From Wikipedia, the free encyclopedia
മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളെയാണ് മഴക്കാല രോഗങ്ങൾ എന്ന് വിളിക്കുന്നത്. മഴക്കാലത്ത് ഉണ്ടാകുന്ന വെളളം കെട്ടിനിക്കലും കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും മഴക്കാലാരോഗങ്ങൾക്ക് ഒരു പ്രധാന കാരണം ആകുന്നു. ഓടകളിലും അഴുക്കുചാലുകളിലും കെട്ടിനിൽക്കുന്ന വെള്ളം കൊതുക് മുട്ടയിട്ട് പെരുകുന്നതിനും ഇടയാകുന്നു. തണുത്തതും തുറന്നുവെച്ചതും പഴകിയതും മലിനമായതുമായ ഭക്ഷണങ്ങൾ മഴക്കാല രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.[1][2] മനുഷ്യരെപ്പോലെ തന്നെ കൊതുക്, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കും മഴക്കാലം ഏറെ ഇഷ്ടമാണ്. ഡെങ്കി, മലേറിയ, സ്ക്രബ് ടൈഫസ് തുടങ്ങിയ രോഗങ്ങൾ പകർത്തുന്ന കൊതുകുകളുടെ പ്രജനന കാലം കൂടിയാണ് മഴക്കാലം.[3]
മനുഷ്യനോളം ചരിത്രമുണ്ട് മഴക്കാല രോഗങ്ങൾക്കും. പുരാതന കാലത്ത് അസുഖങ്ങളെ പ്രകൃതിയുമായി ബന്ധപ്പെടുത്തി അവയുടെ കാരണം കണ്ടുപിടിക്കൻ ശ്രമിച്ചിരുന്നു. ഹിപ്പോക്രേറ്റസ് ആണ് ആദ്യമായി പകർച്ച വ്യാധികളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് (460-370 ക്രി.മു.) അദ്ദേഹത്തിന്റെ സിദ്ധാന്തം അഭൗമ ശക്തികളെ പാടെ നിരാകരിക്കുകയും വായു, വെള്ളം, മണ്ണ് എന്നിവയുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയും ചെയ്തു.[4] സമൂഹത്തിൽ നിലനിന്നിരുന്ന മറ്റു അസുഖങ്ങളിൽ നിന്ന് പകർച്ചവ്യാധികളെ തരം തിരിച്ചു കാണിച്ചത് ഹിപ്പോക്രേറ്റസ് ആണ്. അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ പിന്നീട് ക്ലോഡിയുസ് ഗാലെൻ (132-210 ക്രി.മു.) ക്രോഡീകരിച്ചു.
ക്രി.വ. 160 ഇൽ പടർന്നു പിടിച്ച പ്ലേഗ് കാരണം ഹാൻ സാമ്രാജ്യം തന്നെ നിലം പതിക്കുകയുണ്ടായി. ആറു വർഷത്തിനു ശേസം അന്റോനൈൻ പ്ലേഗ് റോമൻ സാമ്രാജ്യത്തെയും പിടിച്ചു കുലുക്കുകയും ചക്രവർത്തിമാരായ ലൂസിയുസ് വേരുസിനേയും മാർകു ഔറേലിയുസിനേയും വകവരുത്തുകയും ചെയ്തു. ഏതാണ്ട് 5 ദശലക്ഷം പേരാണ് അന്ന് റോമിൽ മരണമടഞ്ഞത്. നാല് നൂറ്റാണ്ടുകൾക്ക് അപ്പുറം പ്ലേഗ് യൂറോപ്പിനേയും ഗ്രസിച്ചു. ബ്ലാക്ക്ഡെത്ത് എന്നറിയപ്പെട്ട പ്ലേഗുമൂലം 90% യുറോപ്യന്മാരും മരണമടഞ്ഞു. ഇത് പിന്നീട് 1345 ലും യൂറോപ്പിനെ ബാധിച്ചു.
വസൂരിയാകട്ടേ ക്രിസ്തുവിനു മുൻപ് 1500 കളിൽ ഈജിപ്തിൽ ഉണ്ടായിരുന്നതായി മമ്മികളുടേ കവിളുകളിൽ കാണപ്പെട്ട വസൂരിക്കലയിൽ നിന്ന് മനസ്സിലാക്കാം. 1350 ക്രി.മു.വിൽ ഈജിപ്ഷ്യൻ ഹിറ്റിറ്റ് യുദ്ധസമയത്താണ് ആദ്യമായി വസൂരി രേഖപ്പെടുത്തിയിരിക്കുന്നത്.
