സംഘകായിക വിനോദം / From Wikipedia, the free encyclopedia
പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്.
വൃത്താകൃതിയിലുള്ള പുൽമൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത ദീർഘചതുരാകൃതിയിലുള്ള പിച്ച് ആണ് കളിയുടെ കേന്ദ്രം. പിച്ചിന്റെ രണ്ടറ്റത്തും തടികൊണ്ടുള്ള മൂന്ന് വീതം കോലുകൾ സ്ഥാപിച്ചിരിക്കും. ഈ കോലുകളെ വിക്കറ്റ് എന്നു വിളിക്കുന്നു.
കളിയിൽ മൊത്തം 22 പേരുണ്ടെങ്കിലും ഫുട്ബോളിൽ നിന്നും വ്യത്യസ്തമായി കളിക്കളത്തിൽ ഒരേസമയം 13 പേരേ കാണുകയുള്ളൂ. ഫീൽഡിങ് ടീമിലെ പതിനൊന്നുപേരും ബാറ്റിങ് ടീമിലെ രണ്ടുപേരും. ബാറ്റിങ് ടീമിലെ പ്രധാന ബാറ്റ്സ്മാൻ നിലയുറപ്പിക്കുന്ന വിക്കറ്റിലേക്ക് ഫീൽഡിങ് ടീമിന്റെ ബോളർ പിച്ചിന്റെ മറുവശത്തു നിന്നും പന്തെറിയുന്നു. ബാറ്റ്സ്മാൻ പന്തടിച്ചകറ്റി ശേഷം എതിർടീമംഗങ്ങൾ പന്ത് തിരികെ എത്തിക്കുംവരെ സഹബാറ്റ്സ്മാനൊപ്പം പിച്ചിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ഓടുന്നു. ഇങ്ങനെ ഓടി നേടുന്നതിനാൽ ബാറ്റ്സ്മാൻ നേടുന്ന സ്കോറിനെ റൺ എന്നു പറയുന്നു.
ബാറ്റ്സ്മാനെ കീഴടക്കി ബോളറുടെ പന്ത് വിക്കറ്റിൽ പതിക്കുകയോ ബാറ്റ്സ്മാൻ അടിക്കുന്ന പന്ത് നിലംതൊടുന്നതിനു മുൻപ് എതിർടീമംഗങ്ങൾ പിടിക്കുകയോ ചെയ്താൽ ബാറ്റ്സ്മാൻ പുറത്താകുന്നു. പുറത്താകുന്ന ബാറ്റ്സ്മാനു പകരം അടുത്തയാളെത്തുന്നു. ഇപ്രകാരം ബാറ്റിങ് ടീമിലെ പത്തു ബാറ്റ്സ്മാന്മാർ പുറത്താകുമ്പോൾ (ഏകദിന ക്രിക്കറ്റിൽ ഇതു വ്യത്യസ്തമാണ്) അടുത്ത ടീമിന്റെ ഊഴമെത്തുന്നു. ഏറ്റവുമധികം റൺസ് നേടുന്ന ടീം കളിയിൽ ജയിക്കുന്നു. ഇത്രയുമാണ് ക്രിക്കറ്റ് കളിയുടെ രത്നചുരുക്കം. സാങ്കേതികമായ വിശദാംശങ്ങൾ ഈ ലേഖനത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ കാണാം.
പ്രധാനമായും രണ്ടു തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളാണ് പ്രചാരത്തിലുള്ളത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും ഏകദിന നിയന്ത്രിത ഓവർ മത്സരങ്ങളും. ടെസ്റ്റ് ക്രിക്കറ്റ് ക്രിക്കറ്റ് കളിയിലെ അടിസ്ഥാന മത്സരമാണെങ്കിലും ആധുനിക കാലത്ത് ഏകദിന മത്സരങ്ങൾക്കാണ് ജനപ്രീതി.
22 പേരുടെ മത്സരമാണെങ്കിലും ഇത്രയും പേർതന്നെ കളിക്കുന്ന ഇതര കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റ് ജനപ്രീതിയിൽ പിന്നിലാണ്. ഇപ്പോഴും കോമൺവെൽത്ത് രാജ്യങ്ങളിൽ ചിലവയിൽ മാത്രമേ ഈ കായികവിനോദം ആസ്വദിക്കപ്പെടുന്നുള്ളൂ. ക്രിക്കറ്റിന്റെ ജനപ്രീതിക്കു വിഘാതമാകുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്. പ്രധാനമായും മത്സരം ഒന്നോ അതിലധികമോ ദിവസങ്ങൾ നീണ്ടു നിൽക്കുന്നു എന്നതാണ്. ഫുട്ബോളാകട്ടെ ഒന്നര മണിക്കൂറിൽ മത്സരം അവസാനിക്കുന്നു. ഇതര കായിക വിനോദങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റിന്റെ നിയമങ്ങൾ സങ്കീർണ്ണമാണെന്നു പറയാം. കളിക്കാരുടെ കായികക്ഷമതയേക്കാൾ സാങ്കേതിക മികവിനാണ് ക്രിക്കറ്റിൽ പ്രാധാന്യം. ക്രിക്കറ്റിന്റെ ജനപ്രീതിയുയർത്താൻ ട്വന്റി 20 ക്രിക്കറ്റ് പോലുള്ള പരീക്ഷണങ്ങൾ അരങ്ങേറുന്നുണ്ട്.