From Wikipedia, the free encyclopedia
1677 മുതൽ 1684[3][4] വരെ വേണാടിന്റെ റീജന്റായിരുന്നു ഉമയമ്മ മഹാറാണി. രവി വർമ്മ അധികാരമേറ്റെടുക്കാൻ പ്രാപ്തനാകും വരെയായിരുന്നു റാണി ഭരണം നടത്തിയത്. രവിവർമ്മയുടെ മാതൃസഹോദരിയായിരുന്നു ഉമയമ്മ. ഇതിനുശേഷം 1718 വരെ രവിവർമ്മയായിരുന്നു വേണാടിന്റെ രാജാവ്. ഇവരാണ് കേരളത്തിൽ ബ്രിട്ടീഷുകാർക്ക് ആദ്യമായി കോട്ട പണിയാൻ അനുമതി നൽകിയ ഭരണാധികാരി. ക്രി.വ. 1684-ൽ അഞ്ചു തെങ്ങിൽ(Anjengo) ബ്രിട്ടീഷുകാർക്ക് കോട്ടയും ഫാക്ടറിയും പണിയാൻ സ്ഥലം അനുവദിച്ചത് ഉമയമ്മറാണിയാണ്.[5] അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്.[അവലംബം ആവശ്യമാണ്] റാണി, ക്രി.വ. 1698 ജൂലൈയിൽ മരിച്ചതായി പറയപ്പെടുന്നു.[6]
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
[1][2]
‡ Regent Queens | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
വേണാടിന്റെ മഹാരാജാവ് ആദിത്യവർമ്മയുടെ അനന്തരവൾ ആണ് ഉമയമ്മ റാണി എന്നറിയപ്പെടുന്ന ആറ്റിങ്ങൽ കോവിലകത്തെ അശ്വതി തിരുനാൾ ഉമയമ്മ റാണി തമ്പുരാട്ടി. ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു. ആദിത്യവർമ്മ മരിച്ചപ്പോൾ കിരീടാവകാശികളായി പുരുഷന്മാർ ഉണ്ടായിരുന്നില്ല. ആറ്റിങ്ങൽ കൊട്ടാരത്തിലെ മൂത്തസന്തതിയായിരുന്ന ഉമയമ്മ റാണി, അമ്മാവന്റെ മരണത്തോടെ, വേണാട് രാജകുടുംബത്തിലെ രീതിയനുസരിച്ച് കിരീടാവകാശിയായിത്തീർന്നു. ക്രി.വ.1677-ൽ അശ്വതിതിരുനാൾ തമ്പുരാട്ടി തിരുവിതാംകൂർ റീജന്റ് റാണിയായി അധികാരത്തിലെത്തി.[7] തിരുവിതാംകൂർ സ്റ്റേറ്റ് മാനുവലിന്റെ ഒന്നാം വോളിയത്തിൽ കൊല്ലവർഷം 853-ൽ (എ.ഡി. 1678) ആണ് ഉമയമ്മ റാണി അധികാരത്തിലെത്തിയതെന്ന് പറയുന്നു. റാണി അധികാരമൊഴിഞ്ഞത് കൊല്ലവർഷം 859-ലാണെന്നും (എ.ഡി. 1684) വി. നാഗം അയ്യ രചിച്ച സ്റ്റേറ്റ് മാനുവലിൽ പ്രസ്താവിക്കുന്നു.[8]
