ബലാത്സംഗം
From Wikipedia, the free encyclopedia
ക്രിമിനൽ നിയമപ്രകാരം, ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പൂർണ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പർക്കത്തെയാണ് ബലാത്സംഗം അഥവാ റേപ്പ് (Rape) എന്ന് പറയുന്നത്. ബലം പ്രയോഗിച്ചോ ഭയപ്പെടുത്തിയോ നടത്തുന്ന ലൈംഗിക കീഴ്പ്പെടുത്തലുകളെല്ലാം ബലാത്സംഗം ആണെന്ന് പറയാം. ലൈംഗികമായ ആക്രമണങ്ങളേയും, മറ്റ് സമ്മതമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങളെയും ബലാത്സംഗമായി കണക്കാക്കുന്നു. വിവാഹബന്ധത്തിന് ഉള്ളിലായാലും ധാരാളം ബലാത്സംഗങ്ങൾ നടക്കുന്നു എന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ചുണ്ടുകൾ, മാറിടം മറ്റു ശരീരഭാഗങ്ങൾ തുടങ്ങിയവ കടിച്ചു പൊട്ടിക്കുക, ഇടിക്കുക, സിഗരറ്റ് കുറ്റി കൊണ്ട് പൊള്ളിക്കുക, വേദനിപ്പിക്കുക തുടങ്ങി പല രീതിയിൽ ഉള്ള ലൈംഗിക അതിക്രമങ്ങൾ അല്ലെങ്കിൽ ക്രൂരതകൾ ബലാത്സംഗത്തിന് ഇരയാകുന്ന വ്യക്തി അനുഭവിക്കേണ്ടി വരാറുണ്ട്. പലപ്പോഴും ഇത് ഇരയെ മരണത്തിലേക്ക് നയിച്ചേക്കാം. ഇതിൽ ലിംഗഭേദം ഇല്ല, ഏതു ലിംഗഭേദങ്ങളും ഇരകളും, കുറ്റവാളികൾ ആകാം. പ്രായപൂർത്തിയാകാത്ത കുട്ടികളെ, വളർച്ചയുടെ വൈകല്യയമുള്ളവരെ ഒരു മുതിർന്ന വ്യക്തി വിവാഹം ചെയ്തോ അല്ലാതെയോ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നു. പലപ്പോഴും ദുർബലരായി മറ്റുള്ളവുർ കാണുന്ന വ്യക്തികൾ ആണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. ഇത്തരം ഇരയെ എളുപ്പം കീഴ്പ്പെടുത്താം എന്ന ചിന്തയാണ് ഇതിന്റെ കാരണം. അതുകൊണ്ട് തന്നെ സ്ത്രീകളും, കുട്ടികളും, വൃദ്ധജനങ്ങളും ബലാത്സംഗത്തിന് വളരെയധികം ഇരയാക്കപ്പെടുന്നതായി കാണപ്പെടുന്നു.[1][2][3]
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
ബലാത്സംഗവിവരം അറിയിക്കൽ, കേസുനടത്തൽ, ശിക്ഷാവിധികൾ തുടങ്ങിയവയുടെ നിരക്ക് ഓരോ രാജ്യങ്ങളിലും വ്യത്യസ്തമാണ്. എല്ലാ രാജ്യങ്ങളിൽ ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിനായി വ്യക്തിയുടെ സമ്മതം(Consent) വാങ്ങണം എന്ന് വ്യവസ്ഥ ഉണ്ട്. അമേരിക്കൻ നീതിന്യായ കണക്കെടുപ്പ് കാര്യാലയം 1999 -ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ബലാത്സംഗത്തിനിരയാകുന്നവരിൽ 91% സ്ത്രീകളും, 9% പുരുഷൻമാരുമാണ്. [4] സ്ത്രീകൾക്കിടയിൽ നടത്തിയ മറ്റൊരു സർവ്വേ പ്രകാരം, 2% പേർക്കുമാത്രമാണ് അജ്ഞാതരിൽ നിന്നും ബലാത്സംഗശ്രമം നേരിടേണ്ടി വന്നത്. [5] ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടന നടത്തിയ പഠനപ്രകാരം ഏറ്റവും അധികം പുറത്തറിയാതെ പോകുന്ന ബലാത്സംഗങ്ങൾ ജയിലുകളിൽ നടക്കുന്ന പുരുഷ-പുരുഷ ബലാത്സംഗങ്ങളാണ്.[6][7][8]