From Wikipedia, the free encyclopedia
2003 - ൽ സുന്ദർ. സി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു തമിഴ് ഹാസ്യ കഥാ ചലച്ചിത്രമാണ് അൻപേ ശിവം (മലയാളം: സ്നേഹമാണ് ദൈവം )[5] സുന്ദർ. സിയോടൊപ്പം കെ. മുരളീധരൻ, വി. സ്വാമിനാഥൻ, ജി. വേണുഗോപാൽ എന്നിവർ ചേർന്ന് ലക്ഷ്മി മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് കമൽ ഹാസനും സംഭാഷണ രചന നിർവ്വഹിച്ചിരിക്കുന്നത് എഴുത്തുകാരൻ മദനുമാണ്. ചിത്രത്തിൽ കമൽ ഹാസൻ, ആർ. മാധവൻ, കിരൺ റത്തോഡ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെയും നാസർ, സന്താന ഭാരതി, സീമ, ഉമ റിയാസ് ഖാൻ എന്നിവർ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. സാഹചര്യവശാൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടി വരുന്ന ഫലിതപ്രിയനും വികലാംഗനും കമ്മ്യൂണിസ്റ്റും ആയ നല്ലശിവവും (കമലഹാസൻ) മുതലാളിത്തത്തോടനുഭാവമുള്ള അഹങ്കാരിയായ പരസ്യചിത്രകാരൻ അൻപരശും (ആർ. മാധവൻ) നേരിടുന്ന പ്രശ്നങ്ങളും അവ അൻപരശിന്റെ കാഴ്ച്ചപ്പാടിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. കമ്മ്യൂണിസം, നിരീശ്വരവാദം തുടങ്ങിയവയിലെ കമലഹാസന്റെ വീക്ഷണങ്ങൾ പ്രതിഫലിക്കുന്ന ചിത്രമാണിത്.
അൻപേ ശിവം | |
---|---|
സംവിധാനം | സുന്ദർ. സി |
നിർമ്മാണം |
|
രചന | |
അഭിനേതാക്കൾ | |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | ആർതർ എ. വിൽസൺ |
ചിത്രസംയോജനം | പി. സായ് സുരേഷ് |
സ്റ്റുഡിയോ | ലക്ഷ്മി മൂവീ മേക്കേഴ്സ് |
വിതരണം | ലക്ഷ്മി മൂവീ മേക്കേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
ബജറ്റ് | ₹120 മില്യൺ[2][lower-roman 1] |
സമയദൈർഘ്യം | 160 മിനിറ്റുകൾ[4] |
ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാ സാഗറും ഛായാഗ്രഹണം, കലാ സംവിധാനം എന്നിവ യഥാക്രമം ആർതർ എ. വിൽസൺ, എം. പ്രഭാകരൻ എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.
₹120 മില്യൺ ചെലവിൽ ആണ് അൻപേ ശിവം നിർമ്മിക്കപ്പെട്ടത്. 2003 ജനുവരി 15 - ന് ചിത്രം റിലീസ് ചെയ്തു. ചലച്ചിത്ര നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസ് കളക്ഷനിൽ അൻപേ ശിവം പരാജയപ്പെടുകയുണ്ടായി. എന്നിരുന്നാലും തിയേറ്റർ പ്രദർശനങ്ങൾക്കു ശേഷം ടെലിവിഷൻ ചാനലുകളിൽ വീണ്ടും വീണ്ടും പ്രദർശിപ്പിച്ചതിലൂടെ പിന്നീട് ചിത്രത്തിന് വലിയ ശ്രദ്ധേയത ലഭിക്കുകയും തമിഴ് ചലച്ചിത്ര രംഗത്തിലെ തന്നെ ക്ലാസിക് ചലച്ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു.
2003 - ൽ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഭാഗമായി അൻപേ ശിവം ഗോവയിൽ പ്രദർശിപ്പിക്കപ്പെട്ടു. 51 - ാമത് ഫിലിംഫെയർ അവാർഡ് സൗത്തിൽ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരവും മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള (കമൽ ഹാസന്) പുരസ്കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങളും ലഭിക്കുകയുണ്ടായി. കൂടാതെ 2003 - ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അൻപേ ശിവത്തിലെ അഭിനയത്തിന് ആർ. മാധവന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
ഒഡിഷയിലെ ഭുവനേശ്വറിലുള്ള ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ചെന്നൈയിലേക്കുള്ള വിമാനം കാത്തിരുന്ന രണ്ട് വ്യക്തികൾ സംഭാഷണത്തിലേർപ്പെടുന്നു. ഇവരിൽ ഒരാളായ അൻപരശ് ഒരു വാണിജ്യ സംവിധായകനാണ്. എ-അരസ് എന്ന ചുരുക്കപ്പേരിലറിയപ്പെടാനാണ് അയാൾ ആഗ്രഹിക്കുന്നത്. രണ്ടാമത്തെയാളായ നല്ലശിവം അഥവാ നല്ല, ഒരു സോഷ്യലിസ്റ്റാണ്. യാദൃച്ഛികമായി കനത്ത മഴയെത്തുടർന്ന് ചെന്നൈയിലേക്കുള്ള വിമാനം റദ്ദാക്കപ്പെടുന്നു. എന്നാൽ ഈ അവസരത്തിൽ അരസ്, നല്ല ഒരു തീവ്രവാദിയാണെന്ന് സംശയിക്കുകയും വിമാനത്താവളത്തിലെ അധികാരികളോട് വിവരമറിയിക്കുകയും ചെയ്യുന്നു. പക്ഷേ, തുടർന്ന് അരസ് തനിക്ക് തെറ്റു പറ്റിയതാണെന്നും തിരിച്ചറിയുന്നു. മഴ വീണ്ടും കനക്കുകയും നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങുകയും ചെയ്തതോടെ അവർ ഇരുവരും ഒരു മുറിയിൽ കിടക്കേണ്ടതായി വരുന്നു. ഇരുവർക്കും അടുത്ത ദിവസം തന്നെ ചെന്നൈയിലെത്തിയേ മതിയാകു: അരസിന് തന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനും, നല്ലയ്ക്ക് ഒരു കോടതി കേസിൽ വിജയിച്ചതിന്റെ ഫലമായി തനിക്ക് ലഭിച്ച ₹3,200,000[lower-roman 1] രൂപയുടെ ചെക്ക് ഏതാനും യൂണിയൻ തൊഴിലാളികളെ ഏൽപ്പിക്കാനും. ക്ലേശകരമായ ഒരു രാത്രിയ്ക്കു ശേഷം, വിമാനം പുറപ്പെടാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയതോടെ അരസും നല്ലയും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ പോകുന്നതിനു വേണ്ടി ഒരു ബസ്സിൽ കയറുന്നു. എന്നാൽ യാത്രയ്ക്കിടയിൽ വച്ച് അരസിന്റെ ബാഗ് നഷ്ടപ്പെടുന്നു. അരസിന്റെ കൈയ്യിൽ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലും അത് സ്വീകരിക്കപ്പെടുന്നില്ല. തന്റെ മനസാന്നിധ്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഓരോ പ്രശ്നത്തിൽ നിന്നും അരസിനെ നല്ല, രക്ഷിക്കുന്നുണ്ടെങ്കിലും അരസ് ഓരോ ഘട്ടത്തിലും നല്ലയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ ഓരോ പ്രാവശ്യം അരസിനെ നല്ല പിന്തുടർന്ന് കണ്ടെത്തിക്കൊണ്ടേയിരുന്നു. തുടർന്ന് ട്രെയിൻ കാത്ത് ഇച്ചപുരം റെയിൽവേ സ്റ്റേഷനിൽ നിൽക്കവേ, അരസിനോട് നല്ല, തന്റെ ജീവിതത്തെക്കുറിച്ച് പറയാൻ തുടങ്ങുന്നു.
