From Wikipedia, the free encyclopedia
തൃശ്ശിനാപ്പള്ളി (திருச்சிராப்பள்ளி-തമിഴ്, Thiruchirappally-ഇംഗ്ലീഷ്). ബ്രിട്ടീഷ് ഭരണകാലത്തു ട്രിച്ചിനൊപൊളി (Trichininopoly) എന്നും തമിഴന്മാർ ട്രിച്ചി, തിരുച്ചി എന്നുമൊക്കെ വിളിക്കുന്നു. ഈ നഗരം തമിഴ്നാട് സംസ്ഥാനത്തിന്റെ ഒത്ത നടുക്കായി കാവേരിയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു.തിരുച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലം ഇവിടത്തെ പാറക്കോട്ട ക്ഷേത്രമാണ്. പാറക്കോട്ട മുകളിൽനിന്നുള്ള നഗരദൃശ്യം അതിമനോഹരമാണു. അതുകൊണ്ടു തന്നെ ഇവിടം റോക്ക് സിറ്റി (പാറകളുടെ നഗരം)എന്നും അറിയപ്പെടുന്നു
ഇവിടെ പണ്ടുകാലത്തു ജീവിച്ചിരുന്ന 'ചിറ' എന്ന ജൈന സന്യാസിയോടുള്ള ആദരവു മൂലമാണു ഈ സ്ഥലത്തിനു തിരുച്ചിറപ്പള്ളി (ബഹുമാന സൂചകമായി തിരു ഉപയോഗിച്ചിരിക്കുന്നു) എന്ന പേർ വന്നത് എന്നു പറയപ്പെടുന്നു.
ഭൂമ സ്ഥാനം അക്ഷാംശം 10 മുതൽ 11.30' രേഖാംശം 77-45' മുതൽ 78-50'
വേനൽ : കൂ. 37 കുറ. 26 തണുപ്പ് ; കൂ 31 കുറ 20.
തൃശ്ശിനാപ്പള്ളിയുടെ ഭാഗമായ ഉരൈയൂരിലായിരുന്നു 300 B.C. മുതൽ ചോള സമ്രാജ്യത്തിന്റെ തലസ്ഥാനം എന്നു പഴയ കാലത്തെ പുരാവസ്തു അവശിഷ്ടങ്ങളിൽ നിന്നു ഗവേഷകർ കണ്ടു പിടിച്ചിട്ടുണ്ട്. കളബ്രരുടെ അതിക്രമകാലത്തും (B.C. 575) ഇതു ചോളരുടെ കൈവശം തന്നെയായിരുന്നു എന്നതിനു രേഖകളുമുണ്ട്.
പിന്നീട് ഉരൈയൂരും ഇന്നത്തെ തൃശ്ശിനാപ്പള്ളിയും അതിന്റെ അയൽപ്രദേശങ്ങളും മഹേന്ദ്രവര്മ പല്ലവൻ രണ്ടാമൻ പിടിച്ചെടുത്തു.(B.C. 590) A.D 880 വരെ ഇതു പല്ലവരുടെയോ പാണ്ട്യരുടെയൊ കയ്യിലായിരുന്നു. 880 ൽ ആദിത്യ ചോളൻ പല്ലവസാമ്രജ്യത്തിന്റെ പതനത്തിനു വഴിയൊരുക്കി തൃശ്ശിനാപ്പള്ളി പിടിച്ചടക്കി. അന്നുമുതൽ തൃശ്ശിനാപ്പള്ളി വലിയ ചോളരുടെ ആസ്ഥാനമായി മാറി. 1225 ൽ ഹൊയ്സാലരും പിന്നീട് മുഗളരും ഇതു സ്വന്തമാക്കി. മുഗളർക്കു ശേഷം വിജയനഗരരും തൃശ്ശിനാപ്പള്ളിയുടെ അവകാശം പിടിച്ചെടുത്തു. മീനാക്ഷിയുടെ കാലത്താണു നായിക്കന്മാരുടെ ഭരണത്തിനു വിരാമമായതു.
