കേരളത്തിലെ മന്ത്രിസഭകൾ
From Wikipedia, the free encyclopedia
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണസഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30-നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൗൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് മൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൗൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23-ന് തിരുവതാംകൂർ ദിവാൻറെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൗൺസിൽ യോഗം കൂടിയത്. 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൗൺസിൽ സമ്മേളിച്ചു. ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891-ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898-ൽ ലെജിസ്ലേറ്റിവ് കൗൺസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.
![]() |
ഈ ലേഖനം 1949 മുതൽ ഇന്നു വരെയുള്ള കേരളത്തിലെ വിവിധ മന്ത്രിസഭകളിലെ അംഗങ്ങളേയും അവരുടെ വകുപ്പുകളേയും കുറിച്ച് പ്രതിപാദിക്കുന്ന ഒന്നാണ്. മറ്റു വിവരങ്ങൾക്ക് കേരളാ നിയമസഭ എന്ന ലേഖനം കാണുക. |
1904 ആയപ്പോഴേക്കും ശ്രീമൂലം പ്രജാസഭ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ താലൂക്കിൽ നിന്നും ഈരണ്ടു പ്രതിനിധികൾ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. 1905 മെയ് 1- സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. കൗൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർത്തന പ്രക്ഷോഭത്തെ തുടർന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർക്കും വോട്ടവകാശം ലഭിച്ചു. 1932-ൽ ലെജിസ്ലേറ്റീവ് കൗൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948-ൽ 120 അംഗ തിരുവിതാംകൂർ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.