ബൈബിളിന്റെ കാലം മുതൽക്കേ കുഷ്ഠം ഒരു പകർച്ചവ്യാധിയാണെന്ന തിരിച്ചറിവുണ്ടായിരുന്നു. രോഗികളുടെ കഴുത്തിൽ മണി ഘടിപ്പിച്ച് അവരിൽ നിന്ന് അകലം പാലിക്കാൻ പണ്ട് ശ്രമിച്ചിരുന്നു.
1813-1858 നുള്ളിൽ ജോൺ സ്നോ എന്ന ഭിഷഗ്വരൻ കോളറയുടെ പകർച്ചയെക്കുറീച്ച് പഠിച്ചു. ഇത് കോളറ എന്ന ബാക്റ്റീരിയയെ കണ്ടെത്തുന്നതിനു 30 കൊല്ലം മുൻപായിരുന്നു.വില്യം ബഡ്ഡ് എന്നയാൾ ടൈഫോയിഡ് പനിയുടെ പകർച്ചയെക്കുറിച്ച് സാൽമൊണെല്ലയെ കണ്ടെത്തുന്നതിനു 35 കൊല്ലം മുൻപേ തന്നെ പഠനം നടത്തി.
റോബർട്ട് കോഹ്സ് ആണ് പരീക്ഷണശാലയിൽ ഒരു രോഗാണുവിനെ ആദ്യമായി വളർത്തിയതും രോഗങ്ങൾക്കു കാരണം രോഗാണുക്കളാണെന്ന് മൈക്രോസ്കോപ്പ് മൂലം തെളിയിച്ചതും. അദേഹത്തിന്റെ വീക്ഷണങ്ങൾ കോഹ്സ് പോസ്റ്റുലേറ്റ്സ് എന്നറിയപ്പെടുന്നു. ആന്ത്രാക്സ്, ക്ഷയം, കോളറ, പ്ലേഗ് എന്നി രോഗങ്ങളുടെ കാരണക്കാരും വാഹകരും സൂക്ഷ്മങ്ങളായ അന്നുജീവികളാണ് എന്ന് സംശയലേശമില്ലാതെ ലോകത്തിന് ബോധ്യപ്പെടുത്തികൊടുത്തത് ഈ ജർമൻ ഡോക്ടറായിരുന്നു.
മഴക്കാല രോഗങ്ങളെ ജലജന്യം, കൊതുകുജന്യം, മറ്റുകാരണങ്ങൾ കൊണ്ടുണ്ടാക്കുന്നത് എന്നിങ്ങനെ മൂന്നായിതിരിക്കാം.
കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങൾ (ഹൈപ്പറ്റൈറ്റിസ് A&E) അക്യൂട്ട്, ഡയേറിയൽ ഡിസീസ് (ADD) എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.[5]
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്. ഒ.ആർ.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിർത്താനാവും. ലോകാരോഗ്യ സംഘടന അംഗീകരിച്ച ഡുക്കോറൽ, ഷാൻക്കോൾ, യ്യൂവിക്കോൾ എന്നീ പേരിൽ വാക്സിനുകൾ ലഭ്യമാണ്. കൂടുതലായി നിർജ്ജലീകരിക്കപ്പെട്ട രോഗികൾ ഷോക്കിലേക്ക് പോയേക്കാം. ഇവർക്ക് ഫ്ലൂയിഡുകൾ ധമനികളിലൂടെ നൽകേണ്ടത് അത്യാവശ്യമാണ് കൂടാതെ ആന്റിബയോട്ടിക്കുകളും കൊടുക്കുന്നു.[6]
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണത്തിൻെറ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്.[7] ഓരോവർഷവും അഞ്ചു വയസ്സിൽ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. ( 525 000)ശരീരത്തിൽ നിന്നുള്ള അമിതജലനഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഒരുദിവസം മൂന്നോ അതിൽ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കിൽ അതിനെ വയറിളക്കമായി കണക്കാക്കാം.
