കേരളത്തിലെ പട്ടണം From Wikipedia, the free encyclopedia
കേരളത്തിലെ കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ മീനച്ചിലാറിന്റെ കരകളിലായി വ്യാപിച്ചു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഈരാറ്റുപേട്ട. പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ഈരാറ്റുപേട്ടയിലേക്ക് കോട്ടയത്തുനിന്ന് 40 കിലോമീറ്റർ ദൂരമാണുള്ളത്. പാലാ (12 കി.മീ), കാഞ്ഞിരപ്പള്ളി (17 കി.മീ), തൊടുപുഴ (30 കി.മീ) എന്നിവയാണ് സമീപ പട്ടണങ്ങൾ. പ്രസിദ്ധ ടൂറിസ്റ് കേന്ദ്രമായ വാഗമണിലേക്ക് ഇവിടെനിന്ന് 28 കി.മീ ദൂരമുണ്ട്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള ഒരു പ്രധാന വഴിയാണിത്. ഇവിടെനിന്ന് 120 കി.മീ ദുരമാണ് ശബരിമലയിലേക്കുള്ളത്. എരുമേലിയിലേക്ക് 31 കി.മീറ്ററും.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈരാറ്റുപേട്ട | |
അപരനാമം: ഈരാരു പേട്ട | |
ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷൻ | |
9.6794°N 76.7806°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
ചെയർപേഴ്‌സണൺ | സുഹ്‌റ അബ്ദുൾഖാദർ (മുസ്ലിം ലീഗ്) (UDF) |
' | |
' | |
വിസ്തീർണ്ണം | 8.29ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 34,814 |
ജനസാന്ദ്രത | 1903/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686121, 686122, 686124 +914822 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ഈരാറുകളെ ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങൾ |
കോട്ടയമാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. നെടുമ്പാശ്ശേരിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
2015 ജനുവരി 13 ന് ചേർന്ന മന്ത്രിസഭാ തീരുമാന പ്രകാരം ഈരാറ്റുപേട്ട പഞ്ചായത്തിനെ മുനിസിപ്പാലിറ്റി ആയി ഉയർത്താൻ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന അതിർത്തികൾ മാറ്റാതെ തന്നെയായിരുന്നു മുനിസിപ്പാലിറ്റി ആക്കി ഉയർത്താനുള്ള തീരുമാനം. 2016 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പോടെ ഓദ്യോഗികമായി മുനിസിപ്പൽ കൗൺസിൽ നിലവിൽ വന്നു. മൂന്ന് പോസ്റ്റ് ഓഫീസുകളാണ് നിലവിലുള്ളത് . ഈരാറ്റുപേട്ട ഹെഡ് പോസ്റ്റ് ഓഫീസിനു കീഴിൽ ഈരാറ്റുപേട്ട 2 ( അരുവിത്തുറ) ,നടക്കൽ എന്നീ മറ്റു രണ്ടു പോസ്റ്റ് ഓഫീസുകൾ കൂടി സ്ഥിതി ചെയ്യുന്നു.
വടക്കനാറും തെക്കനാറും കൂടിച്ചേർന്ന മീനച്ചിലാറായി ഒഴുകുന്നത് ഈരാറ്റുപേട്ടയുടെ ടൗണിനോട് ചേർന്ന ഭാഗത്തുനിന്നാണ് തെക്കേക്കര, കിഴക്കേക്കര, വടക്കേകര എന്നീ മൂന്നു കരകളിലായി ഈരാറ്റുപേട്ട പട്ടണം വ്യപിച്ചു കിടക്കുന്നു. അക്ഷാംശം 9.7 വടക്കും രേഖാംശം 76.78 കിഴക്കും ആയി സ്ഥിതിചെയ്യുന്നു. 9.7°N 76.78°E[1]. കടൽ നിരപ്പിൽ നിന്നുള്ള ഉയരം 24 മീറ്റർ ആണ് (78 അടി).
