From Wikipedia, the free encyclopedia
ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങൾക്കും പറയുന്ന പേരാണ് ഹൃദ്രോഗം എന്നത്. എന്നിരുന്നാലും ഹൃദയ ധമനികൾ അടഞ്ഞുണ്ടാകുന്ന കൊറോണറി കാർഡിയാക് അസുഖങ്ങളെയാണ് നമ്മൾ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം ആണ്. ഈ ലേഖനത്തിൽ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതത് രോഗങ്ങൾക്ക് അതത് പേരു കൊടുക്കാൻ ശ്രമിച്ചിട്ടുണ്ട്
ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാൽ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്. ഈജിപ്തിലെ പാപ്പൈറസ് ചുരുളുകളിലാണ് ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമർശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവർ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവർ നാഡീസ്പന്ദനം അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന് 5000 വർഷങ്ങൾക്ക് മുൻപാണ്. ക്രിസ്തുവിന് 3000 വർഷങ്ങൾ മുൻപ് രചിക്കപ്പെട്ട ആയുർവേദത്തിൽ ഹൃദയത്തെപറ്റിയുള്ള പാഠങ്ങൾ ഉണ്ട്.
ഹൃദയത്തെ പറ്റി വീണ്ടും കൂടുതലായി പഠിച്ചത് ക്രിസ്തുവിന് 500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഹിപ്പോക്രേറ്റസ് ആണ്.അദ്ദേഹത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ് അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാർ എഴുതിയ പുസ്തകങ്ങൾ ഏതാണ്ട് 1000 വർഷങ്ങളോളം വൈദ്യശാസ്ത്രത്തിന്റെ ആധാരമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ചരകൻ ഹൃദയത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. മനസ്സിന്റെ ഉറവിടമാണ് ഹൃദയം എന്നാണ് ആദ്യകാലങ്ങളിൽ എല്ലാവരും ധരിച്ചിരുന്നതെന്ന് ഗ്രന്ഥങ്ങളിൽ നിന്ന് വ്യക്തമാവും.
ക്രി.വ. 129-199 വരെ ജീവിച്ചിരുന്ന ഗാലൻ (ക്ലാഡിയുസ് ഗലേനിയുസ്) ആണ് സിരാവ്യൂഹങ്ങളെക്കുറിച്ചും ധമനികളെക്കുറിച്ചും തിരിച്ചറിഞ്ഞത്. ക്രി.വ.1628 വില്യം ഹാർവി രക്ത ചംക്രമണം കണ്ടു പിടിക്കുന്നതു വരെ ഗാലന്റെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് വൈദ്യശാസ്ത്രത്തിൽ ചികിത്സകൾ ചെയ്തിരുന്നത്. 1667-1761 ജീവിച്ചിരുന്ന റവ. സ്റ്റീഫൻ ഹേൽസ് എന്ന ശാസ്ത്രജ്ഞൻ കഴുതയുടെ കഴുത്തിലെ ധമനിയിൽ കുഴൽ ഘടിപ്പിച്ച് രക്തസമ്മർദം അളന്നുവെങ്കിലും കൃത്യമായി ഇത് ചെയ്തത് 1877-1917 ൽ ജീവിച്ചിരുന്ന ജൂൾസ് മാറി യാണ്. കുതിര യുടെ ഹൃദയത്തിലേക്ക് കുഴൽ കടത്തിയാണ് ഇത് അദ്ദേഹം ചെയ്തത്.
