അർമേനിയൻ വംശഹത്യ
From Wikipedia, the free encyclopedia
1915 മുതൽ 1920 വരെയുള്ള കാലത്ത് ഓട്ടൊമൻ സാമ്രാജ്യത്തിന്റെ നേതൃത്വത്തിൽ തുർക്കിയിലെ ലക്ഷക്കണക്കിന് അർമേനിയൻ വംശജരെ കൊല ചെയ്യുകയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തതതാണ് അർമേനിയൻ കൂട്ടക്കുരുതി എന്നറിയപ്പെടുന്നത്. ഈ കൂട്ടക്കുരുതിയിൽ എട്ട് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം വരെ അർമേനിയൻ വംശജർ കൊല്ലപ്പെട്ടു എന്നും രണ്ട് ലക്ഷത്തോളം പേർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായെന്നും കണക്കാക്കപ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധകാലത്ത്, കിഴക്കൻ തുർക്കിയിലേക്കുള്ള റഷ്യൻ സേനയുടെ കടന്നുവരിനെക്കുറിച്ചറിഞ്ഞ തുർക്കിയിലെ വാൻ മേഖലയിലെ അർമേനിയൻ വംശജർ, തദ്ദേശീയരായ തുർക്കികളെ വധിക്കുകയും 1915 ഏപ്രിൽ 20-ന് പ്രദേശത്തെ കോട്ട പിടിച്ചേടുക്കുകയും ചെയ്തു. യുദ്ധമേഖലയിലേക്കുള്ള അർമേനിയൻ വംശജരെ മുഴുവൻ വിശാലസിറിയയിലേക്ക്ക് നാടുകടത്താൻ നാലുദിവസത്തിനു ശേഷം ഓട്ടൊമൻ അധികാരികൾ ഉത്തരവിട്ടു. അർമേനിയൻ സ്ത്രീകളും കുട്ടികളും ഇത്തരത്തിൽ സിറിയൻ അതിർത്തി കടക്കുമ്പോൾ ആയിരക്കണക്കിന് അർമേനിയൻ പുരുഷന്മാരെ ഓട്ടൊമൻ സേന കൊന്നൊടുക്കി.
തുർക്കി നാളിതുവരെ അർമേനിയൻ കൂട്ടക്കുരുതി നടന്നതായി അംഗീകരിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ചരിത്രകാരന്മാർ ഈ വംശഹത്യ നടന്നിട്ടുണ്ട് എന്നുള്ള അഭിപ്രായക്കാരാണ്. തുർക്കിയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന അനേകം ഡിപ്ലോമാറ്റുകളും വിദേശ സഞ്ചാരികളും അര്മേനിയർക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള അതിക്രമം നേരിട്ട് കണ്ടതായി രേഖപെടുത്തുന്നു.[1]