വടക്കേക്കര, തെക്കേക്കര പാലങ്ങളാണ് ഈരാറ്റുപേട്ടയുടെ മൂന്ന് കരകളെ പരസ്പരം ബന്ധിപ്പിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ടൗണിൽ കുരിക്കൾ നഗറിൽനിന്ന് തെക്കേക്കരയിലേക്കും (മുഹിയുദ്ദിൻ പള്ളിയുടെ വശത്തു കൂടി) തോട്ടുമുക്കിൽനിന്ന് നടക്കലേക്കും, പുത്തൻപള്ളിക്കു സമീപത്തുനിന്ന് തടവനാൽ ഭാഗത്തേക്കും മൂന്ന് കോസ്‌വേകൾ നിർമിച്ചിട്ടുണ്ട്. പാലാ റോഡിൽനിന്ന് സെൻ്റ് ജോർജ് കോളേജിന് മുന്നിലൂടെ മറ്റൊരു പാലവും ഉണ്ട്.
പൂഞ്ഞാർ ആറും (തെക്കനാറ്) തീക്കോയി ആറും (വടക്കനാറ്) സംഗമിച്ച് മീനച്ചിലാർ രൂപംകൊള്ളുന്ന ഈ സ്ഥലം, ഈരാറുകൾക്ക് ഇടയിലുള്ള സ്ഥലം എന്ന അർത്ഥത്തിൽ ഈരാറ്റിട എന്നാണ് അറിയപ്പെട്ടിരുന്നത്. ഈരാപൊലി, ഈരാപ്പുഴ, ഈരാറ്റുപുഴ ഇവയെല്ലാം ഈ പേരിന്റെ രൂപ പരിണാമങ്ങളായിരുന്നു. (ഇവിടത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമായ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമ്പോൾ പ്രധാന കാർമികൻ ഈരാറ്റുപുഴ എന്ന പേര് തന്നെയാണ് ഇപ്പോഴും വിളിച്ചുപറയുന്നത്). ഈരാറ്റുകൾ യോജിച്ച് പുഴയായിത്തീരുന്ന ഈരാറ്റു'പുഴ' ഈരാറ്റു'പേട്ട ആയി മാറിയത് ഈ നാടിന്റെ കേവലം കുഗ്രാമത്തിൽനിന്നും വാണിജ്യ കേന്ദ്രത്തിലേക്കുള്ള പുരോഗതിയുടെ സൂചന കൂടിയാണ്. 'പേട്ട' എന്ന വാക്കിന് ശബ്ദതാരാവലി നൽകിയിരിക്കുന്ന അർത്ഥം പ്രത്യേക കച്ചവട സ്ഥലം, അങ്ങാടി, നഗര പ്രാന്തത്തിലെ ചന്ത, താവളം എന്നൊക്കെയാണ്. ഈ എല്ലാ അർത്ഥത്തിലും ഇത് പേട്ടയായിത്തീരുകയായിരുന്നു. [അവലംബം ആവശ്യമാണ്] പ്രകൃതിദത്തമായ ഒരു ഉൾനാടൻ തുറമുഖത്തിന്റെ പ്രൗഢിയുള്ള വാണിജ്യ കേന്ദ്രമായതോടൊപ്പം തമിഴ്‌നാട്ടിൽനിന്നും പതിനെട്ടാം ശതകം വരെ കച്ചവട ചരക്കുകളുമായെത്താറുണ്ടായിരുന്ന കാളവണ്ടികളുടെ താവളവുമായിരുന്നു ഈരാറ്റുപേട്ട. നാട്ടുരാജ്യമായിരുന്ന പൂഞ്ഞാറിന്റെ സൈനികരെ വിന്യസിച്ചിരുന്ന സൈനികത്താവളവും ഇതു തന്നെയായിരുന്നു.
