിയമങ്ങളുടെ റഫറൻസ് ഗ്രന്ധമായായും കണക്കാക്കുന്നു. കീഴെപ്പറയുന്ന കുറ്റകൃത്യങ്ങൾക്കാണ് ടോറ കല്ലെറിഞ്ഞുള്ള വധശിക്ഷ വിധിക്കുന്നത്.
മിഷ്ന പ്രകാരം കീഴെപ്പറയുന്നവരെയാണ് കല്ലെറിഞ്ഞ് കൊല്ലേണ്ടത്.[2][3]
"കല്ലെറിഞ്ഞ് കൊല്ലൽ ഈപ്പറയുന്ന പാപികൾക്ക് ബാധകമാണ് – אלו הן הנסקלין
ജൂതമത്തിൽ ഈ ശിക്ഷാരീതി നടപ്പിലാക്കിയിരുന്ന സന്ദർഭങ്ങളെപ്പറ്റി വളരെ വിരളമായേ പരാമർശിക്കപ്പെടുന്നുള്ളൂ. ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അഞ്ചാറ് സന്ദർഭങ്ങളിൽ നിയമാനുസൃതമല്ലാറ്റെ മനുഷ്യരെ കല്ലെറിയുന്നതായി പരാമർശിക്കുന്നുണ്ട്. ജോഷ്വയുടെ പുസ്തകം (7, 24) എന്ന ഭാഗത്ത് ജെറിക്കോ എന്ന കനാൻ കാരുടെ നഗത്തിൽ നിന്ന് മോഷ്ടിച്ച ധനം ഒളിപ്പിച്ചു വച്ചതിന് അചാൻ (עכן) എന്നയാളെ കല്ലെറിഞ്ഞ് കൊല്ലുന്നതിന്റെ വിശദമായ പരാമർശമുണ്ട്.
മരണശിക്ഷ വിധിക്കാൻ പ്രാപ്തൻ ദൈവം മാത്രമാണ്, തെറ്റു പറ്റാവുന്ന മറ്റുഷ്യനല്ല എന്ന വിശ്വാസം കാരണം സാൻഹെഡ്രിൻ എന്ന കോടതി കല്ലെറിഞ്ഞു കൊല്ലൽ ശിക്ഷാവിധികളുടെ കാഠിന്യത്തിൽ സാങ്കൽപ്പികമായ ഒരു മേൽത്തട്ടായി കണക്കാക്കുന്നു.[4]
ക്രിസ്തുമതത്തിനു മുന്നേ പ്രത്യേകിച്ച് മിഷ്നയിൽ വധശിക്ഷയുടെ നൈതികതയെപ്പറ്റി സംശയങ്ങൾ ഉയർന്നു വന്നിരുന്നു. മിഷ്ന ഇപ്രകാരം പറയുന്നു:
ഈഴു വർഷത്തിലൊരിക്കൽ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കുന്ന സാൻഹെഡ്രിനെ നശീകരണ സ്വഭാവമുള്ളതെന്നു വിളിക്കാം. എഴുപത് വർഷത്തിലൊരിക്കൽ ഒരാളെ വധശിക്ഷയ്ക്ക് വിധിക്കുന്ന സാൻഹെഡ്രിനെയും ഇങ്ങനെ തന്നെ വിളിക്കാമെന്ന് എലിയേസർ ബെൻ അസാറിയ എന്ന റാബി പറയുന്നു. റാബി അകിബയും റാബി ടാർഫോണും പറയുന്നത് അവർ സാൻഹെഡ്രിനിൽ ഉണ്ടായിരുന്നെങ്കിൽ ഒരാളെയും വധശിക്ഷയ്ക്ക് വിധിക്കില്ലായിരുന്നു എന്നാണ്.[5]
ഇതിന് ശേഷമുള്ള നൂറ്റാണ്ടുകളിൽ ജൂത പണ്ഠിതർ മരണശിക്ഷയ്ക്ക് കൊണ്ടുവന്ന അനേകം നിയന്ത്രണങ്ങൾ കാരണം പ്രായോഗികമായി വധശിക്ഷയ്ക്ക് നിരോധനം നിലനിന്നിരുന്നു. നിരപരാധികളെ വധിക്കുന്നതു തടയാനായിരുന്നു നിയന്ത്രണങ്ങളെല്ലാം. സാക്ഷിമൊഴി സ്വീകാര്യമാകണമെങ്കിൽ പാലിക്കേണ്ട കാര്യങ്ങൾ നടപ്പിലാക്കുക ബുദ്ധിമുട്ടായിരുന്നുവത്രേ.