ഏതാനും വർഷങ്ങൾക്കു മുൻപ്, ആരോഗ്യവാനായിരുന്ന നല്ല, തൊഴിലില്ലായ്മയ്ക്ക് കാരണമായിത്തീർന്ന ബഹുരാഷ്ട്ര കമ്പനികളുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാവസായിക വൽക്കരണത്തിനെതിരെയെുള്ള പ്രതികരണങ്ങളുടെ ഭാഗമായി നടന്ന തെരുവു നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ഈ സമയം തൊഴിലാളികൾക്ക് ശമ്പളത്തിൽ വർധനവ് നൽകാതിരുന്ന കന്ദസ്വാമി പടയട്ച്ചി എന്ന അഴിമതിക്കാരനായ ഫാക്ടറി ഉടമയുമായും നല്ല വിരോധം പ്രകടിപ്പിച്ചിരുന്നു. തന്റെ എല്ലാ പരിപാടികളിലും നല്ല പരിഹാസരൂപേണ പടയട്ച്ചിയെ അനുകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ നല്ലയും പടയാട്ചിയുടെ മകളായ ബാലസരസ്വതി അഥവാ ബാലയും പ്രണയത്തിലാകുന്നു. പടയട്ചിയുമായി വീണ്ടും വലിയ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി നല്ലയും ബാലയും കേരളത്തിലേക്ക് ഒളിച്ചോടാൻ തീരുമാനിച്ചു. എന്നാൽ ബാലയെ കാണാൻ നല്ല പോകുന്ന വഴി, യാത്ര ചെയ്തിരുന്ന ബസ് അപകടത്തിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും രൂപം വികൃതമാവുകയും ഭാഗികമായി തളർച്ച ബാധിക്കുകയും ചെയ്യുന്നു. പരിക്കുകളിൽനിന്നും മുക്തി നേടിയ ശേഷം ബാലയെ കാണാൻ നല്ല പോയെങ്കിലും, ബാല ഇപ്പോൾ മറ്റൊരാളെ വിവാഹം ചെയ്ത് ജീവിക്കുകയാണെന്ന് പടയാട്ചിയിൽ നിന്നും മനസ്സിലാക്കുന്നു. ഇതിനു മുൻപ് നല്ല മരിച്ചുപോയെന്ന് ബാലയോട് പടയട്ചി കള്ളം പറയുന്നുമുണ്ട്. ഈ സംഭവത്തോടുകൂടി നല്ല, സ്നേഹത്തിലും കരുണയിലും വിശ്വസിക്കാൻ ആരംഭിക്കുന്നു. തുടർന്ന് പരിക്കേറ്റ, വികൃതമായ ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധം കൂടാതെ നല്ല, വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിലും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയും പ്രവർത്തിക്കുന്നു.
ചെന്നൈയിൽ എത്തിയതിനു ശേഷം അരസ്, നല്ലയുടെ ചെക്ക് യൂണിയൻ തൊഴിലാളികൾക്ക് കൈമാറുന്നു. തുടർന്ന് അരസ്, തന്റെ വിവാഹച്ചടങ്ങിലേക്ക് നല്ലയെ ക്ഷണിക്കുന്നു. എന്നാൽ വിവാഹസ്ഥലത്തെത്തുമ്പോൾ അരസിന്റെ വധു ബാലയാണെന്ന് നല്ല മനസ്സിലാക്കുന്നു. ഈ സമയം പടയട്ചി നല്ലയെ തിരിച്ചറിയുകയും എന്തിനാണ് വിവാഹത്തിന് വന്നതെന്ന് ആരായുകയും ചെയ്യുന്നു. പക്ഷേ അരസ് ക്ഷണിച്ചിട്ടാണ് താൻ വന്നതെന്ന് പറയുന്ന നല്ല, തുടർന്ന് തൊഴിലാളികൾക്ക് ശമ്പള വർധനവ് നൽകാം എന്ന് അംഗീകരിക്കുന്ന പത്രത്തിൽ ഒപ്പിടാൻ പടയട്ചിയോട് ആവശ്യപ്പെടുന്നു. ബാലയുടെ വിവാഹം മുടങ്ങാതിരിക്കുന്നതിനു വേണ്ടി പടയട്ചി, നല്ലയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നു. ഇതേ സമയം പത്രങ്ങളിൽ ഒപ്പിട്ട ശേഷം പടയട്ചി, നല്ലയെ കൊല്ലാൻ തന്റെ സഹായിയോട് ആജ്ഞാപിക്കുന്നു. എന്നാൽ, കൊല്ലാൻ പോയ സഹായിയുടെ മനസ്സിന് പെട്ടെന്ന് മാറ്റം വരുകയും ഇതിൽ കുപിതനായ പടയട്ചി, സഹായിയുടെ മകളെ വകവരുത്തുകയും ചെയ്യുന്നു. ഒടുവിൽ, പടയട്ചിയിൽ നിന്നും അകന്നു നിൽക്കാൻ നല്ലയോട് സഹായി ആവശ്യപ്പെടുന്നു. ഇത് സമ്മതിച്ചുകൊണ്ട് നല്ല നടന്നകലുന്നു.
2002 - ന്റെ ആദ്യപാദത്തിൽ തിരക്കഥാ രചന പൂർത്തിയാക്കിയ കമൽ ഹാസൻ, അതിനെ തുടർന്ന് മലയാള ചലച്ചിത്ര സംവിധായകനായ പ്രിയദർശനെ ഈ ചലച്ചിത്രം സംവിധാനം ചെയ്യുന്നതിനു വേണ്ടി സമീപിച്ചിരുന്നു. [14] 1990 - കൾ മുതൽ പ്രിയദർശനും കമൽ ഹാസനും അടുപ്പം പുലർത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ച ശേഷം ഭാവതീവ്രമായ ഒരു പ്രണയ കഥയാണ് ഇത് എന്നായിരുന്നു പ്രിയദർശൻ അഭിപ്രായപ്പെട്ടത്. [14] ചിത്രത്തിന്റെ പേരായ അൻപേ ശിവം എന്നത്, ശൈവമതം വര്യനായ തിരുമൂലറിന്റെ തിരുമന്ത്രം എന്ന കവിതയിൽ നിന്നുമാണ് സ്വീകരിച്ചിരിക്കുന്നത്.[15]
2002 ജൂണിൽ പ്രിയദർശൻ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയുണ്ടായി. പ്രിയദർശന് അൻപേ ശിവത്തേക്കാൾ വലിയ ഒരു ചിത്രത്തിൽ തന്നോടൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹം എന്നായിരുന്നു സംവിധായകന്റെ പിന്മാറ്റത്തെക്കുറിച്ച് കമൽ ഹാസൻ അന്ന് അഭിപ്രായപ്പെട്ടത്. [16] പിന്നീട് സുന്ദർ. സി സംവിധായകനാകാം എന്ന് ഏൽക്കുകയും കൂടാതെ നിർമ്മാണ ചുമതല കൂടി വഹിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. [17] സ്വാമിനാഥൻ, കെ. മുരളീധരൻ, ജി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ലക്ഷ്മി മൂവി മേക്കേഴ്സുമായി ചേർന്നാണ് സുന്ദർ. സി, അൻപേ ശിവം നിർമ്മിച്ചത്. [6][18]
