മേശ ശിലാലിഖിതം
From Wikipedia, the free encyclopedia
ക്രി.മു. ഒൻപതാം നൂറ്റാണ്ടിൽ മൊവാബിലെ രാജാവായിരുന്ന മേശ, ഇസ്രായേൽക്കാർക്കെതിരെ നേടിയ വിജയം വിളംബരം ചെയ്യുന്ന കൃഷ്ണശിലാലിഖിതമാണ് മേശ ശിലാലിഖിതം. ഇത് മൊവാബിയ ശില എന്ന പേരിലും അറിയപ്പെടുന്നു.
മൊവാബിനെ "പീഡിപ്പിച്ചുകൊണ്ടിരുന്ന" ഇസ്രായേലിലെ "ഓമ്രിവംശരാജാവിനും" ആയാളുടെ പുത്രനും എതിരെ മേശ നേടിയ വിജയത്തിന്റെ അനുസ്മരണമായി ക്രി.മു. 830-നടുത്തെങ്ങോ ആണ് ഈ ലിഖിതം സ്ഥാപിച്ചത്.[1] യഹൂദരുടെ ദൈവത്തിന്റെ "യഹോവ" എന്ന വിശുദ്ധനാമം അടങ്ങുന്ന ഏറ്റവും പുരാതനലിഖിതവും, പുരാതന ഇസ്രായേലിനെ പരാമർശിക്കുന്ന പുരാലിഖിതങ്ങളിൽ ഏറ്റവും വിശദമായതും മേശ ശിലാലിഖിതമാണ്. ലിഖിതത്തിന്റെ അവ്യക്തമായ മുപ്പത്തി ഒന്നാം വരിയുടെ പുന:സൃഷ്ടി "ദാവീദിന്റെ വംശം" എന്ന വായന നൽകുന്നതായി ഫ്രഞ്ച് പണ്ഡിതൻ ആന്ദ്രേ ലെമേയർ അവകാശപ്പെട്ടിട്ടുണ്ട്. [2] 34 വരികളിൽ ആയിരത്തോളം അക്ഷരങ്ങൾ ചേർന്ന 260 വാക്കുകൾ ഉൾക്കൊള്ളുന്ന ഈ ലിഖിതം, എബ്രായബൈബിളിൽ രാജാക്കന്മാരുടെ രണ്ടാം പുസ്തകം മൂന്നാമദ്ധ്യായത്തിൽ വിവരിക്കുന്ന സംഭവങ്ങളുടെ വ്യത്യസ്തവീക്ഷണകോണിൽ നിന്നുള്ള ആഖ്യാനം കൂടിയാണ്.
ലിഖിതം അടങ്ങുന്ന ശിലയ്ക്ക് 124 സെന്റിമീറ്റർ ഉയരവും 71 സെന്റിമീറ്റർ വീതിയും ഉണ്ട്. അതിന്റെ മേൽഭാഗം വർത്തുളമാണ്. പുരാതന ദിബോൺ നഗരത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ജോർദാനിലുള്ള ദിബാൻ പ്രദേശത്ത് 1868 ആഗസ്ത് മാസം ജർമ്മൻ വേദപ്രചാരകൻ എഫ്. ഏ. ക്ലീൻ ആണ് ഈ ലിഖിതം കണ്ടെത്തിയത്. ശിലയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള തർക്കങ്ങൾക്കിടെ നാട്ടുകാരായ ഗ്രാമീണർ ശില തകർത്തു. പക്ഷേ അതിനു മുൻപ് ഫ്രഞ്ച് പൗരസ്ത്യവിജ്ഞാനി ചാൾസ് സൈമൺ ക്ലെർമോണ്ട് ഗെന്നി, ലിഖിതത്തിന്റെ ഒരു പകർപ്പ് അതിന്മേൽ നനഞ്ഞ കടലാസ് അമർത്തിവച്ച് എടുപ്പിച്ചിരുന്നു. തകർക്കപ്പെട്ട ശിലയുടെ മിക്കവാറും കഷണങ്ങൾ പിന്നീട് വീണ്ടെടുക്കപ്പെടുകയും ചെയ്തു. അതേ തുടർന്ന്, കടലാസിലെ പകർപ്പിനെ ആശ്രയിച്ച് ക്ലെർമോണ്ട് ഗെന്നി തന്നെ, ശകലങ്ങൾ കൂട്ടിച്ചേർത്ത്, ശിലയുടെ പുനനിർമ്മിതിയും നടത്തി.[3] ലിഖിതത്തിന്റെ കടലാസിലെ പകർപ്പും പുനർനിമ്മിക്കപ്പെട്ട ശിലാലിഖിതവും ഇപ്പോൾ പാരിസിലെ ലൂവർ മ്യൂസിയത്തിലാണ്.