From Wikipedia, the free encyclopedia
മണിപ്പൂർ സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ്- ആക്ട് 1958[1]) പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വർഷങ്ങളായി നിരാഹാര സമരം നടത്തിയിരുന്ന മണിപ്പൂരിലെ ഒരു കവിയത്രിയും, പത്രപ്രവർത്തകയും, സന്നദ്ധപ്രവർത്തകയുമാണ് ഇറോം ചാനു ശർമ്മിള(ജനനം 1972 മാർച്ച് 14). 2000 നവംബർ 2 ന് ആണ് ഇവർ നിരാഹാര സമരം ആരംഭിച്ചത്. 2016 ആഗസ്റ്റ് 9 ന് നിരാഹാര സമരം പിൻവലിച്ചു. [2][3]. മണിപ്പൂരിലെ ഉരുക്ക് വനിത എന്നാണു ഇറോം ശർമ്മിള ഇപ്പോൾ അറിയപ്പെടുന്നത്.[4]
മണിപ്പൂരിലെ ഇംഫാൽ താഴ്വരയിലെ മാലോം ടൌണിലെ ബസ് സ്റ്റോപ്പിൽ വച്ച്, 2000 നവംബർ രണ്ടിന് ആസ്സാം റൈഫിൾസിലെ പട്ടാളക്കാർ മെയ്റ്റി വിഭാഗത്തിലെ, ബസ് കാത്തു നിന്ന, പത്തു പേരെ വെടി വെച്ച് കൊലപ്പെടുത്തി. മൗലോം കൂട്ടക്കൊല എന്നറിയപ്പെട്ട ഈ സംഭവത്തെ തുടർന്നാണ് ഇറോം ശർമ്മിള അന്നുതന്നെ തന്റെ നിരാഹാര സമരം തുടങ്ങിയത്.[5][6] 62 വയസ്സുള്ള ലെഇസന്ഗബം ഇബെതോമി എന്ന വൃദ്ധയും , 1988 ലെ ധീരതയ്ക്കുള്ള പുരസ്കാരം നേടിയ സിനം ചന്ദ്രാമണി എന്ന കൗമാരക്കാരും പട്ടാളക്കാർ നടത്തിയ കൂട്ടക്കൊലയിൽ മരിച്ചിരുന്നു.[7] കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട പത്തു പേരുടെയും വെടിയേറ്റ ചിത്രങ്ങളോടെയാണ് പിറ്റേന്നത്തെ പത്രങ്ങൾ പുറത്തിറങ്ങിയത്.[6]
നിരാഹാരം തുടങ്ങുമ്പോൾ ഇറോമിന് 28 വയസ്സായിരുന്നു പ്രായം. ആഹാരവും, വെള്ളവുമില്ലാതെ തുടരുന്ന ഈ സമരം ഇറോമിന്റെ മരണത്തിലേ കലാശിക്കുകയുള്ളു എന്നു മനസ്സിലാക്കിയ സർക്കാർ, ശർമ്മിളയുടെ പേരിൽ ആത്മഹത്യാക്കുറ്റം ആരോപിച്ച് പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചു. പിന്നീട് ശർമ്മിളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.[8] ഇറോമിന്റെ ആരോഗ്യം ദിനംപ്രതി മോശമാവുകയായിരുന്നു. ഇറോമിന്റെ ജീവൻ നിലനിർത്തുവാൻ വേണ്ടി ശ്വാസനാളത്തിലൂടെ ഒരു കുഴലിട്ട് നിർബന്ധപൂർവ്വം ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുകയായിരുന്നു.[9]
ദ്രവരൂപത്തിലുള്ള ഭക്ഷണം മൂക്കിലൂടെ കുഴൽ വഴി നൽകിയാണ് ശർമ്മിളയുടെ ജീവൻ നിലനിർത്തിയിരുന്നത്. 2006 ഒക്ടോബർ 2-ന് ഗാന്ധിജയന്തി പ്രമാണിച്ച് ശർമ്മിളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചു. തുടർന്ന്, ശർമ്മിള ഡൽഹിയിലേയ്ക്ക് പോകുകയും മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ട് സന്ദർശിക്കുകയും പിന്നീട് ജന്തർ മന്തറിൽ തന്റെ നിരാഹാരം പുനരാരംഭിക്കുകയും ചെയ്തു. ഇവിടെ ശർമ്മിളയുടെ സമരത്തിനു പിന്തുണ നൽകാനായ ധാരാളം വിദ്യാർത്ഥികളും, മനുഷ്യാവകാശപ്രവർത്തകരും എത്തിച്ചേർന്നു. മണിപ്പൂരിലും, മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും അക്രമത്തിനു കാരണമായ ഈ പ്രത്യേക പട്ടാള നിയമം പിൻവലിക്കുക എന്നതു മാത്രമായിരുന്നു ഇറോമിന്റെ ലക്ഷ്യം. ഇതേത്തുടർന്ന് ശർമ്മിള വീണ്ടും അറസ്റ്റിലായി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പോലീസ് ബന്തവസ്സിൽ റ്റ്യൂബ് വഴി ജീവൻ നിലനിത്തി കഴിയുകയാണ് ശർമ്മിള ഇപ്പോൾ.