ചലച്ചിത്രത്തിന്റെ കഥ എഴുതിയതു കൂടാതെ, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും കമൽ ഹാസൻ തന്നെയാണ്. തുടർന്ന് 2002 ജനുവരിയിൽ ആർ. മാധവനെ രണ്ടാമത്തെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനും തിരഞ്ഞെടുക്കുകയുണ്ടായി. [19] കമൽ ഹാസന്റെ ഓഫീസിൽ നിന്നും ബാലസരസ്വതിയുടെ വേഷം അവതരിപ്പിക്കാനുള്ള അവസരം വാഗ്ദാനം ചെയ്യപ്പെട്ടപ്പോൾ തന്നെ താൻ അംഗീകരിച്ചുവെന്നായിരുന്നു പിന്നീട് കിരൺ റത്തോഡ്, ചിത്രത്തിലേക്ക് ക്ഷണിക്കപ്പെട്ടതിനെക്കുറിച്ച് പറഞ്ഞത്. [20] ചലച്ചിത്ര പിന്നണി ഗായികയായ അനുരാധ ശ്രീറാം ആയിരുന്നു റത്തോഡിന്റെ കഥാപാത്രത്തിന് ശബ്ദം നൽകിയത്. [21] ചിത്രത്തിൽ കമൽ ഹാസന്റെ സുഹൃത്തും സഹപ്രവർത്തകയുമായ കഥാപാത്രമായ മെഹറുന്നിസയെ ഉമ റിയാസ് ഖാൻ അവതരിപ്പിക്കാമെന്നും ഈ സമയം സമ്മതിക്കുകയുണ്ടായി. [22] 2019 - ൽ ഇന്ത്യൻ എക്സ്പ്രസുമായി നടത്തിയ ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ രചനാ സഹായിയും വസ്ത്രാലങ്കാരകയുമായി പ്രവർത്തിച്ച സുജാത നാരായണൻ, നന്ദിത ദാസും ശോഭനയുമായിരുന്നു യഥാക്രമം ബാലസരസ്വതിയുടെയും മെഹറുന്നിസയുടെയും വേഷം കൈകാര്യം ചെയ്യാൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ പിന്നീട് ഇരുവരുടെയും സമയക്രമങ്ങൾ ശരിയാകാത്തതിനാൽ പിന്നീട് അവർ നിരസിക്കുകയായിരുന്നു. [23]
He [Kamal] came over to me and said, 'Madhavan, I have seen some of your work and they were good.' [...] Then he continued, 'I have something for you. We should catch up!' [...] that was how Anbe Sivam happened.[24]
— അൻപേ ശിവത്തിലേക്ക് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് ആർ. മാധവൻ
തമിഴ് ചലച്ചിത്ര നടന്മാരായ നാസറും സന്താന ഭാരതിയും യഥാക്രമം കന്ദസ്വാമി പടയട്ചിയുടെയും അദ്ദേഹത്തിന്റെ സഹായിയുടെയും വേഷങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ചലച്ചിത്രത്തിന്റെ സംഭാഷണങ്ങൾ എഴുതിയതു കൂടാതെ കാർട്ടൂണിസ്റ്റായ മദൻ, അതിഥി താരമായും ചിത്രത്തിൽ എത്തിയിരുന്നു. [18][25] 2006 - ൽ ദ ഹിന്ദു ദിനപത്രത്തിലെ എസ്.ആർ. അശോക് കുമാറുമായി നടത്തിയ അഭിമുഖത്തിൽ, അൻപേ ശിവത്തിലെയും 1990 - ൽ പുറത്തിറങ്ങിയ മൈക്കൽ മദന കാമ രാജനിലെയും കഥാപാത്രങ്ങളാണ് താൻ ചെയ്തതിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളെന്ന് സന്താന ഭാരതി അഭിപ്രായപ്പെടുകയുണ്ടായി. [26]
ആർതർ എ. വിൽസൺ, എം. പ്രഭാകരൻ, പി. സായി സുരേഷ് എന്നിവരായിരുന്നു യഥാക്രമം ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം, കലാ സംവിധാനം, ചിത്ര സംയോജനം എന്നിവ നിർവ്വഹിച്ചത്. [6][10] ബൃന്ദ, ചിന്നി പ്രകാശ്, ദിനേഷ് കുമാർ എന്നിവരായിരുന്നു ചിത്രത്തിലെ ഗാനരംഗങ്ങളുടെ നൃത്തസംവിധാനം നിർവ്വഹിച്ചത്. കൂടാതെ വിക്രം ധർമ്മയുടെ നേതൃത്വത്തിൽ സംഘട്ടന രംഗങ്ങളും ചിത്രീകരിക്കുകയുണ്ടായി. [27][28] സന്താന ഭാരതിയുടെ ഭാര്യാ സഹോദരി കൂടിയായ മുത്തുലക്ഷ്മി വരദൻ, അൻപേ ശിവത്തിന്റെ ചിത്ര സംയോജക സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. [29] കമൽ ഹാസന്റെ മേക്കപ്പ് നിർവ്വഹിച്ചിരിക്കുന്നത് മൈക്കൽ വെസ്റ്റ്മോർ, അനിൽ പ്രോംകരികാർ എന്നിവർ ചേർന്നാണ്. [27][30] 2002 മേയിൽ കമൽ ഹാസൻ, പഞ്ചതന്ത്രം എന്ന തന്റെ മറ്റൊരു ചിത്രത്തിന്റെ ഗാനരംഗങ്ങൾ ചിത്രീകരിച്ച ശേഷം അൻപേ ശിവത്തിലെ നല്ലശിവം എന്ന കഥാപാത്രത്തിനു വേണ്ടിയുള്ള മേക്കപ്പ്, അമേരിക്കൻ ഐക്യനാടുകളിലെ ലോസ് ഏഞ്ജൽസിൽ വച്ച് പൂർത്തിയാക്കുകയുണ്ടായി. [15][31][32]
അൻപേ ശിവത്തിന്റെ നിശ്ചല ചിത്ര ഛായാഗ്രഹണം 2002 ജൂലൈയിൽ ആരംഭിച്ചു. [33] ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ രംഗം തമിഴ്നാട്ടിലെ പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ചിത്രീകരിച്ചത്. ചലച്ചിത്രത്തിലെ ഇരുവരും തമ്മിലുള്ള രസതന്ത്രം മികച്ചതാകുന്നതിനു വേണ്ടി കമൽ ഹാസനും മാധവനും ചിത്രീകരണത്തിന്റെ തുടക്കത്തിൽ തന്നെ ഏറെ നേരം അടുത്തിടപഴകിയിരുന്നു. [34]
₹120 മില്യൺ രൂപയുടെ പരിമിതമായ ചെലവിലാണ് അൻപേ ശിവത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിലെ ട്രെയിൻ, ബസ് ദുരന്തങ്ങൾ സി.ജി.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. [2][lower-roman 1] 2002 സെപ്റ്റംബറിൽ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്ന ആർ. മാധവൻ, [35] ഏറെക്കുറെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചതെന്ന് പിന്നീട് അഭിപ്രായപ്പെടുകയുണ്ടായി. [36] ചിത്രത്തിൽ ഒഡിഷയിൽ വച്ചു നടക്കുന്ന വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ, ഒഡിഷ - ആന്ധ്രാ പ്രദേശ് അതിർത്തിയിൽ വച്ച് റോഡുകൾ വെള്ളത്തിനടിയിൽ ആകുന്ന തരത്തിൽ കൃത്രിമമായി സെറ്റിന്റെ സഹായത്തോടെയാണ് ചിത്രീകരിച്ചത്. [37] കൂടാതെ ചെന്നൈ, വിശാഖപട്ടണം, തമിഴ്നാട് - കർണാടക അതിർത്തി എന്നിവിടങ്ങളിലും ചിത്രീകരണം നടത്തിയിരുന്നു. [38] ക്ലൈമാക്സിനു മുൻപുള്ള രംഗങ്ങൾ, ഗിണ്ടിയിലുള്ള കംപ കോളയുടെ കോംപൗണ്ടിൽ വച്ചായിരുന്നു ചിത്രീകരിച്ചത്. [39] അൻപേ ശിവത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരൊറ്റ ടേക്കിൽ തന്നെ ചിത്രീകരിച്ച് പൂർത്തിയാക്കുകയുണ്ടായി. [23]
