ഗ്രാസിം ഫാക്ടറി
From Wikipedia, the free encyclopedia
കോഴിക്കോട് ജില്ലയിൽ മാവൂർ എന്ന സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ഒരു വ്യവസായസ്ഥാപനമാണ് ഗ്രാസിം ഫാക്ടറി. 1960-കളിൽ ആരംഭിച്ച സമയത്ത് ഇതിന്റെ പേര് മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി എന്നായിരുന്നു. ബിർള സ്ഥാപിച്ച ഫാക്ടറിയിൽ പൾപ്പും ഫൈബറുമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.
കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കാലത്താണ് വ്യവസായത്തിനായി ഭൂമി കൈമാറപ്പെട്ടത്. ഫാക്ടറിക്കൊപ്പം സ്കൂളുകൾ ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവ സ്ഥാപിക്കപ്പെട്ടതോടെ പ്രദേശത്തിന്റെ മുഖച്ഛായതന്നെ അതിവേഗം മാറുകയുണ്ടായി. പ്രദേശത്തെ പരിസ്ഥിതിമലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ ഫാക്ടറിയുടെ മാലിന്യങ്ങളായിരുന്നു. ലാഭം സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി ഫാക്ടറി മാനേജ്മെന്റ് മലിനീകരണ നിയന്ത്രണനടപടികൾ കൈക്കൊണ്ടിരുന്നില്ല.
സംസ്ഥാന സർക്കാർ 1978-ൽ ഫാക്ടറി ഏറ്റെടുത്തിരുന്നുവെങ്കിലും ടെക്സ്റ്റൈൽസ് കേന്ദ്രവിഷയമായതിനാൽ കോടതി ഈ നടപടി റദ്ദാക്കുകയുണ്ടായി.[1] പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറി 2001-ൽ പൂട്ടപ്പെടുകയാണുണ്ടായത്. [2]1985-ൽ ഗ്രാസിം മൂന്ന് വർഷത്തേയ്ക്ക് അടച്ചിടുകയുണ്ടായി. ഇത് പ്രദേശത്തിന്റെ സാമ്പത്തികസ്ഥിതിയിൽ വലിയ ആഘാതമാണുണ്ടാക്കിയത്. മാവൂരിലെ 11 ആത്മഹത്യകൾക്ക് ഈ അടച്ചിടൽ കാരണമായി എന്ന് ആരോപണമുണ്ട്. 1988-ൽ കേരള സർക്കാർ ഫാക്ടറി നടത്തുന്നതിനായി കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുകയും ഫാക്ടറി വീണ്ടും തുറന്ന് പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്തു. തൊഴിൽ പ്രശ്നവും മലിനീകരണപ്രശ്നവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെത്തുടർന്ന് 2001-ൽ ഫാക്ടറി പ്രവർത്തനമവസാനിപ്പിച്ചു. 3000-ഓളം ആൾക്കാർക്ക് ഇതിലൂടെ തൊഴിൽ നഷ്ടപ്പെട്ടു.
ഭൂമിയുടെ നിയന്ത്രണം ഇപ്പോഴും ബിർള വ്യവസായ ഗ്രൂപ്പിനാണ്. കേരളസർക്കാർ ഇവിടെ പരിസ്ഥിതിസൗഹാർദ്ദപരമായ വ്യവസായ ഹബ് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ട്.
കേരളത്തിലെ ആദ്യ മന്ത്രിസഭയുടെ കാലത്താണ് ഇവിടെ പൾപ്പ് വ്യവസായത്തിനായി ഭൂമി ഏറ്റെടുത്ത് സർക്കാർ ബിർള വ്യവസായ ഗ്രൂപ്പിന് കൈമാറിയത്. 238.41
ഏക്കർ ഭൂമി പാട്ടത്തിനും 82 ഏക്കർ ഭൂമി സ്വതന്ത്രാവകാശവുമായി ആകെ 320.41 ഏക്കർ ഭൂമിയാണ് മാവൂർ ഗ്വാളിയാർ റയോൺസ് ഫാക്ടറിക്കുള്ളത്.[2]