ഹിപ്പോയിലെ അഗസ്തീനോസ്
From Wikipedia, the free encyclopedia
ഉത്തരാഫ്രിക്കയിൽ നിന്നുള്ള ലത്തീൻ ക്രിസ്തീയചിന്തകനും, ദൈവശാസ്ത്രജ്ഞനും മെത്രാനുമായിരുന്നു ഹിപ്പോയിലെ അഗസ്തീനോസ് (ജനനം നവംബർ 13, 354 – മരണം ഓഗസ്റ്റ് 28, 430). വിശുദ്ധ അഗസ്റ്റിൻ (സെയ്ന്റ് അഗസ്റ്റിൻ), വിശുദ്ധ ഓസ്റ്റിൻ, ഔറേലിയുസ് അഗസ്തീനോസ് എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.[1] മിലാനിലെ മെത്രാനായിരുന്ന അബ്രോസ്, വിശുദ്ധ ജെറോം, വിശുദ്ധ ഗ്രിഗോരിയോസ് എന്നിവർക്കൊപ്പം പാശ്ചാത്യക്രിസ്തീയതയിലെ നാലു മുഖ്യസഭാപിതാക്കന്മാരിൽ ഒരാളാണ് അദ്ദേഹം. അവരിൽ സ്വാധീനത്തിലും പ്രസിദ്ധിയിലും മുമ്പൻ അഗസ്തീനോസാണ്.[2]
ഹിപ്പോയിലെ അഗസ്തീനോസ് | |
---|---|
മെത്രാൻ, വിശ്വാസപ്രഘോഷകൻ, വേദപാരംഗതൻ | |
ജനനം | (354-11-13)നവംബർ 13, 354 ഇന്നത്തെ അൽജീറിയയിൽ പെട്ട നുമീഡിയയിലുള്ള താഗാസ്തെ |
മരണം | ഓഗസ്റ്റ് 28, 430(430-08-28) (പ്രായം 75) ഹിപ്പോ റീജിയസ്, നുമീഡിയ (ഇന്നത്തെ അൽജീറിയയിലെ അന്നാബായിൽ) |
വണങ്ങുന്നത് | കത്തോലിക്കാ സഭ പൗരസ്ത്യ ഓർത്തഡോക്സ് സഭ ഓറിയന്റൽ ഓർത്തഡോക്സ് സഭ ആംഗ്ലിക്കൻ സഭ ലൂഥറൻ സഭ |
പ്രധാന തീർത്ഥാടനകേന്ദ്രം | പാവിയ, ഇറ്റലി |
ഓർമ്മത്തിരുന്നാൾ | ഓഗസ്റ്റ് 28 (പാശ്ചാത്യ സഭ) ജൂൺ 15 (പൗരസ്ത്യസഭ) |
പ്രതീകം/ചിഹ്നം | കുഞ്ഞ്; പ്രാവ്; പേന; ചിപ്പി, തുളയ്ക്കപ്പെട്ട ഹൃദയം |
മദ്ധ്യസ്ഥം | വാറ്റുകാർ; അച്ചടിക്കാർ; ദൈവശാസ്ത്രജ്ഞർ |
റോമൻ കത്തോലിക്കാ സഭയും ആംഗ്ലിക്കൻ കൂട്ടായ്മയും അഗസ്തീനോസിനെ വിശുദ്ധനും വേദപാരംഗതന്മാരിൽ മുമ്പനും ആയി മാനിക്കുന്നു. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുന്നു. ദൈവകൃപവഴിയുള്ള രക്ഷയിൽ ഊന്നൽ കൊടുക്കുന്ന കാൽവിൻവാദികളെപ്പോലുള്ള പ്രൊട്ടസ്റ്റന്റു വിഭാഗക്കാർ, പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ മുഖ്യ പ്രേരകശക്തിയായ സഭാപിതാവായി ആഗസ്തീനോസിനെ കരുതുന്നു. പാശ്ചാത്യസഭയിൽ ആഗസ്റ്റ് മാസം 28-ആം തീയതി അദ്ദേഹത്തിന്റെ സ്മരണദിനമാണ്. പൗരസ്ത്യ ഓർത്തഡൊക്സ് സഭ അഗസ്തീനോസിനെ വാഴ്ത്തപ്പെട്ടവനായി കണക്കാക്കി ജൂൺ 15-ന് അദ്ദേഹത്തിന്റെ സ്മരണ കൊണ്ടാടുന്നു. ഓർത്തഡോക്സ് വിഭാഗം അദ്ദേഹത്തെ വാഴ്ത്തപ്പെട്ട അഗസ്തീനോസ്, വാഴ്ത്തപ്പെട്ട വിശുദ്ധ അഗസ്തീനോസ് എന്നൊക്കെ വിളിക്കുന്നു.[3]