ശാരീരികമായി പ്രയാസമനുഭവിക്കുന്ന സോഷ്യലിസ്റ്റായ നല്ലശിവത്തിന്റെയും, മുതലാളിത്ത വ്യവസ്ഥയെയും ആഗോളവൽക്കരണത്തെയും പൂർണ്ണമായി പിന്തുണയ്ക്കുന്ന അൻപരശിന്റെയും, ഭുവനേശ്വർ മുതൽ ചെന്നൈ വരെയുള്ള യാത്രയെ പിന്തുടർന്നാണ് അൻപേ ശിവത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. [40] അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ കാരണം അവർ ഇരുവരും ഒരുമിച്ച് തന്നെ യാത്ര ചെയ്യേണ്ടി വരുന്നു. [41] കഥയുടെ ആദ്യം മുതൽ അവസാനം വരെ കമ്മ്യൂണിസം, [lower-roman 2] കരുണ, ആഗോളവത്കരണം, [lower-roman 2] നിരീശ്വരവാദം, നിസ്വാർഥത [lower-roman 3] എന്നീ ആശയങ്ങൾ കടന്നുവരുന്നുണ്ട്. കൂടാതെ മാനുഷികത്വം പിന്തുടരുന്ന വ്യക്തിയായ കമൽ ഹാസന്റെ പല ആദർശങ്ങളും ചിത്രത്തിൽ ഉടനീളം പ്രകടമാകുന്നുണ്ട്. [5][40][44] കമ്മ്യൂണിസ്റ്റ് ചിന്തകനും നാടകകൃത്തും നടനും സംവിധായകനും ഗാനരചയിതാവും ആയിരുന്ന സഫ്ദർ ഹാഷ്മിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് നല്ലശിവം എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് പിന്നീട് കമൽ ഹാസൻ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ തെരുവു നാടക പ്രസ്ഥാനത്തിലെ സജീവ പങ്കാളിയായിരുന്നു സഫ്ദർ ഹാഷ്മി. [45] 1989 ജനുവരി 2 - ന് ഉത്തർ പ്രദേശിൽ ഹല്ലാ ബോൽ എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കവേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായി സഫ്ദർ ഹാഷ്മി മരണമടഞ്ഞു. [46] ഔട്ട്ലുക്ക് മാസികയുടെ എസ്. ആനന്ദ്, അൻപേ ശിവത്തിൽ കടന്നു വരുന്ന മാനുഷികത്വവുമായി ബന്ധപ്പെട്ട കമൽ ഹാസന്റെ വീക്ഷണങ്ങൾ ചാർലി ചാപ്ലിന്റെ ആശയങ്ങൾക്ക് സമാനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. [47] ദ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന്റെ എം. കല്യാണരാമനും അബ്ദുള്ള നൂറുള്ളയും, നല്ലശിവം എന്ന കഥാപാത്രത്തിന് തെരുവു നാടക കലാകാരനായ പ്രലയനുമായി വളരെയധികം സാമ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. [48]
മരണത്തിന് മുഖാമുഖം വരുമ്പോഴും മനുഷ്യന് വീണ്ടും സാധ്യതകളും വാതിലുകളും സൃഷ്ടിക്കുവാൻ സാധിക്കുമെന്ന തത്ത്വമാണ് അൻപേ ശിവം മുന്നോട്ടു വയ്ക്കുന്നത് എന്നാണ് കല്യാണരാമൻ പറയുന്നത്. ഇതിന്റെ ഫലമായി മനുഷ്യനിൽ നിന്ന് ദൈവത്തിലേക്കുള്ള പരിണാമത്തിന്റെ ഏറ്റവും അവസാന ഘട്ടമാണ് ശിവം, സ്നേഹമാണ് എന്ന തിരിച്ചറിവ് എന്ന് കമൽ ഹാസൻ സൂചിപ്പിക്കുന്നുണ്ട്. [49] മാണിക്കവാചകർ രചിച്ച തിരുവാചകം എന്ന പുരാതന കൃതിയിൽ നിന്നുമെടുത്ത തെന്നാടുടൈയ ശിവനേ പോറ്റി (തെക്കൻ നാടുമുഴുവൻ വാഴുന്ന ശിവനേ) എന്ന പഴമൊഴി അൻപേ ശിവത്തിൽ കമൽ ഹാസൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രത്തിലെ കഥാപാത്രമായ പടയട്ചി ഓരോ കൊലപാതകം ചെയ്യുന്നതിനു മുൻപും ഈ വാചകം ഉരുവിടുന്നുണ്ട്. സ്വരാജ്യ എന്ന മാസികയുടെ കാലവൈ വൈങ്കട്, കമൽ ഹാസൻ അനുചിതമായ ഈ വാചകം പ്രയോഗിക്കുന്നതിലൂടെ ഹിന്ദുമതത്തിന്റെ മറ്റൊരു വശത്തെയാണ് എടുത്തു കാട്ടുന്നത്. [50]
കമൽ ഹാസന്റെ മറ്റൊരു ചലച്ചിത്രമായ 2013 - ൽ പുറത്തിറങ്ങിയ വിശ്വരൂപത്തെ കുറിച്ച് ചലച്ചിത്ര നിരൂപകനായ ഭരദ്വാജ് രംഗൻ രചിച്ച അവലോകനത്തിൽ തമിഴിതര കഥാപാത്രങ്ങളെ കഥയിലേക്ക് ചേർക്കുന്നതിൽ കമൽ ഹാസനുള്ള വൈദഗ്ദ്ധ്യത്തിന്റെയും താത്പര്യത്തിന്റെയും തുടർച്ചയാണ് വിശ്വരൂപത്തിലും കാണാൻ കഴിയുന്നത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. "interconnectedness of the nation", "the world beyond India" എന്നീ ആശയങ്ങൾക്ക് കമൽ ഹാസൻ നൽകുന്ന അംഗീകാരമായി ഇതിനെ കണക്കാക്കാമെന്നും ഭരദ്വാജ് രംഗൻ പറയുന്നുണ്ട്. 1994 - ൽ പുറത്തിറങ്ങിയ മഹാനദി എന്ന ചലച്ചിത്രത്തിലെ ബംഗാളി ഭാഷയുടെ ഉപയോഗവും ബംഗാളികളുമായ കണ്ടുമുട്ടലും, 1994 - ൽ പുറത്തിറങ്ങിയ നമ്മവർ എന്ന ചലച്ചിത്രത്തിലെ തെലുഗു ഭാഷ സംസാരിക്കുന്ന കാമുകി, 2000 - ൽ പുറത്തിറങ്ങിയ ഹേ റാം എന്ന ചലച്ചിത്രത്തിൽ ബംഗാളി സ്ത്രീയെ വിവാഹം ചെയ്യുന്നത്, 2006 - ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാടിൽ അമേരിക്കക്കാരുമായി സഹകരിക്കുന്നത്, 2010 - ൽ പുറത്തിറങ്ങിയ മൻമഥൻ അൻപിൽ ഫ്രഞ്ച് വനിതയെ വിവാഹം ചെയ്യുന്നത് എന്നീ സന്ദർഭങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇതിനുമുൻപും കമൽ ഹാസൻ തന്റെ ചിത്രങ്ങളിൽ അന്യഭാഷാ കഥാപാത്രങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അൻപേ ശിവത്തിൽ ഒഡിയ ജനങ്ങളുമായുള്ള സമ്പർക്കം ഇത്തരത്തിലുള്ള ഒന്നാണെന്നും ഭരദ്വാജ് രംഗൻ ചൂണ്ടിക്കാട്ടുന്നു. [52][53] കൂടാതെ കമൽ ഹാസന്റെ കുട ഉപയോഗിച്ചുകൊണ്ടുള്ള സംഘട്ടന രംഗങ്ങളെയും 1983 - ലെ തൂങ്കാതേ തമ്പീ തൂങ്കാതേ എന്ന ചലച്ചിത്രവുമായി ഭരദ്വാജ് സാമ്യപ്പെടുത്തുന്നുണ്ട്. [52]
