![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/02/Map_of_Vedic_India.png/640px-Map_of_Vedic_India.png&w=640&q=50)
കംബോജ
From Wikipedia, the free encyclopedia
അയോയുഗത്തിൽ ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു ഗോത്ര വർഗമാണ് കംബോജർ (Sanskrit: कम्बोज, Kamboja; Persian: کمبوہ, Kambūh). ഇവർ ഒരു ഇൻഡോ ഇറേനിയൻ വംശജരാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇവർ ഒരു ഇൻഡ്യൻ ഗോത്രമാണെന്ന അഭിപ്രായമുണ്ട്. ഒരു വിഭാഗം കംബോജർ പിൽക്കാലത്ത് ഇപ്പോഴത്തെ കംബോഡിയയിലേക്ക് കുടിയേറിപ്പാർത്തു. അവിടത്തെ ഖ്മർ ജനത തദ്ദേശികളും കംബോജ കുടെയേറ്റക്കാരും തമ്മിലുള്ള സമ്മിശ്രണമാണ്. [1]കംബോജർ ഒരു ഇൻഡോ ഇറേനിയൻ ഗോത്രം ആണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.
![](http://upload.wikimedia.org/wikipedia/commons/thumb/0/02/Map_of_Vedic_India.png/640px-Map_of_Vedic_India.png)
ബി സി എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യസ്ക (നിരുക്തത്തിന്റെ ഗ്രന്ഥകർത്താവ്) കംബോജരുടെ ഭാഷയിൽ അവെസ്താന്റെ സ്വാധീനം കണ്ടു[2]. മഹാഭാരതത്തിലും വംശബ്രാഹ്മണത്തിലും കംബോജരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കംബോജ രാജ്യം ഗാന്ധാരത്തിന്റെ ഉത്തര ഭാഗത്താണെന്ന് വംശബ്രാഹ്മണത്തിൽ പറയുന്നുണ്ട്.[3]. ഇവർ കുതിരസവാരിയിലും, കുതിരപ്പുറത്ത് യുദ്ധം ചെയ്യുന്നതിലും അതിനിപുണരായിരുന്നു. അലക്സാണ്ട്ർ ചക്രവർത്തിയുടെ സേനകളെ ധീരമായി ചെറുത്ത ചരിത്രവും കംബോജർക്കുണ്ട്. പുരാതന ഗ്രീക്ക് ചരിത്രകാരനായ ഡയോഡോറസ് ഒരു കംബോജ ഉപഗോത്രമായ അശ്വകായനരുടെ ചെറുത്തുനിൽപ്പിനെക്കുറിച്ച് ഇപ്രകാരമെഴുതി.
“ | അവർ നേരിടുന്ന വിപത്തിന്റെ വലിപ്പത്തെ തൃണവൽഗണിച്ച് അശ്വകായന സേന അവരുടെ സ്ത്രീകളെയും, കുട്ടികളെയും സംരക്ഷിക്കാൻ വേണ്ടി അവർക്കു ചുറ്റും ഒരു ചക്രവ്യൂഹം സൃഷ്ടിച്ചു നിലകൊണ്ടു. ഇതിനിടെ രക്ഷപ്പെടാമെന്ന ആശ പൂർണ്ണമായും ഉപേക്ഷിച്ച അശ്വകായന സേന ഗ്രീക്ക് സേനയെ അമ്പരപ്പിക്കുന്ന രീതിയിൽ അതിഭയങ്കരമായ ചെറുത്തുനിൽപ്പ് പ്രകടിപ്പിച്ചു. അശ്വകായന സേനയിലെ അനേകം പുരുഷന്മാർ മരിച്ചും മുറിവേറ്റും വീണപ്പോൾ അവരുടെ സ്ത്രീകൾ വീണവരുടെ ആയുധങ്ങളെടുത്തു യുദ്ധത്തിൽ ചേർന്നു. ചില സ്ത്രീകൾ പരിചകൾ കൊണ്ട് മുറിവേറ്റ് വീണ പുരുഷന്മാരെ പരിരക്ഷിച്ചു. ആയുധമൊന്നും കൈയിൽ കിട്ടാത്ത സ്ത്രീകൾ ശത്രുക്കളുടെ മേൽ വെറും കൈയോടെ ചാടിവീണു അവരുടെ പരിചയിൽ തൂങ്ങിക്കിടന്നു. ഒടുവിൽ ഗ്രീക്ക് സേനയുടെ സംഖ്യാബലത്തിനുമുൻപിൽ അവർക്ക് പിടിച്ചുനിൽക്കാൻ പറ്റാതായി. എന്നാലും പിൻവാങ്ങാതെ അവർ ഒന്നൊഴിയാതെ വീരചരമം പ്രാപിച്ചു. | ” |