കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ
From Wikipedia, the free encyclopedia
കത്തോലിക്കാ പുരോഹിതന്മാർ, കന്യാസ്ത്രീകൾ, സന്യാസസമൂഹത്തിലെ അംഗങ്ങൾ തുടങ്ങിയവർ മറ്റുള്ളവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളാണ് കത്തോലിക്കാസഭയിലെ ലൈംഗികപീഡനക്കേസുകൾ എന്നറിയപ്പെടുന്നത്. ഇരുപതും ഇരുപത്തൊന്നും ശതാബ്ദങ്ങളിലായുണ്ടായ കേസുകളിൽ നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും അവയെ തുടർന്ന് വിചാരണകൾ, ശിക്ഷകൾ, വെളിപ്പെടുത്തലുകൾ എന്നിവയും ഉണ്ടായിട്ടുണ്ട്.[3] റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ മറച്ചുവെക്കാൻ സഭാ ഉദ്യോഗസ്ഥർ പതിറ്റാണ്ടുകളായി നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. ദുരുപയോഗം ചെയ്യപ്പെടുന്നവരിൽ ആൺകുട്ടികളാണ് കൂടുതലെങ്കിലും പെൺകുട്ടികളും ഉൾപ്പെടുന്നു. ചില കേസുകൾ മൂന്ന് വയസ്സിന് താഴെയുള്ളവരും ഉണ്ടെങ്കിലും 11 നും 14 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലായി പീഡിപ്പിക്കപ്പെട്ടത്.[4][5][6][7] മുതിർന്നവരെ ലൈംഗികമായി ഉപദ്രവിക്കുന്നതായി ക്രിമിനൽ കേസുകൾ കുറവാണ്. ദുരുപയോഗവും പീഡനങ്ങളും മറച്ചുവെക്കാൻ സഭ നടത്തുന്ന ശ്രമങ്ങളും 1980-കളുടെ അവസാനത്തിൽ പൊതുജനശ്രദ്ധ നേടാൻ തുടങ്ങി.[8] ഈ കേസുകളിൽ പലതിലും വർഷങ്ങൾ നീളുന്ന പീഡനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദുരുപയോഗം നടന്ന് വർഷങ്ങൾക്ക് ശേഷം മുതിർന്നവരായ ശേഷമാണ് പലപ്പോഴും ആരോപണങ്ങൾ ഉണ്ടാകുന്നത്. ലൈംഗിക പീഡന ആരോപണങ്ങൾ മറച്ചുവെക്കുകയും പീഡക പുരോഹിതരെ മറ്റ് ഇടവകകളിലേക്ക് മാറ്റുകയും ചെയ്ത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാസഭയിലെ അംഗങ്ങൾക്കെതിരെയും കേസുകൾ നിലവിലുണ്ട്.[9][10]
1990-കളോടെ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചിലി, ഓസ്ട്രേലിയ, അയർലൻഡ്, യൂറോപ്പിന്റെ ഭൂരിഭാഗവും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ കേസുകൾക്ക് കാര്യമായ മാധ്യമ-പൊതുജനശ്രദ്ധ ലഭിച്ചു.[11][12][13] അമേരിക്കൻ മാധ്യമമായ ദ ബോസ്റ്റൺ ഗ്ലോബ് 2002-ൽ നടത്തിയ ഒരു അന്വേഷണം അമേരിക്കയിൽ ഈ വിഷയം വ്യാപകമായി മാധ്യമങ്ങളിൽ എത്തിക്കുവാൻ കാരണമായി. യൂറോപ്പ്, ഓസ്ട്രേലിയ, ചിലി, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ വ്യാപകമായ ദുരുപയോഗം നടന്നിട്ടുണ്ട്. തന്മൂലം ലോകവ്യാപകമായ ഇത്തരം പീഡനങ്ങളും, അവക്കു നേരെയുള്ള സഭയുടെ കണ്ണടക്കലും വെളിച്ചത്തു വന്നു[14][12][13]