1897 ൽ റേഹ്ന് എന്ന ജർമ്മൻ അപകടത്തിൽപ്പെട്ട് ഹൃദയത്തിനുണ്ടാകുന്ന മുറിവുകൾ തുന്നി ശരിയാക്കാമെന്ന് തെളിയിച്ചു. 1923-ൽ ബോസ്റ്റണിൽ എലിയട്ട് കട്ട്ലർ എന്ന സർജൻ 12 വയസ്സുള്ള ഒരു പെൺകുട്ടീയുടെ ഹൃദയവാൽവിലേക്ക് കത്തി ഇറക്കി അതിന്റെ വലിപ്പം കൂട്ടി. ഹൃദയ വാൽവുകൾക്കുണ്ടാവുന്ന ചുരുങ്ങലിന് ലോകത്ത് ആദ്യമായി ചെയ്ത ശസ്ത്രക്രിയ അതായിരുന്നു. ഹൃദ്രോഗനിശ്ചയത്തിന് ഇന്ന് ഇ.സി.ജി. എന്ന പോലെ 1900 കളിൽ പോളിഗ്രാഫ് ആണ് ഉപയോഗിച്ചിരുന്നത്. (ഇന്ന് പോളിഗ്രാഫ് ക്രിമിനൽ കേസുകളിൽ മറ്റും ഉപയോഗിച്ചു വരുന്നു) എന്നാൽ ഡച്ചുകാരനായ വില്യം ഐന്ഥോവൻ എന്ന ശാസ്ത്രജ്ഞൻ ഇ.സി.ജി. കണ്ടു പിടിച്ചതോടെ ഹൃദ്രോഗത്തെ അറിയുന്നതിനുള്ള സാധ്യത പതിന്മടങ്ങ് എളുപ്പമായിത്തീർന്നു. ഫോർസ്മാൻ എന്ന ജർമ്മൻ വൈദ്യശാസ്ത്രജ്ഞൻ എക്സ്-റേ നോക്കി സ്വന്തം ശരീരത്തിലെ ഒരു സിര വഴി ചെറിയ ഒരു റബ്ബർ ട്യൂബ് കയറ്റി ഹൃദയം വരെ എത്തിച്ചു കത്തീറ്ററൈസേഷൻ സാദ്ധ്യമാണെന്ന് തെളിയിച്ചു. പിന്നീട് ഈ വിഭാഗം വളർന്നത് 1950കളിൽ അമേരിക്കൻ ശാസ്ത്രജ്ഞനായ ആന്ദ്രേ കൂർനാൻഡിൻറെ കഴിവിലൂടെയാണ്.
ഇത്തരം സൂക്ഷ്മക്കുഴലുകൾ വഴി മരുന്നുകൾ ഹൃദയത്തിലെത്തിച്ച് അതിന്റെ എക്സ്-റേ പടം എടുക്കുന്നത് പതിവാക്കിയത് അമേരിക്കയിലെ ക്ലീവ്ലൻറ് ക്ലിനിക്കിലെ ഡോ. മാസൺ സോൺസ് ആണ്. ഇതിനുശേഷമാണ് ഹൃദയാഘാതത്തിനുള്ള ശരിയായ കാരണം കണ്ടുപിടിക്കപ്പെടാനും ബൈപാസ് ശസ്ത്രക്രിയകൾ ചെയ്തു തുടങ്ങാനും സാധിച്ചത്. അതേ ആശുപത്രിയിലേ അർജന്റീനക്കാരനായ സർജൻ റീനേ ഫാ വളോറോ ആണ് 1967-ല് ആദ്യത്തെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തത്. ജോൺ ഗിബ്ബൺ എന്ന മറ്റൊറു സർജൻ ഹൃദയപ്രവർത്തനം നിർത്തി വച്ച്, ഹാർട്ട്-ലങ് മെഷീൻ ഉപയോഗിച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ ചെയ്തു. 1960കളിൽ മനുഷ്യൻറെ ഹൃദയവാൽവ് മാറ്റി പകരം ലോഹവാൽവ് പിടിപ്പിക്കാമെന്ന് തെളിയിച്ചു. 1967-ല് ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട്ഷർ ആശുപത്രിയിൽ വച്ച് ക്രിസ്ത്യൻ ബെർണാഡ് എന്ന സർജൻ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തി.
സ്വീഡനിലെ ശാസ്ത്രജ്ഞന്മാരായ ഏഡ്ലറും ഹേർട്സും എക്കോ കാർഡിയോഗ്രാം എന്ന യന്ത്രം കണ്ടു പിടിച്ചതോടെ മറ്റൊരു മുന്നേറ്റം ഈ രംഗത്ത് ഉണ്ടായി. പിന്നീട് കളർ ഡോപ്ലർ അൾട്രാസൌണ്ട് വന്നതോടെ ആൻജിയോഗ്രാം ഇല്ലാതെ തന്നെ ഹൃദയത്തിൻറെ ഉള്ളറകൾ വരെ കാണാമെന്നായി.
രക്താതിമർദ്ദം, അമിത കൊളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രിച്ചു നിർത്തുക അല്ലെങ്കിൽ വരാതെ സൂക്ഷിക്കുക എന്നത് ഹൃദയാരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്.