തത്വചിന്തകനായ മോസസ് മൈമോണിഡെസ് ഇപ്രകാരം എഴുതി:
ആയിരം അപരാധികൾ രക്ഷപെടുന്നതാണ് ഒരു നിരപരാധി വധശിക്ഷയ്ക്ക് വിധേയനാകുന്നതിനേക്കാൾ തൃപ്തിനൽകുന്നത്.[6]
അദ്ദേഹത്തിന് നിയമത്തെപ്പറ്റി പൊതുജനങ്ങൾക്കുണ്ടാകുന്ന ബഹുമാനത്തെയും നിയമവാഴ്ച്ചയെയും പറ്റി ആകുലതയുണ്ടായിരുന്നു. നിയമം ഒരു തെറ്റായ പ്രവൃത്തി ചെയ്യുന്നത് ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ മോശമാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്.[7]
ജൂതമന്നിയമത്തിൽ 23 അംഗങ്ങളടങ്ങിയ കോടതിയുടെ വിധിപ്രകാരമേ വധശിക്ഷ നടപ്പാക്കാവൂ. വിശ്വസനീയമായി മൊഴി പറഞ്ഞ രണ്ട് ദൃക്സാക്ഷികൾ ആവശ്യമാണ്. പ്രതി കുറ്റം ചെയ്യുന്നതിന് മുൻപ് അത് കുറ്റകരമാണെന്നും ആ കുറ്റത്തിന്റെ ശിക്ഷയെന്താണെന്നും ആരെങ്കിലും ഉപദേശം നൽകിയിട്ടുണ്ടെന്നും സാക്ഷി മൊഴി വേണം.[3] പ്രതി പ്രായപൂർത്തിയെത്തിയവനും ബുദ്ധിസ്ഥിരതയുള്ളവനുമാണെങ്കിലേ വധശിക്ഷ നൽകാവൂ. പ്രതിയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് കുറ്റം ചെയ്തതെന്നും മറ്റാരും പ്രേരിപ്പിച്ചിട്ടില്ലെന്നും സഹായിച്ചിട്ടില്ലെന്നും തെളിയിക്കേണ്ടതുണ്ട്.
വിധി പറയുന്ന ദിവസം പ്രതിയെ വധശിക്ഷയ്ക്കായി കൊണ്ടുപോകും. ടോറ നിയമപ്രകാരം (ലേവ്യപുസ്തകം 19:18) "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം" എന്നുള്ള പ്രമാണം ശിക്ഷ വിധിക്കപ്പെട്ട പ്രതിക്കും ബാധകമാണെന്ന് റാബികൾ കരുതുന്നു. നിന്റെ സഹോദരൻ കുറ്റം ചെയ്താലും അവൻ നിന്റെ സഹോദരൻ തന്നെ. (Mak. 3:15; Sanh. 44a): "അവന് ഒരു മാന്യമായ മരണം നൽകി സ്നേഹത്തിന്റെ മാറ്റ് തെളിയിക്കണം" (Sanh. 45a, 52a). "മാതാപിതാക്കളുടെ കുറ്റത്തിന് മക്കളെയും മക്കളുടെ കുറ്റത്തിന് മാതാപിതാക്കളെയും മരണ ശിക്ഷ നൽകിക്കൂട എന്നും സ്വന്തം കുറ്റത്തിനു മാത്രമേ ഒരാളെ വധശിക്ഷ വിധിക്കാവൂ " എന്നാണ് ടോറനിയമം (ആവർത്തനപുസ്തകം 24:16) പറയുന്നത്. മരണശിക്ഷയോടൊപ്പം ഒരിക്കലും പ്രതിയുടെ മുതലുകൾ പിടിച്ചെടുക്കുകയില്ല. അത് അനന്തരാവകാശികൾക്കുള്ളതാണ്.
താൽമണ്ട് മരണശിക്ഷ താഴെപ്പറയുന്ന ജൂത കുറ്റവാളികൾക്കായി പരിമിതപ്പെടുത്തുന്നു.
