From Wikipedia, the free encyclopedia
രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരസമുച്ചയമാണ് സിറ്റി പാലസ്. ജയ്പൂർ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം, ജയ്പൂരിന്റെ മുൻ ഭരണാധികാരികളായിരുന്ന കഛാവ രജപുത്രവംശത്തിന്റെ ആസ്ഥാനമായിരുന്നു. ചന്ദ്രമഹൽ, മുബാരക് മഹൽ എന്നീ മാളികകളും മറ്റു വിശേഷനിർമ്മിതികളും ഈ കൊട്ടാരസമുച്ചയത്തിനകത്തുണ്ട്. കൊട്ടാരസമുച്ചയം ഇന്ന് മഹാരാജ സവായ് മാൻ സിങ് രണ്ടാമൻ മ്യൂസിയം എന്ന പേരിൽ ഒരു കാഴ്ചബംഗ്ലാവാക്കിയിട്ടുണ്ടെങ്കിലും ചന്ദ്രമഹൽ മാളികയുടെ ഒരു ഭാഗം രാജകുടുംബത്തിന്റെ വാസസ്ഥലമായി ഉപയോഗിക്കപ്പെടുന്നു. ജയ്പൂരിലെ മറ്റു രണ്ടു വിനോദസഞ്ചാരകേന്ദ്രങ്ങളായ ഹവാ മഹൽ, ജന്തർ മന്തർ എന്നിവ ഈ കൊട്ടാരത്തിന്റെ തൊട്ടടുത്താണെന്നു മാത്രമല്ല, ഇവയെല്ലാം മുൻപ് കൊട്ടാരസമുച്ചയത്തിന്റെ ഭാഗവുമായിരുന്നു.
സിറ്റി പാലസ്, ജയ്പൂർ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | രജപുത്ര, മുഗൾ ശൈലികളുടെ മിശ്രണം |
നഗരം | ജയ്പൂർ |
രാജ്യം | ഇന്ത്യ |
നിർമ്മാണം ആരംഭിച്ച ദിവസം | 1729 |
പദ്ധതി അവസാനിച്ച ദിവസം | 1732 |
ഇടപാടുകാരൻ | സവായ് ജയ് സിങ് രണ്ടാമൻ |
സാങ്കേതിക വിവരങ്ങൾ | |
Structural system | ചുവപ്പും പിങ്കും മണൽക്കല്ല് |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | വിദ്യാധർ ഭട്ടാചാര്യ, സാമുവൽ സ്വിന്റൺ ജേക്കബ് |
ആംബറിന്റെ ഭരണാധികാരിയായിരുന്ന സവായ് ജയ്സിങ് രണ്ടാമൻ ആണ് 1729-നും 1732-നും ഇടയിൽ ഈ കൊട്ടാരത്തിന്റെ പണിയാരംഭിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊട്ടാരത്തിന്റെ രൂപരേഖ തയ്യാറാക്കുകയും ചുറ്റുമതിലുകൾ തീർക്കുകയും ചെയ്തെങ്കിലും മറ്റു കൂട്ടിച്ചേർക്കലുകൾ, ഇരുപതാം നൂറ്റാണ്ടുവരെയുള്ള ജയ് സിങ്ങിന്റെ പിൻഗാമികളാണ് പൂർത്തിയാക്കിയത്. വിദ്യാധർ ഭട്ടാചാര്യ, സർ സാമുവൽ സ്വിന്റൺ ജേക്കബ് എന്നീ വാസ്തുശിൽപ്പികൾക്കാണ് കൊട്ടാരത്തിന്റേയും ചുറ്റുമുള്ള നഗരത്തിന്റേയും രൂപകൽപ്പന നിർവഹിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ഒരു വാസ്തുശില്പവിദഗ്ദ്ധനായിരുന്ന സവായ് ജയ് സിങ്ങും ഇതിൽ പങ്കാളിയായിരുന്നു. രജപുത്ര-മുഗൾ സമ്മിശ്രശൈലിയിലാണ് ഇവിടത്തെ കെട്ടിടങ്ങൾ തീർത്തിരിക്കുന്നത്.[1][2][3][4][5]
ചന്ദ്രമഹലിന്റെ പുറകിലെ നടുമുറ്റമായ പീതം നിവാസ് ചൗക്കും അവിടെയുള്ള നാലുവാതിലുകളും ഈ കൊട്ടാരത്തിലെ ഒരു ശ്രദ്ധേയമായ കാഴ്ചയാണ്. ഈ നടുമുറ്റത്തേക്ക് കടക്കുന്നതിനു വേണ്ടിയുള്ള നാലുവാതിലുകൾ നാലു ഋതുക്കളെ പ്രതിനിധീകരിക്കും വിധത്തിലുള്ള ശിൽപകലകലയാൽ അലങ്കരിച്ചിരിക്കുന്നു. മുറ്റത്തിന്റെ കിഴക്കും പടിഞ്ഞാറൂം ഭാഗത്തായാണ് രണ്ടു വീതമായി ഈ നാലു കവാടങ്ങളുള്ളത്. ഓടു കൊണ്ടൂ നിർമ്മിച്ച വാതിലിനു മുകളിലും ഹിന്ദു ദൈവങ്ങളുടെ (ശിവന്റെ കുടുംബം) ചെറിയ ശിൽപ്പവുമുണ്ട്. ചലച്ചിത്രചിത്രീകരണത്തിന്റെ ഇഷ്ടവേദിയായ ഈ നടുമുറ്റത്ത് നിരവധി ഹിന്ദി ചലച്ചിത്രങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. [6]