പകർച്ചപ്പനിയെന്നും അറിയപ്പെടുന്ന പനിയാണ് വൈറൽ പനി. ഇതിനെ ഫ്ലൂ എന്നു വിളിക്കുന്നു.[8] മഴക്കാലത്ത് കുട്ടികളിലാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. ഇഫ്ലുവെൻസ എ, ബി, സി, ഡി എന്നിങ്ങനെ നാലു തരം ഫ്ലൂ വൈറസുകൾ ഉണ്ട്. ഇതിൽ ഇൻഫ്ലുവെൻസ എ.വൈറസ് അഥവാ ആല്ഫാ ഇൻഫ്ലുവെസാ വൈറസാണ് മനുഷ്യനെ ബാധിക്കുന്നതിൽ പ്രധാനം. രോഗം ബാധിച്ചയാളിൽ നിന്ന് ശ്വസനം, തുമ്മൽ എന്നീ പ്രക്രിയ വഴി രോഗം പകരാം.[9] രോഗിയുടെ കൈകളിലൂടെയും മറ്റൊരാൾക്ക് രോഗം പകരാം.[10]
നൊമ്പരം, വിയർക്കൽ, നിർജ്ജലീകരണം,ചെറിയ പനി, തലവേദന, പേശീ വേദന,ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ.[11] . ജലദോഷപ്പനിയെന്നറിയപ്പെടുന്ന ഇവ നാലോ അഞ്ചോ ദിവസത്തെ ചികിത്സകൊണ്ട് പൂർണമായും സുഖം പ്രാപിക്കും. വായുവിലൂടെ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ് ഈ പനി.[12]
ശുചിയായ കുടിവെള്ളം, ശുചിത്വമുള്ള ചുറ്റുപാടുകൾ, കൈകൾ നന്നായി വൃത്തിയാക്കുന്നത്. കുഞ്ഞുങ്ങൾക്ക് ആദ്യ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കുന്നത്. വ്യക്തിശുചിത്വം. റോട്ടാവൈറസിനെതിരെയുള്ള വാക്സിനേഷൻ. രോഗി മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവക്കണം.[13]
ലോകവ്യാപകമായി കണ്ടുവരുന്നതുമായ ഒരു പകർച്ചവ്യാധിയാണ് ടൈഫോയിഡ്, വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളുമുണ്ട്. സാൽമോണല്ല ടൈഫി (Salmonella Typhi ) എന്ന ബാക്ടീരിയ അണുബാധയെ തുടർന്നാണ് ടൈഫോയ്ഡ് ഉണ്ടാകുന്നത്. ക്ഷീണം, വയറുവേദന , ക്രമേണ വർദ്ധിച്ചുവരുന്ന പനി , തലവേദന , വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ [14] . രോഗവാഹകരുടെ മലത്തിൽ ഈ ബാക്ടീരിയ ധാരാളമായി കാണപ്പെടുന്നു. വെള്ളത്തിലും മറ്റും സാൽമോണല്ല ടൈഫിയുടെ സാന്നിധ്യം ഉണ്ടാകാൻ ഇത് ഇടയാക്കുന്നു. ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്ന ഈച്ചയിലൂടെയും അസുഖം വ്യാപിക്കും. തുടർന്ന് കുടലിലെത്തുന്ന ബാക്ടീരിയ രക്തത്തിൽ പ്രവേശിക്കുകയും പിത്താശയം, കരൾ, സ്പ്ലീൻ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യുന്നു.
തുറസ്സായ സ്ഥലങ്ങളിലുള്ള വിസർജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കൽ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു.[15] 11-20 ദശലക്ഷം പേർ പ്രതിവർഷം രോഗികളാകുകയും 128000 മുതൽ 161000 പേർ മരിക്കുകയും ചെയ്യുന്നു. ആൻ്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് പ്രധാനമായുള്ള ചികിത്സ. പ്രതിരോധമാർഗ്ഗങ്ങളിൽ രണ്ട് പ്രധാനപ്പെട്ട വാക്സിനുകൾ ഉൾപ്പെടും.