മുസ്ലീങ്ങൾ കുറേ കാലത്തിനു ശേഷം ഫ്രഞ്ചുകാരുടെയും ബ്രിട്ടീഷുകാരുടെയും സഹായത്തോടെ ഇവിടം ഭരിച്ചു. ഈ കാലത്തെ ഭരണാധികാരി ഛന്ദ സാഹിബും മുഹമ്മദ് അലിയുമായിരുന്നു. പിന്നീട് ഇവരിൽ നിന്ന് ബ്രിട്ടീഷുകാർ തൃശ്ശിനാപ്പള്ളി വിലയ്ക്കു വാങ്ങുകയും അവരുടെ അധീനത്തിലാക്കുകയും ചെയ്തു. ഈ ജില്ല അന്നുമുതൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ 150 വര്‍ഷം ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു.
പല്ലവന്മാർ പലവട്ടം അധികാരം പിടിച്ചെങ്കിലും പ്രത്യാക്രമണങ്ങൾ മൂലം ഇതു പലപ്പോഴും തിരിച്ച് പാണ്ട്യന്മാര്ക്കു അടിയറവു വയ്ക്കേണ്ടി വന്നിരുന്നു. ഇക്കാലത്ത് ഒരുതരം വടംവലിയാണു ഈ നാടിനുവേണ്ടി ചോളരും പല്ലവരും പാണ്ട്യരും തമ്മിൽ നടന്നിരുന്നതു. 1565 ലാണു ഹൊയ്സാല നായിക്കന്മാരുടെ വരവ്. മുഗളരും മറാത്തക്കരും ഫ്രഞ്ചുകാരുമെല്ലാം ഭരിച്ചുവെങ്കിലും നായിക്കന്മരുടെ കാലത്താണു ഈ നഗരം പ്രശസ്തിയിലേക്കു കുതിച്ചതു. ഈ കാലം തൃശ്ശിനാപ്പള്ളിയുടെ സുവര്‍ണ്ണകാലമെന്ന് അറിയപ്പെടുന്നു. പാറക്കോട്ടൈ കോവിൽ Rock Fort Temple ഇക്കാലത്താണു നിര്മ്മിക്കപ്പെട്ടതു[1].
പാറക്കോട്ടൈ കോവിൽ' (റോക്ക് ഫോര്‍ട്ട് ടെമ്പിൾ)- ഇതു നഗരത്തിന്റെ മധ്യത്തിലുള്ള ഒരു വലിയ പാറയുടെ മുകളിൽ ഒരു കോട്ടയുടെ മാതൃകയിൽ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ഭക്തർ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. തിരുച്ചിറപള്ളിയിലെ വിനോദ സഞ്ചാര മേഖലയും ഇതിനോടു ബന്ധപ്പെട്ടാണു നിലനിൽക്കുന്നത്. കാവേരി നദി ഈ പാറയ്ക്കു ചുറ്റുമായി ഒഴുകുന്നു. പാറയുടെ നടുവിൽ നിന്ന് ജലം കണികളായി പടരുന്ന ഒരു ഭാഗവുമുണ്ട്. ശിവന്റെ 64 അവതാരങ്ങളിലൊന്നായ കംഗാള മൂര്ത്തിയാണിവിടത്തെ പ്രതിഷ്ഠ. ഐതിഹ്യപ്രകാരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വീപിലെ കുന്നിലെ മൂന്നു പാറകളിൽ ശിവനും പാർവതിയും വിഘ്നേശ്വരനും കടിയിരുന്നിരുന്നു. ഈ കുന്നു ഹിമാലയത്തിന്റെ ഭാഗമായിരുന്നുവെന്നും പുരാണത്തിലെ സർപ്പരാജാവ് ആദി ശേഷനും വായു ഭഗവാനും തമ്മിലുണ്ടായ ഘോരയുദ്ധത്തിന്റെ ശക്തിയാൽ ഹിമാലയത്തിൽ നിന്നു അടർന്നു വീണതാണു എന്നും വിശ്വസിക്കുന്നു.