ഉമയമ്മ റാണിയെക്കുറിച്ച് കേട്ടുവരുന്ന ഒരു കഥ അനുസരിച്ച്, ഉമയമ്മ റാണിക്ക് ആറുമക്കളുണ്ടായിരുന്നെന്നും, എതിരാളികളായിരുന്ന എട്ടുവീട്ടിൽ പിള്ളമാരും എട്ടരയോഗക്കാർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രഭരണക്കാരും റാണിയുടെ മക്കളിൽ അഞ്ചുപേരെയും കളിപ്പാൻ കുളത്തിൽ മുക്കി കൊലപ്പെടുത്തി എന്നും, അതിൽനിന്നു രക്ഷപെട്ട മുതിർന്ന കുമാരനാണ് പിന്നീട് തിരുവിതാംകൂറിന്റെ ഭരണാധികാരിയായിത്തീർന്ന രവി വർമ്മയെന്നും പറയപ്പെടുന്നു. [9][3] പക്ഷേ ഇതു വെറും ഒരു കല്പിത കഥയാണെന്നു പിന്നീടുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. റാണിയുടെ കാലത്ത് വേണാടിന്റെ തലസ്ഥാനം തിരുവനന്തപുരമല്ല, കൽക്കുളം ആയിരുന്നു, എന്നത് ഈ കഥയെ തെറ്റെന്നു തെളിയിക്കാനുള്ള ഒരു വസ്തുതയായി അവർ എടുത്തു കാട്ടുന്നു. റാണിക്ക് മക്കളേ ഉണ്ടായിരുന്നില്ല എന്നും അനുമാനിക്കപ്പെടുന്നു.[5] ഈ സമയത്ത് ഉമയമ്മ റാണിക്ക് ആണ്മക്കൾ ഇല്ലായിരുന്നുവെന്ന് കേണൽ മൺറോ രേഖപ്പെടുത്തിയിട്ടുണ്ട്.[3]
ഉള്ളൂർ എഴുതിയ മഹാകാവ്യമാണ് ഉമാകേരളം. ഇത് ഉമയമ്മറാണിയുടെ ജീവിത കാലഘട്ടത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്. ഉമാകേരളത്തിന്റെ ഉള്ളടക്കം അധികവും ചരിത്രത്തിലുപരി കഥകളായിട്ടാണ് കണക്കാക്കപ്പെടുന്നത്. റാണിയുടെ ആറു മക്കളുടെ കളിപ്പാൻകുളത്തിലെ ദാരുണമായ അന്ത്യവും മറ്റും കാവ്യരൂപത്തിൽ ഇതിൽ എഴുതപ്പട്ടിരിക്കുന്നു. സ്വന്തം മക്കളുടെ ദാരുണമായ മരണത്തിലും പതറാതെ മക്കളുടെ ഘാതകരായ മാടമ്പിമാരുടെ ദുർഭരണത്തിനോടും വൈദേശികാക്രമണങ്ങളോടും വീറോടെ പൊരുതി വിജയിച്ച വീരനായികയായും ഉമാകേരളത്തിൽ റാണിയെ ഇതിൽ പ്രകീർത്തിച്ചിട്ടുണ്ട്. റാണിയെ കേരളത്തിന്റെ പ്രതീകമായാണ് രാജഭക്തനായ കവി ഇതിൽ ചിത്രീകരിച്ചിരുന്നത്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ഉമയമ്മറാണിയുടെ വിവരണങ്ങളും മറ്റും കല്പനാ സൃഷ്ടിയാണെന്ന് പിന്തുടർന്നു വന്ന പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. അറിയപ്പെട്ട ചരിത്രഗവേഷകനായിരുന്ന ഉള്ളൂർ തന്നെയും തന്റെ ചരിത്രപഠനത്തിൽ കളിപ്പാൻകുളം സംഭവം നടന്നതിനു തെളിവുകളില്ലെന്നു സൂചിപ്പിച്ചിട്ടുള്ളതായി കാണുന്നു.[7]
