മംഗലാപുരം കത്തോലിക്കരുടെ ശ്രീരംഗപട്ടണത്തെ തടവുവാസം
ടിപ്പു സുൽത്താന്റെ ദുർഭരണം / From Wikipedia, the free encyclopedia
ടിപ്പു സുൽത്താന്റെ ഭരണകാലത്ത് മൈസൂർ രാജ്യത്തിൽ മംഗലാപുരത്തെ കത്തോലിക്കരെയും മറ്റു ക്രിസ്ത്യാനികളെയും ശ്രീരംഗപട്ടണത്ത് 15 വർഷക്കാലം (1784–1799) തടവിൽ പാർപ്പിക്കുകയുണ്ടായി. ഈ സംഭവമാണ് ശ്രീരംഗപട്ടണത്തെ മംഗലാപുരം കത്തോലിക്കരുടെ തടവുവാസം (Captivity of Mangalorean Catholics at Seringapatam) എന്നറിയപ്പെടുന്നത്.[1] 30,000-നും 80,000-നും ഇടയിൽ ആളുകൾ തടവിലായിരുന്നു എന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും 60,000 പേർ തടവിലായിരുന്നു എന്ന് ടിപ്പു സുൽത്താൻ സുൽത്താൻ-ഉൾ-തവാരിഖിൽ വെളിപ്പെടുത്തിയിട്ടുണ്ട്.[2] ഈ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ ഒരു കാലഘട്ടമായിരുന്നു ഇത്[3]. എന്തായിരുന്നു ഇതിന്റെ കാരണം എന്നത് തർക്കവിഷയമാണ്. എന്നിരുന്നാലും മതപരമായ കാരണങ്ങൾക്കുപരിയായി രാഷ്ട്രീയകാരണങ്ങളായിരുന്നു ഇതിനു പിന്നിൽ എന്നതിൽ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്[4]. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780–1784) മംഗലാപുരത്തെ കത്തോലിക്കർ ബ്രിട്ടീഷുകാരുമായി യോജിച്ചുപ്രവർത്തിച്ചിരുന്നതായിരുന്നു ഇതിനു കാരണം[4][5]. മതപരമായിരുന്നു കാരണം എന്നും വാദിക്കുന്നവരുണ്ട്[6].
ടിപ്പുവിന്റെ പിതാവായിരുന്ന ഹൈദരാലിയുടെ കാലത്ത് മംഗലാപുരത്തെ കത്തോലിക്കാസമൂഹം അഭിവൃദ്ധി പ്രാപിച്ചിരുന്നെങ്കിലും 1784 ജനുവരിയിൽ ടിപ്പു സുൽത്താൻ അധികാരമേറ്റതോടെ അദ്ദേഹം ഇവരുടെ ഭൂസ്വത്ത് പിടിച്ചെടുക്കാനും ഇവരെ ശ്രീരംഗപട്ടണത്തേയ്ക്ക് കൊണ്ടുപോകാനും ഉത്തരവിട്ടു. 1784 ഫെബ്രുവരി 24-ന് ഈ ഉത്തരവ് നടപ്പിലാക്കപ്പെട്ടു. മംഗലാപുരത്തുനിന്നും ശ്രീരംഗപട്ടണത്തിലേയ്ക്ക് കൊണ്ടുപോകും വഴി ഇരുപതിനായിരം ആൾക്കാർ മരണമടഞ്ഞു. പലതരം പീഡനങ്ങൾ ഈ കത്തോലിക്കർ അനുഭവിക്കുകയുണ്ടായി. പലരെയും ഇസ്ലാം മതത്തിലേയ്ക്ക് ബലമായി മതം മാറ്റുകയുണ്ടായി[അവലംബം ആവശ്യമാണ്]. ഈ തടവുമൂലം ഈ സമൂഹം ഏകദേശം പൂർണ്ണമായി അന്യം നിന്നുപോവുകയുണ്ടായി.[1] ശ്രീരംഗപട്ടണം യുദ്ധത്തിൽ 1799 മേയ് 4-ന് ടിപ്പു സുൽത്താൻ മരിച്ചതോടെയാണ് ഈ തടവുവാസം അവസാനിച്ചത്. പിടിയിലായ 60,000–80,000 ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ 15,000–20,000 ആൾക്കാർ മാത്രമായിരുന്നു.