Sify എന്ന വെബ്സൈറ്റിലെ ഒരു നിരൂപകൻ, അൻപേ ശിവത്തിന്റെ അടിസ്ഥാന കഥയ്ക്ക് 1987 - ൽ ജോൺ ഹ്യൂഗ്സ് സംവിധാനം ചെയ്ത് സ്റ്റീവ് മാർട്ടിനും ജോൺ കാൻഡിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ പ്ലാൻസ്, ട്രെയിൻസ് ആന്റ് ഓട്ടോമൊബൈൽസ് എന്ന റോഡ് ചലച്ചിത്രവുമായി സാമ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. കമൽ ഹാസന്റെയും മാധവന്റെയും കഥാപാത്രങ്ങൾക്ക് യഥാക്രമം കാൻഡിയും മാർട്ടിനും അവതരിപ്പിച്ച കഥാപാത്രങ്ങളുമായും ഏറെ സാമ്യമുണ്ടെന്ന് ഈ നിരൂപകൻ ചൂണ്ടിക്കാട്ടുന്നുണ്ട്. [41] പടയട്ചിയുടെ വീട്ടിലെ ചുമരിൽ നല്ലശിവം വരയ്ക്കുന്ന ചുമർചിത്രം, പ്രശസ്തനായ മെക്സിക്കൻ ചിത്രകാരൻ ഡീഗോ റിവേറയുടെ മാൻ ആന്റ് ദ ക്രോസ്റോഡ്സ് എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ്. [51] ഈ ചിത്രത്തിൽ പടയട്ചിയുടെ വിഗ്രഹമായ ശിവനായി നല്ലശിവം നിൽക്കുന്നതായി കാണാൻ കഴിയും. ചുമർചിത്രത്തിലെ 910 എന്ന സംഖ്യ, പടയട്ചി ഫാക്ടറി തൊഴിലാളികൾക്ക് നൽകുന്ന വേതനത്തെയും അരിവാളും ചുറ്റികയും കമ്മ്യൂണിസത്തിന്റെ ചിഹ്നത്തെയും സൂചിപ്പിക്കുന്നു. [5][54] സ്വരാജ്യയിലെ അരവിന്ദൻ നീലകണ്ഠൻ, ഈ പെയിന്റിങ്ങിലെ മാർക്സിസത്തിന്റെ സ്വാധീനത്തെക്കുറിച്ചും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. [5] 2008 - ൽ ദ ടൈംസ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി എഴുതിയ ശ്രീനിവാസ രാമാനുജം, ഈശ്വരവിശ്വാസത്തെയും മതത്തെയും കുറിച്ചുള്ള മൃദുശബ്ദം 2002 - ൽ രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ബാബ എന്ന ചലച്ചിത്രത്തിലേതിനു സമാനമാണെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി. [55]
അൻപേ ശിവം | ||||
---|---|---|---|---|
ശബ്ദട്രാക്ക് by വിദ്യാസാഗർ | ||||
Released | 2002 | |||
Recorded | 2002 | |||
Genre | ചലച്ചിത്ര ശബ്ദട്രാക്ക് | |||
Length | 35:16 | |||
Language | തമിഴ് | |||
Label | ഐംഗരൻ | |||
Producer | വിദ്യാസാഗർ | |||
വിദ്യാസാഗർ chronology | ||||
|
അൻപേ ശിവത്തിന്റെ ശബ്ദട്രാക്ക് ആൽബവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയത് വിദ്യാസാഗർ ആയിരുന്നു. വൈരമുത്തു, പാ. വിജയ് എന്നിവർ ചേർത്താണ് ഗാനങ്ങളുടെ വരികൾ എഴുതിയിട്ടുള്ളത്. [56] ടൈറ്റിൽ ഗാനത്തിന്റെ ചിട്ടപ്പെടുത്തൽ പൂർത്തിയാക്കിയതിനു ശേഷം വിദ്യാസാഗർ, കമൽ ഹാസനോട് സന്ദർഭം വിശദീകരിച്ചു. കേന്ദ്ര കഥാപാത്രം സ്വയം കണ്ടെത്തുമ്പോൾ സ്വയം പാടുന്നതായാണ് ഗാനം വേണ്ടതെന്നായിരുന്നു കമൽ ഹാസന്റെ ആഗ്രഹം. ഇതിനെ തുടർന്ന് ഉദ്ദേശിച്ച ഫലം ലഭിക്കാൻ കമൽ ഹാസൻ തന്നെ പാടിയാൽ നന്നാകുമെന്ന് വിദ്യാസാഗർ അറിയിക്കുകയും തുടർന്ന് കമൽ അംഗീകരിക്കുകയും ചെയ്തു. [36][57] ആൽബത്തിലെ മൗനമേ പാർവയായ് എന്ന ഗാനം ചലച്ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. [56] ശുദ്ധ് സാരംഗ് എന്ന രാഗത്തിലാണ് പൂവാസം എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. [lower-roman 4] പൂവാസം എന്ന ഗാനത്തിലെ പുരുഷ ഭാഗങ്ങൾ ശ്രീറാം പാർത്ഥസാരഥിയും[59][60] ഒറിജിനൽ പതിപ്പ്, വിജയ് പ്രകാശുമാണ് പാടിയത്. [61] രണ്ടു പതിപ്പുകളിലെയും സ്ത്രീ ഭാഗങ്ങൾ സാധനാ സർഗ്ഗം തന്നെയാണ് ആലപിച്ചത്. [60][62]
ദ ഹിന്ദു ദിനപത്രത്തിന്റെ മാലതി രംഗരാജൻ, "വിദ്യാസാഗർ, ഒരു സംഗീതജ്ഞനായി ഉയരങ്ങൾ കീഴടക്കുകയാണ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗാനവും മെലഡി ഗാനവും "Pon Vaasam" [sic] ഇതിനെ ചൂണ്ടിക്കാണിക്കുന്നു. വൈരമുത്തുവിന്റെ എഴുത്തും ഇവിടെ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. "[10] ഗായികയായ ചാരുലത മണി, ദ ഹിന്ദു ദിനപത്രത്തിലെ എ രാഗാസ് ജേർണി എന്ന തന്റെ കോളത്തിൽ, പൂവാസം ആകർഷകമാണെന്നും ജനപ്രിയ സംഗീതത്തിലേക്ക് ശാസ്ത്രീയ സംഗീതം കൂടി ഇടകലർത്തിയ ഒരു സൃഷ്ടിയാണിതെന്നും അഭിപ്രായപ്പെടുകയുണ്ടായി. [58] Rediff.comന്റെ ആർക്കയ്, "at best, okay" എന്നാണ് അൻപേ ശിവത്തിലെ ഗാനങ്ങളെക്കുറിച്ച് പറഞ്ഞത്.[63] ദ ടൈംസ് ഓഫ് ഇന്ത്യയുടെ എം. സുഗന്ധ്, ഈ ആൽബത്തെക്കുറിച്ചുള്ള തന്റെ അവലോകനത്തിൽ പൂവാസം എന്ന ഗാനത്തെ ആൽബത്തിലെ തന്നെ മികച്ച ഗാനങ്ങളിലൊന്നായി വിലയിരുത്തുകയുണ്ടായി. [64]
ഗാനങ്ങളുടെ പട്ടിക | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "അൻപേ ശിവം" | കമൽ ഹാസൻ, കാർത്തിക് | 04:22 | |||||||
2. | "ഏലോ മച്ചി" | കമൽ ഹാസൻ, ഉദിത് നാരായൺ | 04:37 | |||||||
3. | "മൗനമേ പാർവയായ്" | എസ്.പി. ബാലസുബ്രഹ്മണ്യം, ചന്ദ്രയീ | 04:39 | |||||||
4. | "പൂവാസം" | വിജയ് പ്രകാശ്, സാധന സർഗം | 04:30 | |||||||
5. | "നാട്ടുക്കൊരു സെയ്തി" | കമൽ ഹാസൻ, ചന്ദ്രൻ | 08:12 | |||||||
6. | "ഏലോ മച്ചി" (Reprise) | ഉദിത് നാരായൺ, ടിപ്പു | 04:37 | |||||||
7. | "പൂവാസം" (Reprise) | ശ്രീറാം പാർത്ഥസാരഥി, സാധനാ സർഗം | 04:25 | |||||||
ആകെ ദൈർഘ്യം: |