ഈരാറ്റുപേട്ടയിൽ പാലങ്ങൾ വരുന്നതിന് മുമ്പ് മീനച്ചിലാറും പോഷക നദികളും ചേർന്ന് മൂന്നായി കീറിമുറിച്ച പ്രദേശമായിരുന്ന് ഇത്. വർഷകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളിൽ കിഴക്കേക്കര ഒരു ദ്വീപ് പോലെ ഒറ്റപ്പെടുമായിരുന്നു. അതി സാഹസികൻമാർ വെള്ളം നീന്തി കടന്ന് ലക്ഷ്യത്തിലെത്തുമായിരുന്നു. നിശ്ചിത ഇടവേളകളിൽ കരകവിയാറുണ്ടായിരുന്നെങ്കിലും മീനച്ചിലാർ ഈരാറ്റുപേട്ടയുടെ ജീവനാഡിയായിരുന്നു. വർഷകാലങ്ങളിൽ കടത്തുവള്ളങ്ങളും ചങ്ങാടങ്ങളും മൂന്നു കരകളേയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന രണ്ടാറ്റും മുന്നി ഇന്ന് ഒരോർമ മാത്രമാണ്. പടിഞ്ഞാറുനിന്നും പലചരക്കുകളുമായെത്തി തിരികെ മലഞ്ചരക്കുകളുമായി പോകാൻ നിരനിരയായി കാത്തുകെട്ടിക്കിടക്കുന്ന കെട്ടുവള്ളങ്ങൾ മുക്കടയുടെ വാണിജ്യ മേൽക്കോയ്മ വിളിച്ചോതുന്നുവയായിരുന്നു. ഹരിക്കലാമ്പും കത്തിച്ചുവെച്ച് നിരനിരയായി പടിഞ്ഞാറോട്ട് നീങ്ങുന്ന തടിച്ചങ്ങാടങ്ങൾ രാത്രികാലങ്ങളിലെ പതിവു കാഴ്ചകളായിരുന്നു. പുറംനാടുകളിലേക്ക് തടികൾ എത്തിച്ചിരുന്ന പ്രകൃതിദത്തമായ മാർഗ്ഗമായിരുന്നു അത്. ആലപ്പുഴ തുറമുഖം വികസിക്കുന്നതിന് മുമ്പ് ഒരു ഉൾനാടൻ തുറമുഖം തന്നെയായിരുന്നു ഈരാറ്റുപേട്ട ചന്ത വളരെയധികം പ്രശസ്തമായ ചന്ത ആയിരുന്നു.
വേനൽക്കാലമായിക്കഴിഞ്ഞാൽ ചാലിട്ടൊഴുകുന്ന കൊച്ചരുവിയായി മാറുന്ന ആ തെളിനീർ പ്രവാഹത്തിന്റെ ഇരുവശങ്ങളിലും ശുഭ്രസുന്ദരമായ മണൽപ്പുറം രൂപംകൊള്ളും. പിന്നീടത് ഈരാറ്റുപേട്ടയുടെ സാംസ്കാരിക കേന്ദ്രമാണ്. നിരവധി താൽക്കാലിക കച്ചവട പീടികകൾ ഉയർന്നുവരുന്നു. അതോടെ ഉത്സവങ്ങളുടേയും മേളകളുടേയും മഹാസമ്മേളനങ്ങളുടേയും വേദിയായിമാറുകയായി. ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകരാൻ മകൾ ഇന്ദിരയുമൊത്ത് വന്ന ജവഹർലാൽ നെഹ്റുവിന് ആതിഥ്യമരുളിയത് ഈ ഈരാറ്റുപേട്ട മണപ്പുറത്തായിരുന്നു. മനുഷ്യന്റെ കൈകടത്തൽ മൂലം ഇന്ന് മണൽപ്പുറമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
ഈരാറ്റുപേട്ടയിൽ ജനവാസം എന്നു തുടങ്ങിയെന്നനുമാനിക്കാൻ പറ്റിയ രേഖകളൊന്നുമില്ല. എങ്കിലും ക്രിസ്തുവിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. മണ്ണിന്റെ മക്കളായ അവർ ഏതെങ്കിലും പ്രത്യേക ജാതിവിഭാഗത്തിൽ പെട്ടവരായിരുന്നു എന്ന് കരുതാൻ നിർവാഹമില്ല. വ്യത്യസ്ത ജാതികളും ഉപജാതികളും ഉണ്ടായിരുന്നു. പരമ്പരാഗതമായി നിലനിൽക്കുന്ന ചില