ഹെപ്പറ്റെറ്റിസ് എ. ബി. സി. ഡി. ഇ. എന്നിങ്ങനെ അഞ്ച് തരങ്ങൾ ഉണ്ട്.അതിൽ എ. ഇ എന്നിവയാണ് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നത്.[16] രോഗാണു ശരീരത്തിൽ കയറി രണ്ട്-ആറ് ആഴ്ച കഴിഞ്ഞാലേ രോഗലക്ഷണങ്ങൾ പൂർണമായും വെളിവാകൂ. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കൺവെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.[17][18]
ശുചിയായ ഭക്ഷണം കഴിക്കുക, വെള്ളം തിളപ്പിച്ചാറിയ ശേഷം കുടിക്കുക. വാക്സിനേഷൻ സ്വീകരിക്കുക എന്നിവയാണ് പ്രധാന പ്രതിരോധമാർഗ്ഗങ്ങൾ.[19]
ലോകമെമ്പാടുമുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് കൊതുകു പരത്തുന്ന രോഗങ്ങൾ. മാരകമായ പകർച്ചവ്യാധികൾ ഉൾപ്പെടെ പലതരത്തിലുള്ള പനികളും കൊതുകുകൾ പരത്താറുണ്ട്.[20]
അടുത്ത കാലങ്ങളായി കേരളത്തിൽ സജീവമായ പനിയാണ് ചികുൻഗുനിയ. ഈഡിസ് ഈജിപ്തി വർഗത്തിൽപെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്.[21] ശരീരത്തിൽ രോഗാണു പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം രോഗം പ്രകടമാകും. കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ് എൻസഫലോപതിയെന്ന അവസ്ഥയിലേക്കും ചികുൻഗുനിയ രോഗികളെ കൊണ്ടെത്തിക്കാറുണ്ട്. ഈ അവസ്ഥയിലെത്തുന്ന രോഗികൾ പ്രായം ചെന്നവരാണെങ്കിൽ മരിക്കാനുള്ള സാധ്യതയേറെയാണ്. ആൽഫാ വിഭാഗത്തിൽപെടുന്ന ഒരു തരം വൈറസുകളാണ് രോഗം പരത്തുന്നത്. പനിയും ശക്തമായ സന്ധി വേദനയുമാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലർക്ക് ശരീരത്തിൽ അങ്ങിങ്ങായി ചുവന്ന പാടുകളും പുറംവേദനയുമുണ്ടാകും. പനി കഴിഞ്ഞാലും മാസങ്ങളോളം സന്ധിവേദനയുണ്ടാകുമെന്നതാണ് പ്രത്യേകത.[22] നല്ല വിശ്രമമാണ് ആവശ്യം.
ചികുൻഗുനിയക്ക് പ്രത്യേക മരുന്നുകൾ ഇന്ന് ലഭ്യമല്ല. അതിനാൽ പരിസര ശുചീകരണം പനി പടരാതിരിക്കാൻ സ്വീകരിക്കേണ്ട പ്രധാന മാർഗമാണ്. ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കുക, വെള്ളം കെട്ടി നിൽകാൻ സാധ്യതയുള്ള ഭാഗങ്ങൾ നിർമ്മാർജ്ജനം ചെയ്യുക. പുല്ലുകളും കളകളും വെട്ടീ നിർത്തുക തുടങ്ങിയവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ
ചികുൻഗുനിയ പോലെ രോഗലക്ഷണങ്ങൾ ഉള്ള കൊതുകിലൂടെ പകരുന്ന പനിയാണ് റോസ് റിവർ പനി. റോസ് റിവർ വൈറസാണ് പനിക്ക് കാരണം. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഓസ്ട്രേലിയയിലും ടാസ്മാനിയയിലും കണ്ടെത്തി. കൂടാതെ ന്യൂ ഗിനി, ഫിജി, സമോവ,കുക്ക് ദ്വീപുകൾ എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു..[23] ചികുൻഗുനിയ വൈറസിനുണ്ടാകുന്ന ജനിതക മാറ്റമാണ് റോസ് റിവർ പനിക്ക് കാരണമെന്നാണ് സംശയിക്കുന്നത്. സന്ധികൾക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇത് വർഷങ്ങളോളം മാറാതെ നിൽക്കും. ശക്തമായ പനി, നീർവീക്കം, സന്ധികളിലെ നീർകെട്ട് എന്നിവയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ.[24]
ഈസിഡ് പോളിനെസിസ്, ക്യൂലക്സ് അനുലിറോക്ടിസ് എന്നീ വിഭാഗത്തിലുള്ള കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണു കൊതുകിന്റെ രക്തത്തിൽ നിർജീവാവസ്ഥയിലും, മനുഷ്യരക്തത്തിൽ സജീവാവസ്ഥയിലുമാകും.