35:16 |
2002 - ന്റെ അവസാനത്തിനു മുൻപു തന്നെ ചിത്രത്തെ, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സെൻസർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകിയതോടുകൂടി 50-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേളയിൽ അൻപേ ശിവം ശക്തമായ ഒരു മത്സരം സൃഷ്ടിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ദ ഹിന്ദുവിന്റെ എസ്.ആർ. അശോക് കുമാർ റിപ്പോർട്ട് ചെയ്തിരുന്നു. [27][65] 2003 ജനുവരി 15 - ന് തൈ പൊങ്കൽ ഉത്സവ കാലയളവിൽ അൻപേ ശിവം റിലീസ് ചെയ്തു. വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ധൂൾ, വിജയകാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചൊക്ക തങ്കം, വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വസീഗര എന്നിവയുൾപ്പെടെ അഞ്ച് ചലച്ചിത്രങ്ങൾ അൻപേ ശിവത്തോടൊപ്പം ഇതേ തീയതിയിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. [1][27]
2003 - ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഭാഗമായി ഗോവയിൽ അൻപേ ശിവം പ്രദർശിപ്പിക്കപ്പെട്ടു. [4] 2003 ജനുവരി 9 - ന് സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ച് സഫ്ദർ ഹാഷ്മി മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടു കൂടി കമൽ ഹാസൻ, സഫ്ദർ ഹാഷ്മിയ്ക്ക് ആദരവർപ്പിച്ചുകൊണ്ടുള്ള ഒരു പ്രത്യേക പ്രിവ്യൂയും സംഘടിപ്പിച്ചിരുന്നു. [66] 2003 ഫെബ്രുവരി 28 - ന് സത്യമേ ശിവം എന്ന പേരിൽ ചിത്രത്തിന്റെ ഡബ്ബ് ചെയ്ത തെലുഗു പതിപ്പും പുറത്തിറങ്ങുകയുണ്ടായി. [67] രണ്ടു വർഷങ്ങൾക്കു ശേഷം 2005 - ൽ ഹിന്ദിയിലേക്ക് ശിവം എന്ന പേരിൽ അൻപേ ശിവം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യപ്പെട്ടു. ഒറിജിനൽ തമിഴ് പതിപ്പ് പുറത്തിറങ്ങിയ ശേഷം വളരെ താഴ്ന്ന വിലയ്ക്കായിരുന്നു അൻപേ ശിവത്തിന്റെ ഡബ്ബിങ് അവകാശങ്ങൾ വിറ്റുപോയത്. ചിത്രത്തിന്റെ മുഖ്യ അഭിനേതാക്കളാരും ഹിന്ദിയിലേക്ക് സ്വയം ഡബ്ബ് ചെയ്യാൻ തയ്യാറാകാതിരുന്നതായിരുന്നു വില താഴാനുള്ള മറ്റൊരു കാരണം. [68]
"തമിഴ് സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ രീതിയിൽ വളയ്ക്കാനും തിരിയ്ക്കാനും പുതിയ ആകൃതി നൽകാനുമുള്ള കമൽ ഹാസന്റെ ഏറ്റവും പുതിയ ശ്രമം" എന്നായിരുന്നു അൻപേ ശിവത്തെക്കുറിച്ച് ഭരദ്വാജ് രംഗൻ വിലയിരുത്തിയത്. [52] ചലച്ചിത്രത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങിയ ശേഷം ദ ടൈംസ് ഓഫ് ഇന്ത്യയുടെ എം. സുഗന്ധ് എഴുതിയ അവലോകനത്തിൽ "ഈ ശതാബ്ദത്തിലെ ഏറ്റവും മികച്ച ചലച്ചിത്രം" എന്ന് അൻപേ ശിവത്തെ വിശേഷിപ്പിച്ചു. കൂടാതെ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെയും സുഗന്ധ് പ്രശംസിക്കുകയും "ഒരു ആധുനിക ക്ലാസിക്" ആയി അൻപേ ശിവത്തെ വിശേഷിപ്പിക്കുകയും ചെയ്തു. [69] ചിത്രത്തിന്റെ തെലുഗു പതിപ്പായ സത്യമേ ശിവത്തെക്കുറിച്ച് Idlebrain.com എന്ന വെബ്സൈറ്റിന്റെ ജീവി, "കമൽ ഹാസൻ സിനിമകളെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഈ കലാമൂല്യമുള്ള ചിത്രം ഇഷ്ടപ്പെടുകയും അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യും" എന്നും "അടുത്തിടെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്" എന്നും അഭിപ്രായപ്പെടുകയുണ്ടായി. [67]
ദ ഹിന്ദു ദിനപത്രത്തിന്റെ മാലതി രംഗരാജൻ, മികച്ച രീതിയിൽ നിർവചിക്കപ്പെട്ട കഥാപാത്രങ്ങളും ശക്തമായ കഥയും ബുദ്ധിപരമായ തിരക്കഥയുമാണ് അൻപേ ശിവത്തിന്റെ പ്രധാനപ്പെട്ട വിഭവങ്ങളെന്ന് വിലയിരുത്തുകയുണ്ടായി. കൂടാതെ ചലച്ചിത്രത്തിനുവേണ്ടി കമൽ ഹാസൻ എഴുതിയ തിരക്കഥയെ പ്രശംസിക്കുകയും അഭിനന്ദനാർഹമായ പരിശ്രമമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. [10] ബിസിനസ് ലൈൻ മാധ്യമത്തിന്റെ പി. ദേവരാജൻ, കമൽ ഹാസന്റെ അഭിനയത്തെയും മുഖഭാവങ്ങളെയും പ്രത്യേകം പ്രശംസിക്കുകയും "ഈ മനുഷ്യൻ എന്നിൽ എപ്പോഴും താത്പര്യം ജനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. " എന്ന് സൂചിപ്പിച്ചുകൊണ്ട് തന്റെ അവലോകനം അവസാനിപ്പിക്കുകയും ചെയ്തു. [70] ദ ഹിന്ദു ദിനപത്രത്തിലെ തന്നെ മറ്റൊരു നിരൂപകനായ ഗുഡിപൂദി ശ്രീഹരി, കമൽ ഹാസൻ - മാധവൻ ദ്വയത്തെ പ്രശംസിക്കുകയും വ്യത്യസ്തമായ മേക്കപ്പുകളാണെങ്കിലും ഈ ദ്വയം ഒരു മികച്ച അനുഭവം തന്നെയാണ് കഥയിലുടനീളം സമ്മാനിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. [71] ഏതാനും വർഷങ്ങൾക്കു ശേഷം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനു വേണ്ടി സുജാത നാരായണൻ എഴുതിയ നിരൂപണത്തിൽ അവർ, കമൽ ഹാസന്റെ എഴുത്തും മദന്റെ സംഭാഷണങ്ങളും വളരെയധികം വികാരതീവ്രതയുള്ളതാണെന്നും കുറിക്കു കൊള്ളുന്നതാണെന്നും പറയുകയുണ്ടായി. [72]