വീട്ടുപേരുകൾ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. കൊല്ലൻപറമ്പ്,ആശാരിപറമ്പ്, തട്ടാൻപറമ്പ്, മനയ്ക്കപ്പറമ്പ്, കണിയാൻകുന്ന്, വയലിൽ തുടങ്ങിയവ ഉദാഹണം. ഈ ജാതികളിൽ പെട്ടവർ സ്ഥിര താമസമാക്കിയിരുന്ന പ്രദേശങ്ങൾ മുസ്ലിംകളുടെ കൈവശമെത്തിയപ്പോഴും ഒരു മേൽവിലാസമെന്ന നിലയിൽ അതേ പേരുകൾ തന്നെ നിലനിർത്തിയതായിരിക്കാം എന്ന് അനുമാനിക്കുന്നു. അന്ന് ഉണ്ടായിരുന്ന പ്രബല കുടുംബങ്ങൾ ആണ് കൊല്ലംപറമ്പ് , തട്ടാം പറമ്പു, മുണ്ടക്കയ പറമ്പു, മാറ്റകൊമ്പനാൽ, നാകുന്നത്, ആശാരി പറമ്പു, മനയ്ക്കപ്പറമ്പ്, കണിയാൻകുന്ന്. ഇന്നു ഈ തലമുറ വളർന്നു പല പേരിൽ അറിയപ്പെടുന്നു.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഈരാറ്റുപേട്ടയെക്കുറിച്ചും വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എ.ഡി 600 കളിൽ തന്നെ ഇസ്ലാം മത പ്രചാരകർ ഇവിടെയെത്തിയതായി കരുതപ്പെടുന്നു. [അവലംബം ആവശ്യമാണ്]ക്രിസ്തുമത പ്രചാരകനായ സെന്റ് തോമസും ഇവിടം സന്ദർശിച്ചിരുന്നു. [അവലംബം ആവശ്യമാണ്]
തദ്ദേശീയരായ ജനസമൂഹത്തെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം.
തമിഴ്നാട്ടിൽ നിന്നും വന്നു തോമാശ്ലീഹായാൽ ക്രിസ്തു മതം സ്വീകരിച്ച തമിഴ് നാട്ടിലെ ബ്രാഹ്മണ കുടുംബങ്ങളും തമിഴ്നാട്ടിൽ നിന്നും ചേക്കറി ക്രിസ്തു മതം സ്വീകരിച്ച അനേകം യഹൂദ കുടുംബങ്ങളും ഇതിൽ പെടുന്നു.
ഇതിനു പുറമേ സൗദി അറേബ്യയിൽ വേരുകളുള്ള മറ്റൊരു വിഭാഗം കൂടിയുണ്ട്. മുമ്പ് പരാമർശിച്ച ശൈഖ് സഈദ് ബാവയുടെ സന്താനപരമ്പരയായ ലബ്ബമാരാണ് അവർ.
ഈ വിഭാഗങ്ങളിൽ കച്ചവടത്തെ ആശ്രയിച്ചിരുന്ന മുസ്ലിംകൾ ഈരാറ്റുപേട്ടയിൽ തന്നെ സ്ഥിരവാസമുറപ്പിച്ചപ്പോൾ ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങൾ തേടി ക്രൈസ്തവ വിഭാഗം സമീപസ്ഥങ്ങളായ മലയോരങ്ങളിലേക്ക് ചേക്കേറുകയുണ്ടായി. തൊഴിലാളികളായ മറ്റുള്ളവർ തൊഴിലിന്റെ ലഭ്യതയനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇതാണ് ഈരാറ്റുപേട്ട മുസ്ലിം ഭൂരിപക്ഷ പ്രദേശമായിത്തീരാൻ കാരണം. [2]
ഈരാറ്റുപേട്ടയിലെ ആദ്യത്തെ ആരാധനാലയം ഈരാറുകളുടെ സംഗമ സ്ഥാനത്ത് നിലകൊള്ളുന്ന അങ്കാളമ്മൻ കോവിലാണ്. നടയ്ക്കൽ ഭഗവതി ക്ഷേത്രമാണ് ഇവിടത്തെ മറ്റൊരു ഹൈന്ദവ ആരാധനാലയം. പൂഞ്ഞാർ കോയിക്കൽ തമ്പുരാക്കൻമാർ നിർമിച്ചതാണിത്. ഇപ്പോഴും അവരുമായി ബന്ധപ്പെട്ട് തന്നെയാണ് അതിന്റെ നടത്തിപ്പ്. അങ്കാളമ്മൻ കോവിലിലെ ശിവരാത്രി ആഘോഷവും ഭഗവതി ക്ഷേത്രത്തിലെ മീനഭരണിയും ജാതിമത ഭേദമെന്യേ നിരവധി പേരെ ആകർഷിക്കുന്ന ഉത്സവങ്ങളാണ്.
