ലോകനാർകാവ് ഭഗവതി ക്ഷേത്രം
കോഴിക്കോട് ജില്ലയിലെ ക്ഷേത്രം / From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് ലോകനാർകാവ് ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. പ്രധാന പ്രതിഷ്ഠ സാക്ഷാൽ ആദിപരാശക്തിയായ ദുർഗ്ഗാ ഭഗവതിയാണ്. ലോകനാർകാവിലമ്മ അഥവാ ലോകാംബിക എന്നാണ് ഭഗവതി അറിയപ്പെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഭാവങ്ങളിൽ ആരാധിക്കപ്പെടുന്നു. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് ക്ഷേത്രങ്ങളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ഭഗവതി ക്ഷേത്രത്തേക്കാൾ പഴയതാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യയിൽ നിന്നും രത്നവ്യാപാരികളായ 500 നാഗരികർ അവരുടെ ഉപാസനാമൂർത്തിയായ ദേവിയുമായി കേരളത്തിൽ എത്തിച്ചേർന്നു എന്നതാണ് ഐതിഹ്യം. പിന്നീട് അവർ വടകരയ്ക്ക് സമീപം പുതിയ പട്ടണം എന്നയിടത്തെത്തി. പുതിയ പട്ടണം പിന്നീട് പുതുപ്പണം എന്നറിയപ്പെട്ടു. അവിടെ പ്രദേശവാസികളിൽ നിന്നുണ്ടായ ചില എതിർപ്പുകൾ മൂലം മേമുണ്ടയിലെ ഓലാമ്പലം എന്ന സ്ഥലത്ത് നടന്നിരുന്ന നാട്ടുകൂട്ടത്തിൽ എത്തി അഭയം അന്യേഷിച്ചു. ഒടുവിൽ സമീപത്തുള്ള കൊടക്കാട്ട് മലയിൽ അവർ എത്തി ദുർഗ്ഗാ ഭഗവതിയെ പ്രാർത്ഥിച്ചു. ദേവി പ്രത്യക്ഷപ്പെട്ട് കൂട്ടത്തിലെ കാരണവരോട് ഒരു അമ്പെയ്യാനും അത് ചെന്ന് തറയ്ക്കുന്നിടത്ത് താൻ ഇരുന്നുകൊള്ളാമെന്നും അരുളിച്ചെയ്തു. ആ അമ്പ് ഒരു മരത്തിലാണ് ചെന്ന് തറച്ചതെന്നും ആ മരമാണ് ക്ഷേത്രത്തിലെ ചൈതന്യം കുടികൊള്ളുന്ന മണിത്തൂണ് എന്നുമാണ് വിശ്വാസം. ദുർഗ്ഗാ ഭഗവതിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്. പാട്ടുപുര ഭഗവതിയുടെ സ്തുതിഗീതം പാടാനുള്ള പാട്ടു പുര ക്ഷേത്രത്തിനു സമീപം തന്നെയുണ്ട്. ഭഗവതി ആദ്യം പ്രത്യക്ഷപ്പെട്ടത് വിഷ്ണു ക്ഷേത്രത്തിന് നാലമ്പലത്തിനകത്തുള്ള അകം തിണ്ണയിലാണ്. ഭഗവതി ക്ഷേത്രത്തിൻ്റെ പണി പൂർത്തിയാകും വരെ പാട്ടു പുരയിലാണ് ദേവിയെ കുടിയിരുത്തിയത്. പ്രധാന ഉത്സവമായ പൂരത്തിന് ആറാട്ടു കഴിഞ്ഞ് പാട്ടുപുരയിലേക്ക് ദേവിയുടെ എഴുന്നള്ളത്ത് ഉണ്ട്. വിഷ്ണുമായ കൂടിയായ ഭഗവതി സഹോദര സന്ദർശനത്തിന് എത്തുന്നു എന്നു കൂടി ഇതിനൊരു സങ്കല്പമുണ്ട്. കളത്തിലരി എന്നൊരു ചടങ്ങും ഇവിടെ നടക്കുന്നു.
പള്ളിയറ
രാത്രി ദേശസഞ്ചാരത്തിനിറങ്ങുന്ന ദേവിയുടെ ഉറക്കം ക്ഷേത്രത്തിലല്ല എന്നൊരു വിശ്വാസവുമുണ്ട്. സമീപത്തുള്ള മനയ്ക്കൽ തറവാട്ടിൽ ദേവിയുടെ പള്ളിയറയും മണിക്കട്ടിലുമുണ്ട്.
സാംസ്ക്കാരിക മണ്ഡലം
പ്രശസ്ഥരായ നിരവധി പേർ ലോകനാർകാവിലും പരിസരത്തുമായി ജന്മം കൊണ്ടിട്ടുണ്ട്. ലോകനാർകാവ് ഉൾപ്പെടുന്ന പ്രദേശത്തിൻ്റെ അധിപരായിരുന്ന കടത്തനാട് രാജകുടുംബത്തിൽ സാഹിത്യ രംഗത്തെ പ്രതിഭകളുണ്ട്.ശങ്കരവർമ്മ, ഉദയവർമ്മ, കടത്തനാട്ട് ലക്ഷ്മിത്തമ്പുരാട്ടി ഇവരൊക്കെ സംസ്കൃതപണ്ഡിതരായിരുന്നു. കടത്തനാട്ട് കൃഷ്ണവാര്യർ, മീത്തലെ മഠം ശങ്കര വാര്യർ (കീഴൽ ), മണന്തല നീലകണ്ഠൻ മൂസ്സത് (ഇരിങ്ങണ്ണൂർ) കടത്തനാട്ട് വാസുനമ്പി (കാവിൽ വാസു ) കോളിയോട്ട് മാധവ വാര്യർ,ചെറുവറ്റ ഗോവിന്ദൻ നമ്പൂതിരി, കെ.സി.നാരായണൻ നമ്പ്യാർ ഇവരൊക്കെ ലോകനാർകാവുമായി ബന്ധപ്പെട്ടവരാണ്. തുഞ്ചത്തെഴുത്തച്ഛൻ ഇവിടം സന്ദർശിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. സംഗീത ചക്രവർത്തിയായ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗൃഹം ലോകനാർകാവിലെ പേരാക്കൂൽ മഠമാണ്. നിരവധി തവണ അദ്ദേഹം ഇവിടെ സംഗീതാർച്ചന നടത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ ഉത്സവം (പൂരം) മീനമാസം (മാർച്ച് /ഏപ്രിൽ)മാസത്തിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.