രോഗീലേപനകൂദാശ
From Wikipedia, the free encyclopedia
തൻറെ പരസ്യജീവിതകാലത്ത് അനേകം രോഗികളെ അവൻ (ഈശോമിശിഹാ) തൈലംപൂശി സുഖപ്പെടുത്തി (മർക്കോ 6.13) എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ ശൈലി ആദിമസഭയും പിന്തുടർന്നു. യാക്കോബ്ശ്ലീഹായുടെ ലേഖനത്തിൽ (5.13-16) രോഗികളെ തൈലാഭിഷേകം ചെയ്ത് പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രോഗീലേപനം എന്ന കൂദാശയുടെ അടിസ്ഥാനം വിശുദ്ധഗ്രന്ഥത്തിലെ ഈ ഭാഗങ്ങളാണ്. ആശീർവ്വദിക്കപ്പെട്ട തൈലംകൊണ്ട് രോഗികൾക്ക് ലേപനം നല്കുന്ന പതിവ് പാശ്ചാത്യ പൗരസ്ത്യ ആരാധനാക്രമപാരമ്പര്യങ്ങളിലുണ്ടായിരുന്നു.
മർക്കോസിൻറെ സുവിശേഷത്തിൽ നിന്നും യാക്കോബിൻറെ ലേഖനത്തിൽ നിന്നും രോഗാവസ്ഥയിലുള്ള ഏതൊരു വ്യക്തിക്കും രോഗീലേപനം സ്വീകരിക്കാൻ കഴിയുമായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ കാലക്രമത്തിൽ ഒരു മനുഷ്യൻ തൻറെ മരണമുഹൂർത്തത്തിൽ മാത്രം സ്വീകരിക്കേണ്ട കൂദാശയാണ് രോഗീലേപനം എന്ന ധാരണ സഭയിൽ ശക്തിപ്പെട്ടു. അങ്ങനെ ഈ കൂദാശയ്ക്ക് അന്ത്യകൂദാശ, ഒടുവിലത്തെ ഒപ്രുശുമ എന്നീ പേരുകളുണ്ടായി. എന്നാൽ ഈ ധാരണ പ്രബലമായി നിലനിൽക്കെത്തന്നെ രോഗീലേപനത്തിൻറെ പ്രാർത്ഥനയിൽ രോഗിയുടെ നിത്യരക്ഷയ്ക്ക് ഉപകാരപ്പെടുമെങ്കിൽ അയാളുടെ ആരോഗ്യം വീണ്ടെടുക്കണമെയെന്നും അപേക്ഷിക്കുന്ന ഭാഗമുണ്ട്.[1]
പുണ്യവാന്മാരുടെ ഐക്യത്തിൽ രോഗിയുടെ ആശ്വാസത്തിനായി ഈ കൂദാശ പരികർമ്മം ചെയ്യുന്നു. രോഗിയാകട്ടെ, തൻറെ അനാരോഗ്യത്തെയും അതിൻറെ സഹനങ്ങളെയും സഭയുടെ വിശുദ്ധീകരണത്തിനായും എല്ലാ മനുഷ്യരുടെയും നന്മയ്ക്കായും ഈ കൂദാശയിലൂടെ പ്രത്യേക സമർപ്പണം നടത്തുന്നു.[2]