Sify എന്ന വെബ്സൈറ്റിൽ നിന്നുള്ള ഒരു നിരൂപകൻ, ശരാശരി നിലവാരത്തിലുള്ള ഒരു ചലച്ചിത്രമാണ് അൻപേ ശിവമെന്നും പൂർണമായി ഒരു കോമഡി ചിത്രമോ ക്ലാസിക് ചിത്രമോ അല്ലാത്ത രീതിയിൽ ഊഹിക്കാൻ സാധിക്കുന്ന കഥയോടുകൂടിയ ഒരു ചിത്രം എന്നായിരുന്നു അഭിപ്രായപ്പെട്ടത്. [41] സമാനമായി, Rediff.com ൽ നിന്നുള്ള ആർക്കയ്, പ്രധാന അഭിനേതാക്കാളുടെ അഭിനയത്തെ പ്രശംസിച്ചുവെങ്കിലും "ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുവെങ്കിലും അവസാനം എല്ലാം പരാജയപ്പെടുന്നു" എന്നും അൻപേ ശിവത്തെക്കുറിച്ച് വിലയിരുത്തി. [63] ഔട്ട്ലുക്ക് മാസികയുടെ എസ്. ആനന്ദ്, ആവർത്തന വിരസമായ രീതിയിൽ ചിത്രത്തിലെ കമ്മ്യൂണിസത്തിന്റെ ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.[47]
ആദ്യത്തെ ആഴ്ചയിലെ തിയേറ്റർ പ്രദർശനങ്ങൾക്കൊടുവിൽ ദ ഹിന്ദുവിന്റെ സുധീഷ് കാമത്ത് നടത്തിയ അവലോകനത്തിൽ, ചെന്നൈയിൽ മാത്രം ₹13.1 മില്യൺ രൂപ കളക്ഷൻ നേടിയെന്ന് രേഖപ്പെടുത്തിയിരുന്നു. [73][lower-roman 1] എന്നിരുന്നാലും ബോക്സ് ഓഫീസിൽ അൻപേ ശിവം പൂർണ്ണമായി പരാജയപ്പെടുകയും നിർമ്മാതാക്കളായ ലക്ഷ്മി മൂവീ മേക്കേഴ്സിന് വലിയ നഷ്ടം ഉണ്ടാവുകയും ചെയ്തു. ഇക്കാരണം കൊണ്ടു തന്നെ ലക്ഷ്മി മൂവീ മേക്കേഴ്സ് 2003 - ൽ മറ്റ് ചലച്ചിത്രങ്ങളൊന്നും നിർമ്മിച്ചില്ല. [74] ദ ഇക്കണോമിക് ടൈംസിന്റെ ഡി. ഗോവർധൻ രേഖപ്പെടുത്തിയ ഒരു ഏകദേശ കണക്കിൽ, ഏതാണ്ട് ₹65 മില്യൺ രൂപയാണ് ചിത്രത്തിന് ഉണ്ടായ നഷ്ടം. [75][lower-roman 1] എന്നാൽ ഇന്ത്യാ ടുഡേയുടെ അരുൺ റാം, ഈ നഷ്ടം ₹50 മില്യൺ രൂപയാണെന്നായിരുന്നു രേഖപ്പെടുത്തിയത്. [2][76][lower-roman 1] ദ ടൈംസ് ഓഫ് ഇന്ത്യയുടെ ശ്രീനിവാസ രാമാനുജം, അൻപേ ശിവത്തിന്റെ ബോക്സ് ഓഫീസ് പരാജയത്തെ രജനികാന്തിന്റെ ബാബയുടെ ബോക്സ് ഓഫീസ് പരാജയത്തോടാണ് ഉപമിച്ചത്. [55] നിർമ്മാതാവായ കെ. മുരളീധരനും കമൽ ഹാസനും വീഡിയോ പൈറസിയെ കുറ്റപ്പെടുത്തിക്കൊണ്ട് ചിത്രത്തിന്റെ പരാജയത്തെ പ്രതിരോധിക്കുകയുണ്ടായി. ഇതിനെക്കുറിച്ച് കമൽ ഹാസൻ അഭിപ്രായപ്പെട്ടത് "ഒരുപാട് പേർ സിനിമ കണ്ടിട്ടുണ്ട്, പക്ഷേ അവർ പണം നൽകിയിട്ടില്ല. [76][77]
പുരസ്കാരം | പ്രഖ്യാപിച്ച തീയതി | വിഭാഗം | വിജയി | ഫലം | Ref(s) |
---|---|---|---|---|---|
ഫിലിംഫെയർ പുരസ്കാരം സൗത്ത് | 12 ജൂൺ 2004 | പ്രത്യേക ജൂറി പുരസ്കാരം | കെ. മുരളീധരൻ, വി. സ്വാമിനാഥൻ, ജി. വേണുഗോപാൽ | വിജയിച്ചു | [78] [79] |
മികച്ച ചിത്രം | കെ. മുരളീധരൻ, വി. സ്വാമിനാഥൻ, ജി. വേണുഗോപാൽ | നാമനിർദ്ദേശം | |||
മികച്ച നടൻ | കമൽ ഹാസൻ | നാമനിർദ്ദേശം | |||
ദക്ഷിണേന്ത്യൻ ഛായാഗ്രാഹക അസോസിയേഷൻ പുരസ്കാരം (SICA) | 23 നവംബർ 2003 | മികച്ച നടൻ | കമൽ ഹാസൻ | വിജയിച്ചു | [80] |
മികച്ച സഹനടൻ | ആർ. മാധവൻ | വിജയിച്ചു | |||
മികച്ച കലാ സംവിധായകൻ | എം. പ്രഭാകരൻ | വിജയിച്ചു | |||
തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം | 30 സെപ്റ്റംബർ 2004 | മികച്ച നടൻ | ആർ. മാധവൻ (കന്നത്തിൽ മുത്തമിട്ടാൽ, റൺ എന്നീ ചലച്ചിത്രങ്ങൾക്കുകൂടി) |
വിജയിച്ചു | [81] |
There's only one artiste in the whole Universe (!). It's Kamal Hassan. Without him there's no cinema. Have you watched Anbe Sivam?
– Actor Nagesh in an interview with Malathi Rangarajan of The Hindu on whom he considered to be "the best actor".[82]
റിലീസിനെ തുടർന്ന് അൻപേ ശിവം ക്ലാസിക് ചലച്ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുകയും ടെലിവിഷൻ ചാനലുകളിൽ വീണ്ടും വീണ്ടും പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. [72][83][84] ചിത്രത്തിന്റെ പോസ്റ്റ് - പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടയിൽ, ചലച്ചിത്ര നിരൂപകനായ സുഭാഷ് കെ. ഝാ മാധവന്റെ അഭിനയത്തിൽ ആകൃഷ്ടനാവുകയും ഉടൻ തന്നെ തന്റെ അടുത്ത നിർമ്മാണ സംരംഭമായ നള ദമയന്തിയിൽ (2003) അഭിനയിക്കാൻ മാധവനെ ക്ഷണിക്കുകയും ചെയ്യുകയുണ്ടായി. [36]
അൻപേ ശിവത്തിന്റെ ബോക്സ് ഓഫീസ് പരാജയത്തെക്കുറിച്ച് Anbe Sivam was "leagues ahead of the average Tamil - why, even Indian - film", "the masses were unwilling to accept the experimental nature of the film" എന്ന് നിരൂപകനായ ഭരദ്വാജ് രംഗൻ അഭിപ്രായപ്പെട്ടിരുന്നു. [52] 2010 - ൽ നാൻ കടവുൾ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള വിജയ് അവാർഡ് സ്വീകരിച്ച ശേഷം സംവിധായകൻ ബാല, അൻപേ ശിവത്തിൽ മാധവനോട് കമൽ ഹാസൻ, യാതൊരു ഫലവും പ്രതീക്ഷിക്കാതെ എപ്പോൾ നാം മറ്റുള്ളവരെ സ്നേഹിക്കുന്നുവോ, അപപോൾ നാം ദൈവമാകുന്നു എന്ന് പറയുന്ന രംഗമാണ് നാൻ കടവുളിന് പ്രചോദനമായതെന്ന് പറയുകയുണ്ടായി. [85] 2003 - ൽ ബാല തന്നെ സംവിധാനം ചെയ്ത പിതാമഹൻ എന്ന ചിത്രത്തിലും സൂര്യ തന്റെ സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ പോകുന്ന രംഗത്ത് അൻപേ ശിവവുമായി ബന്ധപ്പെട്ടുള്ള അവലംബം നൽകിയിട്ടുണ്ട്. [86] അൻപേ ശിവത്തിൽ കമൽ ഹാസൻ മാധവനോട് പറയുന്ന "സുനാമി എന്താണെന്ന് നിനക്കറിയാമോ? അത് വലിയ തിരമാലയല്ല.....മലയാണ്" എന്ന സംഭാഷണ ശകലം അതിവേഗം പ്രശസ്തിയാർജിക്കുകയുണ്ടായി. [87]