തത്വത്തിൽ താൽമണ്ട് അനുസരിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ ആൾക്കൂട്ടത്തിന്റെ കല്ലേറിൽ നിന്ന് വ്യത്യസ്തമാണ്. എഴുതപ്പെടാത്ത നിയമപ്രകാരം സാൻഹെഡ്രിൻ കുറ്റവിധി നടത്തിയ പ്രതിയെ രണ്ടു നിലയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് രണ്ട് സാക്ഷികളും ചേർന്ന് തള്ളി താഴെയിടണം. ശരീരം ഛിന്നഭിന്നമാകാത്തവിധം മരണം ഉറപ്പായ ഉയരമാണ് ഇതെന്നാണ് വിശ്വാസം. പ്രതി വീണതിനു ശേഷം രണ്ട് സാക്ഷികളും ചേർന്ന് ഒരു വലിയ പാറ പ്രതിക്കുമേൽ തള്ളിയിടണം. വീഴ്ച്ചയിലും പാറ വീണ ആഘാതത്തിലും പ്രതി മരിച്ചില്ല എങ്കിൽ അടുത്തുള്ളയാളുകൾ കിട്ടിയ കല്ലുകൾ ഉപയോഗിച്ച് പ്രതിയെ പെട്ടെന്ന് എറിഞ്ഞ് കൊല്ലണം.
ശരിയ നിയമം ഖുറാനെയും ഹാദിത്തിനെയും പ്രവാചകൻ മുഹമ്മദിന്റെ ജീവചരിത്രത്തെയും ആധാരമാക്കിയുള്ളതാണ്. ഷിയകളുടെയും സുന്നികളുടെയും ഹാദിത്ത് ശേഖരങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്. സാക്ഷികളുടെയും ചരിത്രമെഴുത്തുകാരുടെയും വിശ്വാസ്യത രണ്ട് കൂട്ടരും വ്യത്യസ്തമായാണ് കണക്കാക്കുന്നത്. ഷിയ മുസ്ലീങ്ങളുടെ കല്ലെറിഞ്ഞുള്ള വധശിക്ഷയെപ്പറ്റിയുള്ള വിധികൾ കിത്ബ് അൽ കാഫി എന്ന പുസ്തകത്തിലാണ് കാണപ്പെടുക.[9] സുന്നി മുസ്ലീങ്ങളുടെ വിശ്വാസങ്ങൾ സാഹി ബുഖാരി, സാഹി മുസ്ലീം എന്നീ പുസ്തകങ്ങളിൽ ലഭ്യമാണ്.[10]
ഈ പ്രമാണഗ്രന്ധങ്ങൾ പ്രകാരം അഫ്ഘാനിസ്ഥാൻ, ഇറാൻ, നൈജീരിയ, സൗദി അറേബ്യ എന്നിങ്ങനെ പല രാജ്യങ്ങളിലും വിവാഹേതര ലൈംഗിക ബന്ധം കല്ലെറിഞ്ഞുള്ള വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്.
വിവാഹേതരമായ എല്ലാ ലൈംഗികബന്ധങ്ങളും ഖുറാൻ പാപമായിക്കണ്ട് വിലക്കുന്നു. ഇത്തരം ബന്ധങ്ങളുടെ വിവിധ തരങ്ങളെ ഖുറാൻ വേർതിരിച്ചു കാണുന്നില്ല. കുറ്റക്കാരുടെ ശിക്ഷ 100 ചാട്ടവാറടിയാണ്.[11] കല്ലെറിഞ്ഞുള്ള വധശിക്ഷയെപ്പറ്റി ഖുറാനിൽ പരാമർശമില്ല. അതിനാൽ ചില പുരോഗമനവാദികളായ ഇസ്ലാമിക പണ്ഠിതരുടെ (ഖുറാനെ മാത്രം പ്രമാണ ഗ്രന്ധമായി അംഗീകരിക്കുന്നവർ ഉദാഹരണം) അഭിപ്രായത്തിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഇസ്ലാമികനിയമമല്ല.[12]
