അഡോൾഫ് എയ്ക്മാൻ
From Wikipedia, the free encyclopedia
ഒരു നാസി ഷുട്സ്റ്റാഫൽ ഉദ്യോഗസ്ഥനും നാസി നേതാക്കളിലൊരാളും ആയിരുന്നു അഡോൾഫ് എയ്ക്മാൻ (Adolf Eichmann). (ഉച്ചാരണം [ˈɔto ˈaːdɔlf ˈaɪ̯çman]; 19 മാർച്ച് 1906 – 1 ജൂൺ 1962). ഹോളോകാസ്റ്റിന്റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്നു എയ്ക്മാൻ. എസ്സ് എസ്സ് നേതാവ് റീൻഹാർഡ് ഹെയ്ഡ്രികിന്റെ നിർദ്ദേശപ്രകാരം ജൂതന്മാരെ കൂട്ടമായി കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിക്കാനും കൂട്ടക്കൊല നടത്താനുമുള്ള ഏർപ്പാടുകൾ സജ്ജീകരിക്കാനുള്ള ഉത്തരവാദിത്തം എയ്ക്മാന് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടപ്പോൾ എയ്ക്മാൻ അർജന്റീനയിലേക്ക് നാട് വിട്ടു. അവിടെ ബെൻസ് കമ്പനിയുടെ ഉദ്യോഗസ്ഥനായി കഴിഞ്ഞ എയ്ക്മാനെ 1960 -ൽ ഇസ്രായേലി ചാരസംഘടനയായ മൊസാദ് പിടികൂടി. എയ്ക്മാനെ പിന്നീട് ഇസ്രായേലിൽ കൊണ്ടുവന്നു. വിചാരണക്ക് ശേഷം 1962 -ൽ തൂക്കിക്കൊന്നു. ഇസ്രായേൽ രാജ്യം നടത്തിയ ഏക വധശിക്ഷയാണ് ഇത്.[1]
അഡോൾഫ് എയ്ക്മാൻ | |
---|---|
ജനനം | ഓട്ടോ അഡോൾഫ് എയ്ക്മാൻ (1906-03-19)19 മാർച്ച് 1906 സോളിഞ്ചെൻ, റൈൻ സംസ്ഥാനം, ജർമൻ സാമ്രാജ്യം |
മരണം | 1 ജൂൺ 1962(1962-06-01) (പ്രായം 56) റാംല, ഇസ്രായേൽ |
മരണ കാരണം | തൂക്കിക്കൊല്ലൽ |
ദേശീയത | ജർമൻകാരൻ |
മറ്റ് പേരുകൾ | റിക്കാർഡൊ ക്ലെമന്റ് |
തൊഴിൽ | SS-Obersturmbannführer (ലെഫ്റ്റനന്റ് കേണൽ) |
തൊഴിലുടമ | RSHA |
സംഘടന(കൾ) | ഷുട്സ്റ്റാഫൽ |
രാഷ്ട്രീയ കക്ഷി | നാസി പാർട്ടി (NSDAP) |
ജീവിതപങ്കാളി(കൾ) | വെറോണിക്ക ലീബൽ (m. 1935) |
കുട്ടികൾ |
|
മാതാപിതാക്ക(ൾ) | അഡോൾഫ് കാൾ എയ്ക്മാനും മറിയ ഷീഫെർലിംഗും |
പുരസ്കാരങ്ങൾ |
|
ഒപ്പ് | |
എടുത്തുപറയത്തക്ക സംഭവങ്ങളൊന്നുമില്ലാത്ത ഒരു സ്കൂൾകാലത്തിനു ശേഷം എയ്ക്മാൻ കുറച്ചുകാലം ഓസ്ട്രിയയിൽ തന്റെ പിതാവിന്റെ ഖനിക്കമ്പനിയിൽ ജോലി ചെയ്തിരുന്നു. 1927 മുതൽ ഒരു എണ്ണക്കമ്പനിയിൽ പ്രവർത്തിച്ച ഇയാൾ 1932-ൽ നാസിപ്പാർട്ടിയിലും എസ്സ് എസ്സിലും ചേർന്നു. 1933-ൽ ജർമനിയിൽ തിരിച്ചെത്തി സെക്യൂരിറ്റി സർവീസിൽ ചേർന്ന എയ്ക്മാനെ അതിന്റെ ജൂതകാര്യങ്ങൾ നോക്കുന്ന സമിതിയുടെ തലവനാക്കി. ഇതിന്റെ പ്രധാന ഉത്തരവാദിത്തം ഹിംസയും കലാപവും സാമ്പത്തിക ഉപരോധങ്ങളും കൊണ്ട് ജൂതരെ പൊറുതിമുട്ടിച്ച് നാടുകടത്തുക എന്നതായിരുന്നു. 1939 സെപ്തംബറിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ എയ്ക്മാനും കൂട്ടരും ജൂതരെ നാടുകടത്താൻ ഉദ്ദേശിച്ച് പ്രധാന നഗരങ്ങളിലെല്ലാം അവരെ ഘെറ്റോകളിൽ വേർതിരിച്ചു പാർപ്പിക്കുന്ന പരിപാടികളിൽ ഏർപ്പെട്ടു. ജൂതരെ എല്ലാവരെയും പിടിച്ച് മറ്റെവിടെയെങ്കിലും എത്തിക്കുന്ന ഒരു പദ്ധതി ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതു നടപ്പിലായില്ല.