വാക്സിൻ ലഭ്യമല്ല. പ്രധാന പ്രതിരോധം കൊതുകുകളെ ഒഴിവാക്കുക എന്നതാണ്. വെള്ളം കെട്ടിനിൽകാതെ സൂക്ഷിക്കുകയും വൈകുന്നേരങ്ങളിൽ വീട്ടിനകത്തു തന്നെ കഴിയുക. കൊതുകു വല ഉപയോഗിക്കുക എന്നിവയാണ് ചെയ്യേണ്ടത്.
1997 ലാണ്ആദ്യമായി രേഖപ്പെടുത്തുന്നത്.[25] അന്നുമുതൽ കേരളത്തിൽ മഴക്കാലത്ത് പടർന്നുപിടിക്കുന്ന പ്രധാന പനിയാണ് ഡങ്കിപ്പനി. ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളിl കേരളം ദേശീയതലത്തിൽ തന്നെ ഒന്നാമതാണ്. ലോകത്താകമാനം നൂറ് രാജ്യങ്ങളിൽ ഡെങ്കി ബാധിക്കാറുണ്ട്.[26] ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.[27]
ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി,അൽബോപിക്ടസ് എന്നീ ഇനം പെൺ കൊതുകുകൾ (വരയൻ കൊതുകുകൾ അഥവാ പുലിക്കൊതുകുകൾ) പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്. ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് 'ബി'യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ. ഡെങ്കിപ്പനി ബാധിച്ച രോഗിയിൽനിന്നും ഈഡിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകൾ കൊതുകിനുള്ളിൽ കടക്കുന്നു. 8-10 ദിവസങ്ങൾക്കുള്ളിൽ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ പ്രവേശിക്കുന്നു. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിൻറെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. രോഗാണുക്കൾ മനുഷ്യശരീരത്തിൽ എത്തി 3-14 ദിവസം കഴിയുമ്പോൾ (ശരാശരി 3-4 ദിവസം)പനി മുതലായ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.[28]
കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണർപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി ശക്തമാകുമ്പോൾ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. വായ, മൂക്ക്, കുടൽ തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ള രക്തസ്രാവം ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.[29]
രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്.
കൊതുകുവല ഉപയോഗിക്കുക. വീടിനുപുറത്തു കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികൾ, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങൾ, ഈതൈൽ ടൊളുവാമൈഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകും.
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ്.[30] കഴിഞ്ഞ ഏഴു വർഷത്തിനിടെ കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ജപ്പാൻ ജ്വരം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.[31] ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വർഷം ഏകദേശം പതിനായിരം മുതൽ ഇരുപതിനായിരം ആളുകൾ വരെ ഈ രോഗത്താൽ ബാധിക്കപ്പെടുന്നു. സാധാരണയായി മൺസൂൺ കാലത്തോടനുബന്ധിച്ചാണ് ഈ രോഗം കൂടുതൽ ആളുകളെ ബാധിക്കുന്നത്.[32]
ജ്വരത്തിന് കാരണമായ ‘ഫ്ളാവി’ വൈറസിനെ ക്യൂലക്സ് കൊതുകുകളാണ് പരത്തുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ നാലുമുതൽ 15 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തു വരുന്നു. ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും ഓർമക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂർഛിച്ചാൽ മരണവും സംഭവിക്കാം.