ഇബ്ൻ ക്വുഡമാ എന്ന ഹാൻബാലി നിയമപണ്ഠിതന്റെ അഭിപ്രായപ്രകാരം "വിവാഹേതര ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് വിധിച്ചിട്ടുള്ള ഒരു ശിക്ഷയാണ് കല്ലെറിഞ്ഞു കൊല്ലൽ എന്നതിൽ മുസ്ലീം പണ്ഠിതന്മാർക്ക് ഏകാഭിപ്രായമാണ്. മുഹമ്മദിന്റെ പ്രവൃത്തിയിലും കാലാകാലങ്ങളായി അനുവർത്തിച്ചു വരുന്ന രീതികളും ഈ ശിക്ഷയെ പിന്തുണയ്ക്കുന്നു. മുഹമ്മദിന്റെ കൂട്ടാളികളും പിൻഗാമികളും ഖരീജൈറ്റുകൾ ഒഴികെയുള്ള മുസ്ലീം പണ്ഠിതന്മാരും ഈ കാഴ്ച്ചപ്പാടിനെ അംഗീകരിക്കുന്നു.[13]
വിവാഹേതര ലൈംഗികബന്ധത്തിന് ഖുറാനിൽ ഉപയോഗിച്ചിരിക്കുന്ന 'സിന' എന്ന പദം 'സനാഹ്' എന്ന ഹീബ്രൂ വാക്കിന് സമാന്തര അർത്ഥമുള്ളതാണ്. വിവാഹം കഴിച്ച രണ്ടാളുകൾ തമ്മിൽ വിവാഹേതര ബന്ധം പുലർത്തുന്നതിനെ വിശേഷിപ്പിക്കാനാണ് ഈ വാക്കുപയോഗിക്കുന്നത്. വിവാഹം കഴിച്ച ഒരാളും വിവാഹം കഴിക്കാത്ത ഒരാളും തമ്മിലുള്ള ലൈംഗികബന്ധത്തിനുള്ള വാക്ക് 'നപാഹ്' എന്നാണ്. അതിനാൽ വിവാഹിതനും അവിവാഹിതയും തമ്മിലുള്ള ലൈംഗികബദ്ധത്തെ ആയിരുന്നിരിക്കില്ല ഖുറാൻ ഉദ്ദേശിച്ചത് എന്ന് വാദമുണ്ട്.
ഹാദിത്തിൽ പറയുന്നത്
സാഹി മുസ്ലീം, പതിനേഴാം പുസ്തകം ആറാമദ്ധ്യായം: ജൂതന്മാരെയും മറ്റു ധിമ്മികളെയും വിവാഹേതര ബന്ധത്തിലേർപ്പെട്ട കുറ്റത്തിന് കല്ലെറിഞ്ഞ് കൊല്ലൽ, എണ്ണം 4216: അള്ളാഹുവിന്റെ പ്രവാചകൻ ബാനു അസ്ലാം എന്ന സ്ഥലത്തു നിന്നുള്ള ഒരാളെയും ഒരു ജൂതനെയും അയാളുടെ ഭാര്യയെയും കല്ലെറിഞ്ഞ് കൊന്നു എന്ന് ജാബിർ ഇബ്ൻ അബ്ദ് അള്ളാ എഴുതിയിട്ടുണ്ട്. '[14]
സാഹി ബുഖാരി, മൂന്നാം വോള്യം, അൻപതാം പുസ്തകം: നിബന്ധനകൾ, എണ്ണം885: അബു ഹുറേറയും സൈദ് ബിൻ ഖാലിദ് അൽ-ജുഹാനിയും വിവരിച്ച പ്രകാരം: ഒരു ബദൂയിൻ അള്ളാഹുവിന്റെ പ്രവാചകന്റെ അടുത്തുവന്നു പറഞ്ഞു, "ദൈവപ്രവാചകാ, അള്ളാഹുവിന്റെ നിയമപ്രകാരം എന്റെ പ്രശ്നത്തിൽ വിധി പറഞ്ഞാലും." അയാളുടെ എതിരാളിക്ക് കൂടുതൽ വിദ്യാഭ്യാസമുണ്ടായിരുന്നു. അയാൾ പറഞ്ഞു, "അതെ, ദൈവത്തിന്റെ നിയമപ്രകാരം ന്യായവിധി പറഞ്ഞാലും, എന്നെ സംസാരിക്കാൻ അനുവദിക്കൂ." പ്രവാചകൻ പറഞ്ഞു, "സംസാരിക്കൂ." അയാൾ (ബദൂയിനോ മറ്റയാളോ) പറഞ്ഞു, "എന്റെ മകൻ ഇയാളുടെ ജോലിക്കാരനായി പണിയെടുത്തുവരികയായിരുന്നു. എന്റെ മകൻ ഇയാളുടെ ഭാര്യയുമായി നിയമവിരുദ്ധമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. എന്റെ മകനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് ആൾക്കാർ പറഞ്ഞു, അതിനാൽ ഞാൻ നൂറ് ആടുകളെയും ഒരു അടിമപ്പെണ്ണിനെയും മോചനദ്രവ്യമായി കൊടുത്ത് എന്റെ മകനെ മോചിപ്പിച്ചു. എന്നിട്ട് ഞാൻ മതപണ്ഠിതരോട് ഇതിനെപ്പറ്റി ചോദിച്ചു. അവർ പറഞ്ഞത് എന്റെ മകനെ 100 തവണ ചാട്ടവാറിനടിച്ച ശേഷം ഒരുവർഷം നാടുകടത്തണം എന്നും ഇയാളൂടെ ഭാര്യയെ കല്ലെറിഞ്ഞ് കൊല്ലണമെന്നുമാണ്. " പ്രവാചകൻ പറഞ്ഞു, " എന്റെ ആത്മാവ് ആരുടെ കരങ്ങളിലാണോ, അവന്റെ നിയമത്തിൽ ഞാൻ നിങ്ങൾക്ക് ന്യായവിധി നൽകാം. അടിമപ്പെണ്ണിനെയും ആടുകളെയും നിങ്ങൾക്ക് തിരിച്ചു കിട്ടണം. നിങ്ങളുടെ മകനെ നൂറ് ചാട്ടവാറടി നൽകിയശേഷം ഒരു വർഷത്തേയ്ക്ക് നാടുകടത്തണം. ഉനൈസേ, നീ ഈ മനുഷ്യന്റെ ഭാര്യയോട് ചോദിക്കൂ, അവൾ കുറ്റം സമ്മതിക്കുന്നെങ്കിൽ അവളെ കല്ലെറിഞ്ഞ് കൊല്ലൂ. " ഉനൈസ് അടുത്ത ദിവസം രാവിലെ ചോദിച്ചപ്പോൾ ആ സ്ത്രീ കുറ്റം സമ്മതിച്ചു. " അള്ളാഹുവിന്റെ പ്രവാചകൻ ആ സ്തീയെ കല്ലെറിഞ്ഞ് കൊല്ലാൻ ശിക്ഷ വിധിച്ചു. '' [16]
സെപ്റ്റംബർ 2010ലെ വിവരമനുസരിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ സൗദി അറേബ്യ, പാകിസ്താൻ, സുഡാൻ, ഇറാൻ, യെമൻ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, നൈജീരിയയിലെ ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ നിയമവ്യവസ്ഥയിൽ നിലവിലുണ്ട്.[17] അഫ്ഗാനിസ്ഥാൻ, സൊമാലിയ എന്നീ രണ്ട് രാജ്യങ്ങളിലെ നിയമസംഹിതകളിൽ കല്ലെറിഞ്ഞുകൊല്ലൽ നിലവിലില്ലെങ്കിലും അവിടങ്ങളിൽ അത്തരം പല സംഭവങ്ങളും നടന്നിട്ടുണ്ട്.[18][19]
താലിബാൻ സർക്കാർ നിലവിൽ വരുന്നതിന് മുൻപ് തലസ്ഥാനമായ കാബൂളിന്റെ ഭാഗങ്ങൾ ഉൾപ്പെടെ അഫ്ഗാനിസ്ഥാന്റെ പല പ്രദേശങ്ങളും യുദ്ധപ്രഭുക്കളുടെയും ഗോത്രമൂപ്പന്മാരുടെയും നിയന്ത്രണത്തിലായിരുന്നു. അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥ ഓരോ പ്രദേശത്തെയും സംസ്കാരത്തെയും; നേതാക്കളുടെ രാഷ്ട്രീയവും മതപരവുമായ വിശ്വാസങ്ങളെയും ആശ്രയിച്ച് മാറിമറിഞ്ഞ് വന്നിരുന്നു. നിയമമില്ലാത്ത ചില പ്രദേശങ്ങളിൽ കല്ലെറിഞ്ഞു കൊല്ലലും നിലവിലുണ്ടായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാൽ പലപ്പോഴും ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു. താലിബാൻ അധികാരത്തിൽ വന്നശേഷം പല കുറ്റങ്ങളുടെയും ഔദ്യോഗിക ശിക്ഷ കല്ലെറിഞ്ഞു കൊല്ലലായി മാറി. 