ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം
ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച തർക്കവും സുപ്രീം കോടതി വിധിയും അനന്തര സംഭവങ്ങളും / From Wikipedia, the free encyclopedia
കേരളത്തിലെ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ പത്ത് വയസ് മുതൽ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങൾക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്കിനേയും പിന്നീട് കോടതി ഇടപെടലിനാലുണ്ടായ വിലക്കൊഴിവാക്കലിനേയും സംബന്ധിച്ച രാഷ്ട്രീയവും സാമുദായികവുമായ വിവാദ വിഷയമാണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ യുവതീപ്രവേശം. ഹൈക്കോടതി വിധിയെത്തുടർന്ന് നിയമപരമായി യുവതികൾക്ക് പ്രവേശനവിലക്ക്[1] നിലവിൽ വന്നത് 1991 - 2018 കാലയളവിൽ ആയിരുന്നു[2][3]. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി, പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്.[4][5] ഈ വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി പറഞ്ഞു.[6] ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിർപ്പിനും വഴിവെച്ചു.[7] ഏതാനും സ്ത്രീകൾ എതിർപ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താൻ അവർക്ക് ആദ്യ ശ്രമത്തിൽ സാധിച്ചിരുന്നില്ല.[8][9] ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.[10][11][12]