എ.ഡി 50-72 കാലത്ത് ഇന്ത്യയിൽ സുവിശേഷ പ്രചാരണം നടത്തിയ തോമാശ്ളീഹ (സെന്റ് തോമസ്) ഈരാറ്റുപേട്ട സന്ദർശിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. അദ്ദേഹത്താൽ മാനസാന്തരപ്പെട്ടവരും കൊടുങ്ങല്ലൂരിൽനിന്നും നിലയ്ക്കലിൽനിന്നും കുടിയേറിയവരുമാണ് ഇവിടത്തെ ക്രൈസ്തവ സമൂഹം. ക്രിസ്താബ്ദത്തിന്റെ ആദ്യ രണ്ട് ശതകങ്ങളിൽ ആരാധനാ കർമങ്ങൾക്കായി പള്ളികൾ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്ന് ക്രൈസ്തവ ചരിത്രം പറയുന്നു. ഏതെങ്കിലും ഒരു സ്ഥലത്ത് വിശ്വാസികൾ ഒത്തുകൂടി കുരിശിന്റെ സാന്നിധ്യത്തിൽ പ്രാർത്ഥിക്കലായിരുന്നു അക്കാലത്ത് പതിവ്. അതിനാൽ മൂന്നാം ശതകത്തിലായിരിക്കാം സെന്റ് ജോർജ് ഫെറോനാ പള്ളി സ്ഥാപിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഹൈന്ദവ ക്ഷേത്ര മാതൃകയിലായിരുന്നു നിർമ്മാണം. ഇതിനെകം മൂന്നോ നാലോ തവണ പുതുക്കിപ്പണിതിട്ടുണ്ട്. 120 അടി ഉയരമുള്ള പള്ളി മാളികയുടെ മുകളിൽ 15 അടി പൊക്കമുള്ള ക്രിസ്തുരാജ പ്രതിമയോടുകൂടിയുള്ള പള്ളി 1952 ലാണ് പണി പൂർത്തിയാക്കിയത്. ഇവിടത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമായ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമ്പോൾ പ്രധാന കാർമികൻ ഈരാറ്റുപുഴ എന്ന പേര് തന്നെയാണ് ഇപ്പോഴും വിളിച്ചുപറയുന്നത്. ഈരാറുകൾ യോജിച്ച് പുഴയായിത്തീരുന്ന ഈരാറ്റു'പുഴ' ഈരാറ്റു'പേട്ട'യായി മാറിയത്.
ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ തന്നെ ഈരാറ്റുപേട്ടയിൽ ഇസ്ലാം എത്തിയതായി ചരിത്രം പറയുന്നു[അവലംബം ആവശ്യമാണ്]. മുഹമ്മദ് നബിയുടെ സ്വഹാബിയായ (ശിഷ്യൻ) മാലിക്ബിനു ദിനാറും സംഘവും ഹിജ്റ 21 (എ.ഡി 613) ൽ (ഖലീഫാ ഉമറിന്റെ ഭരണ കാലം) കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങി. അദ്ദേഹത്തിന്റെ സഹോദരീ പുത്രൻ മാലിക്ബിനു ഹബീബ് ഇസ്ലാം മത പ്രചാരണാർഥം തെക്കോട്ടുള്ള യാത്രക്കിടയിൽ ഈരാറ്റുപേട്ടയിലും എത്തുകയുണ്ടായി.[അവലംബം ആവശ്യമാണ്] അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങളിൽ ആകൃഷ്ടരായ തദ്ദേശവാസികളായ നിരവധി പേർ ഇസ്ലാം സ്വീകരിച്ചു.