2001-നു ശേഷം അമേരിക്കൻ അധിനിവേശത്തോടെ കോടതി വിധിക്കുന്ന വധശിക്ഷ എന്ന നിലയിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ നിലനിൽപ്പ് അവസാനിച്ചു. പക്ഷേ ഇപ്പോഴും ഇത് അനൗദ്യോഗികമായി നടക്കുന്നുണ്ട്.[20][21] വിവാഹേതര ലൈംഗികബന്ധത്തിന് താലിബാൻ വിധിച്ച വധശിക്ഷ കുണ്ടുസ് പ്രവിശ്യയിൽ 2010 ആഗസ്റ്റ് 15-0ന് നടക്കുകയുണ്ടായി.[22]
2009-ൽ ഇൻഡോനേഷ്യയുടെ അകെഹ് പ്രവിശ്യയിൽ വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനുള്ള നിയമം കൊണ്ടുവന്നു.[23] ഈ നിയമം ഉപയോഗിക്കപ്പെട്ടതായുള്ള ഒരു റിപ്പോർട്ടുകളും ഇതുവരെ പുറത്തുവന്നിട്ടില്ല.
2007-ൽ ദു'അ ഖലീൽ അസ്വാദ് എന്ന യസീദി പെൺകുട്ടിയെ അവളുടെ ഗോത്രക്കാർ വടക്കൻ ഇറാഖിൽ കല്ലെറിഞ്ഞു കൊന്നു.[24]
കല്ലെറിഞ്ഞുള്ള വധശിക്ഷ നിയമപരമാണെങ്കിലും ഇറാനിലെ ന്യായാധിപർ 2002 മുതൽ ഇത് നടപ്പാക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്. 2006-ലും 2007-ലും കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ വിധിക്കപ്പെടുകയുമുണ്ടായി.[25] 2008, ഇറാനിലെ നിയമസംവിധാനം ഈ ശിക്ഷ നിറുത്തലാക്കാനുള്ള തീരുമാനമെടുക്കുകയും അത് നടപ്പിലാക്കാനായി ഒരു കരട് നിയമം പാർലമെന്റിലേക്കയയ്ക്കുകയും ചെയ്തു.[26] ഇറാനിലെ ഇസ്ലാമിക പീനൽ കോഡ് നവീകരിച്ച് കല്ലെറിഞ്ഞുള്ള ശിക്ഷ ഒഴിവാക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു.[27] 2012-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവിൽ വന്നെങ്കിലും എന്നു മുതലാണ് അത് പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമല്ല.[28]
ആധുനികകാലത്ത് 1983-ൽ ഇസ്ലാമിക പീനൽ കോഡ് നിലവിൽ വരും വരെ ഇറാനിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നില്ല. പല മുസ്ലീം മത പണ്ഠിതന്മാരുടെയും അഭിപ്രായത്തിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഇസ്ലാമികമാണെങ്കിലും ശിക്ഷ വിധിക്കാനുള്ള നിയന്ത്രണങ്ങൾ കഠിനമാണ്. വിവാഹേതര ലൈംഗിക ബന്ധമെന്ന കുറ്റം തെളിയിക്കാനാവശ്യമായ നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടായതുകാരണം ഈ ശിക്ഷ വളരെ വിരളമായേ നടപ്പാവുകയുള്ളൂ.