റാണി ധൈര്യവും കഴിവും ഉള്ള ഒരു ഭരണാധികാരിയായിരുന്നു. ക്ഷേത്രങ്ങളിലെ വരവു ചെലവു കണക്കുകൾ കൃത്യമായി കാണിക്കണം എന്നു നിർദ്ദേശിച്ച റാണി, യോഗക്കാർ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രഭരണക്കാരെ വരുതിയിൽ വരുത്തി.[5]
റാണിയുടെ ഭരണകാലത്ത് 1679-ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരം അഞ്ചുതെങ്ങിൽ നിന്ന് കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വാങ്ങുവാനുള്ള കുത്തകാവകാശം ബ്രിട്ടീഷുകാർക്ക് നൽകപ്പെട്ടു.[10] വിഴിഞ്ഞം(Bringjohn), വലിയതുറ (Ruttera) തുറമുഖം എന്നിവിടങ്ങളിൽ ഫാക്ടറികൾ സ്ഥാപിക്കാനുള്ള അധികാരവും ഇതിനു മുൻപുതന്നെ ബ്രിട്ടീഷുകാർക്ക് ലഭിച്ചിരുന്നു.[11]
റാണിയുടെ കാലത്ത് വേണാട് സ്വരൂപത്തിലേക്ക് ഒരു അവകാശിയെ ദത്തെടുക്കാനുള്ള ഒരവസ്ഥ വരുകയും റാണി കൊച്ചു രാമൻ ഉണ്ണി പണ്ടാരത്തിലിനെ ദത്തായി സ്വയം നിർണ്ണയിക്കുകയും ചെയ്തു. ഇത് നെടുമങ്ങാട്ടെ പേരക താവഴിയിലെ കേരളവർമ്മയെ ക്ഷോഭിപ്പിച്ചു. കേരളവർമ്മയ്ക്ക് സ്വന്തം സഹോദരൻ ദത്തായി വരണമെന്നായിരുന്നു ആദ്യം ആഗ്രഹമെങ്കിലും, പിന്നീട് വഞ്ചി കുടുംബത്തിലെ ഏറ്റവും മൂത്ത സന്തതിയെന്ന നിലയിൽ തന്റെ തന്നെ അവകാശമായി ദത്തിനെ ഉന്നയിച്ചു. കൊട്ടാരക്കര കോവിലകത്തിന്റെ പിന്തുണയോടെ കേരളവർമ്മ തിരുവനന്തപുരം പിടിച്ചടക്കി. ഉമയമ്മ റാണി ആറ്റിങ്ങലേക്കു പിന്മാറി തന്റെ സൈന്യത്തെ അവിടെ ഒരുക്കി നിർത്തി. കൽക്കുളത്തും ഇടക്കാടും വെച്ച് ഉണ്ടായ യുദ്ധത്തിനിടയ്ക്ക്, സമാധാന ശ്രമമെന്ന രീതിയിൽ കേരളവർമ്മയ്ക്ക് ഇളയ തമ്പുരാൻ എന്ന പട്ടം നൽകി പ്രശ്നം പരിഹരിച്ചു.[5] അങ്ങനെ ഉണ്ണി കേരളവർമ്മ, രാമവർമ്മ എന്നിങ്ങനെ രണ്ടുപേരെ ഉമയമ്മ റാണി ദത്തെടുത്തിരുന്നു.[12]
ഉമയമ്മറാണിയുടെ മറ്റൊരു ദത്തായിരുന്നു കോട്ടയത്ത് കേരളവർമ്മ. ഇദ്ദേഹം വടക്കൻ മലബാറിലെ കോട്ടയം കോവിലകത്തെ - കവിയും ആട്ടക്കഥാകൃത്തുമായ കോട്ടയത്തു തമ്പുരാന്റെ അനുജനായിരുന്നു. കേരളവർമ്മ ഒരു തീർഥയാത്രയ്ക്കിടെ തിരുവനന്തപുരത്തെത്തുകയും റാണിയുടെ നിർബന്ധത്തിനു വഴങ്ങി റാണിയെ രാജകാര്യങ്ങളിൽ സഹായിക്കുകയും ചെയ്തു. അദ്ദേഹവുമായി റാണിക്ക് സംബന്ധം ഉണ്ടായിരുന്നതായും പറയപ്പെടുന്നു.[7] അദ്ദേഹത്തിനെ തിരുവിതാംകൂരിലേക്ക് ദത്തെടുത്ത റാണി, അദ്ദേഹത്തിന് ഹിരണ്യസിംഹനല്ലൂർ രാജകുമാരൻ(ഏരാനല്ലൂർ/ഇരണിയൽ) ആയി വാഴിക്കുകയും ചെയ്തു. കൊല്ലവർഷം 871 (ക്രി.വ. 1696)-ൽ സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു.[5]
മുഗൾ സിർദർ (മുഗൾ സർദാർ/മുകിലൻ) എന്നറിയപ്പെടുന്ന ഒരു മുസ്ലിം സാഹസികൻ ഉമയമ്മറാണിയുടെ റീജന്റ് ഭരണകാലഘട്ടത്തിൽ വർക്കല മുതൽ തോവാള വരെയുള്ള പ്രദേശം പിടിച്ചെടുക്കുകയും മണക്കാട്ട് തമ്പടിക്കുകയും ചെയ്തു. [13][5][14] റാണി അക്കാലത്ത് നെടുമങ്ങാട്ടു കോയിക്കലിലാണ് താമസിച്ചിരുന്നത്. കന്യാകുമാരി ജില്ലയിലെ ബുധപുരം ബലഭദ്രസ്വാമി ക്ഷേത്രം മുകിലൻ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാൻ അദ്ദേഹം ഒരുമ്പെട്ടെങ്കിലും വേണാട്ടു രാജവംശത്തോടു കൂറുള്ള പട്ടാണി മുസ്ലീങ്ങൾ ഇടപെട്ട് അദ്ദേഹത്തെ പിന്തിരിപ്പിച്ചു.
പിടിച്ചെടുത്ത പ്രദേശങ്ങൾ കൊള്ള ചെയ്യാനായി മുകിലൻ തന്റെ സൈനികരെ അയച്ചു. കൂടാതെ ഈ പ്രദേശങ്ങളിൽ സുന്നത്ത് ഉൾപ്പെടെയുള്ള ഇസ്ലാമികാചാരങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. ആ സമയത്ത് രാജകാര്യങ്ങളിൽ റാണിയെ സഹായിക്കുകയായിരുന്ന കേരളവർമ്മയുടെ നേതൃത്വത്തിൽ വേണാട് സൈന്യം മുഗൾ സൈന്യത്തെ തുരത്തി.[13][5] തിരുവട്ടാറിൽ വെച്ചുനടന്ന യുദ്ധത്തിൽ കേരളവർമ്മ ആക്രമണകാരിയായ മുഗൾ സിർദറിനേയും കൂടെയുള്ള അനേകം സൈനികരേയും കൊല്ലുകയും അവരുടെ വേണാട് ആക്രമണോദ്ദേശത്തെ പരാജയപ്പെടുത്തുകയും ചെയ്തു.[5]
ഡച്ച് പ്രതിനിധിയായ വില്ല്യം വാൻ ന്യൂഹോഫ് ഉമയമ്മറാണിയെ സന്ദർശിച്ചതിന്റെ വിവരണം ഇങ്ങനെ നടത്തിയിരിക്കുന്നു...