ഈ പാറയ്ക്കു 183 മീറ്റർ ഉയരമുണ്ട്. ഈ പാറയ്ക്കു 3,800 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്. അതുകൊണ്ടു തന്നെ ഗ്രീൻലാന്‍ഡിലെ പാറകൾക്കൊപ്പവും ഹിമാലയത്തിലെ പാറകളേക്കാളും പഴക്കമിതിനുണ്ടു.[4] പാറയിൽ കൊത്തിയുണ്ടാക്കിയ ഈ ക്ഷേത്രം യഥാര്‍ത്ഥത്തിൽ പണികഴിപ്പിച്ചതു പല്ലവന്മാരാണെങ്കിലും അതു ഇന്നത്തെ നിലയിൽ ശക്തിപ്പെടുത്തി ഭംഗിയാക്കിയതു നായക്കന്മാരാണു. ഇതു ശരിക്കും മൂന്നു അമ്പലങ്ങളുടെ കൂട്ടമാണ്. മാണിക്യ വിനായകർ കോവിൽ കുന്നിന്റെ അടിവാരത്തും, ഉച്ചി പിള്ളയാർ കോവിൽ കുന്നിന്റെ അഗ്രഭാഗത്തും നടുക്ക് തായ്മാനവർ കോവിൽ ശിവസ്ഥലവും(പാർവതി) ആണു. [2]
വീരാളിമലൈ വന്യമൃഗ സംരക്ഷണകേന്ദ്രം ഇതു നഗരത്തിൽ നിന്നും 30 കി.മി. അകലെ വീരാളിമലൈ എന്ന സ്ഥലത്താണു. ഇവിടെയുള്ള മുരുകൻ കോവിലിനുചുറ്റുമായി ആണ് ഈ ഉദ്യാനം. മയിലുകൾക്ക് പേരുകേട്ട സംരക്ഷണകേന്ദ്രമാണിവിടം. കോവിലിനുചുറ്റും എവിടെ നോക്കിയാലും മയിലുകളെ കാണാൻ സാധിക്കും.
സിത്തന വാസൽ (58 കി.മി) അകലെയുള്ള ഈ സ്ഥലം ജൈന മതകേന്ദ്രമായിരുന്നു. ചുണ്ണാമ്പു പാറകളിൽ മണ്ണിൽ നിന്നുണ്ടകിയ നിറങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന ചിത്രവേലകൾക്കും(Fresco paintings)[3] ഇവിടം പ്രസിദ്ധമാണു. മിക്കവയും പാണ്ട്യരാജ കാലത്തെ തനിമ മുറ്റിയ(നർത്തകരുടെയും പക്ഷിമൃഗാദികളുടേയും) ചിത്രങ്ങളണ്.
ഗവൺമന്റ് മ്യൂസിയം പുതുക്കോട്ടൈക്കടുത്തുള്ള തിരുഗോകർണ്ണത്ത്. ജൈവ,സസ്യ, പുരാവസ്തു ശാസ്ത്രത്തിലെയും ചരിത്രത്തിന്റെ രേഖകളും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടു. മുക്കൊമ്പു. (18കി.മി.) കാവേരി രണ്ടായി പിരിയുന്ന ഇവിടെ മനൊഹരമായ ഉദ്യാനമുണ്ട്. ഇവിടെ കാവേരി അതിന്റെ പൂർണ്ണരൂപത്തിൽ ഒഴുകുന്നതായി കാണാം
തഞ്ചാവൂർ (56 കി.മി.) ക്ഷേത്രങ്ങൾ കൊണ്ടു നിറഞ്ഞ ഇവിടം ചിത്രങ്ങൾക്കും കരകൗശല വസ്തുക്കൾക്കും സംഗീതത്തിനും പേരു കേട്ടതാണു. പുതുക്കൊട്ടൈ(58 കി.മി.) പണ്ടത്തെ ഒരു നാട്ടുരാജ്യമായിരുന്നു. പുരാവസ്തു ഗവേഷകരുടെ പ്രിയപ്പെട്ട സ്ഥലമായ ഇവിടെ നിന്നും നിരവധി പുരാവസ്തുക്കളും ലിഖിതങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഗംഗൈകൊണ്ട ചോളപുരം (100 കി.മി.) ഇവിടത്തെ ശിവക്ഷേത്രം ഗംഗൈകൊണ്ടചോളീശ്വരം എന്ന പേരിലാണു അറിയപ്പെടുന്നതു. ചോള രാജാവായിരുന്ന രാജേന്ദ്രചോളൻ ഒന്നാമൻ, തന്റെ സാമ്രാജ്യം വികസിപ്പിച്ചു ഗംഗ നദിക്കരയുടെ അടുത്തു വരെയെത്തിയതിന്റെ നന്ദിക്കായി നിര്‍മ്മിച്ച ക്ഷേത്രമാണിതു. കൂറ്റൻ നന്ദി ശിലയും അപൂർവമായ നടന ഗണേശ പ്രതിമയും സിംഹതതലയുള്ള ഒരു കിണറും പ്രത്യേകതകളാണ്.