ഇസ്ലാം മതത്തിന്റെ ആഗമനത്തോടൊപ്പം തന്നെയാണ് നൈനാർ പള്ളിയുടെ സ്ഥാപനവും[അവലംബം ആവശ്യമാണ്]. പൗരാണിക സംസ്കൃതിയുടെ പ്രഭവ കേന്ദ്രമായ അങ്കാളമ്മൻ കോവിലിനും ഭാരതപ്രേക്ഷിതനായ തോമാശ്ളീഹായുടെ സ്മരണകളുതിർക്കുന്ന അരുവിത്തുറ പള്ളിക്കും സമീപത്തായി ഏകദൈവ സന്ദേശം വിളംബരം ചെയ്യുന്ന മസ്ജിദിന്റെ നിർമ്മാണം ഗതകാല സമൂഹത്തിന്റെ സഹിഷ്ണുതയുടേയും സഹവർത്തിത്വത്തിന്റേയും ഊഷ്മള ഭാവങ്ങളെ ധ്വനിപ്പിക്കുന്നു. ആദ്യം കേവലം ഒരു ഷെഡ് മാത്രമായിരുന്ന പള്ളി പന്നീട് ഘട്ടം ഘട്ടങ്ങളായി പുതുക്കിപ്പണിതിട്ടുണ്ട്. 1951 ൽ നിലവിലുണ്ടായിരുന്ന പള്ളി നിശ്ശേഷം പൊളിച്ചുമാറ്റി ആധുനിക രീതിയിൽ നിർമിച്ച കോൺക്രീറ്റ് സൗധമാണ് നിലവിലുള്ള പള്ളി. ജനബാഹുല്യം നിമിത്തം പിന്നീട് പല ഘട്ടങ്ങളിലും അത് വികസിപ്പിച്ചിട്ടുണ്ട്.
ശാഫി, ഹനഫി ഭേദമെന്യേ എല്ലാ മുസ്ലിംകളും നമസ്‌കാരത്തിനും ഖബറടക്കത്തിനും നൈനാർ പള്ളിയും അതിന്റെ ഖബർസ്ഥാനുമാണ് ഉപയോഗപ്പെടുത്തിവന്നിരുന്നത്. എന്നാൽ സ്ഥലപരിമിതിക്ക് പരിഹാരം എന്ന നിലയിലും ശാഫി മദ്ഹബുകാർക്ക് സ്വന്തമായ പള്ളി എന്ന വീക്ഷണത്തിലും പുതുപ്പള്ളി മഖാം വക സ്ഥലത്ത് ഒരു പള്ളി നിർമ്മിക്കുകയുണ്ടായി. എ.ഡി 1911 ൽ പണിപൂർത്തിയായ പള്ളി പുത്തൻപള്ളി എന്ന പേരിൽ അറിയപ്പെടുന്നു. 1953 ൽ പുതുക്കിപ്പണിത പള്ളി പിന്നീട് 2016 ൽ ഒരിക്കൽ കൂടി പുതുക്കിപ്പണിയുകയുണ്ടായി.
തെക്കേക്കരയിൽ മുമ്പു തന്നെ സ്ഥാപിക്കപ്പെട്ടിരുന്ന നമസ്കാര പള്ളി പുതുക്കി വിശാലമാക്കുകയും മുഹ്യിദ്ദീൻ പള്ളി എന്ന പേരിൽ ജുമുഅത്ത് പള്ളിയാക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നാണിത്. ഈരാറ്റുപേട്ടയിലെ മൂന്ന് മഹല്ല് ജമാഅത്തുകളാണിവ. ഇപ്പോൾ ഈരാറ്റുപേട്ടയിൽ 12 ജുമുഅത്ത് പള്ളികളും ഇരുപത്തഞ്ചോളം നമസ്കാര പള്ളികളുമുണ്ട്.