കൂടാതെ ആഭ്യന്തരവും രാജ്യാന്തരവുമായ പ്രതിഷേധം കാരണം നിയമവ്യവസ്ഥയിൽ നിലവിലുണ്ടെങ്കിലും ഇസ്ലാമിക റിപ്പബ്ലിക്ക് ശിക്ഷ നടപ്പാക്കുന്നത് പല പ്രാവശ്യം നിറുത്തലാക്കിയിരുന്നു. ഇതു കാരണം വളരെ അപൂർവമായേ ഈ ശിക്ഷ നടപ്പാക്കിയിരുന്നുള്ളൂ. ഇത്തരമൊരു നിയമം രാജ്യത്ത് നടപ്പാക്കുന്നതിൽ ജനങ്ങളിൽ വലിയൊർഭാഗത്തിന് എതിർപ്പുണ്ടായിരുന്നു.[25] 2002-ൽ ഇറാനിലെ നിയമവകുപ്പ് കല്ലെറിഞ്ഞുള്ള വധശിക്ഷ ഇനി നടപ്പാക്കാൻ സാദ്ധ്യതയില്ലെന്ന് സൂചിപ്പിച്ചു.[25] അഹമെദിനജാദിന്റെ തിരഞ്ഞെടുപ്പിനു ശേഷം നിയമപാലകർ കല്ലെറിഞ്ഞുള്ള വധശിക്ഷകൾ 2006-ലും 2007-ലും വിധിക്കുകയുണ്ടായി. 2008-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിറുത്തലാക്കാനുള്ള കരട് നിയമം പാർലമെന്റിന്റെ പരിഗണനയ്ക്കായി അയയ്ക്കപ്പെട്ടു.[26] ഇറാനിയൻ നിയമവകുപ്പിന്റെ വക്താവ് ജമാൽ കരീമിറാദ് " കല്ലെറിഞ്ഞുള്ള വധശിക്ഷ ഇറാനിയൻ നിയമവ്യവസ്ഥയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ട് വളരെ നാളുകളായി, ഇനി ആ ശിക്ഷ നടപ്പാക്കാൻ സാദ്ധ്യത കാണുന്നില്ല " എന്ന് പറയുകയുണ്ടായി. കീഴ്ക്കോടതികൾ ശിക്ഷ വിധിച്ചാൽ തന്നെ മേൽക്കോടതികൾ വിധി ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[29]
ശരിയ നിയമം മുസ്ലീങ്ങൾ കൂടുതലുള്ള വടക്കൻ നൈജീരിയയിൽ നടപ്പിലാക്കപ്പെട്ടത് 2000-ലാണ്. ഇതിനു ശേഷം പത്തിൽ കൂടുതൽ നൈജീരിയൻ മുസ്ലീം സ്തീകളെ വിവാഹേതര ലൈംഗികബന്ധം മുതൽ സ്വവർഗഭോഗം വരെയുള്ള കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. പക്ഷെ ഈ വധശിക്ഷകളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശിക്ഷാവിധികൾ അപ്പീൽ വാദത്തിൽ തള്ളിപ്പോവുകയോ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയിൽ ശിക്ഷയായി കുറയ്ക്കുകയോ ആണ് ചെയ്യപ്പെട്ടിട്ടുള്ളത്.[30][31][32]
നിയമപരമായ നടപടികളോട് കൂടിയോ അല്ലാതെയോ കല്ലെറിഞ്ഞുകൊല്ലൽ സൗദി അറേബ്യയിലും സുഡാനിലും നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.[33] സുഡാനിൽ കല്ലെറിഞ്ഞുകൊല്ലൽ ശിക്ഷകൾ നിയമപരമായി നടക്കാറില്ല. അപ്പീൽ കോടതിയിലോ സുപ്രീം കോടതിയിലോ അവ തള്ളിപ്പോവുകയാണ് പതിവ്.