പീതം ചൗക്കിന്റെ കിഴക്കുവശത്തായി വടക്കേ അറ്റത്തുള്ള വാതിലാണ് പീക്കോക്ക് ഗേറ്റ്. മയിലുകളുടേയും പീലികളുടേയും ശിൽപ്പങ്ങളാൽ അലങ്കരിച്ച ഈ കവാടം മഴക്കാലത്തെ പ്രതിനിധീകരിക്കുന്നു. ഹിന്ദുവിശ്വാസപ്രകാരം ശിവന്റെ പുത്രനും മയിൽവാഹനനുമായ കാർത്തികേയന്റെ ശിൽപ്പമാണ് ഈ വാതിലിനു മുകളിലുള്ളത്. ഈ വാതിലിലൂടെയാണ് സഞ്ചാരികൾ പീതം നിവാസ് ചൗക്കിലേക്ക് പ്രവേശിക്കുന്നത്.[6]
നടുമുറ്റത്തിന്റെ കിഴക്കുവശത്ത് തെക്കോട്ട് നീങ്ങിയുള്ള രണ്ടാമത്തെ വാതിലാണ് പത്മകവാടം എന്ന ലോട്ടസ് ഗേറ്റ്. താമരയിതളുകളാണ് ഈ കവാടത്തിലെ ചിത്ര-ശിൽപ്പകലയിലെ പ്രമേയം. ഈ കവാടം വേനൽക്കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ശിവന്റെ പത്നിയായ പാർവതിയുടെ ശിൽപ്പമാണ് ഈ കവാടത്തിനു മുകളിലുള്ളത്.[6]
പടിഞ്ഞാറു വശത്തുള്ള രണ്ടു കവാടങ്ങളിൽ തെക്കേ അറ്റത്തുള്ള പത്മകവാടത്തിന് അഭിമുഖമായി നിൽക്കുന്ന കവാടമാണ് റോസ് ഗേറ്റ്. പനീർപ്പൂവിതളുകൾ പ്രമേയമാക്കിയുള്ള ശിൽപകലയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഈ കവാടം തണുപ്പകാലത്തെ പ്രതിനിധീകരിക്കുന്നു. ശിവനും പാർവതിയുമാണ് ഈ കവാടത്തിന്റെ മുകളിലെ ചെറൂശിൽപ്പത്തിലുള്ളത്.[6]
പടിഞ്ഞാറുവശത്തുള്ള രണ്ടാമത്തെ കവാടമായ ഹരിതകവാടം, പ്രവേശനകവാടമായ മയൂരകവാടത്തിന് എതിർവശത്താണ്. പച്ചപ്പ് പ്രമേയമാക്കിയിരിക്കുന്ന ഈ കവാടം വസന്തഋതുവിനെ പ്രതിനിധീകരിക്കുന്നു. കവാടത്തിനു മുകളിലുള്ളത് ഗണപതിയുടെ ശിൽപ്പമാണ്.[6]
സിറ്റി പാലസിലെ ദിവാൻ-ഇ ഖാസിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഭീമാകാരമായ രണ്ട് വെള്ളിക്കുടങ്ങളാണ് ഗംഗാജലികൾ. 1896-ൽ പണിതീർത്ത ഇവയോരോന്നിനും 345 കിലോ വീതം ഭാരമുണ്ട്. വെള്ളി കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ വസ്തുക്കൾ എന്ന പേരിൽ ഇവ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിട്ടുണ്ട്. 5 അടി 3 ഇഞ്ച് ഉയരവും 14 അടി 10 ഇഞ്ച് ചുറ്റളവുമുള്ള ഓരോ കുടത്തിനും 4091 ലിറ്റർ വ്യാപ്തമുണ്ട്.
സിറ്റി പാലസിലെ മിസ്ത്രിഖാന എന്ന പണിശാലയിൽ ഗോവിന്ദ് റാം, മാധവ് എന്നീ ശിൽപ്പികളാണ് ഈ കുടം പണിതീർത്തത്. ജയ്പൂർ രാജ്യത്തിന്റെ ഝർ ശാഹി എന്ന വെള്ളിക്കാശ് ഉരുക്കിയാണ് ഇവ പണിതത്. ഓരോന്നിന്റേയും നിർമ്മാണത്തിന് 14000 ഝർ ശാഹി വീതം രാജ്യത്തെ കപത്ദ്വാര ഖജനാവിൽ നിന്നും 1894-ൽ അനുവദിച്ചിരുന്നു. വെള്ളി നാണയങ്ങൾ ഉരുക്കി തകിടാക്കുകയും മരം കൊണ്ടു നിർമ്മിച്ച മൂശക്കു മുകളിൽ തകിട് പൊതിഞ്ഞ് അടിച്ച് ഈ കുടങ്ങൾക്ക് രൂപം നൽകുകയായിരുന്നു. ഈ പണിയിൽ വിളക്കൽ ഉപയോഗിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. രണ്ടുവർഷമെടുത്ത് 1896-ലാണ് ഇതിന്റെ പണി പൂർത്തിയായത്.
1902-ൽ എഡ്വേർഡ് ഏഴാമൻ രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് തിരിച്ച ജയ്പൂർ രാജാവ് സവായ് മാധോ സിങ് രണ്ടാമൻ, ഗംഗാജലം നിറച്ച് ഈ കുടങ്ങൾ തന്റെ യാത്രക്കൊപ്പം കൊണ്ടുപോയിരുന്നു.[7]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.