"പുരാതനമായ വിശ്വാസത്തെ പുതുക്കി സ്ഥാപിച്ചവൻ" എന്ന് സമകാലീനനായിരുന്ന ജെറോം അഗസ്തീനോസിനെ വിശേഷിപ്പിച്ചിട്ടുണ്ട്.[4] തുടക്കത്തിൽ മനിക്കേയിസവും തുടർന്ന് പ്ലോട്ടിനസിന്റെ നവപ്ലേറ്റോണിസവും അദ്ദേഹത്തെ സ്വാധീനിച്ചെങ്കിലും[5] ക്രി.വ. 387-ലെ ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവർത്തനത്തിനും ജ്ഞാനസ്നാനത്തിനും ശേഷം, തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും ഒട്ടേറെ വീക്ഷണകോണുകൾ ഉൾക്കൊള്ളുന്ന സ്വന്തമായൊരു നിലപാട് അദ്ദേഹം രൂപപ്പെടുത്തി.[6] മനുഷ്യസ്വാതന്ത്ര്യത്തിന് ദൈവത്തിന്റെ കൃപ ഒഴിച്ചുകൂടാത്തതാണെന്ന് അദ്ദേഹം വിശ്വസിച്ചു. "ജന്മപാപം", "ധർമ്മയുദ്ധം"(Just war) തുടങ്ങിയ മത, രാഷ്ട്രീയ സങ്കല്പങ്ങൾ ക്രൈസ്തവലോകത്തിന് സമ്മാനിച്ചത് അഗസ്തീനോസാണ്. പാശ്ചാത്യ റോമാസാമ്രാജ്യം തകർച്ചയിലേയ്ക്ക് നീങ്ങിയപ്പോൾ രചിച്ച "ദൈവനഗരം" എന്ന കൃതിയിൽ, ജഡികമായ ഭൗതികനഗരത്തിൽ നിന്ന് വ്യതിരിക്തമായ ദൈവനഗരമായി അദ്ദേഹം ക്രിസ്തീയസഭയെ ചിത്രീകരിച്ചു.[7] അഗസ്തീനോസിന്റെ ചിന്ത, മദ്ധ്യകാല ലോകവീക്ഷണത്തെ അടിസ്ഥാനപരമായി സ്വാധീനിച്ചു. ക്രിസ്തുമതവും, ത്രിത്വൈകദൈവത്തെ ആരാധിക്കുന്ന വിശ്വാസികളുടെ സമൂഹവും അഗസ്തീനോസ് വരച്ചുകാട്ടിയ "ദൈവനഗരം" തന്നെയായി അക്കാലത്ത് കണക്കാക്കപ്പെട്ടു.[8]
ഇന്നത്തെ അൽജീറിയയിലെ സൂക്ക് അഹ്രാസിൽപ്പെടുന്ന താഗാസ്തെ നഗരത്തിൽ പേഗൻ മതാനുയായി പട്രീഷ്യസിന്റേയും ക്രിസ്ത്യാനിയായിരുന്ന മോനിക്കയുടേയും മകനായി അഗസ്തീനോസ് ജനിച്ചു. ഉത്തരാഫ്രിക്കയിൽ തന്നെ വിദ്യാഭ്യാസം നടത്തിയ അദ്ദേഹം ക്രിസ്തീയവിശ്വാസം ആശ്ലേഷിക്കാനുള്ള മാതാവിൻറെ നിർബ്ബന്ധത്തെ ഏറെക്കാലം ചെറുത്തുനിന്നു. പേഗൻ ബുദ്ധിജീവിയായി ജീവിച്ച അക്കാലത്ത് ഒരു സ്ത്രീയെ വെപ്പാട്ടിയാക്കിയ അഗസ്തീനോസിന് അവളിൽ അദയോദാത്തസ് എന്ന മകൻ പിറന്നു. ഇതിനിടെ മനിക്കേയൻ വിശ്വാസത്തിന്റെ പ്രഭാവത്തിൽ വന്ന അദ്ദേഹം മിലാനിലെ മെത്രാൻ അംബ്രോസിന്റെ പ്രഭാഷണങ്ങൾ കേട്ടതിനെ തുടർന്ന് പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ശേഷം ജന്മനാടായ ഉത്തരാഫ്രിക്കയിലേയ്ക്കു മടങ്ങി. അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു. അക്കാലത്ത്, തന്നെ നേരത്തെ ആകർഷിച്ച മനിക്കേയമതക്കാർ, ക്രിസ്തീയ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോയവരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെപ്പറ്റി വ്യത്യസ്തമായ വീക്ഷണം പുലർത്തിയ ഡൊണാറ്റിസ്റ്റുകൾ, ദൈവകൃപകൂടാതെ സ്വാതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ നന്മ തെരഞ്ഞെടുത്ത് രക്ഷയ്ക്ക് അർഹരാകാനുള്ള കഴിവ് മനുഷ്യനുണ്ടെന്ന് കരുതിയ പെലേജിയന്മാർ എന്നിവരുമായി അദ്ദേഹം ഏറ്റുമുട്ടി.[9]