എ.എഫ്.എസ്.പി.എ(Armed Force's Special Power Act) എന്ന നിയമത്തിൽ അയവ് വരുത്താം എന്ന 2006 ഡിസംബർ 2 ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് നൽകിയ ഉറപ്പ് ഇറോ ശർമ്മിള നിരാകരിക്കുകയായിരുന്നു. ഈ നിയമം പൂർണ്ണമായി പിൻവലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ശർമ്മിള പ്രഖ്യാപിക്കുകയും ചെയ്തു.[10] 2006 നവംബർ ഒടുവിലായി ഇറാനിലെ സന്നദ്ധപ്രവർത്തകയും നോബേൽ സമ്മാന ജേതാവുമായ ഷിറിൻ ഇബാദി ഇറോമിനെ സന്ദർശിക്കുകയും മണിപ്പൂരിലെ ഈ സൈനിക നിയമത്തിനെതിരെയുള്ള സമരത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.[11][12] അഴിമതിക്കെതിരേ പ്രവർത്തിക്കുന്ന അണ്ണാ ഹസാരെയെ ഇറോം മണിപ്പൂർ സന്ദർശിക്കുന്നതിനായി ക്ഷണിച്ചു. അണ്ണാ ഹസാരെ ക്ഷണം സ്വീകരിക്കുകയും തന്റെ രണ്ടു പ്രതിനിധികളെ മണിപ്പൂർ സന്ദർശിക്കാനായി അയക്കുകയും ചെയ്തു.[13]
2011 ഒക്ടോബറിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി ഇറോം ശർമ്മിളക്കു പൂർണ്ണ പിന്തുണയുമായി രംഗത്തു വന്നു. പ്രത്യേക പട്ടാള നിയമം പുനപരിശോധിക്കണമെന്ന് അവർ ശക്തമായി ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ്സിന്റെ മണിപ്പൂർ ഘടകം ഇറോം ശർമ്മിളയുടെ സമരത്തിനു എല്ലാ വിധ പിന്തുണയും നൽകുമെന്നു പ്രഖ്യാപിച്ചു.[14] സമരം തുടങ്ങി പതിനൊന്നാമത്തെ വർഷം ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നിയമം പുനപരിശോധിക്കുന്നതിനെക്കുറിച്ചു ചർച്ചചെയ്യാൻ ഇറോം ശർമ്മിളയെ ക്ഷണിക്കുകയുണ്ടായി.[15]
2010 ലെ രവീന്ദ്രനാഥ ടാഗോർ സമാധാന സമ്മാനം ഇറോം ശർമ്മിളയെ തേടിയെത്തി. 51 ലക്ഷം രൂപയും സ്വർണമെഡലും ഫലകവും അടങ്ങുന്നതാണ് സമ്മാനം.[16][17]
മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു നൽകാറുള്ള ഗ്വാങ്ചു പുരസ്കാരം ഇറോം ശർമ്മിളക്കാണ് ലഭിച്ചത്. 2007 ലെ ഈ പുരസ്കാരം ദളിതരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ലെനിൻ രഘുവംശിയുമായി ഇറോം പങ്കിടുകയായിരുന്നു.[18] മയിലമ്മ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആദ്യത്തെ മയിലമ്മ പുരസ്കാരം ഇറോം ശർമ്മിളക്കാണ് സമ്മാനിച്ചത്. ഇറോമിന്റെ അക്രമരഹിതമായ സമരത്തോടുള്ള ആദരസൂചകമായാണ് 2009 ൽ ഈ സമ്മാനം ഇറോമിനു നൽകിയത്.[19] ഏഷ്യൻ ഹ്യൂമൻ റൈറ്റ്സ് കമ്മീഷന്റെ 2010 ലെ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം ഇറോം ശർമ്മിളക്കു സമ്മാനിക്കപ്പെട്ടു.[20]
2012ൽ ആദ്യത്തെ കോവിലൻ സ്മാരക ആക്ടിവിസ്റ്റ് ഇന്ത്യ നാഷണൽ അവാർഡ് ഇറോം ശർമിളയ്ക്ക് ലഭിച്ചു. തന്റെ സമരം വിജയം കാണുന്നതുവരെ യാതൊരുവിധ പുരസ്കാരങ്ങളും സ്വീകരിക്കുവാൻ താൻ താൽപര്യപ്പെടുന്നില്ല എന്നു പറഞ്ഞ് ശർമ്മിള ഈ പുരസ്കാരം നിരസിച്ചിരുന്നു.
ഇറോം ശർമിള ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തത് 2017 ൽ ആണ്. 2019 മേയ് 12ന് ഇറോം ശർമിള മാതൃദിനത്തിൽ ഇരട്ടപ്പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി.ബെംഗളൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഒരു മിനിറ്റിൻറ്റെ വ്യത്യാസത്തിൽ സിസേറിയനിലൂടെ പിറന്ന കുഞ്ഞുങ്ങൾക്ക് "നിക്സ് ഷാഖി","ഓട്ടം താര" എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.