ഹെൻറി ബേർഗ്സൺ
From Wikipedia, the free encyclopedia
അറിവിന്റെ അന്വേഷണത്തിൽ യുക്തിവിചാരത്തേയും ശാസ്ത്രീയാന്വേഷണത്തേയുംകാൾ വിശ്വസിക്കാവുന്നത് തൽക്ഷണാനുഭവവും അന്തർജ്ഞാനവും ആണെന്നു വാദിച്ച ഫ്രെഞ്ചു ദാർശനികനും എഴുത്തുകാരനുമായിരുന്നു ഹെൻറി ബേർഗ്സൺ (18 ഒക്ടോബർ 1859 – 4 ജനുവരി 1941). അന്തർജ്ഞാനം(Intuition) ധിഷണയേക്കാൾ അഗാധമാണെന്ന് ബേർഗ്സൺ വാദിച്ചു. പദാർത്ഥവും സ്മരണയും (Matter and Memory -1896), സർഗ്ഗപരിണാമം (Creative Evolution -1907) എന്നീ കൃതികളിൽ അദ്ദേഹം ആധുനിക ജീവശാസ്ത്രത്തിലെ കണ്ടെത്തലുകളെ, പ്രജ്ഞയെ സംബന്ധിച്ച ഒരു സിദ്ധാന്തവുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചു. "സർഗ്ഗപരിണാമ"-ത്തിൽ അദ്ദേഹം, ജീവന്റെ പരിണാമത്തിന് പ്രകൃതിനിർദ്ധാരണത്തെ അടിസ്ഥാനമാക്കി ഡാർവിൻ നൽകിയ വിശദീകരണത്തെ, യാന്ത്രികമെന്നു കരുതി തള്ളിക്കളഞ്ഞു. ജീവപ്രക്രിയകൾക്കു പിന്നിൽ, ജീവശരീരങ്ങളുടെ ഭൗതികഘടനയുടെ സങ്കീർണ്ണതയ്ക്കപ്പുറം എല്ലാ ജീവികളിലും കാണപ്പെടുന്ന അഭൗതികഘടകമായ 'ജീവിതാവേശം' (elan vital) എന്ന സർഗ്ഗശക്തി നിലകൊള്ളുന്നുണ്ടെന്നും, വളർച്ചയേയും പുരോഗതിയേയും പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത്, പരിണാമത്തിനു വഴിയൊരുക്കുന്നത് ഈ അഭൗതികശക്തിയാണെന്നും അദ്ദേഹം വാദിച്ചു.[1] മനുഷ്യന്റെ ആന്തരികജീവിതത്തെ, ശാസ്ത്രീയമായ നിരീക്ഷണത്തിനും മാനനത്തിനും വഴങ്ങാത്ത യഥാർത്ഥ സമയമായി കാണുന്ന 'കാലദൈർഘ്യം' (Duration) എന്ന സങ്കല്പമാണ് ബെർഗ്സന്റെ മറ്റൊരു പ്രധാന ആശയം.
![]() | |
ജനനം | (1859-10-18)ഒക്ടോബർ 18, 1859 പാരീസ്, ഫ്രാൻസ് |
---|---|
മരണം | ജനുവരി 4, 1941(1941-01-04) (പ്രായം 81) പാരീസ്, ഫ്രാൻസ് |
കാലഘട്ടം | 20-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത |
പ്രദേശം | പാശ്ചാത്യ തത്ത്വചിന്ത |
ചിന്താധാര | യൂറോപ്യൻ വൻകരയിലെ ദർശനം സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1927 |
പ്രധാന താത്പര്യങ്ങൾ | തത്ത്വമീമാംസ, വിജ്ഞാനശാസ്ത്രം, ഭാഷാദർശനം, ഗണിതദർശനം |
ശ്രദ്ധേയമായ ആശയങ്ങൾ | കാലദൈർഘ്യം, അന്തർജ്ഞാനം, ജീവിതാവേശം(elan vital), തുറന്ന സമൂഹം |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
വസ്തുപ്രകൃതിയെ യാന്ത്രികമായി വീക്ഷിക്കുന്ന തത്ത്വചിന്തയ്ക്ക് ആധുനിക കാലത്തു നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയായി ബേർഗ്സന്റെ ദർശനം കരുതപ്പെട്ടു. ആപേക്ഷികതാസിദ്ധാന്തത്തിലേയും ആധുനികമനോവിജ്ഞാനത്തിലേയും പല വെളിപാടുകളേയും ബേർഗ്സന്റെ ചിന്ത മുൻകൂട്ടി കണ്ടതായി വാദിക്കപ്പെടാറുണ്ട്.[2] സമ്പന്നവും ജീവസ്സുറ്റതുമായ ചിന്തയ്ക്കും, അതിന്റെ അവതരണത്തിൽ കാട്ടിയ മികവിനും ഉള്ള അംഗീകാരമായി 1927-ൽ അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു.[3]