അഫ്ഗാനിസ്ഥാനിലെ മുൾത്താനിൽ ജനിച്ച ശൈഖ് ഫരീദുദ്ദീൻ ഗഞ്ചശക്കർ വലിയുല്ലാഹ് ഇസ്ലാമിക പ്രബോധനാർഥം ഉപദ്വീപിലങ്ങോളമിങ്ങോളം സഞ്ചരിക്കുകയുണ്ടായി. അതിനിടെ എ.ഡി 1240 കളിൽ ഈരാറ്റുപേട്ടയിലും എത്തിച്ചേർന്നു[അവലംബം ആവശ്യമാണ്]. അദ്ദേഹത്തോടുള്ള ആദരസൂചകമായി പൂഞ്ഞാർ രാജാവ് കരമൊഴിവാക്കി നൽകിയ സ്ഥലത്താണ് അദ്ദേഹത്തിന്റെ സ്മാരകമായി പുതുപ്പള്ളി മഖാം നിർമിച്ചിരിക്കുന്നത്[അവലംബം ആവശ്യമാണ്].
മുഹമ്മദ് നബിയുടെ അനുചരനായിരുന്ന ഉക്കാശത്തുബ്നുമിഹ്സന്റെ സന്താന പരമ്പരയിൽപെട്ട ശൈഖ് അലി കുടുംബ സഹിതം ലക്ഷദ്വീപ് സമൂഹത്തിൽ പെട്ട ആന്ത്രോത്ത് ദ്വീപിൽ കുടിയേറുകയുണ്ടായി. അദ്ദേഹത്തിന്റെ പുത്രൻ ശൈഖ് സഈദ് ബാവ ഹിജ്റ 720 ൽ (എ.ഡി 1320) കൊച്ചി വഴി ഈരാറ്റുപേട്ടയിൽ എത്തിച്ചേർന്നു[അവലംബം ആവശ്യമാണ്]. അഗാധപണ്ഡിതനും സൂഫിവര്യനുമായിരുന്ന അദ്ദേഹം പ്രബോധന പ്രവർത്തനങ്ങളിൽ നിരതനായി. മേത്തർ കുടുംബത്തിൽനിന്നും വിവാഹം കഴിക്കുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. ഈരാറ്റുപേട്ടയിലെ ഏക മസ്ജിദായിരുന്ന നൈനാർ പള്ളിയിലെ ഖത്തീബ് സ്ഥാനം നൽകി ജനങ്ങൾ അദ്ദേഹത്തെ ആദരിച്ചു. മരണപ്പെട്ടപ്പോൾ പള്ളിയോടനുബന്ധിച്ചു തന്നെ ഖബറടക്കുകയും മഖ്ബറ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള സ്നേഹാദരവുകളാൽ പിൽക്കാലത്ത് അദ്ദേഹത്തിന്റെ സന്താനപരമ്പരയിൽപെട്ടവർ മാത്രമാണ് (ലബ്ബമാർ) നൈനാർ പള്ളിയിൽ ഖത്തീബായി നിയമിക്കപ്പെട്ടുവരുന്നത്.
എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും ഇവിടെ യൂനിറ്റുകളുണ്ട്. പഞ്ചായത്തിന്റെ രൂപവത്കരണ നാൾ മുതൽ ഇടക്കാലത്തെ ഒന്നര വർഷം ഒഴിച്ചു നിർത്തിയാൽ 2015 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. നഗരസഭയായി ഉയർത്തിയ ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽനിന്നും എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. എന്നാൽ 2018 ൽ നടന്ന അവിശ്വാസത്തിൽ മുസ്ലിം ലീഗ് പക്ഷത്തിനു ഭരണം ലഭിക്കുകയും Ldf വിമതൻ വി.കെ കബീറ് നഗരസഭ ചെയർമാൻ ആവുകയും ചെയ്തു. 2020 ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുകയും മുസ്‌ലിം ലീഗിലെ സുഹ്‌റ അബ്ദുൽ ഖാദർ ചെയർപേഴസനാവുകയും ചെയ്തു.
