എറിക് ഹോബ്സ്ബാം
From Wikipedia, the free encyclopedia
വിഖ്യാതനായ ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്നു എറിക് ഹോബ്സ്ബാം (9 ജൂൺ 1917 – 1 ഒക്ടോബർ 2012)[1]. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന ചിന്തകരിൽ ഒരാളായി കരുതപ്പെടുന്ന ഹോബ്‌സ്‌ബോം മാർക്‌സിസ്റ്റ് ദർശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്തയാളാണ്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകർച്ചയെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ തകർച്ചയായി വ്യാഖ്യാനിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹോബ്‌സ്‌ബോം അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീകരവിരുദ്ധ യുദ്ധത്തെ ശക്തമായി വിമർശിച്ചു. ലോകത്തെ കോളനിയാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
എറിക് ഹോബ്സ്ബാം | |
---|---|
![]() Hobsbawm in 2009 | |
ജനനം | Eric John Ernest Hobsbawm 9 June 1917 Alexandria, Sultanate of Egypt |
മരണം | 1 October 2012 (aged 95) London, United Kingdom |
തൊഴിൽ | Historian and author |
പൗരത്വം | British |
പഠിച്ച വിദ്യാലയം | King's College, Cambridge |
Genre | World history, Western history |
പങ്കാളി | Muriel Seaman (1943–1951); Marlene Schwartz |
കുട്ടികൾ | Joshua, Julia and Andy Hobsbawm |
ജീവിതരേഖ
1917ൽ ഈജിപ്തിലെ അലക്സാൻഡ്രിയയിൽ ബ്രിട്ടീഷ് ജൂതകുടുംബത്തിലാണ് ജനിച്ചത്. പിതാവ് പോളിഷ് വംശജനായ ബ്രിട്ടീഷ് കൊളോണിയൽ ഉദ്യോഗസ്ഥൻ ലിയോപോൾഡ് പേഴ്സി ഒബ്സ്ത്ബോം. മാതാവ് ഓസ്ട്രിയക്കാരി നെല്ലി ഗ്രൂൺ. ഓസ്ട്രിയ, ജർമനി, ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 12-ാംവയസ്സിൽ പിതാവിനെയും 14-ാംവയസ്സിൽ മാതാവിനെയും നഷ്ടപ്പെട്ട് അനാഥനായ ഹോബ്സ്ബാമിനെയും സഹോദരിയെയും പിന്നീട് പിതൃസഹോദരനാണ് വളർത്തിയത്. ബന്ധുക്കൾക്കൊപ്പം ബർലിനിൽ കഴിയവേ, പതിന്നാലാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു[2]. 1933ൽ ജർമനിയിൽ അധികാരത്തിലെത്തിയ ഹിറ്റ്ലർ ജൂതവേട്ട ആരംഭിച്ചതിനെതുടർന്ന് കുടുംബം ബ്രിട്ടനിലേക്ക് രക്ഷപ്പെടുകയായിരുന്നു[3].
1936ൽ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായ അദ്ദേഹം ദശാബ്ദങ്ങളോളം പാർടി അംഗമായി തുടർന്നു. കേംബ്രിജ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഹോബ്സ്ബാം 1947ൽ ലണ്ടൻ സർവകലാശാലയിലെ ബിർക്ബെക് കോളേജിൽ അധ്യാപകനായി. കമ്യൂണിസ്റ്റുകാരനായതിനാൽ ഏറെ കാലം അദ്ദേഹത്തിന് സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടു. ബ്രിട്ടന്റെയും അമേരിക്കയുടെയും അധിനിവേശയുദ്ധങ്ങളുടെ കടുത്ത വിമർശകനായിരുന്നു ഹോബ്സ്ബാം. പതിനെട്ടാംനൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവംമുതൽ (1789) ഇരുപതാംനൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടിൽ സോവിയറ്റ് യൂണിയന്റെ തകർച്ചവരെയുള്ള (1991) പാശ്ചാത്യചരിത്രം രേഖപ്പെടുത്തിയ നാലു കൃതികളാണ് ഹോബ്സ്ബാമിന്റെ പ്രധാന സംഭാവന. ദി ഏജ് ഓഫ് റവല്യൂഷൻ: യൂറോപ് 1789-1848 (വിപ്ലവയുഗം), ദി ഏജ് ഓഫ് ക്യാപിറ്റൽ: 1848-1875 (മൂലധനയുഗം), ദി ഏജ് ഓഫ് എംപയർ: 1875-1914 (സാമ്രാജ്യയുഗം), ദി ഏജ് ഓഫ് എക്സ്ട്രീംസ്: 1914-1991 (വിപരീതങ്ങളുടെ യുഗം) എന്നിവയാണ് ഈ നാലു കൃതികൾ. കഴിഞ്ഞവർഷം പുറത്തിറങ്ങിയ "ഹൗ ടു ചേഞ്ച് ദ വേൾഡ്: ടെയിൽസ് ഓഫ് മാർക്സ് ആൻഡ് മാർക്സിസം" ആണ് അവസാന കൃതി. ഹോംബ്സ്ബാം എഴുതിയ മുപ്പതിൽപ്പരം കൃതികളിൽ "ദ ജാസ് സീൻ" എന്ന ജാസ് സംഗീത നിരൂപണ ഗ്രന്ഥവുമുണ്ട്. ന്യൂ സ്റ്റേറ്റ്സ്മാൻ പത്രത്തിനുവേണ്ടി ഫ്രാൻസിസ് ന്യൂട്ടൻ എന്ന പേരിൽ ഒരു പതിറ്റാണ്ട് ജാസ് നിരൂപണം എഴുതിയിരുന്നു. തെക്കൻ യൂറോപ്യൻ കൊള്ളക്കാരെക്കുറിച്ച് എഴുതിയ പ്രീമിറ്റിവ് റിബൽസ്(1959) ആണ് ആദ്യ പ്രശസ്ത പുസ്തകം. നിരവധി രാജ്യങ്ങളിലെ സർവകലാശാലകൾ ആദരബിരുദം സമ്മാനിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ന്യൂ സ്കൂൾ ഫോർ സോഷ്യൽ റിസേർച്ചിലും അധ്യാപകനായിരുന്നു. 1998ൽ ബ്രിട്ടീഷ് സർക്കാർ കമ്പാനിയൻ ഓഫ് ഓണർ ബഹുമതി സമ്മാനിച്ചു.
കൃതികൾ
- ദി ഏജ് ഓഫ് റവല്യൂഷൻ: യൂറോപ് 1789-1848 (വിപ്ലവയുഗം),
- ദി ഏജ് ഓഫ് ക്യാപിറ്റൽ: 1848-1875 (മൂലധനയുഗം),
- ദി ഏജ് ഓഫ് എംപയർ: 1875-1914 (സാമ്രാജ്യയുഗം),
- ദി ഏജ് ഓഫ് എക്സ്ട്രീംസ്: 1914-1991 (വിപരീതങ്ങളുടെ യുഗം)
- "ഹൗ ടു ചേഞ്ച് ദ വേൾഡ്: ടെയിൽസ് ഓഫ് മാർക്സ് ആൻഡ് മാർക്സിസം"
- "ദ ജാസ് സീൻ"
- പ്രീമിറ്റിവ് റിബൽസ്(1959)
പുരസ്കാരം
- കമ്പാനിയൻ ഓഫ് ഓണർ ബഹുമതി
“ | സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടുകതന്നെ വേണം, ലോകം സ്വയം നന്നാവുമെന്നു കരുതരുത് | ” |
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.