നിരവധി ക്ഷേത്രങ്ങൾ ഉള്ള സ്ഥലമാണുതൃശ്ശിനാപ്പള്ളി. പ്രധനപ്പെട്ടവ റോക്ക് ഫോര്‍ട്ട് ടെമ്പിൾ, കൊടുംഭാളൂർ മൂവര്ക്കോവിൽ, ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രം, ജംബുകേശ്വര ക്ഷേത്രം, ഗുണശീലത്തെ പ്രസന്ന വ്വെങ്കിടേശ്വര ക്ഷേത്രം, ആവുഡയാർ കോവിൽ എന്നിവയാണു. ശ്രീരംഗത്തെ ക്ഷേത്രത്തിലെ ആയിരം തൂണുകൾ ദക്ഷിണേന്ത്യൽ ശില്പ ചാതുര്യം വിളിച്ചോതുന്നവയാണു.
ഫ്രഞ്ചുകാരുടെയും ബ്രിട്ടിഷുകാരുടെയും കാലത്തു സ്ഥാപിക്കപ്പെട്ട നിരവധി പള്ളികൾ ഇവിടെയുണ്ടു. അവയിൽ,1812 ൽ നിര്‍മ്മിച്ച സെ. ജോൺ'സ് പള്ളിയുടെ ജനലുകള്‍ മലക്കെ തുറന്നാൽ പള്ളി ഒരു തുറസ്സായ വിശ്രമ സ്ഥലമായി മാറ്റാം. എളക്കുരിച്ചിയിലെ പള്ളി ക്രിസ്ത്യൻ മിഷണറിയായിരുന്ന കോന്സ്റ്റന്റയിൻ ജോസഫ് ബെസ്ഷി ആണു സ്ഥപിച്ചതു. [4]
തൃശ്ശിനാപ്പള്ളി കോര്‍പ്പറേഷനു കീഴിൽ 2 മുൻസിപ്പാലിറ്റി, 14 പഞ്ചായത്തു യൂണിയനുകൾ, 18 ടൗൺ പഞ്ചായത്തുകൾ, 408 ഗ്രാമ പഞ്ചായത്തുകൾ എന്നിങ്ങനെ ഭരണ സംവിധാനം വിഭജിച്ചിരിക്കുന്നു. ശ്രീമതി ചാരുബാല തൊണ്ടൈമാൻ ആണു ഇപ്പൊഴത്തെ(2006) മേയർ.
തൃശ്ശിനാപ്പള്ളിയിലെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരാണു. 1991 ലെ കണക്കുകൾ പ്രകാരം 1,85750 ഹെക്ടർ ഭൂമിയിൽ കൃഷിയിറക്കുന്നുണ്ട്. ഇതിൽ വിതയ്ക്കുന്ന ഭാഗം തന്നെ 1,69,632 ഹെടർ വരും. ഓന്നിലധികം തവണ കൃഷിയിറക്കുന്ന രീതിയും ഉണ്ടു. പ്രധാന കാർഷിക വിളകൾ നെല്ല്, പയറു വർഗ്ഗങ്ങൾ, കരിമ്പ്, നിലക്കടല, എള്ള്, പരുത്തി എന്നിവയാണു. കാവേരി നദിയുടെ സാമീപ്യം മൂലം കൃഷിക്കാവശ്യമായ ജലം സുലഭമാൺ. എങ്കിലും വേനലിൽ വരൾച്ച അനുഭവപ്പെടാറുണ്ട്. ജലസേചനത്തിനായി നിരവധി തോടുകളും ബൻഡുകളും കൈവരികളും നിർമ്മിച്ചിരിയ്ക്കുന്നു. കൃഷിയല്ലാതെ നെയ്ത്തും ഇവിടത്തുകാരുടെ ഒരു മുഖ്യ തൊഴിലാണു. പരമ്പാരാഗത കൈത്തരികൾ ഇപ്പോൾ യന്ത്രവൽകൃത നെയ്ത്തു യന്ത്രങ്ങൾക്കു വഴി മാറിയെങ്കിലും പഴയ ഖാദി, പരുത്തി വസ്ത്രങ്ങൾ നിർമ്മിക്കുന്നവരും ഏറെ ഉണ്ട്. പാറക്കോട്ടക്കു ചുറ്റുമുള്ള സ്ഥലങ്ങൾ തിരക്കുള്ള വണിജ്യ വ്യവസായ കേന്ദ്രങ്ങൾ ആണു. ചത്രം എന്നറിയപ്പെടുന്ന ഇവിടെ കൂടുതലായും വസ്ത്രങ്ങളുടെ നിർമ്മാണവും വ്യാപാരവുമാണു നടക്കുന്നത്.