വളർത്തുമൃഗങ്ങളായ കന്നുകാലികൾ, പന്നി, കൊക്ക് വർഗത്തിൽപ്പെട്ട പക്ഷികൾ, വവ്വാൽ തുടങ്ങിയവയിൽ ജപ്പാൻ ജ്വരത്തിനു കാരണമാകുന്ന രോഗാണുക്കൾ ദീർഘനാൾ സജീവമായി കഴിയാറുണ്ട്. രോഗം തടയാൻ ശരിയായ രീതിയിലുള്ള ജന്തുപരിപാലനം അനിവാര്യമാണ്. ശക്തമായ പനി, കുളിര്, അപസ്മാരം, ശ്വാസതടസ്സം, തലച്ചോറിൽ നീർക്കെട്ട്, നാഡീസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണതകൾ കാണുന്നു. 45 ശതമാനത്തിലധികം രോഗബാധിതർ മരണപ്പെടാറുണ്ട്.[33]
ജപ്പാൻ ജ്വര വൈറസ് നശിപ്പിക്കാൻ ഫലപ്രദമായ മരുന്നുകളില്ല. എന്നാൽ, രോഗ പ്രതിരോധ വാക്സിൻ ലഭ്യമാണ്. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും പരിചരണവും കൊണ്ടു രോഗവിമുക്തി നേടാം. പൂർണമായ വിശ്രമവും രോഗിക്ക് ആവശ്യമാണ്. ജപ്പാൻ ജ്വരത്തെ പ്രതിരോധിക്കാൻ തിരുവനന്തപുരത്തം ആലപ്പുഴയിലും ഒന്നര വയസുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നുണ്ട്.[34]
മഞ്ഞപ്പനി ഒരു അക്യൂട്ട് രക്ത്സ്രാവമുണ്ടാക്കുന്ന പനിയാണ്. ഇത് ജന്തുജന്യ രോഗമാണ് .കാരണക്കാരൻ, 40 -50 നാനോ മീറ്റർ മാത്രം വലിപ്പമുള്ള ഫ്ലാവി വൈറസ് കുടുംബത്തിലെ ആർ.എൻ.എ (RNA) ഘടനയുള്ള ഒരു ആർബോ-വൈറസാണ്. ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെടുന്ന കൊതുകുകൾ ആണ് രോഗം പരത്തുന്നത്. 1900നു മുമ്പ് ഇതൊരു കൊതുകുജന്യ രോഗമാണെന്ന് കണ്ടുപിടിച്ചിരുന്നില്ല മുഖ്യമായും കുരങ്ങുകളെയും, മറ്റു കശേരുകങ്ങളെയും ബാധിക്കുന്ന ഈ രോഗം ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും ഇതുവരെ എത്തപ്പെട്ടിട്ടില്ല. കരളിനെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. പനിയെത്തുടർന്നുണ്ടാകുന്ന കടുത്ത മഞ്ഞപ്പിത്തത്തിൽനിന്നാണ് പകർച്ചവ്യാധിക്ക് ഈ പേരുണ്ടായത്.[36]
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഇത് പകരുന്നത്[37]. വെസ്റ്റ് നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. 1937ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈലിൽ ആണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്[38] ഇന്ത്യയിൽ 1977 ൽ തമിഴ്നാട്ടിലെ വെല്ലൂരിലാണ് ഈ അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ 2011 മേയ് മാസമാണ് വെസ്റ്റ് നൈൽ വൈറസ് സാനിധ്യം തിരിച്ചറിഞ്ഞത്.[39] ഇന്ത്യയിൽ ക്യൂലക്സ് വിഷ്ണുവൈ, ക്യൂലക്സ് പൈപിയൻസ് എന്നിവരാണ് പ്രാധാനപ്പെട്ട രോഗവാഹകർ. മനുഷ്യരോട് അടുത്ത് ഇടപഴകുന്ന കാക്ക ഉൾപ്പടെ 200ലധികം ഇനം പക്ഷികൾ രോഗകാരിയായ വൈറസിനെ വളർത്തുന്നു.[40]
മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.[37] പനി, ചുവന്ന പാടുകൾ, കണ്ണുവേദന, ഛർദി ഇവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ, കുട്ടികളിലുംപ്രായമേറിയവരിലും രോഗം തലച്ചോറിനെ ബാധിക്കുന്നതിനാൽ പലപ്പോഴും മരണപ്പെടാറുണ്ട്.[41] വെസ്റ്റ് നൈൽ വൈറസ് ബാധയേൽക്കുന്ന 150ൽ ഒരാൾക്ക് മാത്രമേ ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുകയുള്ളൂ. ബാക്കിയുള്ളവരിൽ ലക്ഷണങ്ങൾ പ്രകടമാവില്ല എന്നതാണൊരു വിഷയം.[42]
2011 ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019 മാർച്ച് മാസത്തിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു [43]
വെസ്റ്റ് നൈൽ വൈറസ് ഏത് പ്രായത്തിലുള്ളവരിലും ഉണ്ടായേക്കാം. എന്നാൽ 60 വയസിന് മുകളിൽ പ്രായമുള്ളവർ, ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്നി രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ വൈറസ് ബാധ ഗുരുതരമാവാം.[44] മസ്തിഷ്ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം.[45]
ഈഡിസ് കൊതുകുകൾ പരത്തുന്ന ഈ രോഗം പ്രധാനമായും ബാധിക്കുന്നത് കന്നുകാലികളേയാണ്.[46] ഇവയുമായി അടുത്ത് ഇടപഴകുമ്പോൾ രക്തത്തിലൂടെയും മറ്റു ശരീരഭാഗങ്ങളിലൂടെയും രോഗം മനുഷ്യരിലേക്കു പടരുന്നു. മഴക്കാലത്ത് രോഗം കൂടുതലായി പടരും. ആഫ്രിക്കയിൽ ധാരാളമായി കണ്ടുവരുന്നു. ശക്തമായ പനിക്കൊപ്പം ആന്തരിക രക്തസ്രാവവും കാണാറുണ്ട്. അപൂർവമായി തലച്ചോറിനെയും ബാധിക്കുന്നു.
ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് പക്ഷികളിൽനിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നു. എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഈ രോഗം തലച്ചോറിനെയും നാഡികളെയും ബാധിച്ച് തളർച്ച, അപസ്മാരം, ഓർമക്കുറവ് ഇവയ്ക്കിടയാക്കും. പ്രായമായവരിൽ രോഗം സങ്കീർണമാകുന്നു.
കൊതുക് കടിയിലൂടെ വുചീരിയ ബാങ്ക്രോഫ്റ്റൈ( Wucheria Bancrofti) എന്ന വിരയാണ് ഇത് പകർത്തുന്നത്. പല രാജ്യങ്ങളിലും വ്യത്യസ്തങ്ങളായ വാഹിനികളും വിരകളും ആയതിനാൽ ചികിൽസാ നിർമ്മാർജ്ജന പദ്ധതികളും വ്യത്യസ്തങ്ങളായിരിക്കും. മന്തുരോഗിയിൽ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് തടസ്സമുണ്ടാവുകയും കെട്ടിക്കിടക്കുകയും ചെയ്യും. ചിലരിൽ പൊട്ടി അണുബാധ ഉണ്ടാകാറുണ്ട്. മാൻസോണിയ കൊതുകുകളാണ് മന്തു പരത്തുന്നത്. സ്പൈനൊസാഡ് (spinosad) എന്ന കീടനാശിനി ചിലയിടങ്ങളിൽ കൊതുക് നിമ്മാർജ്ജനത്തിനായി ഉപയോഗിച്ച് വരുന്നു.
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാൽ 7-14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.എല്ലാ മലേറിയ രോഗകാരികൾക്കും ആദ്യ രോഗലക്ഷണങ്ങൾ ഒരുപോലെയാണ്. ഫ്ലൂ മാതിരിയുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്.[47]രക്തത്തിലെ അണുബാധ, ഗാസ്ട്രോ എന്ററൈറ്റിസ്, വൈറൽ രോഗങ്ങൾ എന്നിവയോടും രോഗലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്.[48]തലവേദന, പനി, വിറയൽ, സന്ധിവേദന, ഛർദ്ദി, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക,[49] കോട്ടൽ എന്നീ രോഗലക്ഷണങ്ങൾ കാണപ്പെടാറുണ്ട്.
1897 ആഗസ്ത് 20ന് റൊണാൾഡ് റോസ് ആണ് അനോഫിലസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെന്നു കണ്ടെത്തിയത്. ചരിത്രപ്രാധാന്യമുള്ള ആ ദിനത്തിന്റെ ഓർമയ്ക്കായാണ് ആഗസ്ത് 20 കൊതുകുദിനമായി ആചരിക്കുന്നത്.
ബോധവൽക്കരണത്തിലൂടെയും കൂട്ടായ്മയിലൂടെയും കൊതുകിനെ നശിപ്പിച്ചേ മതിയാകൂ.