2008 ഒക്ടോബറിൽ അയിഷോ ഇബ്രാഹിം ധുഹ്ലോ എന്ന ഒരു പെൺകുട്ടിയെ സൊമാലിയയിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ കഴുത്തുവരെ കുഴിച്ചിട്ടശേഷം ആയിരത്തോളം ആൾക്കാരുടെ സാനിദ്ധ്യത്തിൽ കല്ലെറിഞ്ഞു കൊന്നു. ഇസ്ലാമിക തീവ്രവാദികൾ നിയന്ത്രിച്ചിരുന്ന കിസ്മായോ നഗരത്തിലെ ശരിയ കോടതിയിൽ വിവാഹേതര ലൈംഗികബന്ധക്കുറ്റം സമ്മതിച്ച ശേഷമാണ് ശിക്ഷ നടപ്പാക്കിയത് എന്നായിരുന്നു വാദം. തീവ്രവാദികളുടെ വാദത്തിൽ അവൾ ശരിയ നിയമമനുസരിച്ച് ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ.[34] മറ്റു സ്രോതസ്സുകൾ നൽകിയ വിവരം പെൺകുട്ടി കരയുകയായിരുന്നുവെന്നും ദയയ്ക്കായി യാചിക്കുന്നുണ്ടായിരുന്നുവെന്നുമാണ്. ബലം പ്രയോഗിച്ചാണ് അവളെ കഴുത്തു വരെ കുഴിയിൽ മൂടിയതത്രേ.[35] ആമ്നസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന പിന്നീട് മനസ്സിലാക്കിയത് ആ പെൺകുട്ടിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നും അൽ-ഷഹാബ് തീവ്രവാദികൾ അവളെ തടവിലാക്കുന്നതിനു മുൻപ് മൂന്നാണുങ്ങൾ അവളെ കൂട്ടബലാത്സംഗം ചെയ്തിരുന്നു എന്നുമാണ്.[36]
2009 ഡിസംബറിൽ മൊഹമ്മദ് അബുകർ ഇബ്രാഹിം എന്നയാൾ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ഹിസ്ബുൾ ഇസ്ലാം തീവ്രവാദ സംഘടന ആരോപിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കുകയുണ്ടായി.[37]
ഇൻഡോനേഷ്യയിൽ നടന്ന ഒരു സർവേ ഫലമനുസരിച്ച് 43% ആൾക്കാർക്കും വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞുകൊല്ലുന്നതിനെ പിന്തുണയ്ക്കുന്നവരാണ്.[38]
പ്യൂ റിസേർച്ച് സെന്റർ നടത്തിയ അഭിപ്രായ സർവേ പ്രകാരം ഈജിപ്റ്റിൽ 82% ആൾക്കാരും ജോർദാനിൽ 70%വും ഇൻഡോനേഷ്യയിൽ 42%വും പാകിസ്താനിൽ 82%വും നൈജീരിയയിൽ 56%വും വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്നതിനെ പിന്തുണയ്ക്കുന്നു.[39]
പല മനുഷ്യാവകാശ സംഘടനകളും കല്ലെറിഞ്ഞുള്ള വധശിക്ഷയെ എതിർക്കുന്നു. ആമ്നസ്റ്റി ഇന്റർനാഷണൽ,[40] ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ അത്തരം ചില സംഘടനകൾ കല്ലെറിഞ്ഞുള്ള വധശിക്ഷ കൂടാതെ എലാത്തരം വധശിക്ഷകളെയും എതിർക്കുന്നു. RAWA (റെവല്യൂഷനറി അസ്സോസിയേഷൻ ഓഫ് വിമൻ ഓഫ് അഫ്ഗാനിസ്ഥാൻ), ക്രൂരമായ ശിക്ഷാരീതിയായതു കൊണ്ട് കല്ലെറിഞ്ഞു കൊല്ലലിനെ എതിർക്കുന്നു.
ആമിന ലാവൽ എന്ന സ്തീയുടേതു പോലുള്ള കേസുകൾ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടനയുടെ അഭിപ്രായത്തിൽ,[41] പടിഞ്ഞാറൻ രാജ്യങ്ങൾ കല്ലെറിഞ്ഞുള്ള വധശിക്ഷയെ ക്രൂരവും വിചിതവും എന്ന് ആക്ഷേപിക്കുന്നത് വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്നാണ്. പ്രവർത്തനരഹിതമായ നിയമവ്യവസ്ഥയാണ് നൈജീരിയയിലെ വലിയ പ്രശ്നമെന്നാണ് ഈ സംഘടനയുടെ അഭിപ്രായം.
മഷാദിൽ ഒരു പുരുഷനെയും സ്ത്രീയെയും കല്ലെറിഞ്ഞു കൊന്നശേഷം ഇറാനിൽ സ്തീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പല സംഘടനകളും ചേർന്ന് എന്നെന്നേയ്ക്കും കല്ലെറിഞ്ഞുള്ള വധശിക്ഷ നിറുത്തലാക്കാനുള്ള മുഖ്യ ലക്ഷ്യത്തോടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.[25]
തനാഖ് (പഴയ നിയമത്തിൽ):
താൽമണ്ടിൽ:
പ്രമാണം:==ചലച്ചിത്രങ്ങളിലും ടെലിവിഷനിലും==
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.