തൃശ്ശിനാപ്പള്ളിയെ കരമാര്‍ഗ്ഗം മറ്റു പ്രധാന സ്ഥലങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. പാറക്കോട്ട ക്ഷേത്രത്തിനടുത്താണു തെപ്പക്കുളം ബസ് സ്റ്റേഷൻ.
ദക്ഷിണ റെയിൽവെയുടെ ഇടത്താവളമാണു തിരുച്ചി. ഭാരതതിന്റെ നാനാഭാഗത്തേയ്ക്കും ഇവിടെ നിന്നു തീവണ്ടി സേവനം ലഭ്യമാണു. ടി-ഗാര്ഡൻ ഏക്സ്പ്രസ്സ് എന്ന തീവണ്ടി മലയാളികള്‍ക്കു സുപരിചിതമാണു.
ഇവിടത്തെ അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിൽ നിന്നും 7 കി. മി. അകലെയാണു. അഭ്യന്തര യാത്രകള്‍ക്കും അന്താരാഷ്ട്ര യാത്രകള്‍ക്കും ഉപയോഗിക്കാവുന്ന ഇത് മധ്യതമിഴ്നാട്ടിലെ ഒരേയൊരു വിമാനത്താവളമാണു.
വിദ്യാലയങ്ങൾക്കു പേരുകേട്ടയിടമാണിതു. ഭാരതിദാസൻ സർവ്വകലാശാല ഇവിടെയാണ്. ഈ സർവ്വകലാശാലക്കു കീഴിൽ നിരവധി വിദ്യാലയങ്ങളും പഠന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഒരു ആധുനിക വൈദ്യശാസ്ത്ര പഠന കളരി, നിയമ പഠനകളരി, ഒരു കാർഷിക പഠന കളരി, 14 ഓളം എഞ്ചിനീയറിംഗ് കളരികൾ എന്നിവ കൊണ്ട് സമ്പന്നമാണു തിരുച്ചിയിലെ വിദ്യാഭ്യാസ രംഗം. ആയിരത്തിൽ പരം വിദ്യാലയങ്ങളും അഞ്ചോളം അദ്ധ്യാപക പരിശീലന കളരികളും ഇവിടെയുണ്ടു. ഇപ്പൊഴത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽകലാം ഇവിടത്തെ സെ. ജോസഫ് കളരിയിലാണു പഠിച്ചിരുന്നത്. മുൻ രാഷ്ട്രപതി [ആർ. വെങ്കിട്ടരാമൻ] നാഷണൽ കളരിയിൽ പഠിച്ചിരുന്നു. അങ്ങനെ നിരവധി പ്രമുഖ വ്യക്തികളെ ഭാരതത്തിനു സംഭാവന ചെയ്ത മഹത്തരമായ പാരമ്പര്യമാണു തൃശ്ശിനാപ്പള്ളിക്കുള്ളതു. [5]
തൃശ്ശിനാപ്പള്ളിയുടെ സംഭാവനയായ മറ്റു വിശിഷ്ട വ്യക്തികൾ താഴെ പറയുന്നവരാണു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.