വി ചൂസ് റ്റു ഗോ റ്റു ദി മൂൺ
ജോൺ എഫ്. കെന്നഡിയുടെ പ്രസംഗം / From Wikipedia, the free encyclopedia
ടെക്സസിലെ ഹ്യൂസ്റ്റണിലെ റൈസ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ഒരു വൻ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട്, അക്കാലത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡി 1962 സെപ്റ്റംബർ 12 ന് ചന്ദ്രനിൽ എത്തിച്ചേരാനുള്ള ശ്രമത്തെക്കുറിച്ച് നടത്തിയ ഒരു പ്രസംഗത്തിൽ നിന്നുള്ള പ്രശസ്തമായ ഒരു മുദ്രാവാക്യമാണ് "നമ്മൾ ചന്ദ്രനിലേക്ക് പോകാൻ പോകുന്നു" (We choose to go to the Moon). ചന്ദ്രനിൽ ഒരു മനുഷ്യനെ ഇറക്കാനുള്ള അമേരിക്കയുടെ ദേശീയ ശ്രമമായ അപ്പോളോ ദൗത്യത്തെ പിന്തുണയ്ക്കാൻ അമേരിക്കൻ ജനതയെ പ്രേരിപ്പിക്കുകയെന്നതായിരുന്നു ഈ പ്രസംഗത്തിൻറെ പരമമായ ലക്ഷ്യം.
അമേരിക്കൻ നാടോടിക്കഥകളെ ആസ്പദമാക്കി, കെന്നഡി തന്റെ പ്രഭാഷണത്തിൽ രാജ്യത്തിന്റെ അതിരുകൾ ബഹിരാകാശമായി പ്രഖ്യാപിച്ചു. അമേരിക്കൻ ജനതയുടെ വിധി അവർ തന്നെ അടിയന്തരമായി തെരഞ്ഞെടുത്തില്ലെങ്കിൽ, തങ്ങളുടെ ഇച്ഛയ്ക്കു വിപരീതമായ വിധി അവർക്കുമേൽ അടിച്ചേൽപ്പിക്കപ്പെടാനുള്ള സാധ്യത തൻറെ പ്രഭാഷണത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. സോവിയറ്റ് യൂണിയനുമായുള്ള മത്സരത്തിൽ മേൽക്കൈ നേടാൻ ജനങ്ങളെ ആവേശഭരിതരാക്കാനാണ് അദ്ദേഹം ഈ പ്രഭാഷണത്തിലൂടെ യത്നിച്ചത്. എന്നിരുന്നാലും ചന്ദ്രനിൽ കാലുകുത്താനുള്ള ശ്രമത്തിൽ പങ്കാളിയാവാനായി സോവിയറ്റ് യൂണിയനെ കൂടി ക്ഷണിക്കുന്നുണ്ട് അദ്ദേഹം. സോവിയറ്റ് യൂണിയൻ, പക്ഷെ അത് സ്വീകരിച്ചില്ല.
ചന്ദ്രനിലെത്താനുള്ള ദൗത്യത്തിന്റെ ഭീമമായ ചെലവും അതിൻറെ സംശയാസ്പദമായ പ്രാധാന്യവും അക്കാലത്ത് ഏറെ ആശങ്കകൾക്ക് വഴിവെച്ചെങ്കിലും അദ്ദേഹത്തിൻറെ പ്രസംഗം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. 1969 ജൂലൈ മാസത്തിലെ അപ്പോളോ 11-ന്റെ വിജയകരമായ ലക്ഷ്യപ്രാപ്തിയോടെ കെന്നഡിയുടെ ലക്ഷ്യം ഒരു യാഥാർത്ഥ്യമായി.