എലിപ്പനി രോഗത്തിനു കാരണമായ വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും രോഗപ്പകർച്ചയുണ്ടാക്കുന്നു പ്രധാനമായും രോഗപ്പകർച്ചയുണ്ടാക്കുന്നത് കരണ്ടുതിന്നുന്ന ജീവികളാണ്.[50]
മൃഗമൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത് മൃഗമൂത്രമോ, മൃഗമൂത്രം കലർന്ന വെള്ളത്തിലൂടെയോ അസുഖം പകരുന്നതാണ്. മനുഷ്യരുടെ തൊലി, കണ്ണ്, വായ്,മൂക്ക്, യോനി എന്നിവയിലുള്ള മുറിവുകളിലൂടെ ശരീരത്തിൽ സ്പർശിക്കുകയും അവയിലൂടെ മനുഷ്യരിലേക്ക് രോഗാണുക്കൾ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്ടോസ്പൈറ കുടിയിരിക്കുന്നത് . രോഗം ബാധിച്ച കരണ്ട് തിന്നികൾ (രോടെന്റ്സ്) ആയുഷ്ക്കാലമാത്രയും രോഗാണു വാഹകർ (Carriers ) ആയിരിക്കും. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്ടോസ്പൈറ അനുകൂല സാഹചര്യങ്ങളിൽ അനേക നാൾ ജീവിച്ചിരിക്കും.
രണ്ടുഘട്ടങ്ങളുള്ള ഒരു രോഗമാണ് എലിപ്പനി സാധാരണ ജലദോഷപ്പനി പോലെയാണ് രോഗം ആരംഭിക്കുന്നത് പനി, വിറയൽ, ക്ഷീണം, കടുത്ത തലവേദന. എന്നിവയുാകും ഒന്നാം ഘട്ടം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ എല്ലാം ഇല്ലാതാവുകയും രാംണ്ടഘട്ടം ആരംഭിക്കുകയും ചെയ്യുന്നു. രണ്ടാംഘട്ടത്തിൽ, ഹൃദയം, കരൾ, കിഡ്ന്നി, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലാകുന്നു രോഗലക്ഷണങ്ങളുടെ വ്യാപ്ത്തി കാരണം പലപ്പോഴും രോഗം കൃത്യമായി കത്തൊൻ കഴിയുന്നില്ല.
2009ൽ മാരകമായി പടർന്ന് പിടിക്കുകയും 2010 ആയപ്പോഴേക്കും 17,000ത്തോ ളം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഈ രോഗം ‘ഇൻഫ്ളുവൻസ-A H1N1 എന്ന രോഗാണുവാണ് പരത്തുന്നത്. സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങളിൽ തുടങ്ങി ശ്വാസകോശങ്ങളിൽ നീർക്കെട്ടുണ്ടാക്കുന്നു. അപ്രകാരം ശ്വാസതടസ്സം നേരിടുകയും അത് രോഗിയുടെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു.
1.തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക
2. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം പാടെ വർജിക്കുക.
3. പരിപൂർണ വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
4. ഭഷണസാധനങ്ങൾ കഴുകിമാത്രം ഉപയോഗിക്കുക. അടച്ച് സൂക്ഷിക്കുക.
5. ജലസംഭരണികൾ അടച്ചു സൂക്ഷിക്കുക.
6. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക. ചിരട്ടകൾ, ചട്ടികൾ, പൊട്ടിയ പാത്രങ്ങൾ, ഉപയോഗശൂന്യമായ സംഭരണികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
7. വെള്ളം കെട്ടിനിർത്തൽ അനിവാര്യമാണെങ്കിൽ അതിൽ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക. ഇവ കൊതുകിൻെറ കൂത്താടികളെ നശിപ്പിക്കുന്നു.
8. ഓടകളിലും അഴുക്കുചാലുകളിലും ഫോഗിങ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
9) കൊതുകുനിവാരണം നടത്തുക, കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവല, നീളമുള്ള വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
10) മലിനജല സംസർഗം ഒഴിവാക്കുക.
11) H1N1 രോഗം സംശയിക്കുന്ന സ്ഥലങ്ങളിലുള്ളവർ തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായയും മൂടുക.
12) പകർച്ചവ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻതന്നെ അംഗീകൃത ഡോക്ടർമാരിൽ നിന്നും ചികിത്സ തേടുക. സ്വയം ചികിത്സ തീർത്തും ഒഴിവാക്കുക
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.