എസ്.ഡി.പി.ഐ, സി.പി.എം, കോൺഗ്രസ്, വെൽഫെയർ പാർട്ടി തുടങ്ങിയ പാർട്ടികളും ഇവിടെ ശക്തമാണ്. കഴിഞ്ഞ നാല് തവണയായി പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ എം.എൽ.എയായിരുന്ന ശ്രീ. പി.സി. ജോർജ് ഈരാറ്റുപേട്ട സ്വദേശിയാണ്.എന്നാൽ പിസി ജോർജിന്റ അഴിമതിയിലും വർഗീയ വിദ്വേഷ പ്രചാരണത്തിലും ഈരാറ്റുപേട്ടയിലെ മുസ്ലിങ്ങൾ എതിരാവുകയും അദ്ദേഹത്തെ വീട്ടിൽ ഇരുത്താൻ ഇടത് വലത് രാഷ്ട്രീയം നോക്കാതെ എൽ ഡി എഫ് സ്ഥാനാർഥി സെബാറ്റ്യൻ കുളത്തുങ്കലിനെ വിജയിപ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കംനിന്നിരുന്ന പ്രദേശമാണ് ഈരാറ്റുപേട്ട. ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ 10 ശതമാനത്തിൽ താഴെയായിരുന്നു സാക്ഷരതാ നിരക്ക്. ഇപ്പോൾ ടി.ബി നിലകൊള്ളുന്ന കുറ്റിപ്പാറയിൽ സ്ഥാപിക്കപ്പെട്ടിരുന്ന സർക്കാർ മലയാളം മിഡിൽ സ്കൂൾ എന്ന ഗവൺമെന്റ് യു.പി സ്കൂളായിരുന്നു ഏക വിദ്യാലയം. സമീപ പ്രദേശങ്ങളിൽ പോലും ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുളള സൌകര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തേഡ് ഫോറം (ഏഴാം ക്ളാസ്) പാസായവരായിരുന്നു അന്നത്തെ അഭ്യസ്തവിദ്യർ. അതുതന്നെ വിരലിലെണ്ണാവുന്നവർ. പിന്നീട് പൂഞ്ഞാർ ഇംഗ്ളീഷ് മിഡിൽ സ്കൂൾ ശ്രീമൂലവിലാസം സ്കൂൾ എന്ന പേരിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതോടെയാണ് ഇതിന് ഒരളവെങ്കിലും പരിഹാരമായത്.
1939 ൽ നാട്ടിലെ വിദ്യാഭ്യാസ തൽപരരായ ഉദാരമതികൾ മുസ്ലിം ലോവർ പ്രൈമറി ഗേൾസ് സ്കൂൾ സ്ഥാപിച്ചു. പെൺകുട്ടികൾക്ക് മാത്രമായുണ്ടായിരുന്ന ഈ സ്കൂൾ പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കുകയും ചെയ്തു. ഗവൺമെന്റ് മുസ്ലിം എൽ.പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ സ്കൂൾ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗവൺമെന്റ് എൽ.പി സ്കൂളാണ്. ഈ സ്കൂൾ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറുകയുണ്ടായി.
1952 ൽ സെന്റ് ജോർജ് ഹൈസ്കൂൾ അരുവിത്തുറ,സ്ഥാപിതമായി.ഈരാറ്റുപേട്ടയുടെ വിദ്യാഭ്യാസ പുരോഗതിയിൽ നെടുനായകത്വം വഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
പക്ഷേ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഹൈസ്കൂൾ വിദ്യാഭ്യാസം അപ്പോഴും അപ്രാപ്യമായിരുന്നു. ഇതിന് പരിഹാരമെന്നോണം നാട്ടിലെ ചില പ്രമുഖ വ്യക്തികളുടെ ശ്രമഫലമായി 1964 ൽ മുസ്ലിം ഗേൾസ് റസിഡൻഷ്യൽ ഹൈസ്കൂൾ സ്ഥാപിതമായി. പരേതരായ എം.കെ. കൊച്ചുമക്കാർ സാഹിബ് പ്രസിഡന്റും ഹാജി വി.എം.എ. കരീം സാഹിബ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയായിരുന്നു സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തത്. ഇവയൊക്കെയാണ് ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇപ്പോൾ ഇതു കൂടാതെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.