![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/56/Black-white_photograph_of_Emily_Dickinson2.png/640px-Black-white_photograph_of_Emily_Dickinson2.png&w=640&q=50)
എമിലി ഡിക്കിൻസൺ
From Wikipedia, the free encyclopedia
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു അമേരിക്കൻ കവയിത്രി ആയിരുന്നു എമിലി ഡിക്കിൻസൺ (ജീവിതകാലം:1830 ഡിസംബർ 10 – 1886 മേയ് 15). 1800-നടുത്ത് കവിതകൾ എഴുതിയ അവരുടെ ഏഴു കവിതകൾ മാത്രമാണ് ജീവിതകാലത്ത് വെളിച്ചം കണ്ടത്. മരണവും അമർത്ത്യതയും കവിതയിൽ അവരുടെ ഇഷ്ടപ്രമേയങ്ങളായിരുന്നു. എമിലിയുടെ മരണശേഷം 1890-ൽ കുടുംബാംഗങ്ങൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ച കവിതകൾക്ക് ഏറെ ആസ്വാദകരുണ്ടായി. എങ്കിലും ആ കവിതകൾ അവയുടെ മൂലപാഠത്തിലെ സവിശേഷമായ വിരാമാദിചിഹ്നങ്ങളും (punctuations) വർണ്ണനിഷ്ഠകളുമായി (capitalization) ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് തോമസ് ജോൺസന്റെ 1955-ലെ പതിപ്പിലാണ്.[3]
എമിലി ഡിക്കിൻസൺ | |
---|---|
![]() ഡിഗരോടൈപ്പ് ഛായാഗ്രഹണവിദ്യ ഉപയോഗിച്ച് 1846-47 കാലത്തെങ്ങോ എടുത്ത ഈ ചിത്രമാണ് ബാലപ്രായത്തിനു ശേഷമുള്ള ഡിക്കിൻസന്റെ ഏക ആധികാരിക ചിത്രമായി നിലവിലുള്ളത്[2] | |
ജനനം | Emily Elizabeth Dickinson (1830-12-10)ഡിസംബർ 10, 1830 Amherst, Massachusetts, US |
മരണം | മേയ് 15, 1886(1886-05-15) (പ്രായം 55) Amherst, Massachusetts, US |
തൊഴിൽ | Poet |
പഠിച്ച വിദ്യാലയം | Mount Holyoke Female Seminary |
ശ്രദ്ധേയമായ രചന(കൾ) | List of Emily Dickinson poems |
മസാച്യുസെറ്റ്സിലെ ആംഹെർസ്റ്റിൽ, വിപുലമായ സാമൂഹ്യ-രാഷ്ട്രീയ ബന്ധങ്ങൾക്കു പേരുകേട്ട ഒരു പ്രതിഷ്ഠിതകുടുംബത്തിലായിരുന്നു എമിലി ഡിക്കിൻസന്റെ ജനനം. ആംഹെർസ്റ്റ് അക്കാദമിയിൽ ഏഴുവർഷത്തെ അദ്ധ്യയനത്തിനൊടുവിൽ, യുവതികൾക്കുവേണ്ടിയുള്ള മൗണ്ട് ഹോളി ഓക്ക് സെമിനാരിയിൽ ചേർന്ന അവർ, കഷ്ടിച്ച് ഒരു വർഷത്തിനു ശേഷം വ്യക്തമല്ലാത്ത കാരണങ്ങളാൽ വീട്ടിലേയ്ക്കു മടങ്ങി. തുടർന്ന് അന്തർമുഖിയായി ഒറ്റപ്പെട്ട ജീവിതമാണ് അവർ മിക്കവാറും നയിച്ചത്. അതിഥികളെ അഭിമുഖീകരിക്കാനുള്ള വൈമുഖ്യവും ശുഭ്രവസ്ത്രധാരണഭ്രമവും മൂലം അയൽക്കാരും മറ്റും വിചിത്രസ്വഭാവക്കാരിയായി കണക്കാക്കിയ എമിലിയുടെ ജീവിതം ക്രമേണ സ്വന്തം മുറിയിൽ ഒതുങ്ങി. വായനയിലും കവിതാരചനയിലും അവർ സമയം പോക്കി. അവരുടെ സൗഹൃദങ്ങളധികവും കത്തുകളിലൂടെ ആയിരുന്നു.[4][5]
ഡിക്കിൻസന്റെ കവിതകളുടെ പ്രസിദ്ധീകരണത്തെ തുടർന്നുള്ള ഓരോ തലമുറയിലേയും ആസ്വാദകർ അവരെ പുതുതായി കണ്ടെത്തി. സ്വന്തം ഞരമ്പുരോഗങ്ങളെ കവിതയാക്കി മാറ്റിയ നാണക്കാരിപ്പെണ്ണെന്നും, സ്വയം തെരഞ്ഞെടുത്ത ഏകാന്തതയിൽ തനിക്കായൊരു ലോകം തീർത്ത് സ്ത്രീവിമോചനവാദികൾക്കു വഴിതെളിച്ചവളെന്നുമുള്ള തീവ്രപക്ഷങ്ങൾക്കിടയിൽ സാധ്യമായ വൈവിദ്ധ്യമത്രയും അവരുടെ വ്യക്തിത്വത്തിന്റെ വിലയിരുത്തലിൽ കാണാം. എങ്കിലും, ഡിക്കിൻസന്റെ കവിതകളുടെ അസാമാന്യമായ ഉജ്ജ്വലത പൊതുവേ സമ്മതിക്കപ്പെട്ടിരിക്കുന്നു.[3]