“ | ... I was introduced into her majesty's presence. She had a guard of above 700 Nair soldiers about her, all clad after the Malabar fashion; the Queens attire being no more than a piece of callicoe wrapt around her middle, the upper part of her body appearing for the most part naked, with a piece of callicoe hanging carelessly round her shoulders. Her ears, which were very long, her neck and arms were adorned with precious stones, gold rings and bracelets and her head covered with a piece of white callicoe. She was past her middle age, of a brown complexion, with black hair tied in a knot behind, but of majestick mein, she being a princess who shew'd a great deal of good conduct in the management of her affairs [15] | ” |
“ | ... എന്നെ മഹാറാണിയുടെ മുന്നിലേക്കു കൊണ്ടുചെന്നു. അവരെ ചുറ്റി 700 നായർ പടയാളികളുണ്ടായിരുന്നു, എല്ലാവരും മലബാർ രീതിയിൽ തന്നെയായിരുന്നു; റാണിയുടെ വേഷം അരയിൽ ചുറ്റിയിരുന്ന ഒരു കാലിക്കോ തുണിയിലധികം വരില്ല, മുകൾ വശം ഏകദേശം മുഴുവൻ നഗ്നമാണ്, മറ്റൊരു കഷണം കാലിക്കോ തുണി അശ്രദ്ധമായി അവരുടെ തോളിനെ ചുറ്റി അണിഞ്ഞിരുന്നു. അവരുടെ കാതുകൾ, വളരെ നീളമുള്ളവയായിരുന്നു, കഴുത്തും കൈകളും വിലപിടിപ്പുള്ള രത്നക്കല്ലുകളും സ്വർണ്ണ മോതിരങ്ങളും നെക്ലേസും കൊണ്ടലംകൃതമായിരുന്നു, ഒരു വെള്ള കാലിക്കോ തുണികൊണ്ട് അവരുടെ തലമറച്ചിരുന്നു. അവർ മധ്യവയസ്സു പിന്നിട്ട തവിട്ടു നിറമുള്ള സ്ത്രീയായിരുന്നു, അവരുടെ തലമുടി തലയുടെ പിന്നിൽ ചുരുട്ടി രാജോചിതമായ രീതിയിൽ കെട്ടി വെച്ചിരുന്നു, ഒരു രാജകുമാരിയായ അവരുടെ ഇടപെടലുകൾ വളരെ നല്ലസ്വഭാവത്തോടെയുള്ളതായിരുന്നു. | ” |
ആറ്റിങ്ങൽ തമ്പുരാട്ടിമാരെയും ഉമയമ്മ റാണിയെയും നേരിൽക്കണ്ട ഒരു യൂറോപ്യൻ സൈനികൻ, ക്രി.വ.1677-ൽ അവരെ ഇങ്ങനെ വിവരിക്കുന്നു:
“ | ആറ്റിങ്ങൽ റാണി തിരുവിതാംകൂറിന്റെ മാതൃഗൃഹമാണ്; മാത്രമല്ല, തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നു. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ട്. മൂത്ത തമ്പുരാട്ടിക്കൊപ്പം ഒരു ഇളയ തമ്പുരാട്ടിയുമുണ്ട്. പൗരുഷവും കുലീനതയും തികഞ്ഞ അവരെ എല്ലാവർക്കും ഭയവും ബഹുമാനവുമാണ്. അവരുടെ സ്ത്രീത്വത്തെ ചിലർ ബഹുമാനിക്കുന്നു. മറ്റുചിലർ മൂത്ത തമ്പുരാട്ടിയോടുളള ബഹുമാനംകൊണ്ട് അവരെ വന്ദിക്കുന്നു. ഇങ്ങനെ കിട്ടുന്ന ആദരവിനെ തനിക്കനുകൂലമായി ഉപയോഗിക്കാൻ ഈ ഇളയ തമ്പുരാട്ടിക്ക് നല്ല കഴിവാണ്. അതിലൂടെ അവർ ആറ്റിങ്ങൽ മാത്രമല്ല, തിരുവിതാംകൂർതന്നെ ഭരിക്കുന്നു. അവിടത്തെ ആചാരപ്രകാരം തിരുവിതാംകൂറിലേക്ക് തമ്പുരാട്ടിമാർ കാലെടുത്തുവച്ചുകൂടാത്തതാണ്. കരമനയാറു കടന്നാൽ കളങ്കമുണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ പൗരുഷക്കാരി ആ മാമൂൽ അടുത്തകാലത്ത് ലംഘിച്ചു. രാജാവുപോലും അവരുടെ മുന്നിൽനിന്ന് പറപറക്കുന്നു.[16] | ” |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.