കാർഡിയോപൾമോണറി റെസസിറ്റേഷൻ
From Wikipedia, the free encyclopedia
ഹൃദയസ്തംഭനം അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര നടപടിക്രമമാണ് കാർഡിയോപൾമോണറി റെസസിറ്റേഷൻ. (സി.പി.ആർ) ഹൃദയസ്തംഭനം മൂലം നമ്മുടെ വിവിധ അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ അഞ്ചോ എട്ടോ മിനിറ്റിനുള്ളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കും. ഈ അവസ്ഥയെ മസ്തിഷ്ക മരണം എന്നും വിളിക്കുന്നു. മസ്തിഷ്ക മരണം തടയുന്നതിനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാർഗ്ഗമാണ് സിപിആർ. നിലച്ചുപോയ ഹൃദയം പുനരാരംഭിക്കാൻ സി.പി.ആറിനാൽ സാധിക്കില്ല. തലച്ചോറിലേക്കും ഹൃദയത്തിലേക്കും ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ ഭാഗിക ഒഴുക്ക് പുനഃസ്ഥാപിക്കുക എന്നതാണ് സിപിആറിന്റെ ലക്ഷ്യം.[1]
ഹൃദയാഘാതമുണ്ടായാൽ ഉടൻ സി.പി.ആർ നൽകിയാൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത 18 മുതൽ 70 ശതമാനമാണ്. ഹൃദയസ്തംഭനത്താൽ വീണ ആൾക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബോധമുണ്ടെങ്കിൽ, ധാരാളം വിശ്രമവും വെള്ളവും നൽകിയ ശേഷം അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക. അബോധാവസ്ഥയിലാണെങ്കിൽ ഉടൻ തന്നെ പൾസ് പരിശോധിക്കുക. ഇല്ലെങ്കിൽ സി.പി.ആർ ഉടൻ ലഭ്യമാക്കുക.[2]
ഹൃദയവുമായി ബന്ധപ്പെട്ടുള്ളതായതിനാൽ നെഞ്ചുഭാഗത്ത് ആണ് സി.പി.ആർ ചെയ്യുന്നത്. ശരീരത്തിൽ എവിടെയെങ്കിലും സി.പി.ആർ. ചെയ്യാനാവില്ല. കൃത്യമായി പറഞ്ഞാൽ മൂക്കിന്റെ താഴേക്കുള്ള നേർരേഖയും രണ്ട് മുലക്കണ്ണും ചേർത്ത് വരയ്ക്കുന്ന സാങ്കല്പികമായ ഒരു നേർരേഖയും സന്ധിക്കുന്ന നെഞ്ചിന്റെ കൃത്യം മധ്യത്തിലാണ് സി.പി.ആർ ചെയ്യേണ്ടത്. ആദ്യത്തെ കൈയുടെ മുകളിൽ മറ്റൊരു കൈ വയ്ക്കുകയും വിരലുകൾ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യണം. അഞ്ചുമുതൽ ഏഴു സെന്റിമീറ്റർ താഴ്ചയിലാവണം അമർത്തേണ്ടത്. ചെയ്യുമ്പോൾ നമ്മുടെ ഷോൾഡറുകൾ സി.പി.ആർ. ചെയ്യുന്ന ശരീരത്തിന്റെ 90 ഡിഗ്രിയിൽ തന്നെ നിലനിർത്തുകയും മുട്ടുകൾ മടക്കാതെയിരിക്കുകയും വേണം. മിനിറ്റിൽ 100 മുതൽ 120 വരെ കംപ്രഷനുകൾ എന്ന തോതിൽ നെഞ്ച് അമർത്തുക.[3]
മുപ്പതുതവണ അമർത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമശ്വാസോച്ഛ്വാസം നൽകുക. കൃത്രിമശ്വാസോച്ഛ്വാസം നൽകുമ്പോൾ അബോധാവസ്ഥയിലാവുമ്പോൾ ഒരാളുടെ നാവ് പിന്നോട്ടുവന്നു തൊണ്ട അടയുവാൻ സാധ്യതയുണ്ട്. അതിനാൽ കൊടുക്കുന്ന ശ്വാസം ഹൃദയത്തിലേക്ക് കിട്ടാതെവരും. ഒരുകൈ നെറ്റിയിൽ അമർത്തി മറ്റേകൈയിലെ രണ്ടു വിരലുകൾ താടിയിൽ മുകളിലേക്കമർത്തി തല പിന്നിലേക്ക് ചരിഞ്ഞ് താടി ഉയർത്തി മൂക്ക് അടച്ചുപിടിച്ചുകൊണ്ടാണ് കൃത്രിമശ്വാസോച്ഛ്വാസം നൽകേണ്ടത്.[4] രോഗിയുടെ വായിൽനിന്ന് ഛർദിയോ രക്തമോ വന്നിട്ടുണ്ടെങ്കിൽ ഒരു തൂവാല വെച്ചതിനുശേഷം അതിനുമുകളിലൂടെ ശ്വാസം നൽകുകയും വേണം. അത് അഞ്ചോ ആറോ തവണ ആവർത്തിക്കുക. അതിനുശേഷം വീണ്ടും നെഞ്ചിലേക്ക് നോക്കി ഹൃദയം മിടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.[5]