1941 -ൽ നാസികൾ സോവിയറ്റ് യൂണിയനിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയപ്പോഴേക്കും ജൂതരെ നാടുകടത്തുക എന്നതിൽ നിന്നും മാറി ഉന്മൂലനം ചെയ്യുക എന്നതായി അവരുടെ ലക്ഷ്യം. ജൂതരുടെ വംശഹത്യനടത്തുന്നതിനെപ്പറ്റിയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ 1942 ജനുവരി 20 -ന് റീൻഹാർഡ് ഹെയ്ഡ്രിക്ക് നാസിഭരണാധികാരികളെ വിളിച്ചുകൂട്ടി നടത്തിയ രഹസ്യസമ്മേളനമായ വാൻസീ കോൺഫറൻസിന്ന് വേണ്ട വിവരങ്ങളെല്ലാം ഹെയ്ഡ്രിക്കിനായി എയ്ക്മാൻ എത്തിച്ചിരുന്നു. അതിൽ പങ്കെടുത്ത എയ്ക്മാൻ തന്നെയാണ് അതിന്റെ മിനുട്സ് രേഖപ്പെടുത്തിയത്. എയ്ക്മാനും കൂട്ടർക്കും തന്നെയായിരുന്നു ജൂതന്മാരെ കൊലക്കളങ്ങളിലേക്ക് എത്തിക്കേണ്ടതിന്റെയും കൂട്ടക്കൊല നടത്തേണ്ടതിന്റെയും ചുമതല. 1944 മാർച്ചിൽ നാസികൾ ഹംഗറി കീഴടക്കിയപ്പോൾ അവിടത്തെ ജൂതന്മാരെ ഓഷ്വിറ്റ്സിൽ എത്തിക്കാനുള്ള പദ്ധതികൾക്ക് ചുക്കാൻ പിടിച്ചത് എയ്ക്മാൻ ആയിരുന്നു. ഓഷ്വിറ്റ്സിൽ എത്തിയ ഹംഗറിക്കാരായ ജൂതന്മാരിൽ 75 മുതൽ 90 ശതമാനം വരെ ആൾക്കാരെ എത്തിയ ഉടനെത്തന്നെ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. ജൂലൈയിൽ ഈ പരിപാടി അവസാനിക്കുമ്പോഴേക്കും ഹംഗറിയിലെ 725000 ജൂതന്മാരിൽ 437000 പേരും കൊല്ലപ്പെട്ടിരുന്നു. 55 മുതൽ 60 ലക്ഷം വരെ ജൂതന്മർ നാസികളാൽ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നാണ് ചരിത്രകാരനായ റിച്ചാർഡ് ഇവാൻസിന്റെ അനുമാനം. 50 ലക്ഷം ജൂതന്മാരെ കൊന്ന തൃപ്തിയിൽ തനിക്ക് ചിരിച്ചുകൊണ്ട് മരിക്കാം എന്നാണ് യുദ്ധത്തിന്റെ അവസാന നാളുകളിൽ എയ്ക്മാൻ അഭിപ്രായപ്പെട്ടത്.[2]
1945 -ൽ യുദ്ധത്തിൽ ജർമനി തോറ്റതോടെ എയ്ക്മാൻ ആസ്ട്രിയയിലേക്ക് നാടുവിട്ടു. 1950 വരെ അവിടെ കഴിഞ്ഞ എയ്ക്മാൻ കൃത്രിമരേഖകളുടെ സഹായത്തോടെ അർജന്റീനയിലേക്ക് രക്ഷപ്പെട്ടു. 1960 -ൽ ഇയാളുടെ അർജന്റീനയിലെ താമസത്തെപ്പറ്റി വിവരം ലഭിച്ച മൊസാദ് എയ്ക്മാനെ അവിടുന്ന് പിടികൂടി ഇസ്രായേലിൽ എത്തിക്കുകയും യുദ്ധക്കുറ്റങ്ങളും, മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങളും ജൂതജനതയ്ക്ക് എതിരെയുള്ള കുറ്റങ്ങളും അടക്കം 15 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്തു. മിക്കവയിലും കുറ്റക്കാരൻ എന്നു കണ്ടെത്തപ്പെട്ട എയ്ക്മാനെ 1960 ജൂൺ ഒന്നിന് തുക്കിക്കൊന്നു.[3] മാദ്ധ്യമങ്ങളിൽ വലിയ സ്ഥാനം പിടിച്ച ഈ വിചാരണ പിന്നീട് പല ഗ്രന്ഥങ്ങൾക്കും കാരണമായി.[4] [5]