മാപ്പിളപ്പാട്ട്
കേരളത്തിലെ മുസ്ലിംകൾക്ക് ഇടയിൽ നിലനിൽക്കുന്ന കല / From Wikipedia, the free encyclopedia
കേരളത്തിലെ മുസ്ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള മാപ്പിള കലാ അക്കാദമിയുടെ നിർവചനം ഇങ്ങനെ കാണാം[1],
- അറബിച്ചുവയുള്ള മലയാളം ഭാഷയിൽ എഴുതപ്പെട്ട (പ്രാദേശിക മാപ്പിള ശൈലിയിൽ) മുസ്ലിം ഗാനശാഖയാണ് മാപ്പിളപ്പാട്ട്.
ജനകീയവും സംഗീതാത്മകവുമാണ് അതിന്റെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമുള്ളത്കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു.
മലയാളത്തിൽ നിലവിലിരിക്കുന്ന ഗാനവൃത്തങ്ങൾക്ക്പുറമേ സംസ്കൃത വൃത്തങ്ങളിൽ ചിലരൂപമാറ്റം വരുത്തിയും പാട്ടുകൾ രചിക്കുകയുണ്ടായി. മാപ്പിളപ്പാട്ടിൻറെ ഈണത്തിന്റെ താളക്രമത്തിന് 'ഇശൽ' എന്നാണ് പറയുന്നത്.
തൊങ്കൽ, ആദിഅനം, പുകയിനാൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പനചായൽ, ഒപ്പനമുറുക്കം, വിരുത്തം,തുടങ്ങി ഒട്ടേറെ ഇശലുകൾ ഉണ്ട്. ദ്രാവിഡ രീതിയുടെ അടിത്തറയിൽ നിന്നാണ് ഇശലുകൾ രൂപപ്പെടുത്തിയിക്കുന്നത്.
കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽക്കമ്പി, എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥ കൂടി മാപ്പിളപ്പാട്ടിനുണ്ട്, ഇതിൻറെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യം തന്നെയാണ്. കമ്പി-പാട്ടിലെ 'മോന' അഥവാ ആദ്യാക്ഷരപ്രാസവും കഴുത്ത്-നാലടിയിലും രണ്ടാമത്തെ അക്ഷരം സമാനമാവുക എന്നത് പാട്ടിലെ 'എതുക' (ദ്വിതിയാക്ഷര പ്രാസത്തിനുതുല്യം)യ്ക്ക് തുല്യവുമാണ്. വാൽകമ്പി അന്ത്യാക്ഷരപ്രാസവും, വാലുമ്മൽകമ്പി അന്താദിപ്രാസവുമാണ്. ഭാഷയിലെ പാട്ടു പാരമ്പര്യം മാപ്പിളപ്പാട്ടിൻറെ പാരമ്പര്യവുമായി ഇഴചേരുന്നതിൻറെ ദൃഷ്ടാന്തങ്ങളാണിവയൊക്കെ.
മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്.
മാലപ്പാട്ടുകളിൽ ആദ്യത്തേത്, കൊല്ലവർഷം 752-ൽ കൊഴിക്കോട്ടുകാരനായ ഖാസിമുഹമ്മദ് രചിച്ച 'മുഹയിദ്ധീൻമാല'യാണ്.
ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൌരാണിക കവികളുടേതടക്കം ഖണ്ഡകാവ്യങ്ങളും ഗീതങ്ങളും മാപ്പിളപ്പാട്ടായി പ്രചാരത്തിലുണ്ടു്. കവിയേക്കാൾ പാടുന്നവർക്ക് പ്രാധാന്യം നൽകപ്പെട്ടതിനാലായിരിക്കണം പല മാപ്പിള കൃതികളും അജ്ഞാത കർതൃകങ്ങളായത് . സമകാലീന മാപ്പിളപ്പാട്ടുകളിൽ അറബി-മലയാളത്തിന്റെ സ്വാധീനവും തുലോം കുറവാണ്.[അവലംബം ആവശ്യമാണ്] കെ.ടി. മുഹമ്മദ്, എം.എൻ.കാരശ്ശേരി, പി.റ്റി.അബ്ദുൽ റഹ്മാൻ, എ.വി.മുഹമ്മദ് , ചാന്ദ് പാഷ തുടങ്ങിയവർ പുതിയ കാലത്തെ മാപ്പിളപ്പാട്ടുരചയിതാക്കളാണ്. കെ.രാഘവൻ, പി. ഭാസ്കരൻ തുടങ്ങിയവർ മാപ്പിളപ്പാട്ടുകളെ സിനിമാസംഗീതമേഖലയിലേക്കെത്തിച്ചവരിൽ പ്രധാനികളാണ്.