2008 - ൽ ദ ഹിന്ദുവിന്റെ എസ.ആർ. അശോക് കുമാർ അൻപേ ശിവത്തെ, സംവിധായകൻ സുന്ദർ. സിയുടെ ഏറ്റവും മികച്ച അഞ്ച് ചിത്രങ്ങളിലൊന്നായി പട്ടികപ്പെടുത്തിയിരുന്നു. [88] 2008 - ൽ ദ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിനിടെ "അൻപേ ശിവം എന്നെ വ്യക്തിപരമാായും തൊഴിൽപരമായും ഒരുപാട് മാറ്റി. ജീവിതത്തിൽ മുന്നോട്ട് പോകാൻ എനിക്ക് അത് കൂടുതൽ ആത്മവിശ്വാസം നൽകി. [89] എന്നിരുന്നാലും പിന്നീട് അൻപേ ശിവത്തിന്റെ പരാജയം തന്നെ ഏറെക്കുറെ നിർദ്ധനനാക്കിയെന്നും താൻ ചെയ്ത ജോലിക്കുള്ള പ്രതിഫലം പോലും ലഭിച്ചില്ലെന്നും സുന്ദർ. സി ആരോപിക്കുകയുണ്ടായി. ഒരു വർഷത്തെ നികുതി കൃത്യമായി അടയ്ക്കാത്തതിനാൽ സുന്ദർ. സി യുടെ ബാങ്ക് അക്കൗണ്ട് കേന്ദ്ര ആദായ നികുതി വകുപ്പ് ഒരു വർഷത്തേക്ക് മരവിപ്പിക്കുകയുണ്ടായി. തിയേറ്റർ പ്രദർശനങ്ങളെ തുടർന്ന് വളരെ വലിയ പ്രശംസകൾ ലഭിച്ചെങ്കിലും ഇനി ഒരിക്കലും അൻപേ ശിവം പോലൊരു ചലച്ചിത്രം താൻ എടുക്കില്ലെന്ന് തീരുമാനിച്ചതായി പിന്നീട് അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് സുന്ദർ. സി വീണ്ടും വാണിജ്യ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് തുടർന്നത്. [90][91] 2013 - ൽ ഇന്റോ - ഏഷ്യൻ ന്യൂസ് സർവീസ് ഏജൻസിയുടെ ഹരിഹരൻ പുദിപെദി, കമൽ ഹാസന്റെ ഏറ്റവും താഴ്ത്തപ്പെട്ട ചലച്ചിത്രങ്ങളുടെ പട്ടികയിൽ അൻപേ ശിവത്തെയും ഉൾപ്പെടുത്തിയിരുന്നു. നിരീശ്വരവാദത്തെക്കുറിച്ചുള്ള തീക്ഷ്ണമായ ആശയങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയതിനെ പ്രേക്ഷകർ തെറ്റിദ്ധരിച്ചതാണ് ചലച്ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരാജയത്തിന് കാരണമെന്ന് ഈ ലേഖനത്തിൽ ഹരിഹരൻ വിലയിരുത്തി. [92] 2015 നവംബർ 7 - ന് കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ ഡെയ്ലി ന്യൂസ് ആന്റ് അനാലിസിസിന്റെ ലത ശ്രീനിവാസൻ, കമൽ ഹാസന്റെ വൈഭവം മനസ്സിലാക്കാൻ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളിലൊന്നായി അൻപേ ശിവത്തെ വിശേഷിപ്പിച്ചു. [93] മനസ്സിൽ തങ്ങി നിൽക്കുന്ന 10 കമൽ ഹാസൻ കഥാപാത്രങ്ങൾ എന്ന പേരിൽ ദ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു അൻപേ ശിവത്തിലെ നല്ലശിവം എന്ന കഥാപാത്രം. [94]
2004 - ൽ പുറത്തിറങ്ങിയ വസൂൽ രാജാ എം.ബി.ബി.എസ് എന്ന ചലച്ചിത്രത്തിൽ വസൂൽ രാജ (കമൽ ഹാസൻ) എന്ന കഥാപാത്രം ക്ലാസിൽ ഇരിക്കുന്നതിനിടെ ഡോക്ടറാകുന്നത് ദൈവമാകുന്നതിന് തുല്യമാണോ എന്ന് ചോദിക്കുമ്പോൾ അൻപേ വെങ്കടാചലം എന്ന് മറുപടി പറയുന്നു. ഇത് കേൾക്കുന്ന മറ്റൊരു സഹപാഠി "അത് അൻപേ ശിവം എന്നല്ലേ" എന്ന് ചോദിക്കുമ്പോൾ, ആയിരിക്കാം. എന്നാലും ഒരു വ്യത്യസ്തതയ്ക്കുവേണ്ടി ശ്രമിച്ചുനോക്കിയതാണ് എന്ന് കമൽ ഹാസൻ തിരികെ പറയുന്നു. [95] അൻപേ ശിവത്തിൽ നാസർ അവതരിപ്പിച്ച കഥാപാത്രമായ കന്ദസ്വാമി പടയട്ചി ചെയ്യുന്ന ക്രൂരകൃത്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനു വേണ്ടി കമൽ ഹാസന്റെ കഥാപാത്രമായ നല്ലശിവവും സുഹൃത്തുക്കളും തെരുവു നാടകം സംഘടിപ്പിക്കുന്ന ദൃശ്യങ്ങൾ, 2008 - ൽ തിരുച്ചിറപ്പള്ളിയിൽ വച്ച് പ്രളയനും തന്റെ സംഘമായ ചെന്നൈ കാലൈ കുഴുവും ചേർന്ന് നമ്മാൾ മുടിയും എന്ന പേരിൽ പുനർ സൃഷ്ടിക്കുകയുണ്ടായി. എന്നാൽ ചലച്ചിത്രത്തിലേതിൽ നിന്നും വ്യത്യസ്തമായി ലിംഗ അസമത്വത്തെയും കലാപത്തെയും ആണ് തൊഴിലില്ലായ്മയ്ക്കു പകരം പ്രളയൻ അവതരിപ്പിച്ചത്. [96] കന്നഡ ചലച്ചിത്ര നടനായ വിഷ്ണുവർധൻ, 2010 - ൽ സുധീപ് അഭിനയിച്ച് പുറത്തിറങ്ങിയ ജസ്റ്റ് മാത് മാതല്ലി എന്ന ചലച്ചിത്രത്തിന് അൻപേ ശിവവുമായി സാമ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. [97] 2014 - ൽ ദ ഹിന്ദു ദിനപത്രത്തിനു വേണ്ടി ഹരി നാരായൺ, ഇന്ത്യൻ എഴുത്തുകാരനും യുക്തിവാദിയുമായ നരേന്ദ്ര ധബോൽക്കറെ കുറിച്ച് ലേഖനമെഴുതവേ, 2012 - ൽ ഉമേഷ് ശുക്ല സംവിധാനം ചെയ്ത ഒ.എം.ജി - ഓ മൈ ഗോഡ് എന്ന ചലച്ചിത്രം അൻപേ ശിവത്തിന്റെ മറ്റൊരു പതിപ്പു തന്നെയാണെന്ന് രേഖപ്പെടുത്തുകയുണ്ടായി. ഈ ചലച്ചിത്രത്തിന് അൻപേ ശിവവുമായുണ്ടായിരുന്ന സാമ്യതകളും ആ ലേഖനത്തിൽ രേഖപ്പെടുത്തിയിരുന്നു. [98] 2015 - ദ ഹിന്ദുവിന്റെ തമിഴ് പതിപ്പിനു വേണ്ടി ഉതിരൻ, ഓറഞ്ച് മിഠായി എന്ന തമിഴ് ചലച്ചിത്രത്തെക്കുറിച്ച് നിരൂപണം തയ്യാറാക്കവേ, ഈ ചിത്രത്തിന്റെ കഥ തീർച്ചയായും അൻപേ ശിവത്തെ നമുക്ക് ഓർമ്മപ്പെടുത്തും എന്ന് കുറിച്ചിരുന്നു. [99] 2017 - ൽ പീച്ചാങ്കൈ എന്ന ചലച്ചിത്രം സംവിധാനം ചെയ്ത അശോക്, അൻപേ ശിവമായിരുന്നു തനിക്ക് ഒരു സംവിധായകനാകാനുള്ള പ്രചോദനമെന്ന് പറയുകയുണ്ടായി. [100][101]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.