കോമൺവെൽത്ത് ഒഫ് നേഷൻസ്
From Wikipedia, the free encyclopedia
ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നതോ ആയ 52 സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് അഥവാ ബ്രിട്ടീഷ് കോമൺവെൽത്ത് ഓഫ് നേഷൻസ്.[1] കോമൺവെൽത്ത് എന്നാണ് ഈ സംഘടനയെ സാധാരണ വ്യവഹരിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് ദ്വിതീയയാണ് കോമൺവെൽത്തിന്റെ മേധാവി. എങ്കിലും വിശേഷാധികാരങ്ങളൊന്നും രാജ്ഞിക്കില്ല. ബ്രിട്ടീഷ് കോളനികളേയും അതിന്റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളെയും ഉൾപ്പെടുത്തി കോമൺവെൽത്ത് രൂപീകരിക്കുക എന്ന ആശയം, 1926-ൽ നടന്ന ഇംപീരിയൽ സ്മ്മേളനത്തോടെയാണ് അംഗീകരിക്കപ്പെ ട്ടത്. കോമൺവെൽത്തിന്റെ ആസ്ഥാനം ലണ്ടനാണ്.[2][3]
നിലവിൽ 53 സ്വതന്ത്രരാജ്യങ്ങളാണു കോമൺവെൽത്തിലെ അംഗങ്ങൾ.[4] കോമൺവെൽത്ത് അംഗങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിനിധി ഹൈക്കമ്മീഷണർ എന്നറിയപ്പെടുന്നു.[5] കോമൺവെൽത്ത് ഇതര രാജ്യങ്ങളിൽ ഇത് അംബാസിഡർ എന്നും അറിയപ്പെടുന്നു. കോമൺവെൽത്തിനു ലിഖിത ഭരണഘടനയില്ല.[6] എന്നാൽ കോമൺവെൽത്തിൽ അംഗങ്ങളായ മിക്ക രാജ്യങ്ങൾക്കും സമാനമായ ഭരണഘടനകളാണുള്ളത്. വ്യത്യസ്ത സാമ്പത്തിക-സാംസ്കാരിക പശ്ചാത്തലമുള്ള രാജ്യങ്ങൾക്ക് പരസ്പരം സഹകരിക്കുവാനുള്ള ഒരു വേദിയാണ് കോമൺവെൽത്ത്. കോമൺവെൽത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഈ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുക, ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും നല്ല ഭരണത്തെയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ്.[7]കോമൺവെൽത്തിന് രാഷ്ട്രീയ സ്വഭാവമില്ല്. നാലു വർഷത്തിലൊരിക്കൽ കോമൺവെൽത്ത് ഗെയിംസ് എന്ന കായിക മേള സംഘടിപ്പിക്കുന്നു. ഒളിമ്പിക്സ് കഴിഞ്ഞാൽ വ്യത്യസ്ത കായിക മത്സരങ്ങൾ ഉൾപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ കായികമേള കോമൺവെൽത്ത് ഗെയിംസാണ്.[8]
ബ്രിട്ടിഷ് രാജ്ഞിയാണു കോമൺവെൽത്തിന്റെ പ്രതീകാത്മക മേധാവി. കോമൺവെൽത്ത് ഒരു രാഷ്ട്രീയ സംഘടനയല്ല. ഈ സംഘടന ബ്രിട്ടന് ഒരു തരത്തിലുള്ള പരമാധികാരങ്ങളും നല്കുന്നില്ല.[9] കോമൺവെൽത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെക്രട്ടറിയേറ്റിന്റെ മേധാവി സെക്രട്ടറി ജനറലാണ്. രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന അംഗരാജ്യങ്ങളുടെ ഉച്ചകോടിയാണ് സെക്രട്ടറി ജനറലിനെ തിരഞ്ഞെടുക്കുന്നത്. കോമൺവെൽത്ത് സെക്രട്ടറിയേറ്റിൽ സ്ഥിരാംഗങ്ങളില്ല.[10] യുഗാണ്ടയിലെ കംപാലയിൽ 2007-ൽ നടന്ന ഉച്ചകോടിയിൽ കോമൺവെൽത്ത് പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറലായി ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ കമലേഷ് ശർമ്മയെ തിരഞ്ഞെടുത്തു.