പോഷക സമൃദ്ധമായ ഭക്ഷണം മാത്രം കഴിക്കുക. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ അതിനായി ദിവസേന 5 കപ്പ് പഴങ്ങളും പച്ചക്കറികളും ഇലക്കറികളും, പരിപ്പുവർഗങ്ങൾ, നട്സ്, മത്സ്യം, മുട്ട, കൊഴുപ്പ് കുറഞ്ഞ പാൽ, കൊഴുപ്പ് കുറഞ്ഞ മാംസം തുടങ്ങിയവ ശരിയായ അളവിൽ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവഴി വിറ്റാമിനുകൾ, ധാതുക്കൾ, പ്രോടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ എന്നിവ ശരീരത്തിന് ലഭ്യമാകുന്നു.
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, അമിതമായി മധുരം, ഉപ്പ്, കൊഴുപ്പ്, അന്നജം, നെയ്യ് എന്നിവ അടങ്ങിയ ആഹാരം ഉദാഹരണത്തിന് ചോറ്, ബിരിയാണി, പലഹാരങ്ങൾ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കേണ്ടതാണ്.
ശാരീരിക വ്യായാമക്കുറവാണ് മറ്റൊരു പ്രധാന പ്രശ്നം. മുതിർന്നവർ നിത്യേന കുറഞ്ഞത് 30 മിനുട്ട് വീതവും കുട്ടികൾ ഒരു മണിക്കൂറും ശാരീരികാധ്വാനം നൽകുന്ന നടത്തം, സൈക്ലിംഗ്, കളികൾ, നൃത്തം, നീന്തൽ, ആയോധനകലകൾ, ജിം പരിശീലനം എന്നിവ ഏതെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് ശാരീരികക്ഷമത മാത്രമല്ല രോഗങ്ങളെ അകറ്റാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു.
ശരീരത്തിന്റെ അമിതഭാരം, വയറിനു ചുറ്റും കൊഴുപ്പ് അടിയുന്ന അവസ്ഥ എന്നിവ നിയന്ത്രിക്കേണ്ടതും ഏറെ അത്യാവശ്യമാണ്.
പുകവലി ഹൃദ്രോഗ സാധ്യത വളരെയധികം വർധിപ്പിക്കുന്നു. പുലയിലയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുന്നു.
മാനസിക സമ്മർദം ഒഴിവാക്കൽ, ഉല്ലാസ വേളകൾ വർധിപ്പിക്കൽ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
45- 55 വയസ് പിന്നിട്ട സ്ത്രീകളിൽ ആർത്തവവിരാമത്തിന് (Menopause) ശേഷം ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതിനാൽ ഹൃദ്രോഗ സാധ്യത പുരുഷന്മാരിലേതുപോലെ വർധിച്ചു കാണപ്പെടുന്നു. അതിനാൽ ആർത്തവവിരാമത്തിൽ എത്തിയ സ്ത്രീകൾ ഹൃദ്രോഗം വരാതെ സൂക്ഷിക്കാൻ ആവശ്യമായ പരിശോധനകളും ജീവിതശൈലി മാറ്റങ്ങളും സ്വീകരിക്കേണ്ടതാകുന്നു[1].
തൃപ്തികരമായ ലൈംഗിക ജീവിതം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു എന്ന് പഠനങ്ങൾ പറയുന്നു[2][3][4][5].
ഹൃദ്രോഗത്തെ പലതരത്തിൽ തരം തിരിക്കാറുണ്ട്. അതു പിടിപെടുന്ന വിധത്തെ ആശ്രയിച്ച്, കണ്ടു പിടിക്കാനുപയോഗിക്കുന്ന രീതി വച്ച്, ഹൃദയത്തിന്റ്റെ ശേഷിയെ ആശ്രയിച്ച്, ചികിത്സയെ ആധാരമാക്കിക്കൊണ്ട് തുടങ്ങിയ രീതികൾ അവലംബിച്ചു കാണുന്നു. ആദ്യത്തെ തരം തിരിക്കൽ ഇപ്രകാരമാണ്.
കുഞ്ഞ് ജനിക്കുന്നതിനു മുൻപേ ഹൃദയത്തിനുണ്ടാകുന്ന തകരാറു മൂലം വരുന്ന രോഗങ്ങളാണിവ [6] പ്രധാനമായും
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.