2001 മുതൽ 2010 വരെ മൂവായിരത്തോളം പുരോഹിതർ ഉൾപ്പെട്ട ലൈംഗിക പീഡന കേസുകൾ വത്തിക്കാൻ പരിശോധിച്ചു. അവയിൽ ചില കേസുകൾ അമ്പത് വർഷം വരെ പഴക്കമുള്ളവയായിരുന്നു.[15] പുരോഹിതന്മാർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പൊതുവെ ചർച്ച ചെയ്യപ്പെടുന്നില്ലാത്തതിനാൽ ഇതിന്റെ യഥാർത്ഥ വസ്തുത വിലയിരുത്താൻ പ്രയാസമാണെന്നാണ് റോമൻ കത്തോലിക്കാസഭയെക്കുറിച്ച് അറിവുള്ള രൂപത ഉദ്യോഗസ്ഥരും അക്കാദമിക് വിദഗ്ധരും പറയുന്നത്.[16] സഭാധികാരപരിധിയിലെ അംഗങ്ങൾ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ അമിതവും അനുപാതരഹിതവുമാണെന്നും ഇത്തരം ദുരുപയോഗം മറ്റ് മതങ്ങളിലും സ്ഥാപനങ്ങളിലും നടക്കുന്നുണ്ടെന്നും വാദിച്ചു. ഇത് സഭയ്ക്കുള്ളിലെ പ്രശ്നം പരിഹരിക്കാതിരിക്കാനുള്ള ഒരു ഉപായമായി കണ്ട വിമർശകരെ നിരാശരാക്കി.[17]
2001-ലെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ക്ഷമാപണത്തിൽ സഭയ്ക്കുള്ളിലെ ലൈംഗിക പീഡനത്തെ യേശുക്രിസ്തുവിന്റെ ഉപദേശത്തിന്റെയും സാക്ഷ്യത്തിന്റെയും അഗാധമായ വൈരുദ്ധ്യമെന്ന് വിശേഷിപ്പിച്ചു.[18] ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ക്ഷമാപണം നടത്തുകയും ഇരകളായവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദുരുപയോഗം മൂലമുള്ള തിന്മയിൽ നിന്നും തനിക്കുണ്ടായ നാണക്കേടിനെക്കുറിച്ച് സംസാരിച്ചു. കുറ്റവാളികളെ നിയമത്തിന്റെ മുൻപിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. സഭാധികാരികൾ മോശമായി പെരുമാറിയതിനെ അപലപിച്ചു.[19][20]
ചിലിയിലെ ഒരു പ്രത്യേക കേസിനെ പരാമർശിച്ച് 2018-ൽ ഫ്രാൻസിസ് മാർപാപ്പ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചു.[21] എന്നാൽ അതേ വർഷം ഏപ്രിൽ ആയപ്പോഴേക്കും തന്റെ പരിതാപകരമായ പിശകിന് അദ്ദേഹം ക്ഷമ ചോദിച്ചു.[22] ഓഗസ്റ്റിൽ അദ്ദേഹം തന്റെ ലജ്ജയും സങ്കടവും പ്രകടിപ്പിച്ചു.[23] കത്തോലിക്കാസഭയിലെ പുരോഹിതരുടെ ലൈംഗിക പീഡനം തടയുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2019 ഫെബ്രുവരി 21 മുതൽ 24 വരെ വത്തിക്കാൻ സിറ്റിയിൽ നടന്ന ലോകത്തിലെ എല്ലാ എപ്പിസ്കോപ്പൽ കോൺഫറൻസുകളുടെയും പ്രസിഡന്റുമാരുടെ പങ്കാളിത്തത്തോടെ അദ്ദേഹം നാല് ദിവസത്തെ ഉച്ചകോടി യോഗം ചേർന്നു.[24] 2019 ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ സുതാര്യത അനുവദിക്കുന്ന വലിയ മാറ്റങ്ങൾ വരുത്തി.[25][26]