കല്ലേൻ പൊക്കുടൻ
മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ / From Wikipedia, the free encyclopedia
പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന കണ്ടൽ വനങ്ങൾ സംരക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന മലയാളിയായ ഒരു പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു പൊക്കുടൻ. പൂർണ്ണനാമം കല്ലേൻ പൊക്കുടൻ. (ജനനം: 1937 മരണം:2015 സെപ്റ്റംബർ 27) യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതി പ്രവർത്തനത്തിനു തുടക്കം കുറിച്ചവരിൽ പ്രധാനിയാണ് കല്ലേൻ പൊക്കുടൻ.
കല്ലേൻ പൊക്കുടൻ | |
---|---|
ജനനം | 1937 |
മരണം | 2015 സെപ്റ്റംബർ 27 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | കണ്ടൽ പൊക്കുടൻ |
തൊഴിൽ | പരിസ്ഥിതി പ്രവർത്തനം |
അറിയപ്പെടുന്നത് | കണ്ടൽ സംരക്ഷകൻ |
കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ1937 ൽ പിറന്നു. പതിനെട്ടാം വയസ്സിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ഏഴോം കർഷകത്തൊഴിലാളി സമരത്തിലും കേരള ഭൂപരിഷ്കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി കേസുകളിലും പ്രതിയാക്കപ്പെട്ടു. ഏഴോം കർഷകത്തൊഴിലാളി സമരം(1968-69) സംഘർഷത്തിൽ കലാശിച്ച് ജന്മിയുടെ സഹായികളിലൊരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചു.
പിന്നീട് സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയൂന്നി. കണ്ടൽ മരങ്ങൾ വച്ച് പിടിപ്പിച്ച് ലോകശ്രദ്ധതന്നെ നേടി. പൊക്കുടന്റെ ആത്മകഥയായ 'കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം' എന്ന പുസ്തകത്തിലെ ഒരു ഭാഗം ആറാം ക്ലാസിലെ മലയാളപാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ആദിവാസി-ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രം ചെയ്തു.[1] ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് 2015ൽ അന്തരിച്ചു.[2].