ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ
From Wikipedia, the free encyclopedia
ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുള്ള വധശിക്ഷയെ ഫ്യൂസിലേഡിങ് (ഫ്രഞ്ച് ഭാഷയിൽ ഫ്യൂസിൽ എന്ന വാക്കിന്റെ അർത്ഥം റൈഫിൾ എന്നാണ്) എന്നും പറയാറുണ്ട്. സൈന്യങ്ങളിലും യുദ്ധസമയത്തുമാണ് ഈ മാർഗ്ഗം കൂടുതലുപയോഗിക്കാറ്. പണ്ടു മുതലേ ഈ രീതി നിലവിലുണ്ട്. ഒരു പ്രധാന ശരീരാവയവത്തിലേയ്ക്കുള്ള വെടിയുണ്ട പെട്ടെന്നുള്ള മരണം ഉറപ്പാക്കുമെന്നതും സൈനികരുടെ കൈവശം തോക്കുകൾ എപ്പോഴുമുണ്ടാകും എന്നതുമാവണം ഈ രീതിയുടെ പ്രചാരത്തിനു കാരണം. തോക്കുകൾക്കു മുൻപ് അമ്പുകൾ ഉപയോഗിച്ചും വധശിക്ഷ നടപ്പിലാക്കിയിരുന്നു. സെബാസ്റ്റ്യൻ പുണ്യവാളനെ അമ്പെയ്ത് കൊന്നതായാണ് ചിത്രീകരിക്കാറെങ്കിലും വാസ്തവത്തിൽ ഇദ്ദേഹം അമ്പെയ്യലിൽ നിന്ന് രക്ഷപെടുകയുണ്ടായത്രേ (പിന്നീട് ഇദ്ദേഹം തല്ലിക്കൊല്ലപ്പെടുകയായിരുന്നു). 869-ലോ 870-ലോ നവംബർ 20-ന് ഈസ്റ്റ് ആംഗ്ലിയയിലെ എഡ്മണ്ട് രാജാവിനെ ഒരു മരത്തിൽ കെട്ടിയശേഷം വൈക്കിംഗുകൾ അമ്പെയ്തു കൊന്നതാണെന്ന് ഒരു അഭിപ്രായമുണ്ട്.
ഒരു ഫയറിംഗ് സ്ക്വാഡിൽ സാധാരണ ധാരാളം സൈനികരോ നിയമപാലകരോ ഉണ്ടാവും. ഗ്രൂപ്പിലെ എല്ലാ ആൾക്കാരും ഒരേ സമയം വെടി വയ്ക്കുകയാണ് ചെയ്യാറ്. ഒരാൾ ആദ്യം വെടിവച്ച് ശിക്ഷ അലങ്കോലമാക്കുന്നത് തടയുകയും മരണകാരണമായ വെടി ആരാണ് വച്ചതെന്ന് തിരിച്ചറിയാൻ പറ്റാതാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പ്രതിയെ സാധാരണഗതിയിൽ കണ്ണു മൂടിക്കെട്ടിയും ബന്ധിച്ചുമായിരിക്കും നിറുത്തിയിട്ടുണ്ടാവുക. ചില തടവുകാരെ ഫയറിംഗ് സ്ക്വാഡിനെ നോക്കി നിൽക്കാൻ അനുവദിക്കാറുണ്ട്. ചിലപ്പോൾ പ്രതിയെ ഇരുത്തിയും വധശിക്ഷ നടപ്പാക്കും. നേരം വെളുക്കുമ്പോഴോ സൂര്യോദയസമയത്തോ ആണ് സാധാരണ ഇത് നടക്കാറുള്ളത്.